Kerala
കോഴിക്കോട്: പോളിംഗിലെ ഏറ്റക്കുറച്ചിലുകള്‍ ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന്എല്ഡിഎഫ് കണ്‍വീനറും പേരമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന്.
ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായി. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകുമെന്നതു പഴയകാല വിലയിരുത്തലാണ്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനു പ്രസക്തിയില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു. തെരഞ്ഞെടുപ്പിനിടയിലുണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തെ ബാധിക്കില്ല.
കേരളത്തില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തുടരണമെന്ന നിലപാടാണ് വോട്ടെടുപ്പില്‍ ജനങ്ങള്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം ദൃശ്യമായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സോഷ്യല്‍ മീഡിയ വഴി സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിതമായ ശ്രമം നടന്നതായും ടി.പി. രാമകൃഷ്ണന് ആരോപിച്ചു. തന്നെപ്പോലും തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി.
എസ്ഡിപിഐയുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി എന്ന പ്രചാരണം നുണയാണ്. അത്തരം ഒരു സഖ്യവും നിലവിലില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന അവകാശവാദം വെറുതെയാണെന്നും ടി.പി. രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: ഹൈ വോൾട്ടേജ് പ്രചാരണത്തിനുശേഷം ജനം ഒഴുകിയെത്തി വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും വിജയം അവകാശപ്പെടുന്നു.
അപ്പോഴും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് യുഡിഎഫ് ആണ്. മുന്‍പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമായിരുന്നെങ്കിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം നൂറു സീറ്റ് വിജയം അവകാശപ്പെട്ടു.
അന്‍പതോളം മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ടിംഗ് നടന്നു. ഇതിൽ കൂടുതലും മലബാർ മേഖലയിലാണ്. ഇതൊരു തരംഗസൂചനയായി യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ പത്തു സീറ്റിൽ പോളിംഗ് 80 ശതമാനത്തിനു മുകളിലാണ്. മറ്റു രണ്ടിടത്ത് 79 ശതമാനമാണു പോളിംഗ്.
യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയാണു കോഴിക്കോട്. പാലക്കാട് ആറിടത്ത് 80 ശതമാനത്തിനു മുകളിലാണ് വോട്ടിംഗ്. നാലിടങ്ങളിൽ 79 ശതമാനം പോളിംഗ് ഉണ്ടായി. എറണാകുളത്തും ഏഴിടത്തു വോട്ടിംഗ് 80 ശതമാനം കടന്നു. കണ്ണൂരിലും ആലപ്പുഴയിലും നാലു വീതം മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും 80 ശതമാനത്തിനു മുകളിൽ വോട്ടിംഗ് ഉണ്ടായി.
ഭരണമാറ്റത്തിനുവേണ്ടിയുള്ള ആവേശകരമായ പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനു സമാനമായ പാറ്റേണിൽ വോട്ടിംഗ് നടന്നു എന്നാണു സൂചനകൾ.
ഭരണവിരുദ്ധവികാരം തന്നെയായിരുന്നു പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽപോലും പ്രകടമായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും കരുതപ്പെടുന്നു. മലബാർ മേഖലയിലും മധ്യകേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വോട്ടിംഗിൽ ഒരു മടുപ്പ് കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലും കനത്ത പോളിംഗ് ഉണ്ടായി. ട്വന്റി 20 യുടെ സാന്നിധ്യം കൊണ്ടു കടുത്ത പോരാട്ടം നടന്ന കുന്നത്തുനാട് 84.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ചിറ്റൂരിൽ 84.63 ശതമാനം പേരും കുന്ദമംഗലത്ത് 84.83 ശതമാനം വോട്ടും രേഖപ്പെടുത്തി.
ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിൽ എസ്ഐആർ വഴി നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണത്തിനും വലിയൊരു പങ്കുണ്ട്. പഴയ പട്ടികയിൽനിന്ന് ഒന്‍പതു ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം പോലെയുള്ള നഗരമണ്ഡലങ്ങളിൽ പട്ടികയിൽനിന്ന് വൻതോതിൽ ഒഴിവാക്കലുണ്ടായി. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണു പോൾ ചെയ്തത്.
ഭരണവിരുദ്ധ വികാരമില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. സിറ്റിംഗ് എംഎൽഎമാരുടെ മികവ് തങ്ങൾക്ക് അനുകൂലമായി എന്ന് അവർ വാദിക്കുന്നു.
ബിജെപിയാകട്ടെ ഇത്തവണ നിയമസഭയിൽ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. നേമവും കഴക്കൂട്ടവുമാണ് അവർ ഉറപ്പിക്കുന്ന രണ്ടു സീറ്റുകൾ. അട്ടിമറി നടന്നാൽ മറ്റ് ഏതാനും സീറ്റുകളിൽ കൂടി വിജയിച്ചേക്കാമെന്നും അവർ കരുതുന്നു.
അന്തിമ വോട്ട് കണക്കു വരുന്പോൾ 80 ശതമാനം കടക്കുമെന്നാണു കരുതുന്നത്. പോസ്റ്റൽ വോട്ടും സർവീസ് വോട്ടും മുതിർന്ന പൗരന്മാരുടെ വോട്ടുമെല്ലാം ഇനി കൂട്ടിച്ചേർക്കേണ്ടതുണ്ട്. വോട്ട് ശതമാനത്തിലുപരി വോട്ട് ചെയ്യുന്നതിനു ജനം കാട്ടിയ ഉത്സാഹമാണു ശ്രദ്ധേയമായത്.
ആദ്യ രണ്ടു മണിക്കൂറിൽതന്നെ 16.23 ശതമാനം വോട്ടിംഗ് നടന്നു. ഉച്ചയ്ക്ക് ഒന്നായപ്പോൾ പോളിംഗ് അന്‍പതു ശതമാനത്തോളമെത്തി. ജനം ഇതുപോലെ ആവേശത്തോടെ വോട്ട് ചെയ്യാനെത്തുന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഭരണത്തുടർച്ചയായിരുന്നെങ്കിൽ വോട്ടിംഗിൽ ഇത്തരത്തിലുള്ള ആവേശം പ്രകടമാകുമായിരുന്നില്ല. കടുത്ത ചൂട് വക വയ്ക്കാതെയായിരുന്നു ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സമയത്തു പോലും 13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നു പറയുന്പോൾ വോട്ട് ചെയ്യുന്നതിലുള്ള നിശ്ചയദാർഢ്യം പ്രകടമാണ്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം അഞ്ചിനു ശേഷമുള്ള ഒരു മണിക്കൂറിൽ വെറും 3.27 ശതമാനം മാത്രമാണു വോട്ടിംഗ് നടന്നത്. അത് അദ്ഭുതകരമായി തോന്നുന്നു.
ഉയർന്ന പോളിംഗും യുഡിഎഫ് പ്രതീക്ഷയും
മലബാർ മേഖലയിലും എറണാകുളത്തും രേഖപ്പെടുത്തിയ 80 ശതമാനത്തിനു മുകളിലുള്ള പോളിംഗ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാധാരണഗതിയിൽ ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണാറുള്ളത്.
കോഴിക്കോട് ജില്ല: പത്തു മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫ് തരംഗമായി
അവർ കണക്കുകൂട്ടുന്നു.
ന്യൂനപക്ഷ വോട്ടുകൾ: ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ട് ഏകീകരണം നടന്നാൽ അത് മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് വലിയ മേൽക്കൈ നൽകും.
ശതമാനത്തിലെ വർധന: പട്ടികയിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ പോളിംഗ് ശതമാനം സ്വാഭാവികമായും ഉയർന്നു.
നഗര മണ്ഡലങ്ങൾ: വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ശതമാനം ഉയർന്നെങ്കിലും പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയത് ഈ ശുദ്ധീകരണം മൂലമാണ്.
Kerala
ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംഎൽഎയായി ജയിച്ചുവന്നാൽ മറ്റാരെപ്പോലെയും മുഖ്യമന്ത്രിയാകാൻ സതീശൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ സതീശന് യോഗ്യനല്ലെന്നും രമേശ് ചെന്നിത്തലയ്ക്കാണ് യോഗ്യതയെന്നും മുൻപ് പറഞ്ഞ വെള്ളാപ്പള്ളിയാണ് പോളിംഗ് ദിവസം നിലപാട് തിരുത്തിയത്.
സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും ഭരണത്തില്‍ ആര് വരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കണിച്ചുകുളങ്ങര സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിയായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വെള്ളാപ്പളളി വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 78.29 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രാത്രി 9.30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം.
പാലക്കാട് ജില്ലയിലും പോളിംഗ് ശതമാനം 80 കടന്നു. 50 ലേറെ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെയാണ് പോളിംഗ്. 1987നു ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം ഇത്രത്തോളം ഉയരുന്നത്. 1987ൽ പോളിംഗ് 80.54 ശതമാനമായിരുന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിനു ശേഷം (എസ്ഐആർ) നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഇരട്ടവോട്ടുകളും മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അടക്കമുള്ള 24.6 ലക്ഷം വോട്ടുകളാണ് എസ്ഐആറിൽ സംസ്ഥാനത്തു വെട്ടിപ്പോയത്.
യുഡിഎഫ് തരംഗമാണ് വോട്ടിംഗ് ശതമാനത്തിലെ വർധന ചൂണ്ടിക്കാട്ടുന്നതെന്നു യുഡിഎഫും സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു.
വോട്ടെടുപ്പ് സംസ്ഥാനത്തു പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ വലിയ സംഘർഷങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ കള്ളവോട്ടിനു ശ്രമം നടന്നതായി പരാതി ഉയർന്നു. പലരും വോട്ട് ചെയ്യാൻ എത്തിയപ്പോൾ, വോട്ട് ചെയ്തതായി കണ്ടെത്തി. തൃശൂർ കൂർക്കഞ്ചേരിയിൽ മഷി പുരട്ടേണ്ട ഇടതു കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
വിവിപാറ്റ് പണിമുടക്കിയതും വോട്ടിംഗ് യന്ത്രങ്ങളുടെ വേഗക്കുറവും പലയിടത്തും വോട്ടെടുപ്പു തടസപ്പെടാനും കാലതാമസത്തിനും ഇടയാക്കിയതായി പരാതി ഉയർന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പു സമയം അവസാനിക്കുന്പോഴും സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ചില ബൂത്തുകളിൽ 100- 150 വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് ടോക്കണ്‍ നൽകിയാണ് വോട്ട് ചെയ്യിച്ചത്. ഏഴു മണിയോടെയാണു മിക്കയിടത്തും വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. അപൂർവം ചില ഇടങ്ങളിൽ വോട്ടെടുപ്പ് ഒൻപതുവരെ നീണ്ടതായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ അസാധാരണ തിരക്കായിരുന്നു വോട്ടെടുപ്പു കേന്ദ്രങ്ങളിൽ. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 16 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. പിന്നീടു വന്ന രണ്ടു മണിക്കൂറുകളിൽ ശരാശരി 13 ശതമാനം വീതം വോട്ട് പെട്ടിയിലായി. ഉച്ചയോടെ പകുതിയിലേറെ വോട്ടുകൾ പോൾ ചെയ്തു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പു കഴിഞ്ഞപ്പോൾ വലിയ ആത്മവിശ്വാസത്തിലാണു മുന്നണികളും നേതാക്കളും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കണ്ട ആവേശം ഇന്നലെ പോളിംഗ് ബൂത്തുകളിലും പ്രകടമായി.
രാവിലെ മുതൽ ബുത്തുകളിൽ കണ്ട വോട്ടർമാരുടെ തിരക്കു പോളിംഗ് സമയം കഴിയും വരെ തുടർന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമാകുമെന്നാണു മുന്നണികളുടെ പ്രതീക്ഷ.
വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളോടൊപ്പമാണെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.
വോട്ടെടുപ്പിനുശേഷം ഇടതുനേതാക്കളെല്ലാം വലിയ പ്രതീക്ഷയാണു പൊതുവെ പ്രകടിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇന്നലെ പോളിംഗ് കഴിയുന്പോൾ കൂടുന്നതായാണു അവരുടെ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫ് നൂറിലധികം സീറ്റു നേടുമെന്ന് ഇന്നലെയും പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യം മനസിലാക്കി ജനം യുഡിഎഫിനു വോട്ടു ചെയ്തുവെന്നും സതീശൻ പറഞ്ഞു.
“ബൈ ബൈ പിണറായി”യെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പിണറായി വിജയനു കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു ഇന്നലെയെന്നു രമേശ് ചെന്നിത്തലയും പറയുന്പോൾ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷയുടെ ഗ്രാഫ് വളരെ മുകളിലാണ്. മുസ്ലിംലീഗ് നേതാക്കളും വളരെ ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.
സംസ്ഥാനത്തു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപിയും എൻഡിഎയും. എത്ര സീറ്റുകൾ ലഭിക്കുമെന്ന കൃത്യമായ കണക്കൊന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പറഞ്ഞിരുന്നില്ല. പരമാവധി നാലോ അഞ്ചോ സീറ്റുകളാണ് അവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാവാം കേരളത്തിൽ തൂക്കു സഭ ഉണ്ടാകുമെന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും പറഞ്ഞത്. ലഭിച്ചേക്കുമെന്നു പ്രതീക്ഷയുള്ള അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. നേമവും കഴക്കൂട്ടവും ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു നേതാക്കൾ.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാൽ വോട്ടു ചെയ്തതു തിരുവനന്തപുരത്ത്. ഇന്നലെ മുടവൻമുഗളിലെ സ്കൂളിലാണു അദ്ദേഹം വോട്ടു ചെയ്തത്.
വോട്ടു ചെയ്യാനെത്തിയ നടനെ നേമം മണ്ഡലത്തിലെ സ്ഥാനാർഥികളായ വി. ശിവൻകുട്ടിയും കെ.എസ്. ശബരീനാഥനും ചേർന്നു സ്വീകരിച്ചു.
വോട്ടു ചെയ്ത ശേഷം "ദിസീസ് ഇറ്റ് ’ എന്നു പറഞ്ഞു വിരലിലെ മഷി കാണിച്ചു മോഹൻലാൽ മടങ്ങി.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
Kerala
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ് വിഎം യുപി സ്കൂൾ ബൂത്തിലേക്ക് എത്താൻ ഇത്തവണയും ഡോളി സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തി.
റോഡിൽ നിന്നും സ്കൂളിലേക്ക് 42 പടിക്കെട്ടുകളുണ്ട്. വോട്ടർമാരായ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഈ പടികൾ കയറി ബൂത്തിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഡോളി സംവിധാനം ഏർപ്പെടുത്തിയത്.
നാല് ഡോളികളാണ് സേവനത്തിനായി ഉണ്ടായിരുന്നത്. ശബരിമലയിൽ ഡോളി ചുമക്കുന്നവരെ ഇതിനായി നിയോഗിക്കുകയും ചെയ്തു.
2016, 2020, 2021 തെരഞ്ഞെടുപ്പുകളിൽ ഹൈക്കോടതി നിർദേശ പ്രകാരം ബൂത്തിലേക്ക് ഡോളി സംവിധാനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡോളി നൽകിയില്ല. തുടർന്ന് നഗരസഭാ കൗൺസിലർമാരായ സജി കെ. സൈമണും ജോയമ്മ ടൈറ്റസും തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ അപേക്ഷയെത്തുടർന്നാണ് ഇത്തവണ ഡോളി നൽകിയത്.
നാല്പതിലധികം വോട്ടർമാർ ഡോളി സംവിധാനം ഉപയോഗപ്പെടുത്തി. സ്കൂളിൽ മൂന്ന് ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്.
Kerala
കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടക്കൊച്ചി, വടക്കന്‍പറവൂര്‍, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ പള്ളുരുത്തി വെങ്കിടേശ്വര സ്കൂളിലെ 152-ാം നമ്പര്‍ ബൂത്തില്‍ കെ.എ. ജാസ്മിന് എന്ന യുവതിയുടെ പേരില്‍ മറ്റാരോ വോട്ട് ചെയ്തത് ഏറെ നേരം തര്‍ക്കത്തിന് ഇടയാക്കി. ഉച്ചയോടെ വോട്ട് രേഖപ്പെടുത്താന്‍ കെ.എ. ജാസ്മിന് എത്തിയപ്പോഴാണ് തന്റെ പേരില്‍ കള്ളവോട്ട് നടന്ന വിവരം അറിഞ്ഞത്.
കള്ളവോട്ട് ചെയ്തയാൾ തിരിച്ചറിയല്‍ രേഖയായി വ്യാജ പാസ്പോര്‍ട്ടായിരുന്നു നല്‍കിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകളും പോളിംഗ് ഉദ്യോഗസ്ഥര്‍ ജാസ്മിനെ കാണിച്ചു. താന്വോട്ട് ചെയ്തിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ജാസ്മിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ വോട്ടിന് അവസരം നല്കി.
ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിലും കള്ളവോട്ട് നടന്നു. ഇടക്കൊച്ചി കാളിയത്ത് വീട്ടില്‍ കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തു പോയത്. ഇവരെയും ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ഉദ്യോഗസ്ഥന് അനുവദിച്ചു. വടക്കന്‍ പറവൂരില്‍ കരിമ്പാടം ഡിഡി സഭാ സ്കൂളിൽ രാഹുല്‍ എന്ന ആളുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതായും പരാതി ഉണ്ടായി. രാഹുലിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുമായി എത്തിയാണ് കള്ളവോട്ട് ചെയ്തത്.
പെരുമ്പടപ്പ് എസ് എച്ച് ബോയ്സ് ഹോമില്‍ ബൂത്ത് 247 കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ബൂത്ത് ഏജന്റ് തടഞ്ഞു. ഉദ്യോഗസ്ഥ പരിശോധന പൂര്‍ത്തിയായെങ്കിലും യഥാര്‍ഥ ആളല്ല എത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വോട്ട് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ 194ാം ബൂത്തില്‍ കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപം താമസക്കാരിയായ 65 വയസുകാരി വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവർക്ക് ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം നല്കി.
Kerala
കോട്ടയം: നിയമസഭാ വോട്ടിംഗ് അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് പോളിംഗ് ഏറ്റവും കുറവ് തിരുവല്ലയിലും കടുത്തുരുത്തിയിലും ചെങ്ങന്നൂരിലും റാന്നിയിലും.
