കൈപിടിച്ചുയർത്തിയ പ്രതിഭകൾ മലയാളത്തിന്റെ യുവനിരയിൽ മാജിക് കാട്ടുന്പോൾ തന്റേതായ വഴിയിൽ ഓരം ചേർന്നു നടക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങിയ വിവിധ വേഷങ്ങളിൽ തിളങ്ങുന്പോഴും കാമറയ്ക്കു പിന്നിലും മുന്നിലും നിഷ്കളങ്കമായ ഇടപെടലാണ് വിനീതിന്റെ മുഖമുദ്ര.
പാരന്പര്യത്തിന്റെ പിൻബലത്തിൽ നിന്നുമാറി ഇന്നു മലയാള സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസമുണ്ട് വിനീത് ശ്രീനിവാസന്. കൈപിടിച്ചുയർത്തിയ പ്രതിഭകൾ മലയാളത്തിന്റെ യുവനിരയിൽ മാജിക് കാട്ടുന്പോഴും തന്റേതായ വഴിയിൽ ഓരം ചേർന്നു നടക്കുകയാണ് ഇയാൾ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങിയ വിവിധ വേഷങ്ങളിൽ. അപ്പോഴും കാമറയ്ക്കു പിന്നിലും മുന്നിലും നിഷ്കളങ്കമായ ഇടപെടലാണ് വിനീതിന്റെ മുഖമുദ്ര.
സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഉടനുണ്ടാകുമെന്നു പ്രതീക്ഷിക്കാമോ?
ഇപ്പോൾ മനോഹരം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങളും മറ്റൊരു ചിത്രവും ഇനി അഭിനയിക്കാനുണ്ട്. കുന്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസാണ് തണ്ണീർമത്തൻ ഹീറോ. അതിൽ ഒരു കാരക്ടർ റോൾ ഞാൻ ചെയ്യുന്നുണ്ട്. പിന്നീട് സുഹൃത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും വർക്കു ചെയ്യുന്നുണ്ട്. അതിനു ശേഷമായിരിക്കും സംവിധാനത്തിലേക്കു കടക്കുന്നത്. അടുത്ത മാസം എഴുത്ത് തുടങ്ങണമെന്നു കരുതുന്നു.
പുതിയ ചിത്രം മനോഹരത്തിന്റെ വിശേഷങ്ങൾ?
മനോഹരന്റെ കഥയാണ് മമനോഹരം എന്ന ചിത്രം. നാട്ടിൻപുറത്ത് ആർട്സ് ഷോപ്പ് നടത്തി ബോർഡ്, നന്പർ പ്ലേറ്റ് എഴുത്തും പെയിന്റിംഗുമായി ജീവിക്കുകയാണ് അവൻ. ജീവിതത്തിൽ പുതിയ ഘട്ടത്തിലേക്ക് എത്താൻ സ്വന്തമായി ഒരു സ്ഥാപനമൊക്കെ തുടങ്ങാൻ ശ്രമിക്കുകയാണ്. അതിലുണ്ടാകുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. പുതുമുഖ നായിക അപർണാ ദാസ്, ഇന്ദ്രൻസ് ചേട്ടൻ, ജൂഡ്, ബേസിൽ ജോസഫ്, ദീപക് പറന്പോൽ തുടങ്ങിയ താരങ്ങളും എനിക്കൊപ്പം എത്തുന്നുണ്ട്. ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനു ശേഷം സംവിധായകൻ അൻവർ സാദിഖുമായി വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വിനീത് അവസരം നൽകിയ നിരവധി പേർ ഇന്നു മലയാളത്തിൽ ഉണ്ടല്ലോ?
