ഓളപ്പരപ്പിൽ കരിനാഗങ്ങളെപ്പോലെ ചുണ്ടൻവള്ളങ്ങൾ കുതിച്ചുവരുന്പോൾ സ്വന്തം വള്ളം ഒന്നാമതെത്താൻ കരക്കാരും ക്ലബ്ബുകാരും ആർപ്പുവിളിക്കും. ഇതേ സമയം ഫിനിംഷിംഗ് പോയിന്റിലേക്ക് പാഞ്ഞെത്തുന്ന എല്ലാ വള്ളങ്ങളും ഒന്നാമതെത്താൻ ആഗ്രഹിക്കുന്ന ഒരേയൊരാൾ കായലോരത്തെ ജനസമുദ്രത്തിനിടയിലുണ്ടാകും. മറ്റാരുമല്ല, ഈ ചുണ്ടനുകളെല്ലാം പണിതു നീറ്റിലിറിക്കിയ പെരുന്തച്ചൻ ഉമാ മഹേശ്വരനാണ് എല്ലാവരുടെയും വിജയം ഒരുപോലെ കാംക്ഷിക്കുന്നത്.
ചന്പക്കുളം, കാരിച്ചാൽ, ഗബ്രിയേൽ, വലിയ ദിവാൻജി, കാട്ടീൽ തെക്കേത്, ദേവസ്, ഇല്ലിക്കളം, ജവഹർ, ശ്രീ വിനായകൻ, പായിപ്പാട്, ആലപ്പാട്, വലിയ ദിവാൻജി എന്നീ പതിമൂന്നു ചുണ്ടനുകളെ മാന്ത്രികവിരലിൽ പണിതുരുമ്മി നീരേറ്റിയ രാജശിൽപികളാണ് കോയിൽമുക്ക് നാരായണൻ ആശാരിയും മകൻ ഉമാ മഹേശ്വരനും. മൂന്നു പതിറ്റാണ്ടു മുൻപുവരെ ചുണ്ടൻ നിർമാണ വിസ്മയത്തിലെ കുലപതിയായിരുന്നു കോയിൽമുക്ക് നാരായണൻ ആശാരി. ഇദ്ദേഹത്തിന്റെ വള്ളപ്പുരയിൽനിന്നാണ് മകൻ ഉമാ മഹേശ്വരൻ ആഞ്ഞിലിത്തടിയിൽ ചുണ്ടനെ കടഞ്ഞെടുക്കുന്ന മാന്ത്രികസിദ്ധി പകർന്നെടുത്തത്.
ആറന്മുള പള്ളിയോടങ്ങളും ഇരുട്ടുകുത്തിയും വെപ്പുമൊക്കെ പണിയാൻ തച്ചന്മാർ പലരുണ്ട്. എന്നാൽ ലക്ഷണമൊത്ത ചുണ്ടൻവള്ളം നിർമിക്കാൻ അച്ഛൻ മൂത്താശാരിയെയും മകനാശാരിയെയും പോലെ മറ്റാരുമുണ്ടാകില്ല.
ഭാരം കയറുന്പോൾ നിവരുകയും ഭാരം ഇറങ്ങുന്പോൾ ചുരുങ്ങുകയും ചെയ്യുന്ന തച്ചുശാസ്ത്രമാണ് ചുണ്ടൻപണിയുടെ മാന്ത്രികത. നാല്പത്തിനാലേകാൽ കോൽ മുതൽ അൻപത്തിനാലേകാൽ കോൽ വരെ നീളായത്തിൽ കൊത്തിയൊരുക്കുന്ന ചുണ്ടൻവള്ളത്തിന്റെ അമരത്തു പങ്കായക്കാരും ചുണ്ടത്തു തുഴച്ചിൽകാരും കയറുന്പോൾ ഒന്നര മുതൽ രണ്ട് അടി വരെ വള്ളം താഴും. ആറു ടണ്ണിലധികം ഭാരമാണ് തുഴയൽവേളയിൽ ചുണ്ടൻവള്ളത്തിൽ കയറുന്നത് . കൂടുതൽ ഭാരം കയറുന്പോൾ വള്ളത്തിന്റെ മധ്യം ഏകദേശം അരയടി മാത്രമാണ് താഴുക. ഭാരം കയറുന്പോൾ സാധാരണ ജലയാനങ്ങളിലേതുപോലെ ഒരേ ആഴത്തിൽ താഴാതെ അമരവും ചുണ്ടും മാത്രം കൂടുതൽ താഴുമെന്നതാണ് ചുണ്ടൻ തച്ചുശാസ്ത്രത്തിന്റെ രഹസ്യം.
നാട്ടുരാജാക്കന്മാരുടെ ജലയുദ്ധ വിജയവേളകളിൽ ചുണ്ടൻവള്ളങ്ങൾ എതിരേൽപുകാരായിരുന്നു. നെറ്റിപ്പട്ടം ചാർത്തി മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവുമായി തലയെടുപ്പുള്ള കൊന്പനെപോലെ ജലരാജാവായ ചുണ്ടൻ രാജസൈന്യത്തെ ആനയിച്ചിരുന്ന കാലം.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോൾ പാരന്പര്യപ്പെരുമയിൽ ചുണ്ടൻ വള്ളങ്ങൾ അകന്പടി വരികയും, ആയിരം പങ്കായങ്ങൾ ഒരേ താളത്തിൽ വെള്ളത്തുള്ളികളെ മിന്നിപ്പായിക്കുകയും ചെയ്തതിന്റെ വശ്യതയും ആകാരവും വേഗവുമുണ്ടാക്കിയ ആവേശത്തിൽ നെഹ്റു നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. കാലം മുന്നേറിയപ്പോൾ ഓളപ്പരപ്പിലെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്കു തുടക്കമായി.
നാലു നൂറ്റാണ്ടിലധികം പാരന്പര്യമുള്ള ചന്പക്കുളം മൂലം വള്ളംകളിയും മറ്റും നിലവിലുണ്ടായിരുന്നെങ്കിലും നെഹ്റു ട്രാഫിയുടെ വരവോടെ ചുണ്ടൻവള്ളംകളിക്ക് പെരുമയേറി. ഒപ്പം ചുണ്ടൻ വള്ളങ്ങളുടെ രൂപവും ഭാവവും മാറി.
ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിൽ അറിയപ്പെടാൻ കാരണം പിതാമഹന്മാരുടെ അനുഗ്രഹവും നിതാന്ത പരിശ്രമവുമാണെന്നു പറയാനാണ് ഉമാ മഹേശ്വരനു താത്പര്യം. ആലപ്പാട് മുതൽ മൂന്നു മാസം മുന്പ് പുതുക്കിപ്പണിതിറക്കിയ കാരിച്ചാൽവരെ പതിമൂന്നു ചുണ്ടൻ വള്ളങ്ങളാണ് ഉമാ മഹേശ്വരൻ നിർമിച്ചത്.
നിലംപറ്റാതെ മുറിച്ചുകൊണ്ടുവരുന്ന ലക്ഷണമൊത്ത ആഞ്ഞിലിയുടെ കാതലിലാണ് ചുണ്ടൻവള്ളങ്ങൾ പണിതെടുക്കുക. നിർമാണം അതിസൂക്ഷ്മതയിലായിരിക്കണം. ഓരോ ഇഞ്ചും പണിതെടുക്കുന്പോൾ വളവും ആയവും ചരിവും കുഴിവും ശ്രദ്ധിക്കണം.
പഴയകാലങ്ങളിൽ മൂത്താശാരിയും കൂട്ടാശാരിമാരും ചുണ്ടൻ പണിയാൻ കെട്ടിയുണ്ടാക്കുന്ന മാലിപ്പുരയോടു ചേർന്നുതന്നെയായിരുന്നു താമസം. നേരവും കാലവും നോക്കി പുലർച്ചെ പണി തുടങ്ങുന്നതിനും നിർമാണസാമഗ്രികളുടെ സൂക്ഷിപ്പിനും വേണ്ടിയായിരുന്നു അത്.
കാലാവസ്ഥ അനുകൂലമെങ്കിൽ ഒരു ചുണ്ടന്റെ തടിപ്പണിക്ക് 1100 മുതൽ 1200 വരെ ദിവസത്തച്ചും തടി അറപ്പിന് 300 തച്ചും ഇരുന്പുപണിക്ക് 350 തച്ചും ഉൾപ്പടെ ഏകദേശം 1750-1850 ദിവസത്തെ അധ്വാനമാണ് വേണ്ടിവരിക. 800 ക്യുബിക് അടി തടിയും 400 കിലോ ഇരുന്പും 25 കിലോ പിത്തളയും അനുബന്ധ സാമഗ്രികളുമാണ് ഒരു വള്ളം പണിയാൻ വേണ്ടത്. ഏഴു മുതൽ എട്ടു വരെ മാസങ്ങളെടുത്താണ് ഒരു ചുണ്ടൻ പണിതീർത്ത് എണ്ണയിട്ടും പുകയിട്ടും നീറ്റിലിറക്കുന്നത്.
മുൻകാലങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലാണ് ചുണ്ടൻവള്ളങ്ങൾ പണിതിരുന്നത്. ഇക്കാലത്ത് മിക്കതിനും അൻപത്തിനാലേ കാൽ കോലാണ് നീളം. നീളത്തിന് ആനുപാതികമായി ഒരു കോലിന് ഒന്നര മുതൽ രണ്ട് അംഗുലം വരെ വീതി എന്നതായിരുന്നു കണക്കുശാസ്ത്രം. എന്നാൽ ഇപ്പോൾ ഒരു കോലിന് ഒരു അംഗുലം വീതി എന്നായിട്ടുണ്ട്. കുഴിവ് 18 അംഗുലവും. (ഒരു കോൽ എന്നാൽ 72 സെന്റിമീറ്റർ. ഒരു അംഗുലം എന്നാൽ മൂന്നു സെന്റിമീറ്റർ. അതായത് 24 അംഗുലം ഒരുകോൽ. 39.06 മീറ്ററാണ് മിക്ക ചുണ്ടനുകളുടെയും നീളം. വീതി 162 സെന്റിമീറ്റർ. 39 മീറ്ററിലധികം നീളമുള്ള ചുണ്ടൻവള്ളത്തിന്റെ വീതി രണ്ടു മീറ്ററിൽ താഴെയായിരിക്കും എന്നതാണ് നിർമാണത്തിലെ കൗതുകം.
ഓരോ പ്രദേശക്കാരും അവരുടെ കരയുടെ അഭിമാനമായി ചുണ്ടൻ വള്ളങ്ങൾ പണിതൊരുക്കുന്പോൾ മാലിപ്പുരകളിൽ ആവേശത്തോടെ പണിയുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ നാട്ടുകാർ തന്പടിച്ചു നിൽക്കും.
ഒരു ചുണ്ടൻവള്ളം ആദ്യം രൂപപ്പെടുന്നത് തച്ചന്റെ ഹൃദയത്തിലാണ്. ഹൃദയത്തിൽ നിന്ന് അത് ബുദ്ധിമണ്ഡലത്തിലെത്തും. കൂട്ടിക്കിഴിക്കലുകളുടെ കണക്ക് തടിയിൽ പിറവികൊള്ളുന്നതാണ് ചുണ്ടൻ എന്ന അത്ഭുതം. ആയിരമായിരം വള്ളപ്രേമികളുടെ ആഗ്രഹവും പ്രതീക്ഷകളുമാണ് തച്ചന്റെ കൈകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരമായി കൈമാറുന്നത്. വല്ലാത്തൊരു പിരിമുറുക്കത്തോടെയാവും തച്ചൻ അതിന്റെ അളവെടുക്കുന്നതും ഉളിയിൽ കൊത്തു തുടങ്ങുന്നതും. തടിയുടെ വളവോ പുളവോ കേടോ കണക്കുകള് തെറ്റിച്ചേക്കാം. നോട്ടപ്പിശകിലുണ്ടാകാവുന്ന ചെറിയ വീഴ്ചവരെ വള്ളത്തിന്റെ വേഗത്തെയും ഭാരത്തെയും ബാധിക്കും. പണിപ്പുരയില് രാവിലെയും വൈകുന്നേരവുംനടത്തുന്ന ഏകാഗ്ര ധ്യാനം എല്ലാ പിരിമുറുക്കങ്ങളെയും ഒഴിവാക്കുന്നുവെന്നാണ് ഉമാ മഹേശ്വരന്റെ അനുഭവം.
നീറ്റിലിറക്കിയ എല്ലാ ചുണ്ടൻ വള്ളങ്ങളെയും സ്വന്തം മക്കളായി കരുതുകയാണ് ഈ പെരുന്തച്ചൻ. എല്ലാ മക്കളോടും ഒരുപോലെ സ്നേഹം. എല്ലാ മക്കളും എല്ലാ മത്സരത്തിലും വിജയിക്കണമെന്നാഗ്രഹിക്കുന്നയാൾ.
ഭാര്യ ചന്ദ്രമതിയോടും മകനോടുമൊപ്പം പായിപ്പാട്ടെ വസതിയിൽ ആരോഗ്യവാനായി 76 -ാം വയസിലും അടുത്ത ചുണ്ടൻവള്ളത്തിന്റെ രൂപവും ഭാവവും ഹൃദയത്തിൽ ഒരുക്കിയെടുക്കുകയാണ് നാടിന്റെ പെരുമ ഉയർത്തുന്ന ഈ ശിൽപി.
കോവിഡ് മഹാമാരിയുടെ കാലത്തും ഒരു വള്ളം പണിതിറക്കി. ഇനിയും പിറവിയെടുക്കാൻ വേറേയുമുണ്ടെന്ന വിശ്വാസത്തിലും അതിനായുള്ള ഒരുക്കത്തിലും ധ്യാനത്തിലുമാണ് ഉമാ മഹേശ്വരൻ.
ആന്റണി ആറിൽചിറ, ചന്പക്കുളം