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരായുള്ളത് ഈ നാല് മണ്ഡലങ്ങളിലാണ്. 68.99 ശതമാനമാണ് കടുത്തുരുത്തിയിലെ വോട്ടിംഗ്. തിരുവല്ലയിലാകട്ടെ 68.81, ചെങ്ങന്നൂര്‍ 68.28, റാന്നി 67.31 എന്നിങ്ങനെയാണ് ശതമാന കണക്കുകള്‍.
സംസ്ഥാനത്തെ തന്നെ ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലങ്ങളായി ഈ നാലെണ്ണം മാറിയതില്‍ പല ഘടകങ്ങളാണ് കാരണം. സംസ്ഥാനത്ത് 28 നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനം പിന്നിട്ടപ്പോഴാണ് മധ്യകേരളത്തിലെ നാലു മണ്ഡലങ്ങളില്‍ പോളിംഗ് കുറവ് രേഖപ്പെടുത്തിയത്.
മണ്ഡലങ്ങളിലെ ഒട്ടേറെപ്പേർ പ്രവാസികളായതും പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്ത് നാട്ടിലെത്താന്‍ കഴിയാതെ പോയതുമാണ് പോളിംഗ് കുറയാന്‍ മുഖ്യകാരണമെന്നാണ് കരുതുന്നത്. പലരും ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭ്യമാകാതെ വന്നു.
വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത കുതിപ്പും തിരിച്ചടിയായി. കേരളം ആര് ഭരിക്കണമെന്ന വലിയ ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താന്‍ കഴിയാതെ പോയതിന്റെ നിരാശയിലാണ് പ്രവാസി വോട്ടര്‍മാര്‍. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പിനായി നാട്ടിലെത്തുന്ന പലയാളുകളും ഇത്തവണ എത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Kerala
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
പാലക്കാട് പണം പണം നൽകിയതിന്റെ രേഖ എവിടെ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.
തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
കൗൺസിലർ പ്രശോഭ് പീഡിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് അറിയാം.
ആ പെൺകുട്ടി ജീവനോടെയുണ്ടോ എന്നു മാധ്യമപ്രവർത്തകർ കണ്ടെത്തണം. ആ ദളിത് പെൺകുട്ടി എവിടെയുണ്ട്?.
അവളെ നാടുകടത്തിയോ അതോ തട്ടിക്കൊണ്ടുപോയോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
Kerala
നെയ്യാറ്റിന്‍കര: സമ്മതിദാനാവകാശം എല്ലാപേരും വിനിയോഗിക്കണമെന്ന ബോധവത്കരണ സന്ദേശവുമായി പോളിംഗ് സ്റ്റേഷനിലേയ്ക്ക് കായികതാരം എസ്. ബാഹുലേയന് ഇക്കുറിയും `ഓടി`യെത്തി വോട്ടു ചെയ്തു.
കേരളം മുഴുവന്‍ ഏഴു ദിവസം കൊണ്ട് ഓടി പൂര്‍ത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ബാഹുലേയന് എല്ലാ തവണയും ഓടിത്തന്നെയാണ് വോട്ട് ചെയ്യാനെത്തുക.
ഇന്നലെ രാവിലെ കുന്നത്തുകാലില്‍ നിന്നായിരുന്നു ഓട്ടത്തിന്റെ തുടക്കം. ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനില്‍ ഓടിയെത്തി വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം ജനാധിപത്യ സംവിധാനത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഓര്‍മിപ്പിച്ചു.
വിവിധ പാര്‍ട്ടിക്കാരുമായി സൗഹാര്‍ദ്ദ സംഭാഷണം നടത്തിയ അദ്ദേഹം കൊടുംചൂടിനെ അവഗണിച്ചാണ് ബോധവത്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായി വോട്ടു ചെയ്യാനെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം ആരു ഭരിക്കണമെന്ന് കേരളത്തിലെ 2.71 കോടി ജനം ഇന്നു വിധിയെഴുതും. ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും ഭരണ വിരുദ്ധ തരംഗമായി അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷയുമാണ് ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്തിലെ മുഖ്യഘടകം. സംസ്ഥാനത്തു വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കടുത്ത പോരാട്ടമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടേത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വോട്ടിംഗ് 85 ശതമാനത്തിനു മുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും.
1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്സിലറി ബൂത്തുകളും ക്രമീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിച്ചു. സംസ്ഥാനത്താകെ 2040 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയുടേത് അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായി. 100 ശതമാനം സിസിടിവി നിരീക്ഷണവും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടും അടക്കം തടയാനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 160 കന്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിലെ ക്രമസമാധാനം ഉറപ്പാക്കാനായി ബൂത്തുകളുടെ ചുമതലയിൽ എത്തി. 3200 വോളിയന്റിയർമാരെയും വിന്യസിച്ചു. കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡുകളുമുണ്ട്.
മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ - 1,32,20,811
വനിതകൾ - 1,39,21,868
ഭിന്നലിംഗക്കാർ - 273
പ്രവാസിവോട്ടർമാർ 2,42,093
പുരുഷന്മാർ - 2,04,218
വനിതകൾ - 37,867
ഭിന്നലിംഗക്കാർ - 8
സർവീസ് വോട്ടർമാർ 53,984
പുരുഷന്മാർ - 51,330
വനിതകൾ - 2,654
ഭിന്നലിംഗക്കാർ - 0
Kerala
കൊച്ചി: പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റുകൾ ഇന്നലെയും പൂർണതോതിൽ ലഭ്യമായില്ല. എറണാകുളം മഹാരാജാസ് കോളജിലെ പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിൽ വോട്ട് ചെയ്യാനാകാതിരുന്ന ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു.
ജില്ലയ്ക്കു പുറത്തെ വോട്ടർമാരായ ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് പേപ്പറുകൾ എത്താത്തതിനെത്തുടർന്ന് വോട്ട് ചെയ്യാനാകാതെ വന്നത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള വോട്ടർമാർക്കായി പ്രത്യേകം ബൂത്തുകൾ ഇവിടെ സജ്ജീകരിച്ചിരുന്നു.
എന്നാൽ തൃശൂർ, വയനാട് ജില്ലകളിലെ ബാലറ്റുകൾ എത്താതിരുന്നതിനാൽ വോട്ട് ചെയ്യാനായില്ലെന്ന് അധ്യാപകസംഘടനാ നേതാക്കൾ ആരോപിച്ചു. ഉച്ചവരെ കാത്തിരുന്ന ഉദ്യോഗസ്ഥർ പലരും വോട്ട് ചെയ്യാതെയാണ് പോളിംഗ് സ്റ്റേഷനുകളിലേക്കു പോയത്.
ബാലറ്റുകൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) പ്രവർത്തകർ പോളിംഗ് സാമഗ്രി വിതരണകേന്ദ്രത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
ഇന്നലത്തെ കോടതി ഉത്തരവുപ്രകാരം, പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറഞ്ഞു. പോളിംഗ് ഡ്യൂട്ടിയിലുള്ളവരുടെ പരിശീലനസ്ഥലങ്ങളിൽ വോട്ടിംഗിന് അവസരമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എല്ലായിടത്തും അതുണ്ടായില്ല.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററില്‍ ബാലറ്റ് വിതരണം ചെയ്യാതെ എന്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണു കമ്മീഷന് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ജീവനക്കാര്‍ക്കുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന് കൂട്ടുനില്‍ക്കരുത്.
ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സമയം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. തെറ്റ് തിരുത്താന്‍ കമ്മീഷന് തയാറാകണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം അതത് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ജീവനക്കാര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്നസാധ്യതാ ബൂത്തുകള്‍. പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.
കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.
കള്ളവോട്ട്, എതിര് പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.
Kerala
പയ്യന്നൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തില്‍ കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ്. കേരള പോലീസിന് പുറമേ കേന്ദ്രസേനയുടെ നാലു കന്പനികളെയും വിന്യസിച്ചു.
രണ്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡിവൈഎസ്പി എന്ന നിലയിൽ പ്രത്യേക ഡിവിഷനുകളുണ്ടാക്കിയാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. പട്രോളിംഗ്, ഫ്ലയിംഗ് സ്ക്വാഡ് എന്നിവയ്ക്കായി നിരവധി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാജ ഐഡി കാര്‍ഡ് ആരോപണം: അര്‍ധരാത്രി റെയ്ഡ്
പയ്യന്നൂര്‍: വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് സ്വാമിമുക്കിലുള്പ്പെടെ രണ്ടിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു റെയ്ഡ് നടത്തിയത്. സ്വാമിമുക്കിലെ ഒരു വീട്ടിലും മറ്റൊരു വീട്ടിലുമായാണ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് റെയ്ഡ് നടത്തിയത്.
ലാപ്ടോപ്പ് ഉള്‍പ്പെടെ പരിശോധിച്ചതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിപിഎം രഹസ്യ കേന്ദ്രങ്ങളില്‍നിന്ന് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കുന്നതായി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വിധിയെഴുത്ത്.
25 ദിവസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിനു കൊട്ടിക്കലാശമായതോടെ ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. അടുത്ത 24 മണിക്കൂറിൽ വിധിയെഴുത്തു തുടങ്ങുന്നതിനാൽ സ്ഥാനാർഥികൾ ഇന്നു പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിക്കും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകൾ നേടി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും പറയുന്നു.
24 ഓക്സിലറി ബൂത്തുകൾ അടക്കം 30,495 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്. ചൂട് ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളിൽ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിക്കും.
85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി. ഇന്നു ഉച്ചയ്ക്കകം എല്ലാവരും വോട്ട് രേഖപ്പെടുത്തും. 160 കമ്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കും.സംസ്ഥാനത്ത് 2,71,42,952 വോട്ടർമാരെ കൂടാതെ 53,984 സർവീസ് വോട്ടർമാരുമുണ്ട്.
പ്രവാസി വോട്ടർമാരായി ഇത്തവണ 2,42,093 പേരുണ്ട്. നല്ലൊരു ശതമാനം പേർ വോട്ട് രേഖപ്പെടുത്താനായി വിദേശങ്ങളിൽനിന്നു നാട്ടിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന വോട്ടർ തിരിച്ചറിയൽ കാർഡ് കൂടാതെ മറ്റു 11 രേഖകൾകൂടി വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Kerala
കണ്ണൂർ: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വിമർശനങ്ങൾക്കു കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് ’’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
രേവന്ത് റെഡ്ഢിക്കു വിശദമായ മറുപടി പറയുന്നുണ്ടെന്നും തത്കാലം ഇത്രമാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. “പോ മോനേ വിജയാ’’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഢി നടത്തിയ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ.
ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഢിയോട് “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ...’’ എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.
Kerala
കണ്ണൂർ: ബിജെപി ഡീൽ ഉന്നയിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം കോൺഗ്രസുകാരായിരിക്കും. രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവച്ചാൽ അവിടെ ബിജെപി ജയിക്കുമെന്ന് അറിയാമായിരുന്നു. വേണുഗോപാൽ രാജിവച്ചത് ഏത് ഡീലിന്റെ ഭാഗമായിരുന്നു?. കോൺഗ്രസ് നേതാക്കളുടെ സ്വന്തം ബന്ധുക്കളും മക്കളും എവിടെയാണുള്ളത്?. സ്വയം അപഹാസ്യരായവർ സിപിഎമ്മിനെ അപഹസിക്കാൻ ശ്രമിക്കരുത്.
ഇഎംഎസ് പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ ദീൻ ദയാൽ ഉപാധ്യായ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തി. എകെജി പാലക്കാട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥാനാർഥിയായത് ആർഎസ്എസ് കാര്യവാഹകായിരുന്നു.
രാഹുൽ ഗാന്ധി ഇടതുപക്ഷ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ അസ്വാഭാവികത എത്രയെന്ന് അദ്ദേഹം ആലോചിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേന്ദ്രത്തിനെതിരേ പ്രതികരിക്കാൻ കേരളം തയാറായി. കേരളത്തോട് കേന്ദ്രം പ്രത്യേക വിവേചനം കാണിക്കുന്നു. കേരളത്തിന്റെ വികസനമാണ് തടയപ്പെടുന്നത്. കേരളത്തെ തകർക്കുന്ന കേന്ദ്ര സമീപനം വന്നപ്പോൾ ഒരക്ഷരം സംസാരിക്കാൻ രാഹുൽ തയാറായില്ല.
കേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയാറായി. കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്, ഒന്നിച്ച് സമരം നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഞങ്ങളില്ല എന്നാണ് കോൺഗ്രസ് പറഞ്ഞത്. തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാജ്യത്താകെ തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി പണിമുടക്കിനോടു കേരളത്തിൽ സ്വീകരിച്ച നിലപാട് എന്താണ്.
കേരളത്തിൽ അത്തരമൊരു യോജിപ്പ് ഉണ്ടായിക്കൂടാ എന്ന നിലപാട് സ്വീകരിച്ചു.
ഡൽഹിയിൽ ചെന്ന് കേരളത്തിലെ മന്ത്രിസഭ സമരം നടത്തി. കോൺഗ്രസ് ദേശീയ നേതാക്കളെയും സമരത്തിന് ക്ഷണിച്ചു. പക്ഷേ, പങ്കെടുക്കരുത് എന്ന് കേരളത്തിലെ നേതൃത്വം നിലപാട് സ്വീകരിച്ചു. ബിജെപിക്കെതിരായ പൊതുവായ മുന്നേറ്റമായി പ്രക്ഷോഭം മാറി. കോൺഗ്രസ് സ്വീകരിച്ച നടപടി ഫലത്തിൽ ബിജെപിയെ സഹായിക്കാനായിരുന്നു-പിണറായി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഗുരുതര ചട്ടലംഘനവുമായി ബന്ധപ്പെട്ടു പോലീസ് 180 കേസുകൾ എടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 8.6 ലക്ഷം പരാതികൾ ലഭിച്ചു.1200 പേർക്കെതിരേ നടപടിയെടുത്തു. സമൂഹമാധ്യമത്തിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 3387 പരാതികൾ ലഭിച്ചു. 46 എഫ്ഐആറുകൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സർവേയുമായി ബന്ധപ്പെട്ടു വോട്ടെടുപ്പു ദിവസം വൈകുന്നേരം ആറു വരെ നിരോധനമുണ്ടാകും. എക് സിറ്റ് പോളിന് അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 29നു വൈകുന്നേരം 6.30 വരെ നിയന്ത്രണവുമുണ്ടാകും.
ഇന്നലെ വൈകുന്നേരം മുതൽ മദ്യനിരോധനം നിലവിൽ വന്നു. നാളെ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കില്ല.
Kerala
പത്തനംതിട്ട: 2018ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നെന്നും അന്നു മന്ത്രിയായിരുന്ന മാത്യു ടി. തോമസിന് ഇക്കാര്യത്തിലുള്ള പങ്ക് വെളിപ്പെടുത്തി നിലവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടും മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണം കൊട്ടിക്കലാശ ദിവസം ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫിനു ലഭിച്ച പിടിവള്ളിയായി.
തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിൽ ഇന്നലത്തെ മറ്റു പ്രചാരണപരിപാടികൾ മാറ്റിവച്ച് യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തി.
മാത്യു കുഴൽനാടന്റെ ആരോപണവും മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും പുറത്തുവന്നതിനു പിന്നാലെ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾ വിഷയം ഏറ്റെടുത്തു. മണ്ഡലത്തിലുടനീളം നടത്തേണ്ടിയിരുന്ന കൊട്ടിക്കലാശ യാത്രകൾപോലും വേണ്ടെന്നുവച്ച് മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ സത്യഗ്രഹപരിപാടികളുമായി രംഗത്തിറങ്ങി.
മഹാപ്രളയത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ റാന്നിയിലായിരുന്നു പ്രധാന സമരവേദി. പിന്നാലെ തിരുവല്ലയിലും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹം പ്രഖ്യാപിച്ചു. മന്ത്രി മാത്യു ടി. തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന തിരുവല്ലയിൽ സമരത്തിനൊപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി.
ആറന്മുള മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ രണ്ടു മണിക്കൂർ സത്യഗ്രഹം നടത്തി. തുടർന്നാണ് കലാശക്കൊട്ടിനായി പ്രവർത്തകർക്കൊപ്പം പങ്കുചേർന്നത്.
റാന്നിയിൽ മണ്ഡല പര്യടനം ഒഴിവാക്കി സത്യഗ്രഹം
പ്രളയം സൃഷ്ടിച്ച് 2018ൽ റാന്നിയെ മുക്കിക്കൊന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന്റെ നേതൃത്വത്തിൽ റാന്നിയിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിൽ മണ്ഡലം ചുറ്റിയുള്ള കലാശക്കൊട്ട് ഒഴിവാക്കിയാണ് റാന്നി ഇട്ടിയപ്പാറയിൽ രാവിലെമുതൽ സത്യഗ്രഹം സംഘടിപ്പിച്ചത്.
ഇട്ടിയപ്പാറയിൽ സംഘടിപ്പിച്ച സത്യഗ്രഹസമരം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. എഐസിസി നിരീക്ഷകൻ അജയ് സിംഗ്, ചാണ്ടി ഉമ്മൻ എംഎൽഎ, റിങ്കു ചെറിയാൻ, സനോജ് മേമന, കെ. ജയവർമ, ലാലു ജോൺ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സമദ് മേപ്രത്ത്, കാട്ടൂർ അബ്ദുൾ സലാം, സിബി താഴത്തില്ലത്ത്, സതീഷ് ബാബു, രാജീവ് താമരപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ ധർണ
മനുഷ്യനിർമിത പ്രളയമാണു 2018ൽ കേരളത്തെ വിഴുങ്ങിയതെന്നും കരിമണൽ ലോബിക്കുവേണ്ടി അന്ന് ജലസേചനമന്ത്രിയായ മാത്യു ടി. തോമസ് അഴിമതി നടത്തിയെന്നും സ്വന്തം പാർട്ടി അംഗമായ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞ സ്ഥിതിയിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എസ്സിഎസ് ജംഗ്ഷനിൽ ധർണ നടത്തി.
കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കരിമണൽ ഒഴുകിപ്പോകാതെ സംരക്ഷിക്കാൻ കോടികളുടെ അഴിമതിയാണു നടന്നതെന്ന് പി.ജെ. കുര്യൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.
