മലയാളത്തിൽ ആദ്യമായി യേശുക്രിസ്തുവിന്റെ ജീവചരിത്രം "ജീസസ്' എന്ന പേരിൽ ചലച്ചിത്രമാക്കിയ പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനും നടനുമാണ് പി.എ. തോമസ്. യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ജീസസ് 1973 ഡിസംബറിൽ റിലീസായി. ഇപ്പോൾ നാല്പത്തിയാറാം വർഷത്തിലേക്കു പ്രവേശിച്ച ജീസസ് 2023-ൽ സുവർണജൂബിലി ആഘോഷിക്കുകയാണ്. ഈ സന്ദർഭത്തിൽ ജീസസ് സിനിമയിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണ് ഈ ചെറു ലേഖനത്തിലൂടെ.
സിനിമാ സംവിധായകനായും നിർമാതാവായും തിരക്കഥാകൃത്തായും നായകനായും വില്ലനായും മലയാള സിനിമയിൽ തിളങ്ങിനിന്ന തോമസിന് അർഹിക്കുന്ന അംഗീകാരം ഇനിയും നാം നല്കിയിട്ടില്ലെന്നതു വേറെ കാര്യം.
എസ്.എൻ. സിൻഹയായിരുന്നു സിനിമയുടെ സംഭാഷണം രചിച്ചത്. ഹിന്ദിയിൽനിന്ന് ഇതു മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു. തെന്നിന്ത്യൻ താരസംഘമായിരുന്നു അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്ന ജീസസ്. ജെമിനി ഗണേശൻ, എം.എൻ. നന്പ്യാർ, വി.കെ. രാമസ്വാമി, മേജർ സുന്ദർരാജ്, ജയലളിത, ഉഷാകുമാരി എന്നീ തമിഴ് താരങ്ങളോടൊപ്പം തിക്കുറിശി, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, ജി.കെ. പിള്ള, ബഹദൂർ, ജയഭാരതി, റാണി ചന്ദ്ര, രാജി, ഖദീജ തുടങ്ങിയ മലയാള മുൻനിരക്കാരും വേഷമിട്ടു.
ജെമിനി ഗണേശൻ സ്നാപകയോഹന്നാന്റെയും തിക്കുറിശി ഹേറോദേസിന്റെയും കെ.പി. ഉമ്മർ അന്തിപ്പാസ് രാജാവിന്റെയും എം.എൻ. നന്പ്യാർ യൂദാസിന്റെയും ജോസ്പ്രകാശ് ഹന്നാസിന്റെയും ജി.കെ. പിള്ള കയ്യഫാസിന്റെയും മേജർ സുന്ദർരാജ് പീലാത്തോസിന്റെയും വി.കെ. രാമസ്വാമി പത്രോസിന്റെയും ജയലളിത നർത്തകിയായ ശലോമിയുടെയും ഉഷാകുമാരി മഗ്ദലേനമറിയത്തിന്റെയും രാജി യേശുവിന്റെ അമ്മയുടെയും ജയഭാരതി വെറോനിക്കയുടെയും വേഷമിട്ടു. ജയലളിത അഭിനയിച്ച ഏക മലയാള ചിത്രമാണ് ജീസസ്. തുടക്കക്കാരനായിരുന്ന ഇന്നസെന്റ് ഈ സിനിമയിൽ ചെറിയൊരു വേഷത്തിലഭിനയിച്ചു. ജീസസിന്റെ വേഷത്തിലെത്തിയതു മുരളീദാസായിരുന്നു. ശാന്തഗംഭീരമായ ജീസസിനെ മുരളിദാസ് തന്മയത്വത്തോടെ അവതരിപ്പിച്ചു പ്രേക്ഷകരുടെ പ്രശംസപിടിച്ചുപറ്റി. ബാലനായ യേശുവിന്റെ വേഷത്തിലെത്തിയതു ബേബി സുനിയാണ്.
അഞ്ചുഗാനങ്ങളാണ് ജീസസിലുള്ളത്. വയലാർ, ശ്രീകുമാരൻ തന്പി, അഗസ്റ്റിൻ വഞ്ചിമല, ജോസഫ് കൃഷ്ണ തുടങ്ങിയവരാണു ഗാനരചയിതാക്കൾ. രാജാവിൻ രാജാവെഴുന്നുള്ളുന്നു, ഓശാനാ ഓശാനാ കർത്താവിനോശാന, ഗാഗുൽത്താമലകളേ മരങ്ങളേ മുൾച്ചെടികളേ... എന്നീ ഗാനങ്ങൾ ഭക്തിനിർഭരവും ഹൃദയസ്പർശിയുമാണ്. ഗാനങ്ങൾ ആലപിച്ചത് ജയചന്ദ്രൻ, പി. ലീല, പി. വസന്ത, എൽ. ആർ. ഈശ്വരി മുതലായവർ. യേശുവിന്റെ പീഢാനുഭവരംഗത്ത് പശ്ചാത്തലമായി കേൾക്കുന്ന ഗാഗുൽത്താ മലകളേ മരങ്ങളേ മുൾച്ചെടികളേ... എന്ന ഗാനം ആലപിച്ചതും സംഗീതം പകർന്നതും ഗാനഗന്ധർവൻ യേശുദാസാണ്. കൊട്ടകകൾ നിറഞ്ഞോടി അന്പതും എഴുപത്തഞ്ചും നൂറും ദിനങ്ങൾ ആഘോഷിച്ച ജീസസ് സിനിമയുടെ നിർമാതാവും സംവിധായകനുമായ പി.എ. തോമസിന് ഈയിടെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച പോൾ ആറാമൻ മാർപാപ്പയിൽനിന്നും സ്വർണമെഡൽ ലഭിക്കുകയുണ്ടായി. അക്കാലത്തു വത്തിക്കാനിൽനിന്നുള്ള അഭ്യർഥനപ്രകാരം ജീസസിന്റെ 16 എം.എം. കോപ്പി (ഇംഗ്ലീഷ്) പി.എ. തോമസ് റോമിന്റെ പല ഭാഗങ്ങളിലും പ്രദർശിപ്പിച്ചു.
പി.എ. തോമസുമായി ഫോണിലൂടെയും കത്തുകളിലൂടെയും ബന്ധപ്പെടുവാനും ജീസസിന്റെ വേഷമണിഞ്ഞ മുരളീദാസിനെ അദ്ദേഹത്തിന്റ മരണത്തിനു രണ്ടുമാസം മുന്പ് രണ്ടുപ്രാവശ്യം ഭവനത്തിൽ ചെന്നു കാണുവാനും ഈ ലേഖകനു ഭാഗ്യമുണ്ടായി. മുരളീദാസിനെ കാണുവാൻ ചെന്നപ്പോഴെല്ലാം അദ്ദേഹം ബൈബിൾ വായനയിൽ മുഴുകിയിരിക്കുകയായിരുന്നു.
സെബാസ്റ്റ്യൻ ആൻഡ്രു
ചെന്പേരി