സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന്പോൾ ഇവനൊരു ശാസ്ത്രജ്ഞനായി വന്പൻ കണ്ടുപിടിത്തങ്ങൾ നടത്തുമെന്ന് സ്വന്തം ചേച്ചി ഉറച്ചു വിശ്വസിച്ചിരുന്നയാൾ.., ഹർഡിൽസ് ഓട്ടത്തിലും ലോംഗ് ജംപിലും പുഷ്പംപോലെ ഫസ്റ്റടിച്ചിരുന്നയാൾ... വാക്കിലും പ്രവൃത്തിയിലും ഉശിരൻ ആത്മവിശ്വാസം കൈമുതലായുള്ള അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി ഹൃദയങ്ങളെ ആർദ്രമാക്കുന്ന ജോലിയിലാണ്. 200 സിനിമകളിൽ ഈണങ്ങളൊരുക്കിയ സംഗീതസംവിധായകൻ ഒൗസേപ്പച്ചൻ സംസാരിക്കുന്നു...
ദൈവം എന്റെ തലയിൽ വയലിൻ നാദത്തെ അടിസ്ഥാനമാക്കിയുള്ള സംഗീതം ഇഷ്ടപ്പെടുന്ന വിധം ഒരു ചിപ്പ് വച്ചിരിക്കും. അതുകൊണ്ടാണ് വയലിൻ എനിക്കു ജീവനാകുന്നത്. പരമാവധി ഭാവങ്ങൾ അനുഭവിപ്പിക്കുന്ന ഉപകരണം, പലപ്പോഴും മനുഷ്യന്റെ ശബ്ദത്തിനേക്കാൾ!.
ദാസേട്ടൻ പറയും- നീ ഇങ്ങനെ എന്നെ പിഴിയരുത്. നീ വയലിനിസ്റ്റാ. നിനക്ക് ഒരുപാട് അതിൽ കാണിക്കാൻ പറ്റും. മനുഷ്യന്റെ തൊണ്ടയ്ക്കു പരിമിതികളുണ്ട്.അതുവച്ചിട്ടേ ഞാൻ പാടുള്ളൂ. തൊണ്ടകൊണ്ട് എനിക്കൊരുപാട് ചെയ്യാൻ പറ്റും. ഞാൻ തൊണ്ടകൊണ്ടാണ് പാടാൻ വന്നിരിക്കുന്നത്. അപ്പൊ എന്റെ ഫ്രീഡത്തിന് എന്നെ വിട്. ഞാനത് പാടിത്തരാം...
താൻ ഈണമൊരുക്കിയ ഇരുനൂറാമത്തെ സിനിമയായ എല്ലാം ശരിയാകും എന്ന ചിത്രത്തിലെ പാട്ടുകൾ ആസ്വാദകർ ഹൃദയപൂർവം സ്വീകരിച്ച സന്തോഷവേളയിൽ തൃശൂർ കിഴക്കുംപാട്ടുകരയിലെ വീട്ടിലിരുന്ന് പാട്ടിന്റെ വഴികളോർമിക്കുകയാണ് ഒൗസേപ്പച്ചൻ. ഏറെയും തേൻകിനിയുന്ന വയലിൻ നാദം.
സ്കൂൾ പഠനകാലത്ത് ഒല്ലൂരിലെ തറവാട്ടുവീട്ടിൽ ഒരു സാധാരണ ഇന്ത്യൻ വയലിൻ ഉണ്ടായിരുന്നു. മൂത്ത സഹോദരൻ പോൾ അത് സുന്ദരമായി വായിക്കും. കാര്യമായി പഠിച്ചിട്ടൊന്നുമില്ലെങ്കിലും പഴയ ഹിന്ദി ഗാനങ്ങളടക്കം അതിൽനിന്ന് അനായാസം ഒഴുകും.
പള്ളിയിലെ ഗായകസംഘത്തിലും അദ്ദേഹം അംഗമായിരുന്നു. ചേട്ടന്റെ വാദനം ഒൗസേപ്പച്ചനെ വയലിൻ ആരാധകനാക്കി. റേഡിയോയിൽ വൃന്ദവാദ്യം കേട്ടാൽ എല്ലാം മറന്നു കേട്ടുനിൽക്കും. മെല്ലെ വീട്ടിലുള്ള വയലിൻ വായിച്ചുശീലിച്ചായിരുന്നു തുടക്കം. പഠനകാലത്ത് ഫാ. അഗസ്റ്റിൻ അക്കര ഒരു ചെക്കോസ്ലോവാക്യൻ വയലിൻ സമ്മാനിച്ചു. ഈണങ്ങളുടെ വഴികൾ അങ്ങനെ തുറന്നു.
ഇപ്പോഴത്തെ വയലിൻ 45 വർഷമായി എന്റെ കൂടെയുള്ളതാണ്- ഒൗസേപ്പച്ചൻ പറയുന്നു. ഹാർമോണിയമോ കീബോർഡോ വച്ച് ട്യൂണ് ചെയ്യുന്പോഴും മനസിൽ വരുന്ന സ്വരം വയലിന്റേതാണ്. ഞാൻ വയലിനിലൂടെയാണ് പാട്ടിനെ കാണുന്നത്. പാട്ടിന്റെ ഓരോ ഭാഗവും സൂക്ഷ്മമായി അളന്നുകുറിച്ച് ഇങ്ങനെയായിരിക്കണമെന്ന് നിർബന്ധമുണ്ട്.