Kerala
ഫാസിസ്റ്റ് നിലപാടുകള്‍ പിന്തുടരുന്ന ഏകാധിപതികളെല്ലാം ഒരുപോലെയാണ്. എല്ലാക്കാലത്തും ഇക്കൂട്ടര്‍ ഭീരുക്കളായിരിക്കും. ഭയമാണ് അവരെ ഭരിക്കുന്നത്. അധികാരം കാല്‍ച്ചുവട്ടില്‍നിന്ന് ഒലിച്ചുപോകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. കേരളത്തെ ഭരിക്കുന്നതും ഭയമാണ്.
നിലപാടുകളിലും രാഷ്ട്രീയ രീതികളിലും മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന് എന്ന വിമര്‍ശനം ഉന്നയിച്ചത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. അതുതന്നെയാണ് യാഥാര്‍ഥ്യമെന്ന് കാലം തെളിയിച്ചു. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് അടിക്കടി പറയാറുള്ള പിണറായി വിജയന് ഇപ്പോള്‍ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സംഘപരിവാറിനെ നാണിപ്പിക്കുന്ന പച്ച വര്‍ഗീയത പറയുകയും വര്‍ഗീയവാദികളെ കൂട്ടുപിടിക്കുകയുമാണ്.
►വർഗീയവാദികളെ കൂട്ടുപിടിച്ച് പിണറായി◄
ആര്‍എസ്എസുമായും എസ്ഡിപിഐയുമായും പിഡിപിയുമായും തരാതരംപോലെ പിണറായി വിജയന് കൂട്ടുകൂടും. വര്‍ഗീയവാദികളുടെ തോളില്‍ കൈയിട്ടുകൊണ്ടാണ് പിണറായി വിജയന് മതേതര പ്രസംഗം നടത്തുന്നത്. പിണറായി വിജയനും ഒരുകൂട്ടം വര്‍ഗീയവാദികളും മതേതര കേരളത്തിന്റെ മനസില്‍ മുറിവുണ്ടാക്കുന്നത് ഇനിയും അനുവദിക്കാനാകില്ല.
“നാന് പെറ്റ മകനെ... എന്‍ കിളിയേ...” ഒരമ്മയുടെ ചങ്ക് പൊട്ടിയുള്ള നിലവിളിയില്‍ കേരളമാകെ നിലച്ചു പോയൊരു കാലമുണ്ടായിരുന്നു. വര്‍ഗീയത തുലയട്ടെ എന്ന ചുമരെഴുത്ത് നടത്തിയ അഭിമന്യുവിനെ ഇത്ര വേഗത്തില്‍ പിണറായി വിജയനും സിപിഎമ്മും മറുന്നുപോയോ? അഭിമന്യുവിന്റെ കൊലയാളികളായി നില്ക്കുന്ന എസ്ഡിപിഐയുമായി എങ്ങനെയാണ് നിങ്ങള്‍ക്ക് ബാന്ധവമുണ്ടാക്കാന്‍ മനസു വന്നത്? ആ കൊലക്കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലില്‍ വീണ് മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു പിണറായി വിജയനും കൂട്ടരും എസ്ഡിപിഐയുടെ തോളില്‍ കൈ ഇടേണ്ടിയിരുന്നത്. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നു പറയുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഖണ്ഡിക പിണറായി വിജയന് വായിച്ചിട്ടില്ല. എന്ത് പാര്‍ട്ടി കോണ്‍ഗ്രസ്, എന്ത് പോളിറ്റ് ബ്യൂറോ എന്ന അവസ്ഥയിലാണ് പിണറായി വിജയന്. പിണറായി തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ വിദൂഷകര്‍ ചേര്‍ന്ന് നടപ്പാക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തിയതും വടകരയില്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ഇറക്കിയതും സിപിഎമ്മാണ്.
►ഖജനാവ് കൊള്ളയടിച്ച സർക്കാർ◄
ഒരു സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയും ഖജനാവും ശബരിമലയും കൊള്ളയടിച്ച ഇരുണ്ട കാലമായിരുന്നു പിണറായി വിജയന്റെ ഭരണകാലം. നവോത്ഥാന നായകനാണ് പിണറായി വിജയനെന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നു. പിന്നലെ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചു. സ്വര്‍ണക്കള്ള ആരും അറിഞ്ഞില്ലെന്നു കണ്ടതോടെയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്. കോടതിയെപോലും പറ്റിച്ച് അയ്യപ്പ സംഗമത്തിലും കൊള്ള നടത്തിയ ഇവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? പയ്യന്നൂരിലും അഭിമന്യൂവിന്റെയും തിരുവനന്തപുരത്ത് വിഷ്ണുവിന്റെയും പേരിലുള്ള രക്തസാക്ഷി ഫണ്ടും ഈ കൊള്ളസംഘം തട്ടിയെടുത്തു.
കോവിഡ് ഭീതിയുടെ മറവിലും നന്മ മരങ്ങളായി പിആര്‍ ഏജന്‍സികള്‍ വാഴ്ത്തിയവര്‍ കേരളം കൊള്ളയടിച്ചു. മഹാപ്രളയത്തിന്റെ പേരിലും മുതലെടുപ്പ് നടത്തി. പ്രളയം മനുഷ്യ നിര്‍മിതമായിരുന്നെന്ന് യുഡിഎഫ് അന്നേ ആരോപണം ഉന്നയിച്ചതാണ്. അത് ശരിയാണെന്നും കാരണക്കാരന്‍ മുന്‍ സര്‍ക്കാരിലെ ഒരു മന്ത്രിയായിരുന്നെന്നും നിലവിലെ മന്ത്രി സമ്മതിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
വയനാടുമായി ബന്ധപ്പെട്ടാണ് സിപിഎം കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഹാജരാക്കിയതോടെ ആ നുണ പൊളിഞ്ഞു. വാങ്ങി പുട്ടടിക്കുന്നത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ശീലമാണ്. രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയതും പിണറായി വിജയനും സിപിഎമ്മുമാണ്. വയനാട്ടില്‍ സിപിഎം എന്ത് സഹായമാണ് ചെയ്തത്? രക്തസാക്ഷികളുടെ ഫണ്ട് പോലും തട്ടിയെടുക്കാന്‍ മടിയില്ലാത്ത നിങ്ങള്‍ അതില്‍നിന്ന് എത്ര രൂപയാണ് തട്ടിയെടുത്തത്? വയനാട്ടില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളില്‍ ഇപ്പോള്‍ എത്ര പേര് താമസിക്കുന്നുണ്ട്? ടെന്‍ഡര്‍ നടപടികള്‍പോലും ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ പ്രവൃത്തികള്‍ നല്‍കിയതിലൂടെ എത്ര രൂപയാണ് സിപിഎം നേതാക്കളുടെ പോക്കറ്റിലേക്ക് മറിഞ്ഞത്? ശരിക്കും ശവംതൂക്കികള്‍ ആരാണ്? ഇവര്‍ ശവംതൂക്കികളല്ല, ശവംതീനികളാണ്. എല്ലാത്തരത്തിലും കേരളത്തെ സംബന്ധിച്ച് ഇരുണ്ട കാലമായിരുന്നു പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ഭരണം.
►നുണകളുടെ കൂമ്പാരവുമായി പ്രോഗ്രസ് റിപ്പോര്‍ട്ട്◄
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നുണകളുടെ കൂമ്പാരവുമായാണ് പിണറായി വിജയന് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അഞ്ച് ലക്ഷം വീടുകള്‍ പണിയുമെന്നത് 2016ലെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പണിതെന്ന് മേനി നടിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 4,43,000 വീടുകള്‍ പൂര്‍ത്തിയാക്കുകയും 50,000 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ആ 50,000 കൂടി ഇവരുടെ അഞ്ച് ലക്ഷത്തില്‍ ഉള്‍പ്പെടുത്തി.
യഥാര്‍ഥത്തില്‍ ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലര ലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്. സാമൂഹികസുരക്ഷാ പെന്ഷന് 1600 രൂപയില്‍നിന്നും 2500 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. അപ്പോഴും 2500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി.
ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയും സമീപ ജില്ലകളും ബഫര്‍ സോണ്‍ ആക്കുമെന്ന ജനവിരുദ്ധ പ്രഖ്യാപനമാണ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പറയുന്നത്.
വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് പിണറായി വിജയന് ആണെന്നതാണ് പ്രോഗ്രസ് കാര്‍ഡിലെ മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ ആളാണ് പിണറായി വിജയന്. കടല്‍ക്കൊള്ളയെന്നാണ് പാര്‍ട്ടി പത്രം വിശേഷിപ്പിച്ചത്. അങ്ങനെയുള്ള പദ്ധതി സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പിണറായി വിജയന് നാണമില്ലേ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്.
►വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം◄
12 മാസമായി രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മലയോര മേഖലയിലെ 30 ലക്ഷത്തോളം സാധാരണക്കാരെ ഈ സര്‍ക്കാര്‍ വന്യജീവികളുടെ ദയയ്ക്ക് വിട്ടു കൊടുത്തു. റബര്‍, നാളികേരം, കാപ്പി, നെല്ല് ഉള്‍പ്പെടെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും ആറു ലക്ഷം കോടിയുടെ കടബാധ്യതയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്.
ധനപ്രതിസന്ധിയില്‍ എസ്സി, എസ്ടി വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികള്‍ അടച്ച അംശാദായം വകമാറ്റി. 18 മാസമായി ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കിട്ടാത്തവരുണ്ട്. സമൂഹികക്ഷേമ പെന്‍ഷനും ഈ സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം മുടങ്ങി. പെന്ഷന് തുക കൂട്ടുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാതെയും ഇവര്‍ പാവങ്ങളെ കബളിപ്പിച്ചു. നിയമം നടപ്പാക്കേണ്ട പൊലീസിനെയും ഇവര്‍ ഡിവൈഎഫ്ഐ ക്രിമിനലുകളുടെ നിലവാരത്തിലേക്കു തരംതാഴ്ത്തി. ലഹരി- ക്വട്ടേഷന്‍ മാഫിയ സംഘങ്ങളുടെ അണികളായി മാറുന്ന പാര്‍ട്ടി നേതാക്കളാണ് ഭരണം നിയന്ത്രിച്ചത്.
►അഴിമതിയും പിൻവാതിൽ നിയമനവും◄
എത്രയെത്ര അഴിമതികളും പിന്‍വാതില്‍ നിയമനങ്ങളുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. പിഎസ്സി റാങ്ക് ലിസ്റ്റ്പോലും അട്ടിമറിച്ച് സ്വന്തക്കാരായ ക്രിമിനലുകളെ പൊലീസില്‍ തിരുകിക്കയറ്റി. തുച്ഛ വേതന വര്‍ധനയ്ക്ക് തെരുവില്‍ സമരം ചെയ്ത ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും മന്ത്രിമാര്‍ നേരിട്ടിറങ്ങി അപഹസിച്ചു. സ്വന്തക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ലക്ഷങ്ങള്‍ വര്‍ധിപ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടന്നു. സ്വര്‍ണമെന്നു കേട്ടാല്‍ എല്ലാം മറക്കുന്ന കൊള്ള സംഘമായിരുന്നില്ലേ ഇവര്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ആരോപണം ഉയര്‍ന്നു. കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചതും കേരളം ഭരിക്കുന്ന പാര്‍ട്ടി. ഇതിനൊക്കെ എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തായി? ബിജെപി നേതാവ് പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്താണ് സംഭവിച്ചത്?
കേസുകളെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ ബിജെപി നേതൃത്വം പറയുന്നതൊക്കെ ചെയ്തുകൊടുത്ത മുഖ്യമന്ത്രയല്ലേ പിണറായി വിജയന്. തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്കാന് വിശ്വസ്തനായ എഡിജിപിയെ നിയോഗിച്ചതും പിണറായി വിജയനല്ലേ.
► രഹസ്യഡീലിൽ മറുപടിയില്ല ◄
ജനസംഘത്തിന്റെ പിന്തുണയില്‍ ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയന് ഇതൊന്നും പുതിയ കാര്യമല്ല. മൈക്കിനു മുന്നില്‍ ആര്‍എസ്എസ് വിരുദ്ധത, പിന്നില്‍ രഹസ്യ ഡീല്‍. ഈ തെരഞ്ഞെടുപ്പിലും ബിജെപി- സിപിഎം ഡീല്‍ ഉണ്ടെന്ന് തെളിവ് സഹിതം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. എന്തേ നിങ്ങള്‍ക്ക് മറുപടിയില്ലേ? സംവാദത്തിന് ക്ഷണിച്ചിട്ട് ഫേസ്ബുക്കില്‍ കാണാമെന്നു പറഞ്ഞത് ആരാണ്? പിണറായി വിജയന് എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.
മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ മര്യാദ വേണമെന്നു പറഞ്ഞ അതേ നാവു കൊണ്ട് പിണറായി വിജയന് തെലുങ്കാന മുഖ്യമന്ത്രിയെ രേവന്ത് റെഡ്ഡിയെ ആക്ഷേപിച്ചത് എന്തൊരു അപഹാസ്യമാണ്. “ഡാഷ് മോനെ രേവന്തേ” എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നികൃഷ്ട ജീവിയെന്നും കുലംകുത്തിയെന്നും പരനാറിയെന്നും പരമ ചെറ്റത്തരമെന്നും വിളിച്ചു ശീലമുള്ള പിണറായി വിജയന്റെ നാവില്‍നിന്നു സഭ്യമായതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
► ബദൽ പദ്ധതികളുമായി യുഡിഎഫ്◄
അധികാരത്തില്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായി കേരളത്തോടു പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത്. എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികള്‍ യുഡിഎഫിനുണ്ട്. ജനക്ഷേമ- വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ പ്രകടനപത്രിക ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്രയും കോളജ് വിദ്യാര്‍ഥിനികള്‍ക്കുള്ള സാമ്പത്തിക സഹായവും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഇന്ദിര ഗാരന്റിയും നടപ്പിലാക്കും. ക്ഷേമ പെന്ഷന് 3000 രൂപയാക്കും. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ളഏവിയേഷന്‍ പദ്ധതിയും യുഡിഎഫ് അവതരിപ്പിച്ചിട്ടുണ്ട്.
പ്രകടനപത്രിക സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനവും സജ്ജമാക്കും. സര്‍ക്കാര്‍ പരാജയപ്പെട്ടിടത്തൊക്കെ യുഡിഎഫ് വിജയിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തിനിടെ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ്- തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചുവരും. കേരളം ജയിക്കും യുഡിഎഫ് നയിക്കും.
Kerala
എല്ലാ തെരഞ്ഞെടുപ്പുകളും നിർണായകമാണെങ്കിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അതിലുമേറെ നിർണായകമാണ്. കാരണം, കേരളം കൈവരിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ ഉയരങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യജീവിതം കൂടുതൽ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകണമോ എന്നതാണ് വിഷയം.
വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു വസന്തകാലം തന്നെ സൃഷ്ടിക്കുകയും എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുപിടിക്കുകയും ചെയ്ത് പുതിയൊരു സമത്വസുന്ദര കേരളസൃഷ്ടി സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ഗവൺമെന്റിന് അഭിമാനകരമായ ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർഥിക്കുന്നത്.
അപ്പുറത്ത്, ഇതിനോടെല്ലാം മുഖം തിരിച്ചുനിന്ന് യാഥാർഥ്യബോധമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ വാഗ്ദാനങ്ങൾ നൽകിയും നൂറു ശതമാനം കളവുകൾ ആവർത്തിച്ചു പറഞ്ഞും എല്ലാക്കാലത്തും ചെയ്യുന്നതുപോലെ ജനങ്ങളെ കബളിപ്പിച്ചും വോട്ടു തട്ടാൻ ശ്രമിക്കുകയാണ് യുഡിഎഫ്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും മത്സര രംഗത്തുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിലോ സപ്തതിയിലേക്കു നടന്നടുക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയിലോ ഒരു തുള്ളി വിയർപ്പുപോലും ചെലവാക്കാത്ത ബിജെപി വലിയ വ്യാമോഹങ്ങൾ ജനങ്ങളിൽ ജനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും, ഭരണഘടനാപരമായി കേരളത്തെ സഹായിക്കാനുള്ള ചുമതല നിർവഹിക്കുകയോ ന്യായമായി കേരളത്തിനു ലഭിക്കേണ്ട നികുതിവിഹിതമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യാതെ, ഇനി തങ്ങൾ പലതും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നിൽക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും പദ്ധതിവിഹിതങ്ങളും ഹനിക്കപ്പെട്ടപ്പോൾ കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതി വന്നു. ഇത്തരമൊരു സവിശേഷ സന്ദർഭത്തിൽ എൽഡിഎഫിനെ വീണ്ടും ജയിപ്പിക്കേണ്ടതിന്റെ അനിവാര്യത എന്തൊക്കെയാണ് എന്നു പറയാനാണ് ആഗ്രഹിക്കുന്നത്.
വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി 10 വർഷം
എൽഡിഎഫ് കഴിഞ്ഞ 10 വർഷം നടപ്പാക്കിയ എല്ലാ തലങ്ങളിലുമുള്ള വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഇവിടെ സ്ഥലമപരിമിതിയുണ്ട്. അതുകൊണ്ട് ഏറ്റവും സുപ്രധാനമായ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ. ഏറ്റവും പരമപ്രധാനമായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും അവരുടെ ദൈനംദിന ജീവിതത്തിൽ വികസനത്തിന്റെയും ക്ഷേമത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ചുമാണ് എൽഡി എഫ് ഗവൺമെന്റ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേവലം വാഗ്ദാനങ്ങളോ പ്രതീക്ഷകളോ നൽകുകയല്ലാ; മറിച്ച്, പൊതുജനം അനുഭവിച്ചറിഞ്ഞ ജീവിത സ്വാസ്ഥ്യത്തിന്റെ പാഠങ്ങൾ പറഞ്ഞാണ് എൽഡിഎഫ് വോട്ടു തേടുന്നത്.
