മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് വിൽക്കാനുള്ള ഗൂഢാലോചനയുള്ളതായി സംശയിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേ മട്ടന്നൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഒന്നും ചെയ്തില്ല. യുഡിഎഫ് നടപ്പാക്കിയതല്ലാതെ ഒരു വികസനവും നടന്നിട്ടില്ല. ഇന്നത്തെ അവസ്ഥയ്ക്ക് ഒന്നാം പ്രതി കേന്ദ്ര സർക്കാരും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമാണ്.
എംഎൽഎ ആയിരുന്ന ഇ.പി.ജയരാജൻ റൺവേ വികസിപ്പിക്കാൻ സമരം നടത്തിയതാണ്. ഇടതുസർക്കാർ വന്ന് ഏഴു വർഷം കഴിഞ്ഞിട്ടും ഒരിഞ്ച് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്ത് അഴിമതി മാത്രമാണ് നടക്കുന്നത്. കമ്മീഷൻ അടിക്കുന്ന ജോലിയല്ലാതെ കേരളത്തിന്റെ വികസന പുരോഗതിയെ പറ്റിയോ ഈ സർക്കാരിനും ഭരിക്കുന്നവർക്കും താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സദസിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എംഎൽഎ, പി.ടി. മാത്യു, രാജീവൻ എളയാവൂർ, വി.എ.നാരായണൻ, സജീവ് മാറോളി, റിജിൽ മാക്കുറ്റി, ടി.ഒ.മോഹനൻ, കെ.സി.മുഹമ്മദ് ഫൈസൽ, വി.വി.പുരുഷോത്തമൻ, റഷീദ് കവ്വായി, കെ.പി.സാജു, അമൃത രാമകൃഷ്ണൻ, സുരേഷ് മാവില, റഫീഖ്, വി.പി.അബ്ദുൾ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.