നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും ആശ്വാസം; വഞ്ചനാ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Tuesday, August 12, 2025 1:09 PM IST
വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും ആശ്വാസം. ഇരുവർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും വാദിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.
നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ തലയോലപ്പറമ്പ് പോലീസിൽ നൽകിയത്. കഴിഞ്ഞയാഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ കൈയിൽനിന്നു പണം വാങ്ങിയ കാര്യം മറച്ചുവച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് ഷംനാസിന്റെ പരാതി. ജാമ്യമില്ലാ വകുപ്പ് 406, 420, 34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.സി. ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്‍കിയിരുന്നതായാണ് പരാതി.
തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായി ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.