ഞങ്ങൾ എല്ലാവരും ഒന്നിച്ച് കരിയർ തുടങ്ങി എന്നു പറയുന്നതാണ് ശരി. മലർവാടിയിലൂടെ എല്ലാവർക്കും നല്ല തുടക്കം കിട്ടി. അവരിൽ പലരും ഇന്നു നേടിയ വിജയത്തിനു പിന്നിൽ അവരുടെ കഠിനാധ്വാനമുണ്ട്. മലയാള സിനിമയിൽ മാറ്റം ഉണ്ടായിത്തുടങ്ങിയ സമയത്ത് ഞങ്ങളുടെ സിനിമകൾ വന്നത് ഞങ്ങളുടെ ഭാഗ്യമായിരുന്നു. പ്രണയ കഥകൾ മലയാളത്തിൽ ഹിറ്റാവാതിരുന്ന കാലത്താണ് തട്ടത്തിൻ മറയത്ത് വന്നത്. അപ്പോൾ ഓരോ സിനിമയും അതിന്റെ ശരിയായ സമയത്ത് എത്തിക്കാനും സാധിച്ചു.
നായകനായി അഭിനയിക്കുന്ന ചിത്രങ്ങളിൽ എപ്പോഴെങ്കിലും സംവിധായകൻ പുറത്തുവരാറുണ്ടോ?
ഞാൻ ഒരു സിനിമ ചെയ്യുന്പോൾ മറ്റൊരാൾ വന്നു ടെക്നിക്കൽ വശങ്ങളൊക്കെ പറയുന്പോൾ അതു ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കാരണം നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളിൽ നിന്നു പലപ്പോഴും വഴി മാറിപ്പോകാം. എനിക്ക് ആ അനുഭവം ഉള്ളതുകൊണ്ട് അഭിനയിക്കുന്ന ചിത്രങ്ങളിൽ സംവിധായകനോട് അഭിപ്രായങ്ങൾ പറയാറില്ല. അതുമല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളായ സംവിധായകരോട് മാത്രമാണ് പറയുന്നത്. അതും അടുത്ത് ചെന്ന് ചെവിയിൽ പറയാനാണ് ശ്രമിക്കുന്നത്.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം കുടുംബ പ്രേക്ഷകരാണ് ഏറ്റെടുത്തത്. സിനിമയുടെ തെരഞ്ഞെടുപ്പിൽ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്?
സംവിധായകനാകുന്പോൾ നമുക്ക് പല കാര്യങ്ങൾ ആലോചിച്ച് ചെയ്യാം. നടനാകുന്പോൾ ഒരു കഥകേട്ട് ഇഷ്ടമായെങ്കിൽ ചെയ്യാം, അല്ലെങ്കിൽ വേണ്ടെന്നുവ യ്ക്കാം എന്നതിന് അപ്പുറം മറ്റൊന്നും ചിന്തിക്കാറില്ല. സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഇടവേളകളിലാണ് ഞാൻ അഭിനയിക്കാനെത്തുന്നത്. അതുകൊണ്ടു തന്നെ ഓരോ ചിത്രത്തിന്റെ വിജയം അതിന്റെ റൈറ്റേഴ്സിനും സംവിധായകനുമുള്ളതാണ്. എനിക്കു തോന്നിയിട്ടുള്ളത് അതിന്റെ സംവിധായകൻ, തിരക്കഥ, ആ സെറ്റിലെ അന്തരീക്ഷം എന്നിവയൊക്കെ നമ്മൾ ചെയ്യുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നതാണ്.
അരവിന്ദന്റെ അതിഥികൾക്കു ശേഷം ഇടവേള വന്നത്?
എന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് മകൻ വിഹാൻ എത്തി. അവനിപ്പോൽ ഒന്നര വയസായി. അരവിന്ദൻ ചെയ്തതിനു ശേഷം കുറച്ചുകാലം ഞങ്ങൾ പല യാത്രയിലായിരുന്നു. യൂറോപ്പിലും അമേരിക്കയിലും സൗത്തിന്ത്യയിലുമൊക്കെ കുറേ യാത്ര ചെയ്യാൻ സാധിച്ചു. അതുകൊണ്ടാണ് ഇടവേള സംഭവിച്ചത്.
ആനന്ദത്തിലൂടെ നിർമാതാവായി. ഇനിയും പ്രതീക്ഷിക്കാമോ?
ചിലപ്പോൾ സംഭവിച്ചേക്കും. അങ്ങനെ ഒരു ആലോചന ഇപ്പോഴുമുണ്ട്. അത് എല്ലാം സെറ്റായിവരുന്നതേയുള്ളു.