പലപ്പോഴും പാട്ടുകാരെയും, എന്റെകൂടെ വായിക്കുന്ന ഉപകരണസംഗീതജ്ഞരെയും അത് കുഴപ്പിക്കാറുണ്ട്. വാധ്യാർ എന്നു സ്നേഹപൂർവം വിളിക്കുന്ന മദ്രാസിലെ ഗുരുനാഥനു കീഴിൽ ദിവസം പതിനാറു മണിക്കൂറുകൾ വരെ വയലിൻ അഭ്യസിച്ചതിന്റെ ഫലമാണ് ആ സൂക്ഷ്മത.
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...
കാലം തളിരും പൂക്കളുമണിയിച്ച പിച്ചകപ്പൂങ്കാവുകളിൽ വാടാതെ സുഗന്ധം പൊഴിച്ചു നിൽക്കുകയാണ് ഒൗസേപ്പച്ചൻ സൃഷ്ടിച്ച മെലഡികൾ. എല്ലാക്കാലവും എല്ലാ തലമുറകൾക്കും ഇഷ്ടമാകുന്ന പാട്ടുകൾ. ഒരുപക്ഷേ അവ കാലത്തിന് ഒരിത്തിരി മുന്പേ ഒഴുകിയെന്നും സംശയിക്കാം.
കാരണം മുന്പുചെയ്ത പാട്ടുകൾ അതിറങ്ങിയ കാലത്തേക്കാൾ കൂടുതൽ ഇപ്പോൾ സ്വീകരിക്കപ്പെടുന്നു. അക്കാലങ്ങളിൽ ജനിച്ചിട്ടുപോലുമില്ലാത്ത പുതുതലമുറക്കാർ അവകേട്ട് സോഷ്യൽ മീഡിയയിൽ എഴുതുന്നു- ഒൗസേപ്പച്ചൻ സാർ, ഇതുപോലുള്ള പാട്ടുകൾ ഇനിയും ഉണ്ടാക്കണം. എന്തുകൊണ്ടായിരിക്കും ഇങ്ങനെ?
സ്വന്തം കഴിവിലുള്ള വിശ്വാസത്തോടെയാണ് മറുപടി- എനിക്ക് എല്ലാത്തരം പാട്ടുകളും ഉണ്ടാക്കാനറിയാം. കഴിഞ്ഞ തലമുറയ്ക്കും ഇപ്പോഴത്തെ തലമുറയ്ക്കും ഉള്ള പാട്ടുകൾ 25 വർഷം മുന്പ് ഉണ്ടാക്കി. അതുകൊണ്ടുതന്നെ അന്നു വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെപോയ പാട്ടുകളെക്കുറിച്ച് ഇന്നത്തെ യുവതലമുറ സംസാരിക്കുന്നു. അവരുടെ ഇന്നത്തെ ട്രെൻഡിന് അനുയോജ്യമായിരിക്കണം അന്നത്തെ പാട്ടുകൾ.
സിനിമകളുടെ മേന്മകൊണ്ട് പല പാട്ടുകളും ഹിറ്റായി. ശ്രദ്ധിക്കപ്പെടാതെപോയ കുറേ പാട്ടുകളുണ്ട്. സിനിമകളുമായി ചേർന്നുള്ള അന്നത്തെ ട്രെൻഡ് വേറെയായിരുന്നു. എന്റെ ചില പാട്ടുകൾ കാലത്തിന് അല്പം മുന്പായിരുന്നു എന്നുവേണം കരുതാൻ.
അന്നങ്ങനെ ചെയ്യാൻ കാരണമുണ്ട്. നാടോടുന്പോൾ നടുവിലൂടെ ഓടാൻ എനിക്കിഷ്ടമില്ല. മുന്പിൽ നടക്കാനായിരുന്നു ഇഷ്ടം. നേതാവാകാൻ അല്ല, പുതിയതു ചെയ്യാൻ! വ്യത്യസ്തമായി ചെയ്ത ചില പാട്ടുകൾ അന്ന് കേൾവിക്കാർക്ക് അത്രയ്ക്ക് അനായാസമായില്ല. അവരെ കുറ്റംപറയാൻ വയ്യ.
അവർക്ക് ഇഷ്ടമുള്ള ഒരുപാടു പാട്ടുകൾ വേറെ നല്ല സംഗീത സംവിധായകർ സൃഷ്ടിച്ചുകൊണ്ടിരുന്നു. അന്ന് അവ കൂടുതൽ സ്വീകരിക്കപ്പെട്ടു. എന്റെ പാട്ടുകൾ ഹിറ്റുകളായെങ്കിലും സിനിമകളുടെ സപ്പോർട്ട് ഇല്ലാത്തവ മുങ്ങിപ്പോയി. ഇന്നു പക്ഷേ, കാലത്തിന്റെ മറനീക്കി ഒൗസേപ്പച്ചന്റെ ഈണങ്ങളോരോന്നും ഹൃദയങ്ങൾ ചേർത്തുവയ്ക്കുന്നു. ഒൗസേപ്പച്ചൻ മാജിക് എന്നു വിശേഷിപ്പിക്കപ്പെടുന്നു.
ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...
വയലിൻഭ്രമം ഒൗസേപ്പച്ചനെ ചെറുപ്പത്തിലേ വോയ്സ് ഓഫ് ട്രിച്ചൂർ എന്ന സംഗീത ട്രൂപ്പിൽ എത്തിച്ചു. അതൊരു വഴിത്തിരിവായിരുന്നു. ഗായകