ദേവരാജൻ മാഷിനെ കണ്ടിട്ടുണ്ടോ?
പെട്ടെന്നുള്ള ചോദ്യംകേട്ട് പാട്ടിന്റെ ബാല്യം കടന്നിട്ടില്ലാത്ത ആ ഗായകന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. മാസ്റ്ററെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഫോട്ടോ കണ്ടിട്ടുണ്ട്. അദ്ദേഹം ഈണമിട്ട കുറച്ചു പാട്ടുകൾ പാടാറുമുണ്ട്. അത്രയേയുള്ളൂ.
എന്നാൽ ചോദ്യകർത്താവ് വിട്ടില്ല. നമുക്കൊന്നുപോയി കാണാം, തിരുവനന്തപുരത്തേക്ക് കൂടെ ഞാനും വരാം എന്നായി അദ്ദേഹം. അങ്ങനെ ആ യുവാവ് ദേവരാജൻ മാസ്റ്ററുടെ കരമനയിലെ വീട്ടിൽ ചെന്നുകയറി., അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നുമറിയാതെ.
ചെറുപ്പത്തിലേ പാട്ടിന്റെ ലോകത്തെത്തി ശ്രദ്ധനേടിത്തുടങ്ങിയ വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി വിജേഷ് ഗോപാൽ ആയിരുന്നു ആ ഗായകൻ. വിജേഷിനു വഴികാട്ടിയായത് അകാലത്തിൽ പൊലിഞ്ഞ സംഗീതസംവിധായകൻ സച്ചിൻ കൈതാരവും.
കേൾക്കാത്ത ചില്ലക്ഷരം
എനിക്കിപ്പോൾ ആരെയും കാണാൻ വയ്യ- ചെന്നപ്പോൾ മാസ്റ്ററുടെ ആദ്യ പ്രതികരണം അതായിരുന്നു. തിരിച്ചൊന്നും പറയാനുമാവില്ല. പരിചയത്തിന്റെ ബലത്തിൽ, കുറച്ചുകഴിഞ്ഞ് ഒന്നുകൂടി ചോദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സച്ചിൻ. വീടിനു മുന്നിലെ പടിക്കെട്ടിൽ ഏതാണ്ട് ഒന്നര മണിക്കൂർ കാത്തിരുന്നു. വീണ്ടും ചെന്നപ്പോൾ നിങ്ങളിതുവരെ പോയില്ലേ എന്ന ചോദ്യവുമായാണ് മാസ്റ്റർ എതിരേറ്റത്. അത്രമേൽ ആഗ്രഹത്താൽ വന്നതാണ് എന്നറിയിച്ചപ്പോൾ പാടിക്കേൾക്കാൻ തയാറായി. ദക്ഷിണവച്ചു.
ചക്രവർത്തിനീയാണ് അന്ന് അറിയാവുന്ന പാട്ടുകളിലൊന്ന്. വിറച്ചും പേടിച്ചും വിജേഷ് പാടിത്തീർത്തു. മാസ്റ്ററപ്പോൾ ഉറങ്ങിയപോലെ ഇരിക്കുകയാണ്. ആ, നീ പാടിയോ, ഞാൻ കേട്ടില്ല എന്നായി മാസ്റ്റർ. വീണ്ടും പാടി. ആദ്യത്തെ വരി മാത്രമേ കേട്ടുള്ളൂ, ഒന്നുകൂടി പാടിക്കോ എന്നു മാസ്റ്റർ. മൂന്നാം തവണ പാടുന്നതിനിടയ്ക്ക് നിർത്തിച്ചിട്ടു മാസ്റ്റർ ചോദിച്ചു, നീ നാക്കെവിടെയാണ് വയ്ക്കുന്നത്, എനിക്കു ചില്ലക്ഷരം കേൾക്കുന്നില്ലല്ലോ.
അതായിരുന്നു ആദ്യപാഠം. മുകളിലേക്കു നീക്കിയും വീണ്ടും നീക്കിയും നാവിന്റെ സ്ഥാനമുറപ്പിച്ചു. ചില്ലക്ഷരം ശുദ്ധമായി പുറത്തേക്കുവന്നു. അപ്പോൾ മാസ്റ്റർ പറഞ്ഞു- നിന്റെ ശബ്ദം കൊള്ളാം, പക്ഷേ...
ആ പക്ഷേയ്ക്കു പിന്നാലെ കുറേ പോരായ്മകൾ ചൂണ്ടിവച്ചു. എന്നിട്ടായിരുന്നു മാസ്റ്ററുടെ തീരുമാനം- ഞാനീ പറഞ്ഞ പ്രശ്നങ്ങളെല്ലാം തീർത്ത് നീ ഒരു വർഷം കഴിഞ്ഞു വാ!.
എനിക്കു വിഷമമായോ എന്നായിരുന്നു സച്ചിൻ ചേട്ടന്റെ ചോദ്യം. ഞാനാണെങ്കിൽ ആകെക്കൂടി ത്രില്ലടിച്ചു നിൽക്കുകയാണ്. ഇതിനേക്കാൾ വലിയൊരു കാര്യം കിട്ടാനില്ല. സംഗീതത്തോടുള്ള എന്റെ കാഴ്ചപ്പാടുതന്നെ ആ കൂടിക്കാഴ്ചകൊണ്ടു മാറി- വിജേഷ് പറയുന്നു.
ഏതാണ്ടൊരു കൊല്ലമാകുന്പോഴേക്കും മാസ്റ്റർ സച്ചിനെ വീണ്ടും വിളിച്ചു- അവനോട് ഒന്നുകൂടിവന്നു കാണാൻ പറയൂ.
അങ്ങനെ ചെന്നു പാടിക്കേൾപ്പിച്ച പാട്ടുകൾ മാസ്റ്റർക്കു ബോധിച്ചു. എന്നിട്ടു പറഞ്ഞു- ഇതുപോലെ വല്ലപ്പോഴും വന്നുപോയിട്ടു കാര്യമില്ല. അപ്പുറത്ത് ഒരു മുറിയുണ്ട്. നിനക്കവിടെ താമസിക്കാം. ഇവിടെനിന്നു കോളജിൽ പോകാം.
അതോടെ ഒരു മഹാപ്രവാഹത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് 2001ൽ ദേവരാജൻ മാസ്റ്റർ കണ്ടെടുത്ത് പരിചയപ്പെടുത്തിയ അഞ്ച് ഗായകരിൽ (സിംഗേഴ്സ് ഓഫ് മില്ലേനിയം) ഒരാളായി വിജേഷ് ഗോപാൽ.
അച്ഛന്റെ സ്വപ്നം
ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്ന കെ.ജി. വേണുഗോപാലിന് സംഗീതത്തോടു വലിയ കന്പമായിരുന്നു. മകനെ പാട്ടുകാരനാക്കണമെന്ന മോഹത്തിന് അമ്മ സി.ആർ. ജയലക്ഷ്മിയും എതിരുനിന്നില്ല. കാസറ്റുകളിട്ട് പാട്ടുകേൾപ്പിച്ചും വിജേഷിനെക്കൊണ്ട് ഏറ്റുപാടിച്ച് ബ്ലാങ്ക് കാസറ്റുകളിൽ റെക്കോർഡ് ചെയ്തും അച്ഛന്റെ സംഗീതസ്വപ്നങ്ങൾ നിറമണിഞ്ഞുകൊണ്ടിരുന്നു. രണ്ടാം ക്ലാസുമുതൽ വിജേഷ് വയലിനും തുടർന്ന് വായ്പ്പാട്ടും അഭ്യസിച്ചുതുടങ്ങി. സ്കൂൾ കലോത്സവവേദികളിലും, ആലുവ യുസി കോളജ്, പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലെ പഠനകാലത്ത് കോളജ് യൂത്ത് ഫെസ്റ്റിവലുകളിലും പതിവു സാന്നിധ്യമായി. വയലിനിലും കഥകളി സംഗീതത്തിലും സമ്മാനങ്ങളും നേടിയിരുന്നു.
നാടകങ്ങൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും വേണ്ടി ഒട്ടേറെ ഗാനങ്ങൾ വിജേഷ് പാടി. രാജ്യത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളും മെഹ്ഫിലുകളും നടത്തി.
പ്രവാസം, ഹായ്, ഫോട്ടോഗ്രാഫർ, മലബാർ വെഡ്ഡിംഗ്, ഭഗവാൻ, അറബിപ്പൊന്ന്, നവാഗതർക്ക് സ്വാഗതം, കാവ്യം, മൗര്യൻ, മധുരനാരങ്ങ തുടങ്ങിയ സിനിമകളിൽ വിജേഷിന്റെ പാട്ടുകളെത്തി. ജോണ്സണ് മാസ്റ്ററുമായുള്ള ആത്മബന്ധമാണ് ഫോട്ടോഗ്രാഫറിലേക്കുള്ള വഴിതുറന്നത്. മധുരനാരങ്ങയിൽ ശ്വേതയ്ക്കൊപ്പം പാടിയ കണ്കണ്കളിൽ എന്ന പാട്ട് ഹിറ്റായിരുന്നു.
റിലീസിംഗിന് ഒരുങ്ങുന്ന തട്ടിൻപുറത്ത് അച്യുതൻ എന്ന ലാൽ ജോസ് ചിത്രത്തിനുവേണ്ടി പാടിയ മുത്തുമണി രാധേ എന്ന പാട്ടിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ദീപാങ്കുരനാണ്. അച്ഛന്റെ സ്വപ്നത്തിലേക്ക് ഒന്നുകൂടി അടുക്കുന്പോൾ അദ്ദേഹം കൂടെയില്ലെന്ന ദുഃഖമേ 39കാരനായ വിജേഷിനുള്ളൂ.
മികവിന്റെ ധ്രുവത്തിൽ
സംഗീതത്തിന്റെ ഭംഗിയും തനിമയും വിടാതെ വേദികളിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യവുമായി രൂപീകരിച്ച ധ്രുവ- ദ രാഗാ ഫോക്സ് എന്ന ബാൻഡിന്റെ മുൻനിരക്കാരനുമാണ് വിജേഷ് ഗോപാൽ ഇപ്പോൾ. സ്മ്യൂൾ ആപ്ലിക്കേഷൻ വഴി പാടിയ പാട്ടുകളിലൂടെ പരിചയപ്പെട്ട് അടുത്ത സുഹൃത്തായ പ്രവാസി ജിത്തു മോഹൻദാസ് ആണ് ബാൻഡിന്റെ മറ്റൊരു അമരക്കാരൻ. വിജെ എന്റർടെയ്ൻമെന്റ്സ് എന്ന ബാനറിൽ പ്രഫഷണൽ ഗായകരും ഉപകരണ സംഗീതജ്ഞരും അടങ്ങുന്ന ബാൻഡ് പഴയ ഗാനങ്ങളുടെ അവതരണങ്ങൾക്കൊപ്പം ഗാനമേളകളും മെഹ്ഫിലുകളും നൃത്ത-ഹാസ്യ പരിപാടികളും വേദിയിലെത്തിക്കും. ജോണ്സണ് മാസ്റ്റർക്ക് പ്രണാമമർപ്പിച്ച് ധ്രുവ ചെയ്ത വീഡിയോ സോംഗ് ശ്രദ്ധേയമായിരുന്നു.
മെക്കാനിക്കൽ എൻജിനീയറായ വിജേഷ് സംഗീതത്തിനുവേണ്ടി കരിയർ ഉപേക്ഷിച്ചയാളാണ്. നിർമാണരംഗത്തെ ഒരു വൻകിട കന്പനിയിലെ ജോലി വേണ്ടെന്നുവച്ച് പാട്ടിൽ ശ്രദ്ധയൂന്നുകയായിരുന്നു. ഇപ്പോൾ സുഹൃത്തുമൊന്നിച്ച് ഒരു ഡിസൈനിംഗ് സ്ഥാപനത്തിനു നേതൃത്വം നൽകുന്നു. അശ്വതി എസ്. കുമാറാണ് ഭാര്യ. വിദ്യാർഥികളായ സാത്വിക് വി. ഗോപാൽ, ദർശിത് വി. ഗോപാൽ എന്നിവർ മക്കൾ.
യുട്യൂബിൽ മുത്തുമണിരാധേ എന്ന പാട്ടിനു വന്ന ഒരു കമന്റ് ഇങ്ങനെ വായിക്കാം:
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്കു മാത്രമാണോ?
അല്ല, വീണ്ടും കേൾക്കാൻ തോന്നുന്ന ഒരുപാടുപേരുണ്ട്..
ഹരിപ്രസാദ്