സംഗീതപ്രേമികളായ തലമുറകൾക്ക് അമൂല്യമെന്ന മാത്രം വിശേഷിപ്പിക്കാവുന്ന ഓർമകൾ സമ്മാനിച്ച ഒരു സംഘമുണ്ട്- ഹട്ടൻസ് ഓർക്കസ്ട്ര. അവർ ത്രസിപ്പിച്ച വേദികൾക്ക് കണക്കില്ല. ഗിറ്റാർകൊണ്ടും ആലാപനംകൊണ്ടും വിസ്മയമായ ഒരാളുണ്ടായിരുന്നു അവരിൽ- ആർച്ചി ഹട്ടൻ...
തമിഴ്നാട്ടിലെ വാൽപ്പാറയിൽനിന്ന് 1950കളിൽ ഒരു കുടുംബം കോഴിക്കോട്ടേക്കു പറിച്ചുനടപ്പെട്ടു. ജി.വി. ഹട്ടനും പത്നി ബിയാട്രീസും. എട്ടു മക്കളായിരുന്നു അവർക്ക്. ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. മലബാർ ക്രിസ്ത്യൻ കോളജിനടുത്ത് രാജേന്ദ്ര ഹോസ്പിറ്റലിനു സമീപത്തുള്ള വഴി നടന്നെത്തുന്ന സ്റ്റാൻവില്ല അവരുടെ സ്നേഹസാമ്രാജ്യമായി.., അവരവിടെ സംഗീതം നിറച്ചു.. ആ എട്ടുമക്കളിൽ ഏഴാമനായിരുന്നു കഴിഞ്ഞനാൾ ഈ ലോകംവിട്ട ആർച്ചി ഹട്ടൻ- ഗിറ്റാറുകൾകൊണ്ട് ഹൃദയംതുടിപ്പിച്ചയാൾ! പാട്ടുപാടി പ്രണയംപകർന്നയാൾ!!
ഹട്ടൻസ് ഓർക്കസ്ട്ര
സ്റ്റാൻലി, മെർവിൻ, ടെഡ്ഡി, ഫ്രെഡറിക്, പ്രകാശ്, റോൾസ്, ആർച്ചി, ലീന- സംഗീതത്തെ ഒരേ മനസോടെ മുറുകെപ്പിടിച്ച ഹട്ടന്റെ മക്കൾ. പാശ്ചാത്യസംഗീതത്തോടു വലിയ താത്പര്യമുണ്ടായിരുന്ന ഗിറ്റാറിസ്റ്റ് കൂടിയായ സ്റ്റാൻലിയാണ് ഹട്ടൻസ് എന്ന പേരിൽ ഓർക്കസ്ട്രയ്ക്കു തുടക്കമിട്ടത്. സ്റ്റാൻവില്ല കോഴിക്കോടിന്റെ സംഗീത ചരിത്രത്തിൽ അങ്ങനെ തലയുയർത്തി. എല്ലാവരും ഒത്തുചേരുന്പോൾ അവിടെ ഈണങ്ങളുടെ പൂക്കാലമാകുമായിരുന്നു. വരാന്തയിൽ പാതിരാവും കടന്നുപോകുമായിരുന്ന റിഹേഴ്സലുകൾ.., പാട്ടിന്റെ ആഘോഷം. ലീന ഹട്ടന്റെ ഭർത്താവ് പരേതനായ രാജൻ വെഗ്ലർ ട്രൂപ്പിന്റെ പ്രധാന ഗിറ്റാറിസ്റ്റായിരുന്നു. സ്റ്റാൻവില്ലയുടെ പൂമുഖത്ത് സംഗീതത്തിന്റെ കടലിരന്പം ഇന്നുമുണ്ട്.
കോഴിക്കോടിന്റെ സംഗീതപ്രേമികളിൽ വീശിയടിച്ചെത്തിയതാണ് ഹട്ടൻസ് ഓർക്കസ്ട്രയുടെ തിരകൾ. വിവാഹവീടുകളിലും മറ്റു വിശേഷ വേളകളിലും ഹട്ടൻസ് ഓർക്കസ്ട്രയുടെ പാട്ടുകൾ പതിവായിരുന്നെന്ന് കോഴിക്കോടിന്റെ ആദ്യകാല ഡ്രമ്മർമാരിൽ പ്രമുഖനായ ഭാസ്കരൻ ഓർമിച്ചു. ഏതാനും വേദികളിൽ ഹട്ടൻസിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹം.
ആർച്ചി എന്ന അത്ഭുതം
1964. കോഴിക്കോട് ടൗണ്‍ഹാളിൽ അന്ന് യേശുദാസ് പാടാനെത്തുന്നു. പ്രഗത്ഭരാണ് ഉപകരണങ്ങൾ വായിക്കാനുള്ളത്. ഹാർമോണിയത്തിൽ ബാബുക്ക, വയലിൻ വായിക്കുന്നത് സി.എം. വാടിയിൽ, തബലയുമായി ഉസ്മാൻ.. ഗിറ്റാർ വായിക്കാനെത്തിയത് ആർച്ചി ഹട്ടനായിരുന്നു.
