കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... അവർ ചരിത്രത്തിൽ അടയാളപ്പെടാതെ പോയത് എന്തുകൊണ്ടാവാം...
1937 ജനുവരി. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്ന സമയം. പൊതുയോഗം കഴിഞ്ഞ് അതിഥിമന്ദിരത്തിലെത്തിയപ്പോൾ അവിടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ക്ഷീണിതയായ ഒരു സ്ത്രീയിരിക്കുന്നു. ആ ഭാഗത്തേക്കു വിരൽചൂണ്ടി ഗാന്ധിജി ചോദിച്ചു: ആരാണ് അവിടെ?
"അത് കാർത്യായനി അമ്മ...' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി അവരെ വിളിച്ച് അടുത്തിരുത്തി ചോദിച്ചു: "ഖാദി പ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?...'
അവരൊന്നു പരിഭ്രമിച്ച് അല്പനേരം ഒന്നും മിണ്ടാതെനിന്നു...
പിന്നീടു നടന്ന സംഭാഷണങ്ങളിലേക്ക് പോകുംമുന്പ് ആരാണ് കാർത്യായനി അമ്മ എന്നറിയാം.
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് ബ്രിട്ടീഷ്വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിനും നിയമലംഘന സമരങ്ങൾക്കും ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വംനൽകുകയും,
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാർക്കുവേണ്ടി നിലകൊള്ളാൻ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയാവുകയും ചെയ്ത വനിത... എന്നാൽ മുക്കാപ്പുഴ കാർത്യായനി അമ്മ എന്നറിയപ്പെട്ട എം. കാർത്യായനി അമ്മയുടെ പേര് ചരിത്രത്തിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടു. സമരമുഖങ്ങളിൽ ജ്വലിച്ച അവർ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും സ്ത്രീമുന്നേറ്റ ചരിത്രത്തിലും കൃത്യമായി അടയാളപ്പെടാതെപോയി.
ഗാന്ധിദർശനങ്ങളുടെ തിളക്കം
തൃശൂർ നഗരത്തിനടുത്ത പൂങ്കുന്നത്ത് പുല്ലാട്ട് ഗോവിന്ദമേനോന്റെയും മുക്കാപ്പുഴ കല്യാണിയമ്മയുടെയും മകളായി 1907ലാണ് കാർത്യായനി ജനിച്ചത്. തൃശൂർ വിക്ടോറിയ ജൂബിലി ഗേൾസ് സ്കൂളിലും (ഇപ്പോൾ മോഡൽ ഗേൾസ് സ്കൂൾ) എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1927ൽ ജീവശാസ്ത്രത്തിൽ ബിരുദം നേടിയ കാർത്യായനി പിന്നീട് കൊച്ചി ഗവണ്മെന്റ് സർവീസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പൂർവ വിദ്യാലയമായ തൃശൂർ വിക്ടോറിയ ജൂബിലി സ്കൂളിൽത്തന്നെ കാർത്യായനി നിയമിതയായി.
മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായ കാർത്യായനി ദേശീയപ്രസ്ഥാനത്തിലേക്കു കടന്നുവരികയായിരുന്നു. 1928ൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. ചർക്കയുടെയും ഖാദിയുടെയും പ്രചാരണത്തിന് നേതൃത്വം നൽകി.
മണികണ്ഠനാൽത്തറയിലെ പ്രസംഗം
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930 ൽ ഗാന്ധിജി ആരംഭിച്ച ഉപ്പുസത്യഗ്രഹം കാർത്യായനി അമ്മയെ ആവേശഭരിതയാക്കി. മദ്യനിരോധനം, വിദേശവസ്ത്ര ബഹിഷ്കരണം എന്നീ പ്രവർത്തനങ്ങളിൽ വ്യാപൃതയായി. 1930 മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ, പൂർണഹൃദയത്തോടെ രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ ആഹ്വാനംചെയ്ത് കാർത്യായനി അമ്മ ഉജ്വലമായ ഒരു പ്രസംഗം നടത്തി.