1957ലെ ഇഎംഎസ് ഗവൺമെന്റിന്റെ ചുവടുപിടിച്ച് കേരളത്തെ മൗലികമായി മാറ്റിത്തീർക്കാനും പുരോഗതിയിലേക്കു കൊണ്ടുപോകാനുമുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് ഗവൺമെന്റ് തുടർന്നുപോരുന്നത്. ഭൂരഹിതർക്ക് ഭൂമി നൽകാനും വിദ്യാഭ്യാസം ജനാധിപത്യവത്കരിച്ച് സാർവത്രികമാക്കാനും ഇഎംഎസ് സർക്കാരാണ് നടപടികളെടുത്തതെങ്കിൽ, തുടർന്ന് വിവിധ ഘട്ടങ്ങളിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരുകൾ ക്ഷേമ പെൻഷനുകൾ ആവിഷ്കരിച്ചും കേരളത്തെ സമ്പൂർണ സാക്ഷരതയിലെത്തിച്ചും അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഫലപ്രദമായി നടപ്പാക്കിയും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കിയും ഐടി വികസന സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തിയുമാണ് മുന്നേറിയത്. ഇതിന്റെ തുടർച്ചതന്നെയാണ് കഴിഞ്ഞ 10 വർഷമായി നിലവിലുള്ള എൽഡിഎഫ് സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്.
വെല്ലുവിളി ഏറ്റെടുത്ത് സർക്കാർ
2016 മേയിൽ അധികാരമേറ്റെടുത്ത സർക്കാരിന്, അതിനുമുമ്പുള്ള അഞ്ചു വർഷം യുഡിഎഫ് ഭരണം കുളംതോണ്ടിയ കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ക്ലേശകരമായ വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടിവന്നത്. അതിനായി നാലു മിഷനുകൾ സർക്കാർ ആവിഷ്കരിച്ചു. ആരോഗ്യ മേഖലയിൽ ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവന നിർമാണത്തിന് ലൈഫ്, കാർഷിക മേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിവയാണ് ആ മിഷനുകൾ. ഇതിനിടയിൽ നിപയും ഓഖിയും കോവിഡും നൂറ്റാണ്ടിലെ മഹാപ്രളയവും കേരളത്തെ തകർത്തെറിഞ്ഞ സ്ഥിതിയായി. എന്നാൽ, അത്തരം ദുരന്തമുഖങ്ങളിൽ പതറാതെ എല്ലാ മനുഷ്യരെയും സർക്കാർ ചേർത്തുപിടിച്ചു. എല്ലാവർക്കും ഭക്ഷണവും മരുന്നും നൽകി. അതിഥി തൊഴിലാളികൾക്ക് സവിശേഷ പരിഗണന നൽകി. മനുഷ്യർക്കു മാത്രമല്ല, പക്ഷി-മൃഗാദികൾക്കുപോലും കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സംരക്ഷണത്തിന്റെ തണലേകി. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പ്രാണവായുപോലും ലഭിക്കാതെ മനുഷ്യർ മരിച്ചുവീണപ്പോൾ ഇവിടെ കേരളത്തിൽ എല്ലാവർക്കും സംരക്ഷണ കവചമൊരുക്കി കേരളം കരുതലിന്റെ മഹനീയ മാതൃക കാഴ്ചവച്ചു.
പ്രതിസന്ധികളെ അതിജീവിച്ചു
നാട് പ്രതിസന്ധികളെയും മഹാമാരികളെയും അഭിമുഖീകരിച്ചപ്പോൾ കേന്ദ്രം കൈമലർത്തി. ബിജെപിയുടെ കേരളവിരുദ്ധ സമീപനത്തിനു ചൂട്ടുപിടിക്കുകയായിരുന്നു ഇവിടത്തെ കോൺഗ്രസും യുഡിഎഫും എന്നതും ഓർക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് എൽഡിഎഫ് സർക്കാർ കേരള ജനതയെ മുന്നോട്ടു നയിച്ചത്. ഇതിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നു. ബജറ്റിനു പുറത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി എന്ന സവിശേഷ സംവിധാനം കൊണ്ടുവന്നു. കിഫ്ബി നൽകിയ സൂര്യവെളിച്ചത്തിൽ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, വിനോദ സഞ്ചാര വികസന കേന്ദ്രങ്ങൾ തുടങ്ങിയവ തിളക്കത്തോടെ നിറഞ്ഞു നിൽക്കുന്ന സ്ഥിതിയായി.
ദേശീയപാത 66ന്റെ വികസനം അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. യുഡിഎഫ് കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിയാണ് ഇന്ന് യാഥാർഥ്യമാകുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനം 5,580 കോടി രൂപയാണ് കേന്ദ്രത്തിന് നൽകിയത്. രാജ്യത്ത് ദേശീയപാതാ വികസനത്തിനായി അങ്ങോട്ട് പണം നൽകേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണെന്നത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
സാമൂഹികസുരക്ഷാ പെൻഷനുകളുമായി മുന്നോട്ട്
സമഗ്രമായ രീതിയിൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് 62 ലക്ഷം ആളുകൾക്ക് 2000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകുന്നു. ഇതിനുപുറമെ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നു. ക്ഷേമ പെൻഷനുകൾ കുടിശികയായ കാലത്തുനിന്ന് വീട്ടുപടിക്കൽ പെൻഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്.
കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അഭിമാനകരമായി മുന്നേറുന്നു. ഗെയിൽ പൈപ്പ് ലൈനും കൊച്ചി ഇടമൺ കോറിഡോറും യാഥാർഥ്യമാക്കി ഊർജരംഗത്ത് കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.
കാലത്തിന്റെ അനിവാര്യതകൾ ഉൾക്കൊണ്ട് കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരമാക്കി. ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. നാലര ലക്ഷത്തിലേറെ വരുന്ന മലയോര ജനതയ്ക്ക് പട്ടയം ലഭ്യമാക്കി. മലയോര ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമവത്കരിക്കാനും പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുകയും ചെയ്യുന്ന ഭൂപതിവു ഭേദഗതി നിയമം പാസാക്കി. ലോകത്തെതന്നെ അദ്ഭുതപ്പെടുത്തിയ വിധത്തിൽ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി. അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് ലൈഫ് പദ്ധതി വഴി വീടുകൾ വച്ചു നൽകി. മുണ്ടക്കൈ ചുരൽമല ദുരിത ബാധിതരെ മനോഹരമായ ടൗൺഷിപ്പ് പണിത് പുനരധിവസിപ്പിച്ചു.
പവർകട്ടില്ലാത്ത നല്ല നാളുകൾ
കഴിഞ്ഞ പത്തു വർഷവും ലോഡ് ഷെഡ്ഡിംഗ്, പവർ കട്ട് എന്നീ വാക്കുകൾപോലും കേരള ജനതയ്ക്കു കേൾക്കേണ്ടിവന്നില്ല. എല്ലാറ്റിലുമുപരിയായി വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സ്വസ്ഥസുന്ദരമായ സാമൂഹികജീവിതം ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെയെല്ലാം ഫലമായി കേന്ദ്ര സർക്കാരിന്റെതന്നെ ഔദ്യോഗിക കണക്കുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പാർപ്പിടം തുടങ്ങിയ മേഖലകളിലുള്ള റാങ്കിംഗുകളിൽ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമെന്ന വിലോഭനീയ പദവി കേരളം സ്വന്തമാക്കി.
ഇനി ബിജെപിയും കോൺഗ്രസും പറയുന്ന ഗാരന്റികൾ നമുക്കൊന്ന് പരിശോധിക്കാം. 2016ൽ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശികയാക്കിയിട്ടുപോയ യുഡിഎഫ് ഇപ്പോൾ 3,000 രൂപ പെൻഷൻ കൊടുക്കും എന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളത്? കേരളത്തിന്റെ ഒരുവർഷത്തെ ബജറ്റ് തുക മൊത്തമെടുത്താൽപോലും തികയാത്ത 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോടികൾ ജനങ്ങളിൽനിന്നു പിരിച്ചെടുത്തിട്ട് ഇപ്പോഴും അവിടെ ഒരു കല്ലുപോലും പാകാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. എന്നിട്ട് വീടു പണി നടന്നു വരുന്നുണ്ടെന്നും അതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവ് നുണ ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഗത്യന്തരമില്ലാതെ കണക്കു പുറത്തുവിട്ടപ്പോൾ വീടുവയ്ക്കാൻ ഇനി പണമില്ലെന്നു സമ്മതിച്ചിരിക്കുന്നു. പണം പിരിക്കാൻ വേണ്ടി 10 ലക്ഷം കൊടുത്തു തയാറാക്കിയ ആപ്പ് ആവിയായിപ്പോയി എന്നാണ് കോൺഗ്രസ് പറയുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയവരെ എങ്ങനെ വിശ്വസിക്കും?
ഇങ്ങനെയൊക്കെ പറഞ്ഞ് കേരള ജനതയുടെ ബുദ്ധിയെ പരിഹസിക്കുന്ന കോൺഗ്രസ് ഇപ്പോൾ തെരുവിൽ ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ സ്ഥിതിയിലാണ്.
പാവങ്ങളെ ചേർത്തുപിടിച്ചു
കോൺഗ്രസിന്റെ കർണാടക സർക്കാരല്ലേ യെലഹങ്കയിൽ പാവപ്പെട്ട മനുഷ്യരുടെ, അതും മുസ്ലിം ന്യൂനപക്ഷങ്ങളുടെ നൂറുകണക്കിനു വീടുകൾ ബുൾഡോസറുകൾ വച്ച് ഇടിച്ചു നിരപ്പാക്കി അവരെ തെരുവിലേക്ക് ഇറക്കിവിട്ടത്? കോൺഗ്രസ് ജനങ്ങളെ വീടുകൾ തകർത്ത് വഴിയാധാരമാക്കുമ്പോൾ ഇവിടെ എൽഡിഎഫ് പാവപ്പെട്ട മനുഷ്യർക്ക് വീടുവച്ചു നൽകുന്നു. കോൺഗ്രസ് മനുഷ്യരെ കണ്ണീര് കുടിപ്പിക്കുമ്പോൾ എൽഡിഎഫ് മനുഷ്യരുടെ കണ്ണീരൊപ്പുന്നു. കോൺഗ്രസും യുഡിഎഫും വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുമ്പോൾ എൽഡിഎഫ് പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചു ജനങ്ങൾക്കു മുന്നിൽ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്നു. യുഡിഎഫ് നുണവർത്തമാനങ്ങൾ മാത്രം പറയുമ്പോൾ എൽഡിഎഫ് തികച്ചും സുതാര്യമായ സമീപനം സ്വീകരിക്കുന്നു.
ബിജെപിയാകട്ടെ, ദുരന്തകാലത്തുപോലും കേരളത്തെ സഹായിക്കാൻ കൂട്ടാക്കാതിരുന്നതിനു ശേഷം തെരഞ്ഞെടുപ്പു സമയത്ത് വാഗ്ദാനങ്ങൾ പറഞ്ഞ് വോട്ടു തട്ടാൻ ശ്രമിക്കുന്നു. ഒരു തരത്തിൽ കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. രണ്ടു കൂട്ടർക്കും കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ ചർച്ചയാക്കാൻ ഒരു താത്പര്യവുമില്ല. അതു ചർച്ചയാക്കിയാൽ രണ്ടു കൂട്ടരുടെയും പൊള്ളത്തരങ്ങൾ കുറേക്കൂടി വ്യക്തമായി ജനങ്ങൾക്കു മനസിലാകും. അതുകൊണ്ടാണവർ രണ്ടുകൂട്ടരും ശൂന്യതയിലുള്ള ഡീലുകളെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് എൽഡിഎഫ് പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അടക്കം പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കുന്നത്. “പ്രിയമപരപ്രിയം” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, എല്ലാവരെയും ചേർത്തുപിടിച്ച്, എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയും ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ വീണ്ടും വരേണ്ടതുണ്ട്.
തീർച്ചയായും കഴിഞ്ഞ 10 വർഷങ്ങളിലെ അനുഭവ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേരള ജനത എൽഡിഎഫിന് 2021ലേതിനേക്കാൾ മികച്ച വോട്ടും സീറ്റും നൽകി വീണ്ടും അധികാരത്തിലേറ്റും എന്നുതന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
Kerala
ചാരുംമൂട്: ഡാഷ് മോനെ രേവന്തേ ...മറുപടി വരുന്നുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെ പിണറായി വിജയനെതിരേ വീണ്ടും “നീ പോ മോനെ വിജയാ” എന്ന പരാമർശം ആവർത്തിച്ച് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.
ഒരു മോദി ഡൽഹിയിലും ഒരു മോദി തിരുവനന്തപുരത്തും ആണെന്നും തിരുവനന്തപുരത്തെ മോദിയാണ് പിണറായി എന്നും രേവന്ത് റെഡ്ഢി പരിഹസിച്ചു. “മിസ്റ്റർ, നിങ്ങളുടെ സമയം ഓവറായി. ബൈ ബൈ പിണറായി”എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകരെക്കൊണ്ട് രേവന്ത് റെഡ്ഢി അത് ഏറ്റുവിളിപ്പിക്കുകയും ചെയ്തു.
മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. മുത്താര രാജിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് നൂറനാട് പടനിലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിലാണ് പിണറായി വിജയനെതിരേ വീണ്ടും “നീ പോ മോനെ വിജയാ” എന്ന പരാമർശം രേവന്ത് റെഡ്ഢി ആവർത്തിച്ചത്.
Kerala
വയനാടൻ പോരാട്ടഭൂമിയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ. അവിടെയെല്ലാം തീപാറും പോരാട്ടങ്ങൾ. സർക്കാർ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന ടൗണ്‍ഷിപ്പും വയനാടിന്റെ ഗതാഗതക്കുരുക്കിന് ബദലാകുന്ന തുരങ്കപാതയും എൽഡിഎഫിന് അനുകൂല ഘടകങ്ങളാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വികസന വിഷയങ്ങളിലൂന്നിയും മുന്നണികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നുണ്ട്.
കഴിഞ്ഞ പത്താണ്ടിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയും സമ്മതിദായകരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണദോഷങ്ങൾക്കൊപ്പം വയനാട്ടിൽ എൽഡിഎഫിന് തിരിച്ചടിയാകുന്ന വിവാദങ്ങൾകൂടി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ്, എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം.
► കൽപ്പറ്റ
ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ ഉരുൾ ദുരന്തബാധിതരുടെ പുനരധിവസം, കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി എന്നിവയെല്ലാം തങ്ങൾക്ക് അനുകൂലമാക്കാനാണ് എൽഡിഎഫ് ശ്രമം. എംഎൽഎ എന്ന നിലയിൽ ടി. സിദ്ദിഖിന്റെ പ്രവർത്തന മികവ് വിശദീകരിച്ചാണ് യുഡിഎഫ് പ്രധാനമായും വോട്ടുറപ്പിക്കുന്നത്. തോട്ടം തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥയും അവർ ആയുധമാക്കുന്നുണ്ട്.
തോട്ടം തൊഴിലാളികൾ പ്രതീക്ഷിച്ച വിധത്തിലല്ല വേതനം പുതുക്കിയതെന്നതും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിനൊപ്പം ദുരന്തബാധിതർക്ക് കോണ്‍ഗ്രസും മുസ്ലിം ലീഗും ലഭ്യമാക്കിയ സേവനങ്ങൾ, നടപ്പാക്കുന്ന ഭവന പദ്ധതികൾ അടക്കം യുഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ടി. സിദ്ദിഖിന്റെ ഇടപെടലിലൂടെ ജില്ലയ്ക്ക് ലഭിച്ച യുജിസി നെറ്റ്, നീറ്റ് പരീക്ഷാ സെന്ററുകളെല്ലാം പ്രചാരണത്തിൽ അവർ ഉയർത്തിക്കാട്ടുന്നു.
ടൗണ്‍ഷിപ്, തുരങ്കപാത നിർമാണം എന്നിവ സർക്കാരിനെയും ഇടത് മുന്നണിയെയും പ്രഹരിക്കാനുള്ള ആയുധങ്ങളാക്കുകയാണ് മണ്ഡലത്തിൽ എൻഡിഎ.
► സുൽത്താൻ ബത്തേരി
പട്ടികവർഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞ 15 വർഷമായി ഐ.സി. ബാലകൃഷ്ണനാണ് എംഎൽഎ.
ഒന്നര പതിറ്റാണ്ടിനിടെ അനേകം കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടത്തിയെന്നും വികസന തുടർച്ചയ്ക്ക് ബാലകൃഷ്ണൻ വീണ്ടും നിയമസഭയിൽ എത്തേണ്ടതുണ്ടെന്നും വിവരിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളും അവർ അവതരിപ്പിക്കുന്നുണ്ട്.
ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക ക്രമക്കേടും വിഷയമാണ്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം, സഹകരണ ബാങ്കുകളിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണം, ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെയും മകന്റെയും വിഷം അകത്തുചെന്നുള്ള മരണം അടക്കം എൽഡിഎഫ് പ്രചരണായുധമാക്കുന്നുണ്ട്.
► മാനന്തവാടി
പട്ടികവർഗ സംവരണ മണ്ഡലത്തിൽ വയനാട് മെഡിക്കൽ കോളജ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതും എംബിബിഎസ് കോഴ്സ് ആരംഭിച്ചതും വലിയ നേട്ടമായാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുന്നത്.
എന്നാൽ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതും സ്ഥിര നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്നതും സർക്കാരിന്റെ പരാജയമാണെന്നാണ് യുഡിഎഫും എൻഡിഎയും പറയുന്നത്.
മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന റോഡ്, പാലം, സ്കൂൾ കെട്ടിട നിർമാണങ്ങളെല്ലാം സർക്കാർ അനുകൂല ചിന്ത വോട്ടർമാർക്കിടയിൽ ബലപ്പെടുത്താനായി എൽഡിഎഫ് ഉപയോഗിക്കുമ്പോൾ, വന്യമൃഗശല്യവും കർഷകരുടെ ദുരിതങ്ങളും ചൂണ്ടിക്കാണിച്ച് തിരിച്ചടിക്കുകയാണ് യുഡിഎഫും എൻഡിഎയും.
Kerala
തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്‍ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്‍ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്.
വൈക്കത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന് അതില്‍ ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെത്തുടര്‍ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല. ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
അമ്പലപ്പുഴ: നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ നില്‍ക്കേ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ ഹൈക്കോടതിയിൽ.
വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കും തന്റെ ഡ്രൈവർക്കും നേരേ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണി മുഴക്കുന്നു. തന്റെ ഡ്രൈവറുടെ ജീവനും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ആരോപിക്കുന്നു.
തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. ഈ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും വോട്ടർമാരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
Kerala
കൊച്ചി: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉറപ്പ് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ഹര്ജിക്കാരന് ഇതിനോടകം പോലീസ് സംരക്ഷണം നല്കിയതും കോടതി കണക്കിലെടുത്തു. സേനാവിന്യാസവും വെബ് കാമറകളടക്കം വിന്യസിച്ച കാര്യവും തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍നിന്നു ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.
Kerala
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. മാറ്റത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യുഡിഎഫിലേക്കാണ്. ബിജെപിക്കുപോലും അമിത വിജയ പ്രതീക്ഷയില്ല.
പിന്നെ എന്തുമാറ്റമാണ് അവര്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുക. കേന്ദ്രത്തില്‍ അധികാരമുള്ളതിനാല്‍ പണം വാരിയെറിഞ്ഞ് പ്രചാരണം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ യുഡിഎഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വര്‍ഷത്തെ നേട്ടമെന്ന പേരില്‍ എല്‍ഡിഎഫ് 10 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണല്‍ ഹൈവേ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ ഒന്നിലും എല്‍ഡിഎഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല.
വികസനം ആരു നടത്തിയാലും അതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. വേള്‍ഡ് സ്റ്റാര്‍ട്ടപ്പ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് നല്‍കിയത് സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ മുമ്പ് ഇടതു സര്‍ക്കാരിന് പിന്തുണച്ച് എഴുതിയ ലേഖനത്തില്‍നിന്നും താന്‍ പിന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
Kerala
കൊച്ചി: പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്കാ സമൂഹം പിന്തുടരുമെന്ന് കെആർഎൽസിസി.
ജനങ്ങളുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികളുടെ ക്രിയാത്മക സമീപനവും സ്ഥാനാർഥികളുടെ മികവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും മാനദണ്ഡങ്ങളാകണം.
മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണം.
പ്രകടനപത്രിക തയാറാക്കുന്നതിൽ മുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ല. തെരഞ്ഞെടുപ്പിൽ അവയൊന്നും ചർച്ച ചെയ്യപ്പെട്ടുമില്ല. കേരളത്തിന്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗതിയും ചർച്ച ചെയ്യപ്പെട്ടില്ല.
പൊള്ളയായ അവകാശവാദങ്ങളും യാഥാർഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളും നിരത്തുന്ന പ്രചാരണകോലാഹലങ്ങളും നാടു നീളെ നിറഞ്ഞു നിൽക്കുന്ന പ്രചാരണബോർഡുകളും തെരഞ്ഞെടുപ്പിലെ സാമ്പത്തിക ദുർവ്യയത്തിന്റെ ഉദാഹരണങ്ങളാണ്.
ഇത്തരം തെരഞ്ഞെടുപ്പു പ്രചാരണരീതി രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. ആത്യന്തികമായി ഇതിനെല്ലാം വില നൽകേണ്ടിവരുന്നത് കേരള ജനതയാണെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.
Kerala
വടകരയുടെ മണ്ണില്‍ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. വീറും വാശിയും അത്രത്തോളമുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ കനലണയാത്ത മണ്ണില്‍ ഇക്കുറിയും അങ്കത്തട്ടിലെത്തുന്ന സിറ്റിംഗ് എംഎല്‍എയും ടി.പിയുടെ സഹധര്‍മിണിയുമായ കെ.കെ. രമ പ്രചാരണതിരക്കിലാണ്. അട്ടിമറി വിജയം ലക്ഷ്യമാക്കി രമയോട് ഏറ്റുമുട്ടുന്നത് ആര്‍ജെഡിയുടെ കെ.എം. ഭാസ്കരന്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് നിയമസഭയിലെത്തിയ കെ.കെ. രമ ദീപികയോട് മനസ് തുറക്കുന്നു.
സ്ത്രീ സുരക്ഷയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്? താങ്കള്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ എന്തു തോന്നുന്നു?
എന്ത് സ്ത്രീസുരക്ഷയാണ് ഇവിടെയുള്ളത്. എല്ലാ മേഖലയിലും സ്ത്രീകള്‍ വലിയ പ്രയാസവും പ്രതിസന്ധിയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തില്‍ എന്തു നടപടിയാണുണ്ടാവുന്നത്. ഞാനൊക്കെ കൊടുത്ത പരാതിക്ക് കണക്കുണ്ടോ. 2016ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ വടകരയില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ എനിക്കെതിരേ വ്യാജ വീഡിയോ ഉണ്ടാക്കി നാട്ടിലാകെ മോശമായി പ്രചരിപ്പിച്ചു.
കേസ് കൊടുത്തപ്പോള്‍ വീഡിയോയുടെ ഫൂട്ടേജ് ഇല്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് ചെയ്തത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് എന്നെ അപമാനിച്ചത്. അത് ഇപ്പോഴും തുടരുകയാണ്. ഇതൊക്കെ മാറ്റേണ്ടതല്ലേ. ഒരു സ്ത്രീയെയും അപമാനിക്കരുത്. നിങ്ങള്‍ക്ക് രാഷ്ട്രീയം പറയാം. രാഷ്ട്രീയം പറഞ്ഞ് നേരിടാം. വികസനത്തിന്റെ കാര്യം പറയാം. അതിനപ്പുറം വ്യക്തിഹത്യ നടത്തി രാഷ്ട്രീയം കൊണ്ടുപോകുന്നത് എന്തിനാണ്. ഇത് ഫാസിസമാണ്.
ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തേണ്ടതിന്റെ പ്രധാന ആവശ്യകത എന്താണെന്നാണ് താങ്കള്‍ കരുതുന്നത്? എല്‍ഡിഎഫിന്റെ തുടർഭരണം അപകടകരമാകുമോ?
കേരളത്തിലാകെ യുഡിഎഫ് തരംഗം തന്നെയാണുള്ളത്. ഏത് മണ്ഡലത്തിലും അത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയാണ്. പത്ത് വര്‍ഷത്തെ ഇടതു ഭരണം ആളുകളെ വെറുപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ഏത് മേഖലയിലും ഇത് കാണാം. ഒന്നാം റാങ്ക് ലഭിച്ചവര്‍ക്കു പോലും ജോലി കിട്ടാത്ത സാഹചര്യമാണിവിടെ. തൊഴില്‍ തേടി യുവാക്കള്‍ അന്യനാടുകളിലേക്ക് പോവുകയാണ്. വലിയ സ്തംഭനമാണ് തൊഴില്‍മേഖല നേരിടുന്നത്. വലിയ തോതിലുള്ള ജനരോഷം ഈ സര്‍ക്കാരിനെതിരെയുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യുഡിഎഫ് വലിയ മേല്ക്കൈയോടു കൂടി തിരിച്ചുവരും.
ഇന്ദിരാ ഗാരന്റി വോട്ടായി മാറുമോ?
തീര്‍ച്ചയായും. ഇന്ദിരാ ഗാരന്റി ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതില്‍ സുപ്രധാന കാര്യം ആരോഗ്യരംഗമാണ്. കേരളത്തില്‍ ഏറ്റവും കുത്തഴിഞ്ഞു കിടക്കുന്നത് ആരോഗ്യ മേഖലയാണ്. ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായ സൗകര്യമേയുളളൂ. ഇന്ദിരാ ഗാരന്റിയില്‍ 25 ലക്ഷം രൂപയുടെ ഇൻഷ്വറന്‍സ് കൊടുക്കുമെന്നത് ആശ്വാസകരമാണ്. ജോലി സമ്മര്‍ദമാണ് ഡോക്ടര്‍മാര്‍ നേരിടുന്നത്. പഠിക്കുന്നവര്‍ക്ക് ആയിരം കൊടുക്കുമെന്ന് പറയുന്നത് ആശ്വാസമാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പുവരുത്തുമെന്ന് പറയുന്നത് പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്.
കക്ഷി ഭേദമെന്യേ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടുളള സമീപനത്തില്‍, മനോഭാവത്തില്‍ കാതലായ മാറ്റം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണമെന്നു കരുതുന്നുണ്ടോ?
രാഷ്ട്രീയ രംഗത്ത് മാത്രമല്ല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതുസ്ത്രീയാലും അവരോടുള്ള സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്. മോശമായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.
ടി.പി. ചന്ദ്രശേഖരന്റെ സ്മരണയെ സിപിഎം ഇപ്പോഴും ഭയക്കുകയാണോ?
സിപിഎം ടി.പി. ചന്ദ്രശേഖരനെ ഭയക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. 2008ല്‍ ഒഞ്ചിയത്ത് രാഷ്ട്രീയപാര്ട്ടിയുണ്ടാക്കിയപ്പോള് ഞങ്ങള്‍ കുലംകുത്തിയായി. ഇപ്പോള്‍ കുലംകുത്തികളുടെ പ്രവാഹമാണ്. ടി.പി ആണ്, ഒഞ്ചിയം ആണ് വിമത ശബ്ദക്കാര്ക്ക് ധൈര്യം കൊടുത്തത്. ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമെന്ന പേടിയുണ്ടായിരുന്നു. ഇന്ന് ആ സംഭവത്തിനുശേഷം സിപിഎമ്മിന് വല്ലാത്ത ഭയമാണ്. ആളുകള്‍ പുറത്തുപോകുമെന്ന് ഭയം സിപിഎമ്മിനുണ്ട്. ടി.പി ഒരു ഭയമായി തന്നെ സിപിഎമ്മിനകത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഭാവിയില്‍ ആര്‍എംപിഐക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം യുഡിഎഫിനോട് ഉന്നയിക്കുമോ?
അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ആര്‍എംപിഐക്ക് ഗുണകരമാകുന്ന സമീപനം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വടകരയിലെ പോരാട്ടം എതു നിലയിലെത്തി? വിജയ പ്രതീക്ഷകള്‍?
മികച്ച ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് തന്നെയാണ് പറയാനുള്ളത്. ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ട്. അത്തരത്തിലുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ പ്രദേശത്തുനിന്നും ലഭിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഈയൊരു പകൽ കൂടി മാത്രം ശേഷിക്കേ, പ്രചാരണം ഉച്ചസ്ഥായിയിലെത്തി. ദേശീയ നേതാക്കളുൾപ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. കോണ്‍ഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെയുള്ള താരനിര അണിനിരന്നു. ഇതിനിടെ, വികസനം മാത്രം ചർച്ച ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞു വന്ന ബിജെപിയുടെ നേതാക്കൾ വർഗീയ പരാമർശങ്ങളുമായി രംഗത്തു വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി കാട്ടാക്കടയിൽ ബിജെപി സ്ഥാനാർഥി കൂടിയായ പി.കെ. കൃഷ്ണദാസ് നടത്തിയ ലൗ ജിഹാദ് പരാമർശം വിവാദമായി. തെരഞ്ഞെടുപ്പു കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടുകയും ചെയ്തു.
എൽഡിഎഫോ യുഡിഎഫോ ഭരണത്തിൽ എത്തിയാൽ പാക്കിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകളായ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമൊക്കെയായിരിക്കും ഭരണം നടത്തുകയെന്നും ഹിന്ദു, ക്രിസ്ത്യൻ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുമെന്നും കൃഷ്ണദാസ് പ്രസംഗത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് ജയിച്ചാൽ പടക്കം പൊട്ടുക പാക്കിസ്ഥാനിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൊതുയോഗത്തിൽ പറഞ്ഞു. കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങിയെന്നും യുഡിഎഫിന്റെ ഫസ്റ്റ് പാർട്ണർ മുസ്ലിം ലീഗ് ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും എം.ടി. രമേശും പത്രസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ്-ബിജെപി ഡീൽ എന്ന ആരോപണം രാഹുൽ ഗാന്ധി വീണ്ടും ഉയർത്തി. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഭരണത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരെ ജയിലിലടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയേക്കുറിച്ച് ബിജെപി മൗനം പാലിക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് അമിത് ഷാ ഇതേക്കുറിച്ചു പൊതുയോഗത്തിൽ പരാമർശിക്കുന്നത്.
Kerala
തൊടുപുഴ: എല്‍ഡിഎഫിന്റെ പ്രോഗ്രസ് കാര്‍ഡില്‍ നേരത്തേയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞതായും ഇതില്‍ നുണകളുടെ കൂമ്പാരമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
മുട്ടത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് നിര്‍മിച്ചത്. പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മിച്ചതെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെന്ഷന് 1,600 രൂപയില്‍ നിന്നും 2,000 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. അപ്പോഴും 2,500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ഹൃദ്യവും ആശ്വാസകിരണവും ഇല്ലാതായി.
ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയിലെ ഏത് പ്രശ്നമാണ് പരിഹരിച്ചത്. പട്ടയ പ്രശ്നങ്ങളെല്ലാം പഴയതു പോലെ നിലനില്‍ക്കുകയാണ്. സിഎച്ച്ആര്‍ വിഷയവും പട്ടയ കേസും കോടതിയില്‍ നിലനില്‍ക്കുകയാണ്. സിഎച്ച്ആര്‍ പോലും വനഭൂമിയാക്കി മാറ്റിയിട്ട് ഡീ നോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞ വാക്കും പാലിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ കാലയളവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ അനുമതികളും വാങ്ങി സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചതാണ്.
അന്ന് വിഴിഞ്ഞം പദ്ധതി 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്. ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ പിണറായി വിജയന് നാണമില്ലേ. കടല്‍ക്കൊള്ളയെന്ന് പാര്‍ട്ടി പത്രം വിശേഷിപ്പിച്ച പദ്ധതിയാണ് സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചുവച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് ഇന്നത്തെ വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ് ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്.
എല്ലാ വകുപ്പുകളും തകര്‍ത്ത് തരിപ്പണമാക്കി. ഒമ്പതു സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരും നിരവധി കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. കാലഹരണപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികളില്ല. പിന്നെ എന്ത് ഉന്നതവിദ്യാഭ്യാസ രംഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജയകരമായി നടത്തിയിരുന്ന നെല്ല് സംഭരണം ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ണമായും പാളി.
എവിടെയാണ് നാളികേരം സംഭരിച്ചത്. എല്ലാ കാര്‍ഷിക വിളകളുടെയും വില ഇടിഞ്ഞ് കര്‍ഷകര്‍ സങ്കടത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കാര്‍ഷിക പാക്കേജും നടപ്പാക്കിയില്ല. യുഡിഎഫ് സര്‍ക്കാരിന് എതിരായി അവതരിപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിലുണ്ട്. അത് ജനങ്ങള്‍ വിചാരണ ചെയ്ത് ഈ മാസം ഒന്‍പതിന് അവര്‍തന്നെ ശിക്ഷ വിധിക്കുമെന്നും സതീശൻ പറഞ്ഞു.
Kerala
സംസ്ഥാനത്തു ഭരണത്തിലേറുകയെന്ന സ്വപ്നം സഫലമാകണമെങ്കിൽ എറണാകുളത്തു സമ്പൂർണാധിപത്യം ഉറപ്പാക്കണമെന്ന് യുഡിഎഫിനു നന്നായറിയാം; 14ൽ 9 എന്ന നിലവിലെ സ്ഥിതി നിലനിർത്തിയാൽ പോരെന്നും..!
ഇവിടെ ഒരു സീറ്റുപോലും കൈവിട്ടുപോകുന്നതു തങ്ങളുടെ ഭരണപ്രതീക്ഷകൾക്കു ക്ഷീണമാകുമെന്നു മുന്നണി നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് എറണാകുളത്തെ പോരാട്ടം യുഡിഎഫിനു നിർണായകം തന്നെ. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികച്ച മുന്നേറ്റം മുന്നണിക്കു പ്രതീക്ഷയാണ്. പ്രചാരണം അവസാന ദിനങ്ങളിലേക്കെത്തുമ്പോൾ ജില്ല ‘കൈ’ വെള്ളയിൽ സുരക്ഷിതമെന്നാണു യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം.
മികച്ച സ്ഥാനാർഥികളെ അണിനിരത്തിയതും ഭരണനേട്ടങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഉള്ളതു നിലനിർത്തുന്നതിനൊപ്പം, ചില മണ്ഡലങ്ങളിൽ വിസ്മയവിജയങ്ങൾ ഉണ്ടാകുമെന്ന് എൽഡിഎഫ് അവകാശവാദം.
പുതിയ കൂട്ടുകെട്ടിൽ കളത്തിലിറങ്ങിയ എൻഡിഎ ജില്ലയിൽ സ്വന്തം വോട്ടുകൾ ചോരാതെ സമാഹരിക്കാമെന്നതിനപ്പുറം കാര്യമായ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ട്വന്റി20 മത്സരിക്കുന്ന കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ തങ്ങൾ നിർണായകമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ട്.
തൽസ്ഥിതി മാറിയേക്കും?
2021ല്‍ യുഡിഎഫിനു ലഭിച്ചത് അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ്. കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് നിലവിൽ ഇടതുപക്ഷ മണ്ഡലങ്ങള്‍.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെവിടെയും അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. മുന്നണിയിൽ പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലുമൊഴികെ സിറ്റിംഗ് എംഎൽഎമാരാണു കളത്തിൽ. ഇരു മണ്ഡലങ്ങളിലുമെത്തിയ യുവ സ്ഥാനാർഥികൾക്കു പ്രചാരണത്തിൽ വേഗത്തിൽതന്നെ മുന്നേറാനായതു നേട്ടമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടത്തിലെ അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും വലിയ അളവോളം നീക്കാനായത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടതിലൂടെ പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ആദ്യമൊന്ന് ഉടക്കിനോക്കിയെങ്കിലും വൈകാതെ പാർട്ടിയുടെ വഴിയിലേക്കു വന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കളമശേരി, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിൽ 2021ലെ മത്സത്തിന്റെ തനിയാവർത്തനമാണ്. ഇടതു, വലതു മുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികളെന്നത് മത്സരത്തിന് ആവേശംകൂട്ടിയിട്ടുണ്ട്.
ഏതായാലും 9-5 എന്ന നിലവിലെ യുഡിഎഫ്-എൽഡിഎഫ് സീറ്റുനിലയിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ സൂചന. ആർക്കു കൂടും, ആർക്കു ചോരും എന്നതേ അറിയേണ്ടതുള്ളൂ.