നടൻ, സംവിധായകൻ എന്നതിനൊപ്പം ഗായകനായി ഇപ്പോഴും സജീവമാണല്ലോ?
കുറച്ചു നാളിനു ശേഷം കഴിഞ്ഞ വർഷമാണ് സിനിമയിൽ ഏറ്റവും കൂടുതൽ പാട്ട് പാടുന്നത്. അരവിന്ദൻ കഴിഞ്ഞ് 10 മാസം ബ്രേക്കു വന്നപ്പോൾ നിറയെ പാടാൻ സമയം കിട്ടി. 2018 ന്റെ അവസാന മാസത്തിൽ 15 പാട്ട് വരെ ഞാൻ പാടിയിരുന്നു. അങ്ങനെ പാടുന്നത് ഏഴെട്ടു വർഷത്തിനു ശേഷമാണ്. ഗായകനായും പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതു വളരെ സന്തോഷം നൽകുന്നു.
ഇന്നു സോഷ്യൽ മീഡിയയിൽ കൂടി പലർക്കും സിനിമയിലേക്ക് അവസരം കിട്ടുന്നു. ഈ മാറ്റം എങ്ങനെ കാണുന്നു?
സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്ത് അതിന്റെ ഐഡിയ എന്തെന്നു മനസിലാക്കിയിട്ടുള്ളവരാണ് പുതിയ ആൾക്കാർ. കാമറ എന്താണെന്നും തങ്ങളുടെ ബെസ്റ്റ് ആങ്കിൾ ഏതാണെന്നും അവർക്കറിയാം. മുന്പ് ഇതൊക്കെ സിനിമയിൽ വന്ന് അഭിനയിച്ചു കഴിയുന്പോഴാണ് പലരും മനസിലാക്കുന്നത്. അത് സിനിമയിൽ എത്തുന്പോഴും പുതിയ ആൾക്കാർക്ക് ധൈര്യം പകരുന്നു. ഇന്നു വീട്ടിലിരുന്ന് നല്ലൊരു വീഡിയോ ചെയ്ത് അതു യുട്യൂബിലിട്ട് ആൾക്കാരുടെ ശ്രദ്ധ നേടാൻ കലാകാരന്മാർക്ക് കഴിയുന്നു. അങ്ങനെ സിനിമയിലേക്ക് അവസരം കിട്ടിയ പലരുമുണ്ട്. ദീപക് പറന്പോൽ മലർവാടിയിൽ അഭിനയിച്ചെങ്കിലും ഫേസ്ബുക്കിലെ വീഡിയോസ് കണ്ടിട്ടാണ് തട്ടത്തിൻ മറയത്തിലെ സഖാവിലേക്ക് വിളിക്കുന്നത്. ജേക്കബിലെ വില്ലൻ കഥാപാത്രം ചെയ്ത അശ്വിനെ വിളിക്കുന്നതും ഡബ്മാഷ് വീഡിയോസ് കണ്ടിട്ടാണ്. ഇനി അടുത്ത ചിത്രം വരുന്പോൾ ടിക് ടോക് വീഡിയോസാകും ശ്രദ്ധിക്കുന്നത്.
സൂപ്പർതാര ചിത്രങ്ങൾ ചെയ്യണമെന്നു ആഗ്രഹമില്ലേ?
തീർച്ചയായും. സൂപ്പർ താരങ്ങൾക്കൊപ്പവും പ്രോജക്ട് സംവിധാനം ചെയ്യണമെന്നുണ്ട്. പക്ഷേ, അതിനു അനുയോജ്യമായ തിരക്കഥയിലേക്ക് ഇതുവരെ ചെന്നെത്തിയിട്ടില്ല. മമ്മൂക്കയേയും ലാലേട്ടനേയും ഒന്നിച്ച് ഒരു സിനിമ ചെയ്യണം എന്നുള്ള ആഗ്രഹം മനസിലുണ്ട്. അപ്പോൾ തയാറെടുപ്പും ശക്തമായ തിരക്കഥയും വേണം. അത് ഇതുവരെ വന്നുചേർന്നിട്ടില്ല.
ലിജിൻ കെ. ഈപ്പൻ