ശ്രോതാക്കൾ ആവേശഭരിതരായി. ഒരധ്യാപിക നിയമലംഘനത്തെ അനുകൂലിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ചത് ചർച്ചാവിഷയമായി. വിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തു. കാർത്യായനി അമ്മയ്ക്ക് താക്കീതും രണ്ടുവർഷം പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവും ഡയറക്ടറിൽനിന്ന് ലഭിച്ചു. ഇത് തികഞ്ഞ അനീതിയാണെന്നുറപ്പിച്ച് ആ ധീരവനിത ജോലി രാജിവച്ച് ദേശീയ പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായി തുടർന്നു.
കോഴിക്കോട്ടേക്ക്
രാജ്യമൊട്ടാകെ നിയമലംഘന സമരങ്ങൾ ബഹുജനപ്രക്ഷോഭങ്ങളായി പരിവർത്തനപ്പെട്ട കാലഘട്ടമായിരുന്നു. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് സേനയുടെ ക്രൂരമർദനങ്ങൾക്കിരയായി. ജയിലുകൾ സ്വാതന്ത്ര്യസമര പോരാളികളെക്കൊണ്ടു നിറഞ്ഞു. ബ്രിട്ടീഷ്വിരുദ്ധ സമരങ്ങൾ നാട്ടുരാജ്യങ്ങളിൽ വേണ്ടെന്നും ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളിൽ മതിയെന്നും ഗാന്ധിജിയുടെ നിർദേശമുണ്ടായിരുന്നതിനാൽ കേരളത്തിൽ മലബാറിലാണ് സമരം ശക്തമായിരുന്നത്.
കോഴിക്കോടും പയ്യന്നൂരുമായിരുന്നു പ്രധാന സമരമുഖങ്ങൾ. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹവും നിയമലംഘന സമരങ്ങളും മലബാറിൽ തുടർന്നുപോന്നു. നിയമലംഘന സമരത്തിൽ പങ്കെടുക്കുവാൻ കാർത്യായനി അമ്മ കോഴിക്കോട്ടെത്തി. അവിടെ മഹിളാ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതത്വംനൽകിയ അവർ സമരമുഖത്ത് മുന്നിട്ടിറങ്ങുവാൻ വനിതകൾക്ക് പ്രചോദനമായി.
സമരമുഖം, ജയിലറ
ബോംബെയിലെ വനിതാ സത്യഗ്രഹികളോട് പോലീസ് നടത്തിയ ക്രൂരതകൾക്കെതിരേ പ്രതിഷേധിക്കാൻ കോഴിക്കോടുള്ള വനിതാ നേതാക്കൾ മുന്നിട്ടിറങ്ങി. 1930 നവംബർ 16ന് ഒരു ജാഥ സംഘടിപ്പിക്കുവാൻ അവർ തീരുമാനിച്ചു. എന്നാൽ ജാഥകൾ നടത്തുന്നതും യോഗങ്ങൾ സംഘടിപ്പിക്കുന്നതും വിലക്കിക്കൊണ്ട് തലേദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവെത്തി.
എം. കാർത്യായനി അമ്മ, മിസിസ് കെ. മാധവൻ നായർ, എ.വി. കുട്ടിമാളു അമ്മ, കെ.ഇ. ശാരദ, ടി. നാരായണി അമ്മ, ഇ. നാരായണിക്കുട്ടി അമ്മ, മിസിസ് ടി.വി. സുന്ദര അയ്യർ, ഗ്രേസി ആരോൺ തുടങ്ങിയ നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ നിശ്ചയിച്ച ദിവസംതന്നെ നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്താൻ കോൺഗ്രസിന്റെ വനിതാ കമ്മിറ്റി തീരുമാനിച്ചു. അതിരാവിലെ നേതാക്കൾ കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള വെർക്കോട്ട് ഭവനത്തിൽ ഖാദി ധരിച്ച് ഒത്തുകൂടി.
മുന്നിലുള്ള റോഡിൽ കാലിക്കട്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വെർക്കോട്ട് ഭവനത്തിലെ നാരായണി അമ്മയും അവരുടെ വൃദ്ധയായ അമ്മയും നിയമലംഘനത്തിന് ഒരുങ്ങുന്ന യുവതികളെ അനുഗ്രഹിച്ചു. ത്രിവർണ പതാകകൾ ഉയർത്തിപ്പിടിച്ച് ജാഥയായി വനിതകൾ പുറത്തിറങ്ങിയപ്പോൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവരെ തടഞ്ഞു. ജാഥാംഗങ്ങളോടൊപ്പം ഒരു ബാലികയുണ്ടായിരുന്നു. ടി.വി. സുന്ദരയ്യരുടെ മകൾ ജയലക്ഷ്മി. ത്രിവർണപതാകയുമേന്തി ആ പന്ത്രണ്ടുകാരി മറ്റുള്ളവർക്കൊപ്പം ധീരതയോടെ മുന്നോട്ടു നീങ്ങി.
ജയലക്ഷ്മിയുടെ കൈകളിൽനിന്ന് ത്രിവർണപതാക പിടിച്ചുവാങ്ങാൻ പോലീസ് ഇൻസ്പെക്ടർ ശ്രമിച്ചു. എന്നാൽ നിർഭയയായ ആ പെൺകുട്ടി പറഞ്ഞു- ""ഞാൻ ഇത് കൈവിടില്ല''. വിദ്യാർഥിനിയായ ജയലക്ഷ്മിയേയും എം. കാർത്യായനി അമ്മ അടക്കമുള്ള വനിതാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായി വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ജയലക്ഷ്മിയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് വിട്ടയച്ചു. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് സ്ത്രീകൾ അറസ്റ്റ് വരിച്ച ആദ്യ സംഭവമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ജയലക്ഷ്മി.
കാർത്യായനി അമ്മ, നാരായണിക്കുട്ടി അമ്മ, ഗ്രേസി ആരോൺ, കുമ്മിക്കാവ് അമ്മ, അമ്മുക്കുട്ടി അമ്മ എന്നിവർക്കെതിരേ ക്രിമിനൽ ശിക്ഷാ നിയമപ്രകാരം കേസെടുത്തു. കാർത്യായനി അമ്മ ഒഴികെ മറ്റെല്ലാവരെയും താക്കീത് നൽകി മജിസ്ട്രേറ്റ് വിട്ടയച്ചു.
നല്ലനടപ്പിന് ജാമ്യത്തുക നൽകാൻ മജിസ്ട്രേറ്റ് കാർത്യായനി അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അവരതിനു തയാറായില്ല. രണ്ടു മാസത്തെ തടവായിരുന്നു ശിക്ഷ. വിധിപ്രസ്താവനയിൽ മജിസ്ട്രേറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ""മലബാറിലെ സ്ത്രീകൾ രാഷ്ട്രീയപ്രസ്ഥാനത്തിൽ പങ്കുചേരുന്നത് ഇതാദ്യമാണ്. അവർ വീണ്ടും അങ്ങനെ ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു.''
ആദ്യ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കാർത്യായനി അമ്മ കോഴിക്കോട്, നിയമലംഘന സമരപരിപാടികളും മഹിളാ സമാജം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഗാന്ധി-ഇർവിൻ ഉടമ്പടിയെ തുടർന്ന് കേരള പ്രവിശ്യ കോൺഗ്രസ് കമ്മിറ്റി 1931 മാർച്ച് 15ന് കോഴിക്കോട്ട് ഒരു നേതൃയോഗം വിളിച്ചുകൂട്ടി. കെ. കേളപ്പൻ പ്രസിഡന്റായി പുതിയ കെപിസിസി നിലവിൽവന്നു. കേളപ്പനു പുറമേ പ്രവർത്തക സമിതി അംഗങ്ങളായി കെ. മാധവനാർ (സെക്രട്ടറി), ടി.വി. സുന്ദരയ്യർ (ട്രഷറർ), പി.കെ. കുഞ്ഞുകൃഷ്ണ മേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, മുഹമ്മദ് അബ്ദു റഹ്മാൻ, എം. കാർത്യായനി അമ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത കാർത്യായനി അമ്മയാണ്.