കോൺഗ്രസ് 11 സീറ്റിൽ
അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാർ പൊതുവേ സേഫ് സോണിലാണ്. സിപിഐ ശക്തനായ എതിരാളിയെ നിയോഗിച്ചു വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശ്രമം കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താൻ തന്നെ.
കഴിഞ്ഞ തവണ കൈവിട്ട കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിൽ ശക്തമായ മത്സരം ഇക്കുറിയുണ്ട്. കുന്നത്തുനാട് ട്വന്റി20യുടെ സാന്നിധ്യം നിർണായകമാണെങ്കിലും അവർ എൻഡിഎ പാളയത്തിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ എന്തു സംഭവിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 2021ൽ ട്വന്റി 20 നേിയത് 42000 വോട്ടുകളാണ്. എൽഡിഎഫിലെ പി.വി. ശ്രീനിജന്റെ വിജയം 2715 വോട്ടിനും. കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി. സജീന്ദ്രൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്.
കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ആദ്യഘട്ടത്തിൽ അവിടെയുണ്ടായ എതിർപ്പുകൾ മറികടക്കാനായിട്ടുണ്ട്. എൽദോസിനു വഴിമാറേണ്ടിവന്നപ്പോൾ പകരമെത്തിയ മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ നല്ല ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ മുൻ മേയർ ടോണി ചമ്മിണി മണ്ഡലം തിരിച്ചുപിടിക്കാൻ നന്നേ വിയർപ്പൊഴുക്കുന്നുണ്ട്.
മുസ്ലിം ലീഗ് മത്സരിക്കുന്ന കളമശേരിയും, കേരള കോൺഗ്രസിന്റെ കോതമംഗലവും ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. കേരള കോൺഗ്രസ് ജേക്കബിന് പിറവം നിലനിർത്താൻ കാര്യമായ ഭീഷണിയില്ല.
നിലനിർത്താനും നേടാനും
ജില്ലയിൽ നിലവിലുള്ള അഞ്ചു മണ്ഡലങ്ങൾ നിലനിർത്തുകയെന്നതു സിപിഎമ്മിനും എൽഡിഎഫിനും അഭിമാനപ്രശ്നമാണ്. മന്ത്രി പി. രാജീവ് കളമശേരിയിൽ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ നിന്നു മാറി തൃപ്പൂണിത്തുറയിലെത്തിയ കെ.എൻ. ഉണ്ണികൃഷ്ണന് ശക്തമായ മത്സരം നേരിടേണ്ടിവരുന്നുണ്ട്. എൽഡിഎഫിനു ജില്ലയിൽ സീറ്റു ലഭിച്ചാൽ ആദ്യത്തേത് വൈപ്പിനാകുമെന്ന് കരുതുന്നവരുണ്ട്. ഇവിടെ സിപിഎമ്മിലെ വനിതാ സ്ഥാനാർഥി എം.ബി. ഷൈനി പ്രചാരണത്തിൽ സജീവമാണ്. കൊച്ചിയിൽ കെ.ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും ശക്തമായ മത്സരം നേരിടുന്നു.
യുഡിഎഫ് കുത്തകയെന്നറിയപ്പെടുന്ന അങ്കമാലി, ആലുവ സീറ്റുകളിൽ മണ്ഡലങ്ങൾക്കു പുറത്തുനിന്ന് ശക്തരും പരിചയസമ്പന്നരുമായ സാജു പോളിനെയും എ.എം. ആരിഫിനെയും മത്സരിപ്പിക്കുന്പോൾ അട്ടിമറി ജയമാണ് സിപിഎം കണക്കുകൂട്ടുന്നത്.
എൽഡിഎഫിൽ ഘടകകക്ഷികൾ മത്സരിക്കുന്നത് അഞ്ചിടത്ത്. സിപിഐ മത്സരിക്കുന്ന പറവൂർ, മൂവാറ്റുപുഴ, കേരള കോൺഗ്രസ് എം മത്സരിക്കുന്ന പെരുമ്പാവൂർ, പിറവം, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനു കിട്ടിയ എറണാകുളം എന്നീ സീറ്റുകളിൽ അത്ഭുതങ്ങൾക്കു സാധ്യത കുറവാണ്.
ട്വന്റി20 ഒമ്പതിടത്ത്
എൻഡിഎയിലേക്കു ചേക്കേറിയ ട്വന്റി 20 ജില്ലയിൽ ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപി മത്സരിക്കുന്നത് മൂന്നു സീറ്റുകളിൽ മാത്രം. ബിഡിജെഎസ് രണ്ടു സീറ്റുകളിൽ ജനവിധി തേടുന്നു.
ബിജെപി എ ക്ലാസ് മണ്ഡലമെന്നു വിളിക്കുന്നത് തൃപ്പൂണിത്തുറയെ. ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം പാർട്ടി പിടിച്ചെങ്കിലും ഇവിടെ സ്ഥാനാർഥി ട്വന്റി20യുടേതാണ്. നടി അഞ്ജലി നായരാണ് ഇവിടെ മതസരിക്കുന്നത്.
പാർട്ടിക്കു കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത എറണാകുളം, പറവൂർ, ആലുവ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. തൃപ്പൂണിത്തുറയുൾപ്പെടെ ജില്ലയിൽ ട്വന്റി 20യ്ക്കു വാരിക്കോരി സീറ്റുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പുകയുന്ന അസ്വസ്ഥത ഇനിയും അസ്തമിച്ചിട്ടില്ല. ഇതു പ്രചാരണത്തിലും നിഴലിക്കുന്നുമുണ്ട്. ജില്ലയിൽ കഴിഞ്ഞ തവണത്തെ വോട്ടുനിരക്ക് നിലനിർത്തുകയെന്നതു ബിജെപിക്കും എൻഡിഎയ്ക്കും അഗ്നിപരീക്ഷയാണെന്നുറപ്പ്.
Kerala
പ്രവചനങ്ങളോടൊന്നും പാലക്കാട്ടെ രാഷ്ട്രീയനേതൃത്വത്തിനു താത്പര്യമില്ല. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല. അച്ചടക്കത്തോടെയുള്ള പ്രചാരണം അവസാനലാപ്പിൽ എത്തിനിൽക്കുന്പോൾ എതിരാളികളെ വിലകുറച്ചുകാണാനും കഴിയാത്ത അവസ്ഥ. അക്ഷരാർഥത്തിൽ ജില്ലയിൽ പോരാട്ടം കൊഴുക്കുകയാണ്.
പ്രചാരണത്തിന്റെ തുടക്കംപോലെയല്ല ഇപ്പോഴത്തെ കാര്യങ്ങൾ. മൂന്നു മുന്നണികളും ബഹുദൂരം മുന്നിലാണ്. ലക്ഷ്യം വിജയം മാത്രം. സ്ഥാനാർഥിപ്രഖ്യാപനംമുതൽ ഓരോ പടിയും ശ്രദ്ധയോടെ നീങ്ങുകയാണ് മുന്നണികൾ. ചെറിയ പാളിച്ചകളും വിള്ളലുകളും ഒഴിവാക്കി മികച്ചൊരു രാഷ്ട്രീയപോരാട്ടത്തിനു കളമൊരുക്കിയിരിക്കുകയാണ് മൂന്നു മുന്നണികളും.
രാഷ്ട്രീയം പറഞ്ഞ്...
വ്യക്തമായ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. പാലക്കാട്ടെ നെൽകർഷക, മലയോരകർഷക പ്രശ്നങ്ങളും ശബരിമല വിഷയവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
തൃത്താല, ഒറ്റപ്പാലം, മലന്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ പോരാട്ടച്ചൂട് ഇത്തവണ പുതിയ രാഷ്ട്രീയകണക്കുകൾ സമ്മാനിച്ചേക്കും. പഴയ കണക്കുകൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നുതന്നെയാണ് പ്രചാരണച്ചൂട് വ്യക്തമാക്കുന്നത്. തൃത്താല മണ്ഡലത്തിലെ യുഡിഎഫ് - എൽഡിഫ് സ്ഥാനാർഥികൾ പരസ്യസംവാദ ആവശ്യമുന്നയിച്ച് കൊന്പുകോർത്തതു മാധ്യമങ്ങളിലും മണ്ഡലത്തിലും ഒരുപോലെ നിറഞ്ഞുനിന്നു.
ആരു ജയിച്ചാലും അതത് കക്ഷികളുടെ പ്രസ്റ്റീജ് സീറ്റായിരിക്കുമിതെന്നു പോരാട്ടചിത്രം വ്യക്തമാക്കുന്നു. സിപിഎം വിട്ടെത്തിയ മുതിർന്ന നേതാവ് പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഒറ്റപ്പാലത്ത് എന്തു നടക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. പി.കെ. ശശി ഫാക്ടർ, സിപിഎം വിമതരുടെ ശക്തി ജില്ലയിൽ എത്രത്തോളം എന്നതിന്റെയെല്ലാം കണക്കെടുപ്പുകൂടിയാണ് മണ്ഡലത്തിൽ നിർണായകമാവുക.
മലന്പുഴയിൽ ഇത്തവണ പോരാട്ടം പൊടിപാറും. ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടതുകോട്ടയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ കളംമാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും മൂന്നാമതായ യുഡിഎഫിന് ഇത്തവണ ഒന്നാമതെത്താൻ കടന്പയേറെയുണ്ടെങ്കിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താൻ കഴിഞ്ഞിട്ടുണ്ട്.
മൂന്നുതവണയും രണ്ടാമതെത്താമെങ്കിൽ ഇത്തവണ ഒന്നാംസ്ഥാനംതന്നെയെന്ന് ഉറപ്പിച്ച മട്ടിലാണ് ബിജെപി. തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇനിയുമുണ്ടാകുമെന്നാണ് എൻഡിഎ ക്യാന്പിന്റെ പ്രതീക്ഷ.
ജില്ലയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നു മില്ലെന്ന പ്രചാരണമന്ത്രവുമായാണ് മൂന്നു മുന്നണികളും മുന്നേറുന്നത്.
പ്രഖ്യാപനത്തിനുമുന്‍പേ പ്രചാരണരംഗത്തിറങ്ങിയ ബിജെപിയുടെ ശോഭ സുരേന്ദ്രനും മണ്ഡലത്തിലുടനീളം ഓടിയെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സർപ്രൈസായി രംഗത്തെത്തിയ എൽഡിഎഫിന്റെ എൻ.എം.ആർ. റസാഖും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
പഴയ കണക്കുകൾ പാടേ മറിയുമെന്നു റസാഖ് പറയുന്പോൾ ശക്തമായ ത്രികോണപോരാട്ടത്തിനും വഴിതുറക്കുന്നു. വോട്ടുചോദിക്കാനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞതു ബിജെപിക്കു ചെറിയ തോതിൽ വിനയായി. കൂടുതൽ വിവാദങ്ങൾക്കിടനല്‍കാതെ അവസാന ലാപ്പിലെത്തിയ പ്രചാരണം വോട്ടാക്കി മാറ്റുന്നതിൽതന്നെയാണ് മൂന്നു മുന്നണികളുടെയും ശ്രദ്ധ.
പിടികൊടുക്കാതെ...
ചില മണ്ഡലങ്ങൾ ഫലംവരുന്നതുവരെ പിടികൊടുക്കാതെ മുന്നേറുമെന്നാണ് വോട്ടർമാരുടെയും വിലയിരുത്തൽ. പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ളതു ബിജെപിയാണ്. ഇതാണ് നിർണായകഘടകമാകുക.
ചിറ്റൂർ, നെന്മാറ, കോങ്ങാട്, പട്ടാന്പി മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ഇരുമുന്നണികൾക്കും നിർണായകമാകും. മന്ത്രിയും ഐഎസ്ജെഡി നേതാവുമായ കെ. കൃഷ്ണൻകുട്ടി രംഗത്തില്ലാത്ത മത്സരം അരങ്ങേറുന്പോൾ ചിറ്റൂർ മണ്ഡലം ആർക്കൊപ്പം എന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും.
തരൂർ, ആലത്തൂർ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് നല്ല പ്രതീക്ഷ നിലനിർത്തുന്നുണ്ടെങ്കിലും എതിർസ്ഥാനാർഥികളുടെ സ്വീകാര്യത മണ്ഡലത്തിൽ ചർച്ചാവിഷയമാണ്. ബിജെപിയുടെ വോട്ടുകൾ ജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമായതിനാൽ കൂടുതൽ കണക്കുകൂട്ടലുകൾക്ക് യുഡിഎഫ്- എൽഡിഎഫ് നേതൃത്വങ്ങൾ മുതിരുന്നില്ല.
കോട്ട തകരുമോ...
ചുവപ്പുകോട്ടയെന്ന പ്രയോഗം പാലക്കാടിനു നിലനിര്‍ത്താനാകുമോ എന്നുതന്നെയാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എല്ലാക്കാലത്തും എല്‍ഡിഎഫിനൊപ്പംനിന്ന ചരിത്രമാണ് പാലക്കാടിനുള്ളതെങ്കിലും ഇത്തവണ പലതും മാറിമറിയുമെന്നാണ് അണിയറവിശേഷങ്ങള്‍ വ്യക്തമാക്കുന്നത്.
ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽഡിഎഫിനൊപ്പം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പകുതിയിലധികം ജില്ലയിൽ യുഡിഎഫ് ഉറപ്പിക്കുന്നു.
സംസ്ഥാനമൊട്ടാകെ പിണറായിവിരുദ്ധതരംഗം അലയടിക്കുമെന്നും അനുകൂല വിസ്മയതരംഗമുണ്ടായാൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തൽ.
Kerala
കണ്ണൂര്‍: 2021ലെ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും (874) പൂര്‍ത്തിയാക്കിയതായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ജനങ്ങള്‍ക്കു മുന്നില്‍ കണക്കുകള്‍ അവതരിപ്പിക്കുക എന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്വം മാത്രമല്ല, ജനാധിപത്യത്തോടുള്ള ബഹുമാനം കൂടിയാണെന്ന് പിണറായി സഹകരണ ബാങ്ക് ഹാളിൽ നടന്ന പ്രോഗ്രസ് റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരന്റെ സ്വപ്നമായ ഭൂമിയും വീടും യാഥാർഥ്യമാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേകം ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതി വഴി 2,782 വ്യക്തിഗത ഭവനങ്ങളും 738 ഫ്ലാറ്റുകളും കൈമാറി.
ഇതോടൊപ്പം 3,952 കുടുംബങ്ങള്‍ക്ക് ഭൂമി രജിസ്ട്രേഷനും ഉറപ്പാക്കി.10 വര്‍ഷത്തിനകം 4,56,689 കുടുംബങ്ങള്‍ക്ക് ഭൂ ഉടമസ്ഥതയുടെ രേഖ -പട്ടയം നല്കി. ഇടുക്കിയിലെ ദശകങ്ങള്‍ നീണ്ട ഭൂതര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നു.
2025 നവംബര്‍ ഒന്നിന് ഔദ്യോഗികമായി 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിച്ച് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം ആയി. ഇത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; ലോകത്തുതന്നെ അപൂര്‍വം രാജ്യങ്ങള്‍ മാത്രമേ ഈ ഉയരത്തിലെത്തിയിട്ടുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു.
16,40,276 വീട്ടമ്മമാര്‍ക്ക് ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുന്ന പ്രതിമാസം 1,000 രൂപ ആനുകൂല്യം നല്കി. ഓര്‍ഫനേജ് അന്തേവാസികള്‍ക്ക് ധനസഹായം 1,100ല്‍ നിന്ന് 1,375 രൂപയായി ഉയര്‍ത്തി. ഏക കിടപ്പാടം ജപ്തി ചെയ്യുന്നതില്‍നിന്ന് സംരക്ഷിക്കാന്‍ ഏക കിടപ്പാടം സംരക്ഷണ നിയമം നടപ്പിലാക്കി 7,29,843 ഫയല്‍ കേസുകള്‍ (59 ശതമാനം) തീര്‍പ്പാക്കി. പിഎസ്സി വഴി 3,13,202 സര്‍ക്കാര്‍ നിയമനം നടപ്പിലാക്കി. മലയാള ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന നിയമനിര്‍മാണം.
ജെ.ബി. കോശി കമ്മീഷന് ശിപാര്‍ശകളില്‍ 220 എണ്ണം നടപ്പിലാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ദക്ഷിണേന്ത്യയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിൽ യാഥാര്‍ഥ്യമായി. ദേശീയ പാത വികസനത്തിനു ഭൂമി ഏറ്റെടുപ്പ് ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു.
ആനക്കാംപൊയില്‍ - കളളടി - മേപ്പാടി തുരങ്ക പാതയ്ക്ക് എല്ലാ അനുമതിയും ലഭിച്ചു.1,179 കി.മി. മലയോര ഹൈവേ, 605 കി.മീ. തീരദേശ പാത- ലക്ഷ്യബോധത്തോടെ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 178 വീടുകള്‍ ഒരുക്കിയ മാതൃകാ ടൗണ്‍ഷിപ്പ് കേന്ദ്ര സഹായം ഇല്ലാതിരുന്നിട്ടും. പൂര്‍ത്തിയാക്കി.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ 150 കോടി ബജറ്റില്‍ നീക്കിവച്ചു. പരാതികള്‍ അറിയിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പോലീസ് സ്റ്റേഷന് ആരംഭിച്ചു. യാത്രയില്‍ വേഗമില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കെ-റെയിലിനായി കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ചിലര്‍ സമീപിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വോട്ടെടുപ്പു ദിവസവും തലേന്നും സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പരസ്യങ്ങൾക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ കർശന നിയന്ത്രണം. ഈ ദിവസങ്ങളിലെ അച്ചടി മാധ്യമ പരസ്യങ്ങൾക്കു ജില്ലാതല മാധ്യമ നിരീക്ഷണ - സാക്ഷ്യപ്പെടുത്തല്‍ സമിതി (എംസിഎംസി) യുടെ മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കി.
നിഷ്പക്ഷമായ പ്രചാരണ അന്തരീക്ഷം ഉറപ്പാക്കാന്‍ രണ്ടു ദിവസങ്ങളിലും മുൻകൂർ സാക്ഷ്യപ്പെടുത്തിയ പരസ്യങ്ങൾ ഒഴികെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ സംഘടനകളോ വ്യക്തികളോ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല.