സ്പാനിഷ് എന്നോ ഹവായിയനെന്നോ ഇലക്ട്രിക് എന്നോ വ്യത്യാസമില്ലാതെ ഏതിനം ഗിറ്റാറും ആർച്ചിക്ക് അതിസുന്ദരമായി വഴങ്ങി. ഒപ്പം പാട്ടും. കോഴിക്കോടിന് പാശ്ചാത്യ സംഗീതത്തെ അടുത്തു പരിചയപ്പെടുത്തിയവരിൽ മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം. ക്ലിഫ് റിച്ചാർഡിന്റെയും ജിം റീവ്സിന്റെയും എൽട്ടണ്‍ ജോണിന്റെയും ബീറ്റിൽസിന്റെയും അതിപ്രശസ്തമായ ഗാനങ്ങളിലൂടെ ആർച്ചി വേദികളെ ത്രസിപ്പിച്ചു. ഹട്ടൻസ് ഓർക്കസ്ട്രയെ ദക്ഷിണേന്ത്യയിൽ ഇത്രയും പ്രശസ്തമാക്കിയത് ആർച്ചിയായിരുന്നു.
ഹവായിയൻ ഗിറ്റാറിൽ ആർച്ചിയുടെ വിരലുകളെത്തുന്പോൾ വിടർന്ന സുന്ദരസംഗീതം ഇന്നും ഓർമയിൽ സൂക്ഷിക്കുന്നവരേറെ. കോഴിക്കോട് ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന അദ്ദേഹത്തിന്റെ സംഗീതം കേൾക്കാൻ റേഡിയോ ട്യൂണ്‍ ചെയ്തിരുന്ന കാലമുണ്ടായിരുന്നെന്ന് ഗിറ്റാറിസ്റ്റ് പ്രമോദ് ഷേണായി ഓർമിക്കുന്നു.
യോഡ് ലേ യോ..
പുതുതലമുറ വെള്ളിയെന്നു വിശേഷിപ്പിക്കുന്ന വിചിത്ര സ്വരങ്ങളെ സംഗീതാത്മകമാക്കി പ്രയോഗിക്കുന്ന രീതിയാണ് യോഡ്ലിംഗ്. പാശ്ചാത്യ സംഗീതരംഗത്ത് ഏറെ ജനപ്രിയമായ രീതിയാണിത്. ഹിന്ദിയിൽ കിഷോർ കുമാർ ഒട്ടേറെ പാട്ടുകളിൽ അതിസുന്ദരമായി യോഡ്ലിംഗ് ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ഒരു പാട്ടിൽ ആർച്ചി ഹട്ടൻ ഈ രീതി പ്രയോഗിച്ചു. ലവ് ഇൻ കേരള എന്ന ചിത്രത്തിൽ എൽ. ആർ. ഈശ്വരി, സീറോ ബാബു എന്നിവർക്കൊപ്പം പാടിയ ലൗ ഇൻ കേരള, ലവ്, ലവ്, ലവ് എന്ന പാട്ട് വിസ്മയത്തോടെയാണ് മലയാളികൾ കേട്ടത്. ശ്രീകുമാരൻ തന്പിയുടെ വരികൾക്ക് എം.എസ്. ബാബുരാജിന്റേതായിരുന്നു ഈണം.
അത്രയെളുപ്പത്തിൽ ചെയ്യാവുന്ന സംഗതിയല്ല യോഡ്ലിംഗ്. നിമിഷാർധത്തിൽ പാളിപ്പോയാൽ വെറും വെള്ളിയാകുന്ന കാര്യം. ആർച്ചി അത് അതിഗംഭീരമായി പ്രയോഗിച്ചു. കിഷോർ കുമാർ കഴിഞ്ഞാൽ സാക്ഷാൽ എസ്പിബി മാത്രമാണ് യോഡ്ലിംഗ് സൂക്ഷ്മമായി ചെയ്ത ഇന്ത്യൻ ഗായകൻ.
സംഗീതംപോലെ നന്മ
കോഴിക്കോട് അശോകപുരത്തെ സലിൽ ഹട്ടൻ വസതിയിലായിരുന്നു ആർച്ചി ഹട്ടൻ ഏറെക്കാലമായി താമസിച്ചിരുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ അലട്ടിയെങ്കിലും സംഗീതം ആ വിരലുകളിൽ കൈചേർത്തുപിടിച്ചു നടന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
സംഗീതകാരൻ എന്നതിലുപരി ആർച്ചി ഹട്ടൻ എന്ന വ്യക്തിയുടെ നന്മയും സ്നേഹവും ഓർമിക്കുന്നവരുമേറെ. കാൽനൂറ്റാണ്ടോളം ആകാശവാണിയിൽ ഒരുമിച്ചു പ്രവർത്തിച്ചവരും നന്നേ ചെറുപ്പകാലം മുതൽ ഹട്ടൻസ് ഓർക്കസ്ട്രയിൽ ഒപ്പമുണ്ടായിരുന്നവരും അതിൽപ്പെടും.
റിട്ടയേഡ് അധ്യാപിക ഫ്ളോറിവെൽ ഹട്ടനാണ് ആർച്ചിയുടെ പത്നി. അനുഗ്രഹീതയായ ഗായികയുമാണ് അവർ. മക്കളായ വിനോദ്, സലിൽ എന്നിവർ മുംബൈയിൽ പ്രഫഷണൽ സംഗീതജ്ഞരാണ്. മകൾ സുജാത അധ്യാപികയും ഗിറ്റാറിസ്റ്റുമാണ്.
പേരക്കുട്ടികളിലൂടെ ഹട്ടൻസ് കുടുംബത്തിന്റെ സംഗീതയാത്ര തുടരുന്നു.
ഹരിപ്രസാദ്