1932 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്ത് നിയമലംഘനം നടത്തി പ്രസംഗിച്ചതിന് കാർത്യായനി അമ്മ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിൽ ആറു മാസം അവർ ശിക്ഷയനുഭവിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിൽ
രണ്ടാം ജയിൽവാസത്തിനുശേഷം തൃശൂരിൽ മടങ്ങിയെത്തിയ കാർത്യായനി അമ്മ പൊതുരംഗത്ത് സജീവമാകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായി ഉയർന്നുവരികയും ചെയ്തു. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലമാണ്. സത്യഗ്രഹ സമരപരിപാടികളിലും കേളപ്പന്റെ ഉപവാസത്തെതുടർന്ന് നടന്ന റഫറണ്ടത്തിലും അവർ സവിശേഷമായ പങ്കുവഹിച്ചു. 1932 സെപ്റ്റംബർ 29ന് ഗുരുവായൂർ ബോർഡ് ഹൈസ്കൂൾ പരിസരത്ത് പതിനായിരത്തോളം ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നു. ഈ മഹാസമ്മേളനത്തിൽ കാർത്യായനി അമ്മ പങ്കെടുക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1932 നവംബറിൽ നടന്ന പൊന്നാനി അയിത്തോച്ചാടന സമ്മേളനത്തിലും കാർത്യായനി അമ്മ പങ്കെടുത്തിരുന്നു.
നിയമപഠനത്തിലേക്ക്
ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാർത്യായനി അമ്മ തൃശൂരിൽ ഗ്രാമ സമുദ്ധാരണ പ്രവർത്തനങ്ങളിൽ മുഴുകി. ജയിൽവാസവും അലച്ചിലുകളുമൊക്കെയായി അവരുടെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയിരുന്നു. മദ്രാസ് ലോ കോളജിൽചേർന്ന് നിയമം പഠിക്കുവാൻ തീരുമാനിച്ചെങ്കിലും നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ട കാരണത്താൽ പുറത്താക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ ചേർന്ന് പഠനമാരംഭിച്ചു. ഈ സമയത്തായിരുന്നു ഗാന്ധിജിയുടെ അഞ്ചാം കേരളസന്ദർശനം. അന്നത്തെ കൂടിക്കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. അതേക്കുറിച്ച് കാർത്യായനി അമ്മ പിന്നീടെഴുതിയതിങ്ങനെ:
1937 ജനുവരിയിൽ തിരുവിതാംകൂർ ക്ഷേത്രപ്രവേശനവിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തി. അന്ന് ശരീരസുഖമില്ലാതിരുന്നതിനാൽ ഗ്രാമോദ്ധാരണ പ്രവർത്തനവും മറ്റും നിർത്തിവച്ച് ഞാൻ അവിടെ ലാ കോളജിൽ പഠിക്കുകയായിരുന്നു. ഗാന്ധിജിയെ ഈ വിവരം അറിയിച്ചിരുന്നില്ല. ചോദിച്ചാൽ സമ്മതിക്കില്ലെന്ന് എനിക്കറിയാം. അനുസരണക്കേടിനു ഞാൻ ഒരുക്കവുമല്ല...
പൊതുയോഗമെല്ലാം കഴിഞ്ഞ് ഗാന്ധിജി അതിഥിമന്ദിരത്തിലെത്തി. കേരളത്തിലെ പ്രവർത്തകരുമായി ചർച്ചതുടങ്ങി. ഞാൻ ആരും കാണാതെ ഒരു മൂലയിൽ ഇരിപ്പായി. ആ ഭാഗത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് "ആരാണ് അവിടെ?’ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ പരുങ്ങലിലായി. ദേഹമാസകലം വിയർത്തു. മറുപടി പറയാൻ നാവു പൊങ്ങിയില്ല. കുറ്റംചെയ്ത കുട്ടിയെപ്പോലെ ഞാൻ മിഴിച്ചുനിന്നു...
"അത് കാർത്യായനിയമ്മ' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി എന്നെ വിളിച്ച് അടുത്തിരുത്തി. "ഖാദിപ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?’ എന്നും മറ്റും ചോദ്യമായി. ഞാൻ എന്തു പറയും!... ചങ്ങനാശേരി പറഞ്ഞു: "കാർത്യായനിയമ്മ ഇപ്പോൾ ഇവിടെ ലാകോളജിൽ പഠിക്കുകയാണ്.’
ഞാൻ ഗാന്ധിജിയോടു തുറന്നു പറഞ്ഞു: "എന്റെ ശരീരസ്ഥിതി ഖാദിപ്രവർത്തനത്തിന് എന്നെ അനുവദിക്കുന്നില്ല'.
ഇതു കേട്ടതും ഗാന്ധിജി പറഞ്ഞു: "ഓ, ശരി. ഈ ശരീരസ്ഥിതി നിന്നെ നിയമപഠനത്തിന് അനുവദിക്കുന്നുണ്ട് അല്ലേ?’ ആ സ്വരത്തിൽ കോപവും അസ്വാരസ്യവും നിറഞ്ഞുനിന്നു. ഞാൻ ഒന്നു പരുങ്ങി പറഞ്ഞു: "ചിലപ്പോൾ ക്ലാസിൽ പോകും. ബാക്കി സമയം കിടക്കയിൽ കിടന്നുകൊണ്ടു പുസ്തകം വായിക്കും...’
"ഇത്രയും കഷ്ടപ്പെട്ട് നീ എന്തിനു നിയമം പഠിക്കുന്നു? പ്രാക്ടീസ് ചെയ്യണമെന്ന ഉദ്ദേശ്യമുണ്ടോ?’
"നിയമത്തിൽ എന്തുണ്ട് എന്നറിയണം ഇപ്പോൾ അതു മാത്രമാണ് എന്റെ ഉദ്ദേശ്യം.’
ഗാന്ധിജിയുടെ ശാന്തഗംഭീരവും ഫലിതഭാസുരവുമായ സ്വരം: "നീ പരീക്ഷ പാസായതിനുശേഷം പ്രാക്ടീസ് ചെയ്യുമോ ഇല്ലയോ എന്നു ഞാൻ നോക്കിയിരിക്കും. അപ്പോൾ കാണാം...’’
നിയമപഠനം പൂർത്തിയാക്കിയ കാർത്യായനി അമ്മ തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു. ഇ. ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ, സി.എ. ഔസേഫ്, സി.
ആർ. ഇയ്യുണ്ണി എന്നിവർക്കൊപ്പം കാർത്യായനി അമ്മ തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി കോടതിമുറികളിൽ അവർ ജ്വലിച്ചു.
വാക്കുകൾ ജ്വലിച്ച "സർവോദയ'
1945ലായിരുന്നു കാർത്യായനി അമ്മയുടെ വിവാഹം. അഖിലേന്ത്യാ ചർക്ക സംഘത്തിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന എൻ. രാമസ്വാമി ആയിരുന്നു ഭർത്താവ്. തൃശൂരിലെ പ്രാക്ടീസ് ഉപേക്ഷിച്ച് തമിഴ്നാട്ടിൽ തഞ്ചാവൂരിലെ ശ്രീനിവാസപുരത്ത് കാർത്യായനി അമ്മ ഖാദി പ്രചാരണ പ്രവർത്തനങ്ങളിലും സർവോദയ പ്രവർത്തനങ്ങളിലും വ്യാപൃതയായി.
1974ൽ തൃശൂരിൽ മടങ്ങിയെത്തി ഭർത്താവിനെപ്പം "സർവോദയ' എന്ന ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിച്ചു. ഗാന്ധിയൻ ആശയങ്ങൾ, സ്ത്രീ സമുദ്ധാരണം, സാമൂഹിക നീതി, പൗരബോധം എന്നിങ്ങനെ വിവിധ ആശയധാരകൾ മാസികയിലൂടെ വിനിമയം ചെയ്യപ്പെട്ടു. ഭർത്താവിന്റെ മരണശേഷം 1980 വരെ കാർത്യായനി അമ്മ ഒറ്റയ്ക്ക് "സർവോദയ' മാസിക പ്രസിദ്ധീകരിച്ചിരുന്നു.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ ധീരവനിതയുടെ ജീവിതം തലമുറകൾക്ക് പാഠവും പ്രചോദനവുമാണ്. ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച അവർ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പോയില്ല. 1951ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോണ്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
സാന്പത്തിക പരാധീനതകൾക്കിടയിൽപോലും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ കാർത്യായനി അമ്മ തയാറായില്ല. ദേശീയ പ്രസ്ഥാനത്തിൽ സമരാഗ്നിയായി ജ്വലിച്ച എം. കാർത്യായനി അമ്മ, പക്ഷേ ചരിത്രത്താളുകളിൽ അടയാളപ്പെട്ടില്ല. സ്വന്തം നാട്ടിൽ അവർക്കൊരു സ്മാരകം ഉയർന്നുമില്ല.
അവലംബം: ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള (വോള്യം2),
പ്രഫ. പി.കെ.കെ. മേനോൻ