വ്യക്തികൾക്കും മത്സരരംഗത്തെ സ്ഥാനാർഥികൾക്കും പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് ജില്ലാ മാധ്യമ നിരീക്ഷണ സാക്ഷ്യപ്പെടുത്തല്‍ സമിതിയിൽ അപേക്ഷ നൽകാം.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാനതല എംസിഎംസിയിൽ അപേക്ഷിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
Kerala
കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ സർക്കാരുണ്ടായില്ല എന്നതാണ്. മറ്റൊന്ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കേ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടതാണ്. കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ പരാജയം.
1962ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽതന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചു. ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെതന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽനിന്ന് പുറത്തായി.
ആറ്റിങ്ങലിലെ അപ്രതീക്ഷിത തിരിച്ചടി
തുടർന്ന് 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ ജനവിധി തേടിയത്. എതിരാളി സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് അനിരുദ്ധൻ ജയിലിലായിരുന്നു. എന്നിട്ടും 2083 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ശങ്കറെ പരാജയപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ പരാജയപ്പെട്ടു എന്നത് അന്നത്തെ കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. പദവിയിലിരിക്കേ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി എന്ന ചരിത്രവും അങ്ങനെ ആർ. ശങ്കറിന് സ്വന്തമായി.
തുടർപരാജയം 1967ൽ
ആറ്റിങ്ങലിലെ ഈ തിരിച്ചടിക്ക് പിന്നാലെ, 1967ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ആർ. ശങ്കർ പരാജയത്തിന്റെ രുചിയറിഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽനിന്ന് മത്സരിച്ച അദ്ദേഹം 29,343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം പതിയെ അകലുകയായിരുന്നു. തുടർച്ചയായ ഈ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളായി ഇന്നും നിലനിൽക്കുന്നു.
Kerala
ഇരിട്ടി: കഴിഞ്ഞ 10 വർഷം കേരളത്തെയും ഇന്ത്യയെയും ഭരിച്ചത് അഴിമതിയും ധാർഷ്ട്യവുമാണെന്നു പ്രിയങ്ക ഗാന്ധി. പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് റാലിയെ ഇരിട്ടിയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. സർക്കാരുകൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നു.
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ യുവജനങ്ങളുള്ള കേരളത്തിൽ അവരുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പൂർണ പരാജയമായിരുന്നു.
“കേരളത്തിൽനിന്നുള്ള എംപി എന്ന നിലയിൽ സർക്കാരുകളുടെ പ്രവർത്തനം എന്നെ അസ്വസ്ഥമാക്കുന്നു. ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സർക്കാരുകൾ തടസം നിൽക്കുന്നു.
മോദിയെ എതിർക്കുന്നതിന്റെ പേരിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികളെ വിട്ട് ബുദ്ധിമുട്ടിക്കുമ്പോൾ പിണറായി സർക്കാരിനെ നോവിക്കാത്തത് ചില ഡീലുകളുടെ ഭാഗമാണ്. അധികാരം നിലനിർത്താൻ കേന്ദ്ര ഭരണകൂടവുമായി പല വിട്ടുവീഴ്ചകൾക്കും എൽഡിഎഫ് തയാറാകുന്നു.
ട്രംപിന് മുന്നിൽ മോദി കൈകൂപ്പി നിൽക്കുന്നത് പോലെയാണു മോദിക്കു മുന്നിൽ പിണറായിയും കൈ കൂപ്പുന്നത്. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റി കേരളത്തിന്റെ പുതിയ ഭാവിയാണ്. വന്യമൃഗ ആക്രമണത്തിൽ നിലവിലുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും ഏഴു ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നല്‍കും കാർഷിക മേഖലയിൽ കൂടുതൽ സബ്സിഡി നല്‍കും’’ - പ്രിയങ്ക പറഞ്ഞു.
പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, കെ.പി. അജ്മൽ മാസ്റ്റർ, ലിസി ജോസഫ്, ജൂബിലി ചാക്കോ എന്നിവർ പ്രസംഗിച്ചു.
Kerala
ആലപ്പുഴ: തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം.
സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.
ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകൾ എന്നെ കാണുന്നത്.
ഇടതുപക്ഷ സ്ഥാനാർഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്. എനിക്ക് പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതിൽ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.
Kerala
കുന്നംകുളം: എപ്സ്റ്റീൻ ഫയലുകൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ മോദിയും അമിത് ഷായും ചേർന്നു നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കുന്നംകുളത്തു സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷികമേഖലയും ഡാറ്റയും ഊർജസുരക്ഷയും കരാറിലൂടെ മോദി അടിയറവച്ചു. ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകിയ ആദ്യത്തെ പ്രധാനമന്ത്രിയാകും മോദി.
ട്രംപിനെ മോദി ‘സർ’ എന്നാണു വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് മോദിയോടുള്ള ബന്ധവും അതുപോലെയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയാണ് കാരണം. ഞാൻ മോദിയെ നേരിട്ട് എതിർക്കുന്നയാളാണ്. എന്റെ ലോക്സഭാംഗത്വം അടക്കം സസ്പെൻഡ് ചെയ്തിരുന്നു. മണിക്കൂറുകൾ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തു. മുഖ്യമന്ത്രിക്കെതിരേ ഒരു കേസുപോലും എടുത്തില്ല.
എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളെക്കുറിച്ചു വാചാലനാകുന്ന മോദി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു മിണ്ടിയില്ല. കരുവന്നൂർ അടക്കമുള്ള കേസുകൾ ഉപയോഗിച്ചാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്.
മോദിയെപ്പോലെ മുഖ്യമന്ത്രിക്കും ധാർഷ്ട്യമാണ്. കേരളത്തെ രക്ഷിക്കാൻ മറ്റാരുമില്ലെന്നാണ് അദ്ദേഹം കരുതുന്നത്. വിദ്യാസന്പന്നരായ ലക്ഷക്കണക്കിന് ആളുകളെ അപമാനിക്കുന്നതിനു തുല്യമാണിത്. മോദിയും മുഖ്യമന്ത്രിയും മാത്രമാണ് ഭരിക്കാൻ യോഗ്യരെന്നാണ് അവർ കരുതുന്നത്.
കേരളത്തിൽ മൂന്നിലൊന്നുപേർക്കു തൊഴിലില്ല. ഇടതുപക്ഷവുമായി ബന്ധമുള്ളവർക്കുമാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. ആറുലക്ഷം കോടിയുടെ കടക്കെണിയിലാണ് കേരളം.
എതിർക്കുന്നവരെ ആക്രമിക്കും. കുന്നംകുളത്തു വി.എസ്. സുജിത്തിനെ കള്ളക്കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു മർദിച്ചു. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയവരെ ആക്രമിച്ചു.
ഇറാനിലെയും യുക്രെയ്നിലെയും യുദ്ധം തുടർന്നാൽ പെട്രോളിന്റെയും ഗ്യാസിന്റെയും വില ഉയരും. ഇതു മുന്നിൽകണ്ടാണ് യുഡിഎഫ് ജനങ്ങൾക്ക് ആശ്വാസമുള്ള പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. അച്ചടിവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു കുന്നംകുളം. ഈ മേഖലയെ പഴയ പ്രൗഢിയിലേക്കു കൊണ്ടുവരാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ദീപ ദാസ് മുൻഷി, തെലുങ്കാന മന്ത്രി ഡി. ശ്രീധർ ബാബു, സ്ഥാനാർഥികളായ രാജൻ ജെ. പല്ലൻ(തൃശൂർ), പി.ടി. അജയമോഹൻ(കുന്നംകുളം), ശിവൻ വീട്ടിക്കുന്ന് (ചേലക്കര), സി.എച്ച്. റഷീദ് (ഗുരുവായൂർ), സുനിൽ ലാലൂർ(നാട്ടിക), പി.എൻ. വൈശാഖ് (വടക്കാഞ്ചേരി), കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന്‍ നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
മാള: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് നേരിടുന്നത് എൽഡിഎഫ്-ബിജെപി പങ്കാളിത്തത്തെയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
എൽഡിഎഫിനെ സഹായിക്കുന്ന അദൃശ്യ കരമായി ഇവിടെ ബിജെപി പ്രവർത്തിക്കുന്നു. മാളയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിക്കു മറ്റൊരു പ്രശ്നംകൂടിയുണ്ട്. ഇന്നു ഞാൻ വരുമ്പോൾ നിരത്തുകളിലുടനീളം കണ്ടത് മുഖ്യമന്ത്രിയുടെ മുഖം പതിപ്പിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകളാണ്.
കേരളത്തെ നയിക്കാൻ തനിക്കു മാത്രമേ കഴിയൂ എന്നാണ് അദ്ദേഹം പറയുന്നത്. കേരള മുഖ്യമന്ത്രി ദൈവമോ മഹാരാജാവോ അല്ല. ഒരു നേതാവിനുവേണ്ടതു വിനയം, സഹാനുഭൂതി, സ്നേഹം എന്നീ ഗുണങ്ങളാണ്.
കേരളം ഭരിച്ച യുഡിഎഫ് മുഖ്യമന്ത്രിമാർക്കെല്ലാം ഈ ഗുണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയുടെ മുഖഭാവവും പെരുമാറ്റവും ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. അതാണ് "ഞാൻ അല്ലാതെ മറ്റാര്' എന്നുപറയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇതേ മുഖഭാവമാണ് മോദിക്കും അമിത് ഷായ്ക്കും ഉള്ളത്.
കേരളത്തിലെ കർഷകന്റെ കഷ്ടപ്പാടും തൊഴിലാളിയുടെ ബുദ്ധിമുട്ടും യുവജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഇവർ തിരിച്ചറിയുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
Kerala
തിരുവനന്തപുരം: വയനാട്ടിൽനിന്നു ബംഗളൂരുവിലേക്കുള്ള രാത്രിയാത്ര സംബന്ധിച്ച പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
വയനാട് എംപി പ്രിയങ്ക ഗാന്ധി ഇതുസംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ട്. വനം വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുണ്ട്. മനുഷ്യ-മൃഗ സംഘർഷമുണ്ട്. അതെല്ലാം പരിഗണിച്ച് ചർച്ച ചെയ്ത് വേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: കുന്നമംഗലം നിയോജകമണ്ഡലത്തില്‍ തന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ. റഹീം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി.
ബക്കറ്റാണ് റഹീമിന്റെ ചിഹ്നം. എന്നാല്‍, ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നിരവധി ആളുകളുടെ ഫോണുകളിലേക്കു സന്ദേശങ്ങള്‍ എത്തുന്നതായാണ് റഹീമിന്റ പരാതി.
ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന സന്ദേശങ്ങള്‍ താനോ തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ അയച്ചിട്ടില്ലെന്ന് പി.ടി.എ. റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. 8037847590 എന്ന നമ്പറില്‍നിന്നാണ് വ്യാജ സന്ദേശം വന്നത്. ഇതിന്റെ ഉറവിടം കണ്ടെത്തി ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും റഹീം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഘടകകക്ഷി നേതാക്കളെ പാര്‍ട്ടി ഫണ്ട് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം അവശേഷിക്കേ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഇടുക്കിയിലും കൊല്ലത്തും തെരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കും.
ഇന്ന് ഉച്ചയ്ക്ക് പീരുമേട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലും വൈകുന്നേരം നാലിന് കൊട്ടാരക്കരയിൽ അയിഷാപോറ്റിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലും ഖാർഗെ പങ്കെടുക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പു പര്യടനത്തിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാളയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം നാലിനു കുന്നംകുളത്ത് പൊതുസമ്മേളനത്തിലും 5:20ന് പാലക്കാട് പൊതുസമ്മേളനത്തിലും രാഹുൽഗാന്ധി പങ്കെടുക്കും.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഏഴിനു രാവിലെ 08:30ന് കോവളത്തും 10:30 മാവേലിക്കരയിലും ഉച്ചകഴിഞ്ഞു രണ്ടിന് പത്തനാപുരത്തും റോഡ് ഷോകളിൽ പങ്കെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്നും നാളെയുമായി കേരളത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തും.
ഇന്നു രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ബസാർ വരെ റോഡ് ഷോ നടത്തും. ഉച്ചകഴിഞ്ഞ് 2.45ന് വടകര ഓർക്കട്ടേരിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ബാലുശേരിയിലും എലത്തൂരിലും കോഴിക്കോടും റോഡ്ഷോകളിൽ പങ്കെടുക്കും.
നാളെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ പേരൂർക്കടയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിന് അരൂരിലും തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും പങ്കെടുക്കും.
Kerala
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു:
കേരളത്തിൽ ഇടതുപക്ഷത്തിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണം ജനങ്ങളുടെ താത്പര്യങ്ങളെ മാനിക്കുന്നതായിരുന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണ്.
പ്രചാരണത്തിരക്കുകൾക്കിടയിലും ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നു.
? കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് അധികാരത്തിന് പുറത്തായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ വിജയം മുന്നണിക്ക് നിലനിൽപ്പിന്റെകൂടി വിഷയമല്ലേ.
അധികാരത്തിനുവേണ്ടി മാത്രമല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുന്നത്. ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ ഭരിക്കുന്ന മുന്നണിയുടെ തെറ്റുകൾ പൊതുസമൂഹത്തിൽ ചൂണ്ടിക്കാട്ടി അതിന് അവസാനം വേണമെന്നാണ് ഞങ്ങൾ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തുറന്ന് കാണിക്കുകയാണ്. കേരളത്തിൽ ഭരണമാറ്റത്തിന് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.
? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും മുസ്ലിംലീഗിലുമുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുന്നതല്ലേ.
അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ? ഇപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ? യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണ് പ്രചാരണരംഗത്തുള്ളത്. വലിയ പാർട്ടികളാകുന്പോൾ സ്ഥാനാർഥി നിർണയത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാകും. അതെല്ലാം താത്കാലികമാണ്. പരസ്പരം ചർച്ചചെയ്ത് പരിഹരിക്കും. മുസ്ലിം ലീഗിനെ സംബന്ധിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ശക്തമായ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് പാർട്ടി മുന്നോട്ടു പോകുന്നത്. എവിടെയും ഭിന്നാഭിപ്രായമില്ല.
? ഈ തെരഞ്ഞെടുപ്പിൽ എന്താണ് യുഡിഎഫിന് ജനങ്ങളോട് പ്രധാനമായും പറയാനുള്ളത്.
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണ്. കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട്. നെൽകർഷകർ നെല്ല് സർക്കാരിന് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല.
ഉയർന്ന കെട്ടിട നികുതി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. സാന്പത്തിക അച്ചടക്കമില്ലായ്മ വലിയ കടക്കെണിയിലേക്കാണ് കേരളത്തെ തള്ളിവിട്ടിട്ടുള്ളത്. ജനങ്ങളുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള ഭരണമാണ് വേണ്ടത്. യുഡിഎഫ് സർക്കാരിനേ അതു കഴിയൂ.
? എൽഡിഎഫ് നടത്തുന്നത് പിആർ വർക്ക് മാത്രമാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകേണ്ടതല്ലേ
കഴിഞ്ഞ പത്തു വർഷത്തെ ഒരു പ്രധാന പദ്ധതിപോലും ചൂണ്ടിക്കാണിക്കാൻ എൽഡിഎഫിനില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ് ഇപ്പോൾ അവർ ഉയർത്തിക്കാട്ടുന്നത്. യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുമായി താരതമ്യം ചെയ്താൽ അതിന്റെ ഒരു ശതമാനംപോലും ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണ്.
? തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ലീഗിന് കഴിയുമോ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് വോട്ടർമാർ മുസ്ലിം ലീഗിന് നൽകിയത്. പ്രാദേശിക വികസനം യുഡിഎഫിനേ കഴിയൂ എന്ന ഉത്തമബോധ്യത്തോടെയായിരുന്നു ആ ജനവിധി. ഇടതുമുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് ഉദാഹരണമാണ് ആ വിധിയെഴുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ വലിയ പിന്തുണ യുഡിഎഫിന് ഉണ്ടാകുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
? ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്.
ഒട്ടേറെയുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പ് പ്രധാനമാണ്. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. ജനാധിപത്യമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ തടയണം. യുവാക്കൾ, കർഷകർ, കച്ചവടക്കാർ തുടങ്ങി വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന പലതരം പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ട്.
? ഈ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം മുസ്ലിം ലീഗ് നൽകിയെന്ന് തോന്നുന്നുണ്ടോ.
ഇത്തവണ വനിതകൾക്ക് സാധ്യമായ പരിഗണന നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് നിരവധി വനിതാ പ്രതിനിധികളുണ്ട്. വർഷങ്ങളായി ഈ പരിഗണന തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്ന നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളത്.
? തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ യുഡിഎഫിന്റെ വിജയസാധ്യത എത്രത്തോളമാണ്.
മികച്ച രീതിയിലുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയിട്ടുള്ളത്. സാധാരണ പ്രവർത്തകർ മുതൽ നേതൃസ്ഥാനത്തുള്ളവർവരെ ഒരേ മനസോടെയാണ് രംഗത്തുള്ളത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ യുഡിഎഫിന്റെ പ്രചാരണത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഭരണമാറ്റം വേണമെന്ന് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. മാറ്റത്തിനു വേണ്ടിയുള്ള വോട്ടിംഗ് ഇത്തവണയുണ്ടാകും. യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവരും.
Kerala
മുഹമ്മ (ആലപ്പുഴ): തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിയന്ത്രിക്കുന്നത് വർഗീയതയുടെ അദ്യശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ണഞ്ചേരി കാവുങ്കൽ മൈതാനിയിൽ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും ബിജെപിയും രഹസ്യധാരണയിലാണ്. ഇടതുപക്ഷത്തെ ഈ മൂല്യത്തകർച്ച രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെ തെറ്റായി കാണാത്ത അവസരവാദികളാണ് ഒരു കൂട്ടർ. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ബിജെപി ബാന്ധവത്തിൽ ഇവർ അതൃപ്തരാണ്.
