സർഗവഴികളിൽ സാങ്കേതിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി അരങ്ങനുഭവങ്ങൾ കൂടുതൽ ആകർഷകമാക്കാമെന്നു തെളിയിച്ച് ഒരു നാടകസംഘം. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്വകലാമേഖല നാടകസംഘമാണു രാജ്യത്ത് ആദ്യമായി ഹൈടെക് ഡിജിറ്റൽ സാങ്കേതിക മികവിൽ നൃത്ത, സംഗീത നാടകം ഒരുക്കുന്നത്.
വിശ്വകലാമേഖലയുടെ സ്വർഗപുത്രി എന്ന നാടകം മലയാള നാടകവേദിക്കു പുതിയ പരീക്ഷണവും പ്രതീക്ഷയുമാവുകയാണ്. നാടകം കാണാൻ ആളുകൾ കുറയുന്നുവെന്ന പരാതികൾക്കിടയിൽ, വേദിയിൽ വിസ്മയക്കാഴ്ചകളുടെയും അഭിനയത്തികവിന്റെയും അതുല്യമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു സ്വർഗപുത്രി. കാണികൾക്ക് അനുപമമായ ആത്മീയവിരുന്നുകൂടിയാണ് സ്വർഗപുത്രി.
പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയിൽ യേശുവിൽ നിന്ന് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന രാജാവിന്റെയും രാജകുമാരിയുടെയും കഥയാണു സ്വർഗപുത്രിയുടെ ഇതിവൃത്തം. വിഷ്വൽ മാജിക്ക് നാടകത്തിൽ നിർണായകഘടകമാണ്. കൂറ്റൻ എൽഇഡി വാളിന്റെ പശ്ചാത്തലത്തിൽ നൃത്ത, സംഗീത, ആത്മീയ നാടകം ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നതെന്നു വിശ്വകലാമേഖല ഡയറക്ടർ റോസ് മോഹൻ പറഞ്ഞു.
സിനിമാ, സീരിയൽ, നാടകരംഗങ്ങളിലെ പ്രതിഭകൾ സ്വർഗപുത്രിയുടെ അരങ്ങിലും അണിയറയിലുമുണ്ട്. സി.കെ. ശശിയാണു നാടകരചന നടത്തിയിട്ടുള്ളത്. സംവിധാനം പ്രദീപ് റോയ്. ചിറ്റൂർ ഗോപിയുടെയും രാജീവ് ആലുങ്കലിന്റെയും ഗാനങ്ങൾക്കു ഫാ. ജെയിംസ് വെണ്ണായപ്പിള്ളിയും സെബി നായരന്പലവുമാണ് ഈണം നൽകിയിരിക്കുന്നത്. ബിജു നാരായണൻ, പന്തളം ബാലൻ, ദലീമ, അനു മറിയം റോസ് എന്നിവർ പാടി. പട്ടണം റഷീദിന്റേതാണു മേക്കപ്പ്.
തമ്മനം ഗോപി, അനിൽ നെടുമുടി, അലക്സ് താളൂപ്പാടത്ത്, വേണു മംഗലത്ത്, കലാമണ്ഡലം അബിൻ, ശ്രീജിത്ത് മാവേലി, മോണ്സണ് പോൾ, വൽസ, സച്ചു സരസ്, മിനി മാത്യു, അമ്മു അലക്സ, ചിപ്പി സാബു തുടങ്ങി 250 ഓളം കലാകാരന്മാർ സ്വർഗപുതിയുടെ അരങ്ങിലെത്തുന്നുണ്ട്.
സദസിനും സമൂഹത്തിനും നന്മയുടെയും സുവിശേഷ മൂല്യങ്ങളുടെയും സന്ദേശമാണു നാടകം പങ്കുവയ്ക്കുന്നത്. തിരുവചനങ്ങൾ അനുസരിച്ചും ലംഘിച്ചും ജീവിക്കുന്ന കുറേ മനുഷ്യരിലൂടെ വചനസന്ദേശങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.വിശ്വകലാമേഖല ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണു നാടകസംഘം പ്രവർത്തിക്കുന്നത്. ഫോണ്: 9544343444.
സിജോ പൈനാടത്ത്