നൂറു ഗായകരെ അണിനിരത്തി പാട്ടുണ്ടാക്കിയ കന്നഡ സംഗീതസംവിധായകൻ ഹംസലേഖയുടെ ജന്മദിനമാണിന്ന്. ഗോവിന്ദരാജു ഗംഗാരാജു എന്നു പേരുണ്ടായിരുന്ന അദ്ദേഹം എങ്ങനെ ഹംസലേഖയായി?
മേബീ, ടോഡ് ആൻഡ് കന്പനി- എഴുത്തുപകരണങ്ങളുടെ നിർമാണത്തിൽ ലോകത്ത് മുന്നിൽ നടന്നവർ. 132 വർഷങ്ങൾക്കുമുന്പ് പ്രശസ്തമായ സ്വാൻ പേനകൾ അവതരിപ്പിച്ചത് അവരാണ്. മഷിപ്പേനകൾക്ക് പക്ഷിത്തൂവൽമുക്കിയുള്ള എഴുത്തിനോളം ചരിത്രമുണ്ടെന്നിരിക്കേ, എന്തു മനോഹരമായ പേരാണ് സ്വാൻ എന്നത്! കുഞ്ഞോളങ്ങളുള്ള ഒരു തടാകത്തിൽ അലസം നീന്തുന്ന അരയന്നങ്ങളുടെ ഭംഗിതന്നെ!!
എന്തിനാണു നമ്മൾ പേനയേയും അരയന്നത്തെയും കുറിച്ചു പറയുന്നതെന്നല്ലേ! കാര്യമുണ്ട്. പാട്ടും കവിതയും എഴുതിയെഴുതി ആ പേനയുടെ പേര് സ്വന്തം പേരിൽച്ചേർത്ത ഒരു ഗാനരചയിതാവുണ്ട്. ദേശീയ പുരസ്കാരം നേടിയ സംഗീതസംവിധായകൻകൂടിയാണ് അദ്ദേഹം- ഹംസലേഖ.
നാദബ്രഹ്മ ഡോ. ഹംസലേഖ.
മാണ്ഡ്യയിൽ ജനിച്ച, ഗോവിന്ദരാജു ഗംഗാരാജു എന്നു പേരുണ്ടായിരുന്നയാൾ എങ്ങനെയാണ് ഹംസലേഖയായത്? ചെറുപ്പത്തിലേ അദ്ദേഹത്തിന് പാട്ടുകൾ എഴുതുന്ന ശീലമുണ്ടായിരുന്നു. എന്തെഴുതിയാലും അതു തന്റെ ഗുരു ലാവണി നീലകണ്ഠപ്പ സമ്മാനിച്ച സ്വാൻ പേനകൊണ്ടു മാത്രം. സ്വാനിന് കന്നഡയിൽ ഹംസ എന്നാണു പറയുന്നത്. അങ്ങനെ എഴുത്തും പേനയും ഓർമിച്ച് അദ്ദേഹം തന്റെ പേര് ഹംസലേഖനി എന്നാക്കി., പിന്നീട് ഒരധ്യാപകൻ ആ പേരു പരിഷ്കരിച്ച് ഹംസലേഖ എന്നും!
വരി, ഈണം, തിരക്കഥ
പാട്ടെഴുതി സ്വയം ഈണമിടുന്ന വിദ്യ ഹംസലേഖ ചെറുപ്പത്തിലേ സ്വന്തമാക്കിയതാണ്. 1973ൽ ഇരുപത്തിരണ്ടാം വയസിൽ അദ്ദേഹത്തിനു സിനിമയിൽ പാട്ടെഴുതാൻ അവസരം കിട്ടി. എണ്പതുകളുടെ തുടക്കത്തിൽ സംഗീതസംവിധായകനായും അരങ്ങേറി. വഴിയേ തിരക്കഥ, സംഭാഷണം എന്നിവയും എഴുതിത്തുടങ്ങി. ഇൻസ്ട്രമെന്റലിസ്റ്റും മ്യൂസിക് കണ്ടക്ടറുമായി. ഇതിനകം മുന്നൂറിലേറെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. പശ്ചാത്തലത്തിൽ ഒരൊറ്റ ഉപകരണം മാത്രമുപയോഗിച്ചും, മറ്റു ചിലപ്പോൾ സിന്തറ്റിക് ശബ്ദങ്ങൾ തൊടാതെയും അദ്ദേഹം പാട്ടുണ്ടാക്കി ശ്രോതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.
കന്നഡയിൽ പുതിയ തലമുറയെ സിനിമാപ്പാട്ടിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാളായാണ് ഹംസലേഖയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നാദബ്രഹ്മ എന്നൊരു സ്ഥാനപ്പേരും അദ്ദേഹത്തിനു ലഭിച്ചു. കന്നഡയിലെ മുഖ്യധാരാ സിനിമയിലേക്ക് പാശ്ചാത്യസംഗീതവും നാടോടി സംഗീതവും അതിമനോഹരമായി ഇണക്കിച്ചേർത്തത് അദ്ദേഹമാണ്. നടനും സംവിധായകനുമായ രവിചന്ദ്രനൊപ്പം ചേർന്ന സിനിമകൾ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
1987ൽ പ്രേമലോക എന്ന ചിത്രം പുറത്തിറങ്ങിയതിനുശേഷം ഹിറ്റ് ഗാനങ്ങൾ ഒന്നിനുപിറയെ ഒന്നായി എത്തി. പാശ്ചാത്യസംഗീതത്തിനു പുറമേ ഇന്ത്യൻ ക്ലാസിക്കൽ, ഫോക്, ഗസൽ, സൂഫി, ഐറ്റം സോംഗ്സ് എന്നിവയും ഹംസലേഖയ്ക്ക് അനായാസം വഴങ്ങി.
വലിയൊരു നിര ഗായകരെയും സംഗീതസംവിധായകരെയും എഴുത്തുകാരെയും അദ്ദേഹം സിനിമയിലേക്കു കൈപിടിച്ചു നടത്തി. 95ൽ ഗാനയോഗി പഞ്ചാക്ഷരി ഗവായി എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം ഹംസലേഖയ്ക്കു ലഭിച്ചു. ആറുതവണ ഫിലിംഫെയർ അവാർഡും അഞ്ചുതവണ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടി. ബാംഗളൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.
രാജ്യത്തെ പ്രമുഖരായ ഗായകരെല്ലാം ഹംസലേഖയുടെ ഈണങ്ങൾക്കു ശബ്ദം നൽകി. ഡോ. രാജ്കുമാർ, പി.ബി. ശ്രീനിവാസ്, പി. സുശീല, യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം, എസ്. ജാനകി, ചിത്ര, കവിത കൃഷ്ണമൂർത്തി, ഹരിഹരൻ, പങ്കജ് ഉദാസ്, ശ്രേയ ഘോഷാൽ തുടങ്ങിയവരെല്ലാം ഹിറ്റുകൾക്കു പിന്നിൽ അണിനിരന്നു. 1990ൽ ഡോ. എം. ബാലമുരളീകൃഷ്ണയും ഒരു ചിത്രത്തിനുവേണ്ടി പാടാനെത്തി.
സിനിമയ്ക്കപ്പുറം
സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ ശേഷിയില്ലാത്ത, പട്ടികവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായി ഒരു സൗജന്യ വിദ്യാഭ്യാസ സ്ഥാപനം വളർത്തിയെടുത്തതാണ് ഹംസലേഖയുടെ ശ്രദ്ധേയമായ ഒരു സംഭാവന. ഹംസലേഖ ദേശി വിദ്യാ സംസ്ഥേ എന്ന ഈ സ്ഥാപനത്തിൽ എട്ടുമുതൽ പത്തുവരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് നൃത്തം, നാടകം, പാട്ട് എന്നിവയുടെ സഹായത്തോടെയാണ് അറിവു പകരുന്നത്. രംഗകലകളുടെ അഭ്യസനത്തിനായി ദേശി മ്യൂസിക് യൂണിവേഴ്സിറ്റിയും അദ്ദേഹം സ്ഥാപിച്ചു. നാടോടി സംഗീതത്തെ രേഖപ്പെടുത്താനായി ദേശി നൊട്ടേഷൻ കണ്ടുപിടിച്ചതും ഹംസലേഖയാണ്.
അരയന്നയഴക് മനസിലും
മൂന്നുവർഷം മുന്പ് ഹംസലേഖ ഒരു പാട്ടുണ്ടാക്കി. ഓ ഭൂമിയേ, നിന്ന രപ്പേയു അലുഗഡിതേ എന്ന ആ സിംഗിൾ നേപ്പാളിൽ ഭൂകന്പം തകർത്തെറിഞ്ഞവർക്കുള്ള ശ്രദ്ധാഞ്ജലിയായിരുന്നു. ഉറ്റവരെയും തലചായ്ക്കാനുള്ള ഇടങ്ങളും നഷ്ടപ്പെട്ട അവർ അദ്ദേഹത്തിന്റെ മനസിൽനിന്നു മാറിയില്ല.
ആ ദുരന്തത്തെ അടയാളപ്പെടുത്താൻ എനിക്ക് എന്തെങ്കിലും എഴുതണമായിരുന്നു.
വരികൾക്ക് ഇരുപതുമിനിറ്റുകൊണ്ട് ഈണമിട്ടു- അദ്ദേഹം പിന്നീടു പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് സഹായത്തിനു നിലവിളിക്കുന്ന ഒരു കുഞ്ഞിന്റെ ദൃശ്യം ടിവിയിൽ കണ്ടത് എന്നെ ഉലച്ചുകളഞ്ഞു. ഭൂമാതാവിനോടുള്ള വികാരപരമായ ഒരപേക്ഷയായാണ് ഞാൻ ആ പാട്ടിനെ കണ്ടത്- ഹംസലേഖ ഓർക്കുന്നു.
നൂറ് പ്രഫഷണൽ ഗായകരാണ് ആ പാട്ടിനുവേണ്ടി അണിനിരന്നത്!
ഹരിപ്രസാദ്