തന്നെ ഏറെ ആക്രമിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ മോദി കേരളത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കുറ്റം പറയില്ല. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിലെ സ്വർണം കവർന്നതിനെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. പറഞ്ഞാൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തലാകും. ഇതിനാലാണ് ദൈവത്തക്കുറിച്ചോ സ്വർണത്തെക്കുറിച്ചോ മോദി മിണ്ടാത്തത്.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെ യുഡിഎഫിനെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മണിപ്പുരിലും ഛത്തീസ്ഘട്ടിലും ബിജെപി നടത്തുന്ന ന്യൂനപക്ഷപീഡനത്തെ മുഖ്യമന്ത്രി വിമർശിക്കുന്നില്ല. ബിജെപിയോടു ചേർന്ന് നിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് കേട്ടാണ് മോദി ഭരിക്കുന്നത്. എസ്റ്റീൻ ഫയലുകളിൽ മോദിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പേരുണ്ട്. ഈ വിവരങ്ങൾ കൈവശമുള്ളതിനാൽ മോദിയുടെ പ്രതിഛായ തകർക്കാൻ ട്രംപിന് കഴിയും.
ബിജെപിയുമായി അഭേദ്യ ബന്ധമുള്ള അദാനിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് അമേരിക്കയിൽ നടക്കുന്നുണ്ട്. ഇതെല്ലാം ഉള്ളതിനാലാണ് കാർഷിക മേഖല തുറന്ന് കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മോദി ട്രാംപിന് വേണ്ടി ചെയ്യുന്നത്.
സിപിഎമ്മിലെ മൂല്യത്തകർച്ച കാരണമാണ് ജി. സുധാകരനെപ്പോലുള്ളവർ സിപി എം വിട്ടതെന്ന് രാഹുൽ പറഞ്ഞു. നയസമീപനങ്ങളിൽ അടിസ്ഥാനപരമായ വ്യതിയാനം ഉണ്ടായതാണ് സുധാകരനെ പോലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സുധാകരനെ പോലെ സിപിഎമ്മിന് എന്തുപറ്റിയെന്ന് ഉറക്കെ ചിന്തിക്കുന്നവർ സിപിഎമ്മിൽ ഏറെയുണ്ട്.
എൽഡിഎഫിൽ നിന്ന് ലെഫ്റ്റ് നഷ്ടപ്പെട്ടുവെന്ന് രാഹുൽ പരിഹസിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ നയങ്ങൾ ലെഫ്റ്റിന്റെ നയങ്ങളല്ല. ഇലക്ഷൻ കഴിയുന്നതോടെ എൽഡിഎഫിൽ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകും.
കൂടുതൽ കാലം അധികാരത്തിൽ ഇരുന്നതിന്റെ ധാർഷ്്ട്യം മോദിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകളിലുണ്ട്. അധികാരം ജനങ്ങൾക്കല്ല തങ്ങൾക്കാണെന്നാണ് ഇരുവരും ചിന്തിക്കുന്നത്.
ജനങ്ങളുമായുള്ള ബന്ധം നഷ്ടപെട്ടവരാണ് ഇരുവരും. തെറ്റുകൾ ചോദ്യം ചെയ്താൽ ആക്രമിക്കാൻ ചെല്ലുന്നതായി ഇവർക്ക് തോന്നും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ തല്ലിച്ചതച്ചത് ഈ ഭയം കൊണ്ടാണ്.
ജനബന്ധം ഇല്ലാത്ത ഈക്കൂട്ടരെ ജനം ഉപേക്ഷിച്ചിരിക്കയാണ്. ഇലക്ഷൻ കഴിയുന്നതോടെ ഇത് ബോധ്യമാകുമെന്നും രാഹുൽ പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരായ വര്‍ഗീയ അനൗണ്‍സ്മെന്റ് ഉത്തരവാദപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി.ഡി. സതീശന് എഫ്ബി പോസ്റ്റില്‍ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ അറിവോടെ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരേ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി സര്‍ക്കാരിന്റെ ഇരുണ്ടകാലത്തിനെതിരായ ജനവികാരത്തില്‍നിന്ന് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Kerala
കണ്ണൂര്‍: തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ഥാനമോഹിയും അവസരവാദിയുമായ ടി.കെ. ഗോവിന്ദൻ വിശ്വാസവഞ്ചനയ്ക്കുമപ്പുറമുള്ള പ്രവൃത്തിയാണ് ചെയ്തത്. അത്തരമൊരാളെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്യാമളയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകൾ തെളിമയാർന്നതായിരിക്കണം. എൽഡിഎഫിനോടും സിപിഎമ്മിനോടും ഒരു നിമിഷം കൊണ്ടാണോ വ്യത്യസ്ത അഭിപ്രായം വരികയെന്നും ടി.കെ. ഗോവിന്ദനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി ചോദിച്ചു.
എൽഡിഎഫിന്റെ നയങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ അത് മുമ്പേ ഉണ്ടാകേണ്ടതല്ലേ ? ഏതെങ്കിലും നയത്തോടുള്ള എതിർപ്പ് നേരത്തെ പറഞ്ഞിട്ടുണ്ടോ? തനിക്ക് സീറ്റ് കിട്ടാത്തപ്പോഴാണ് ടി.കെ. ഗോവിന്ദൻ എൽഡിഎഫിനെയും പാർട്ടിയെയും കുറ്റപ്പെടുത്തിയത്. ആ സീറ്റ് മോഹത്തിനു മേലെയുള്ള അവസരവാദ നിലപാടാണ് യുഡിഎഫ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
Kerala
മുഹമ്മ (ആലപ്പുഴ): കേരളത്തെ നരക കേരളമാക്കിയ എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. അസഭ്യം പറയുന്നതാണ് രാഷ്ട്രീയമെന്ന് കരുതുന്നവരാണ് സിപിഎമ്മുകാർ. ഇവർക്ക് കാറൽ മക്സിനെയോ ഏംഗൽസിനെയോ ഒന്നുമറിയില്ല.
യുഡിഎഫ് നന്നായി പരിശ്രമിച്ചാൽ എൽഡിഎഫ് ഒന്നോ രണ്ടാേ സീറ്റിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. മണൽ മാഫിയായും റിയൽ എസ്റ്റേറ്റ് മാഫിയായും തഴച്ചു വളരുകയാണ്. ഇപ്പോൾ മൽസരിക്കുന്ന രണ്ടുപേർ കോടിശ്വരന്മാരായത് ഈ ബന്ധത്തിലൂടെയാണ്. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കാവുങ്കലിൽ രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് പിണറായി വിജയൻ ഇലക്ഷനെ നേരിടുന്നത്. പിണറായി വിജയന്റെ അനുയായിയായ സജി ചെറിയാൻ മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപി പേരിനൊരു സ്ഥാനാർഥിയെ നിർത്തിയത് സജി ചെറിയാനെ വിജയിപ്പിക്കാനാണ്.
തന്നെ വളർത്തിയത് പിണറായി അല്ല. ഞാൻ രാഷ്ട്രീയത്തിൽ വളരുന്ന സമയത്ത് പിണറായി രാഷ്ട്രീയത്തിൽ ആരുമായിരുന്നില്ല. കോൺഗ്രസിന്റെ പിന്തുണ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി കോൺഗ്രസാണ്. ബിജെപി അങ്ങനെ അല്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
കോട്ടയം: സിപിഎമ്മും എല്‍ഡിഎഫും എസ്ഡിപിഐയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വോട്ട് ചെയ്യാന്‍ വരുന്നവരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ബൂത്തിലേക്ക് കടത്തിവിടാനാവില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ എം.എ. ബേബി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പദ്മകുമാറിനെ അറസ്റ്റു ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലയില്‍ വീഴ്ച വരുത്തിയതിനാണെന്നും എം.എ. ബേബി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്നു കരുതുന്നില്ല. കേസിലെ രണ്ട് പ്രതികള്‍ ഒന്നിലേറെ തവണ കോണ്‍ഗ്രസ് നേതാക്കളൊപ്പം അവരെ പോയി കണ്ടത് സംശയാസ്പദമാണ്. അക്കാര്യം വിശദീകരിക്കപ്പെടേണ്ടതാണ്.
ആര്‍ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിക്കാനുള്ള അവകാശം വ്യക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമുണ്ട്. കാസര്‍ഗോഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി പിന്മാറണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫാണെന്നും ബേബി പറഞ്ഞു.
പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന് അറിഞ്ഞ് എതിര് സ്ഥാനാര്‍ഥിക്കെതിരേ ആക്ഷേപകരമായ ഒരു പ്രചാരണവും നടത്തിയിട്ടില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ചു തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം നടത്തിയാല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ്-ബിജെപി-ലീഗ് ഡീലാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്രണത്തിന് തുടര്‍ച്ചയുണ്ടാകും. ഇത്തവണ സെഞ്ച്വറിക്കപ്പുറത്തേക്ക് പോകുമെന്നും എം.എ. ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അഖില കേരള വിശ്വകർമ മഹാസഭ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ചന്ദ്രൻ, ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ ട്രഷറർ വി.എൻ. ചന്ദ്രമോഹനൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണം വിശ്വകർമ സമുദായത്തെ പൂർണമായി അവഗണിച്ചു. സംഘടന മുന്നോട്ടുവച്ച ഒരാവശ്യവും അംഗീകരിച്ചില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാരുകൾ വിശ്വകർമ സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാജി കോണ്‍ഗ്രസിന്റെ പിന്തുണ ഇത്തവണ യുഡിഎഫിന് .
എൽഡിഎഫ് സർക്കാരിന്റെ അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷക ആത്മഹത്യ, കിഫ്ബി മസാല ബോണ്ട്, യുവതി-യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ഭാരവാഹികളായ കടയ്ക്കാമണ്‍ മോഹൻദാസ്, എം.ഐ. അലി, ആർച്ചൽ രാമചന്ദ്രൻനായർ, ബിജു അന്തിക്കാട് എന്നിവർ പറഞ്ഞു.
Kerala
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത് രംഗം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. വോട്ടെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ സമയം നഷ്ടപ്പെടുത്താതെ ഒരു തവണയെങ്കിലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്താനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ഥികള്‍. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ അഞ്ചുനിയോജകമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മാത്രം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മറ്റ് നാലു മണ്ഡലങ്ങളിലും എല്‍ഡിഎഫിനായിരുന്നു വിജയം.
എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ മിന്നുന്ന വിജയവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ചപ്രകടനവുമാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 14ലും യുഡിഎഫ് വിജയിച്ചപ്പോള്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 52 ഗ്രാമ പഞ്ചായത്തുകളില്‍ 36ലും യുഡിഎഫിനായിരുന്നു ഭരണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും ജില്ല സാക്ഷ്യം വഹിച്ചു. ആറു പതിറ്റാണ്ട് തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്തുനിന്നു പിന്മാറി മകന് അപു ജോണ്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതും സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേക്കേറി ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായതും, അഞ്ചു പതിറ്റാണ്ടിനുശേഷം ഇടുക്കിമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതും, മുന്‍ മന്ത്രി എം.എം. മണി ഇത്തവണ മത്സരത്തിനില്ലാത്തതുമെല്ലാം രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്ത വിഷയങ്ങളായിരുന്നു.
വന്യമൃഗശല്യം, ഭൂപ്രശ്നങ്ങള്‍, നിര്‍മാണ നിരോധനം, ദേശീയപാത നിര്‍മാണതടസം എന്നിവയെല്ലാം അവതരിപ്പിച്ചാണ് യുഡിഎഫിന്റെ പ്രചാരണം മുന്നോട്ടു പോകുന്നത്. എല്‍ഡിഎഫാകട്ടെ സര്‍ക്കാര്‍ ഓരോ മണ്ഡലത്തിലും നടത്തിയ വികസനനേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്. മണ്‍സൂണ്‍ കാലയളവില്‍ ജില്ലയിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികളും തോട്ടം മേഖലയിലെയും ആദിവാസി ഉന്നതികളിലെയും പിന്നാക്കാവസ്ഥയും ഇവിടത്തെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
◄തൊടുപുഴ►
കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് ഇത്തവണ തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണിത്. പി.ജെ. ജോസഫ് എല്‍ഡിഎഫ് പക്ഷത്തായിരുന്ന രണ്ടു തവണ മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നെങ്കിലും അദ്ദേഹം യുഡിഎഫിലെത്തിയതോടെ ഏകപക്ഷീയവിജയമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സിറിയക് ചാഴികാടന്റെ പ്രചാരണം മുന്നേറുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വോട്ട് തേടുന്നത്
◄ഇടുക്കി►
ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലമാണിത്. ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇടുക്കി മാറിക്കഴിഞ്ഞു. കുടിയേറ്റ കര്‍ഷകര്‍ വിധി നിര്‍ണയിക്കുന്ന ഇവിടെ മന്ത്രി റോഷി അഗസ്റ്റിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വസത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി മന്ത്രിസഭയിലെത്തിയ റോഷിക്ക് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രധാന തുറുപ്പുചീട്ട്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്നും ഇതു വിജയം സമ്മാനിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ഇവിടെ ഇത്തവണ സീറ്റ് കോണ്‍ഗ്രസിനു വിട്ടുനല്‍കിയതോടെ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമായ റോയി കെ. പൗലോസിനെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. മണ്ഡലത്തിന്റെ വികസനം വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിയെന്നും പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പായില്ലെന്നുമാണ് യുഡിഎഫിന്റെ മുഖ്യപ്രചാരണം. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രതീഷ് പ്രഭയും മല്‍സരരംഗത്തുണ്ട്.
◄ഉടുമ്പന്‍ചോല►
മുന്‍ മന്ത്രി എം.എം. മണിയുടെ തട്ടകമെന്ന ഖ്യാതിയാണ് ഉടുമ്പന്ചോലയ്ക്കുള്ളത്. 2001 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലമാണിത്. തോട്ടം തൊഴിലാളികളും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന പ്രദേശമാണിവിടം. യുഡിഎഫ് സ്ഥാനാര്‍ഥിയായി സേനാപതി വേണുവും എല്‍ഡിഎഫിനുവേണ്ടി നേരത്തേ മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.കെ. ജയചന്ദ്രനും എന്‍ഡിഎയ്ക്കുവേണ്ടി സംഗീത വിശ്വനാഥനുമാണ് മത്സര രംഗത്തുള്ളത്.
എല്‍ഡിഎഫിന് ഉറപ്പെന്നു കരുതിയ മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പന്‍ചോല. എന്നാല്‍, എം.എം. മണി ഇത്തവണ മത്സരരംഗത്തില്ലാതെ
വന്നതോടെ ഇവിടെ മല്‍സരം കടുത്തതായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 197വോട്ടുകള്‍ മാത്രമാണ് ലീഡ് നേടാനായതെന്നതും യുഡിഎഫിന് പ്രതീക്ഷ നല്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെങ്കില്‍ ഭൂ പ്രശ്നങ്ങളും വന്യമൃഗശല്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. മത്സരം അവസാന ലാപ്പിലേക്ക് എത്തിയതോടെ കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും വിജയിച്ച എല്‍ഡിഎഫിനെ ഇത്തവണ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയോടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം.
◄പീരുമേട്►
തോട്ടം തൊഴിലാളികള്‍ വിധിയെഴുതുന്ന മണ്ഡലമാണിത്. തമിഴ് വംശജര്‍ കൂടുതലുള്ള ഇവിടെ തോട്ടം മേഖലയെ ചുറ്റിപ്പറ്റിയാണ് എല്ലായ്പോഴും പ്രചാരണം മുന്നേറുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇടതു-വലതുമുന്നണികള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനൊപ്പമായിരുന്നു ഈ മണ്ഡലം.
2016ല്‍ ഇ.എസ്. ബിജിമോള്‍ 334 വോട്ടുകള്‍ക്കാണ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ മണ്ഡലം ഇത്തവണ എങ്ങനെയും വരുതിയിലാക്കാനാണ് യുഡിഎഫ് ശ്രമം. സിറ്റിംഗ് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്റെ വിയോഗത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണ് എല്‍ഡിഎഫിനായി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ജില്ലയില്‍ സിപിഐയുടെ ഏക മണ്ഡലം നിലനിര്‍ത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പ്രചാരണം നടത്തിവരുന്നത്. എന്‍ഡഎ സ്ഥാനാര്‍ഥി രതീഷ് വരകുകാലയും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
◄ദേവികുളം►
രാജാമാരുടെ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ചൂട് എല്ലാ സീമയും അതിലംഘിച്ചാണ് മുന്നേറുന്നത്. ജില്ലയിലെ ഏക സംവരണ മണ്ഡലമായ ഇവിടെ യുവരക്തങ്ങള്‍ തമ്മിലാണ് പോരാട്ടം. എല്‍ഡിഎഫിനായി സിറ്റിംഗ് എംഎല്‍എ എ. രാജയും യുഡിഎഫിനായി എഫ്. രാജയും മത്സരിക്കുമ്പോള്‍ എന്‍ഡിഎയ്ക്കുവേണ്ടി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനാണ് രംഗത്തുള്ളത്. തമിഴ് വംശജരായ തോട്ടംതൊഴിലാളികള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്.
രാജ്യത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടി സ്ഥിതിചെയ്യുന്നതും ഈ മണ്ഡലത്തിലാണ്. തമിഴ് സ്വാധീനം മുന്‍നിര്‍ത്തി എഐഎഡിഎംകെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ എന്‍ഡിഎ ഘടകക്ഷിയായതോടെ ഇത്തവണ മത്സരരംഗത്തില്ല. മൂന്നു തവണ ഇവിടെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എസ്. രാജേന്ദ്രന്റെ മുന്നണിമാറ്റമാണ് ഇവിടെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അവസാനഘട്ടത്തിലേക്ക് എത്തിയതോടെ മൂന്നുമുന്നണികളും പ്രചാരണം കടുപ്പിക്കുകയാണ്.
Kerala
തിരുവല്ല: കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൻഡിഎ ഒരിക്കൽപോലും അധികാരത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്.
കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്റെ ഭാഗമാണ്.
ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്റെ ഇടപെടലിലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം.
ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. തെരഞ്ഞെടുപ്പുകൾ വരുംപോകും. ഇതിന്റെ പേരിൽ നടത്തുന്ന അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി കാർ മാർഗമാണ് തിരുവല്ലയിലേക്ക് എത്തിയത്. റോഡിന് ഇരുവശവും നിരവധിയാളുകൾ അഭിവാദ്യം അർപ്പിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പത്ത് സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു.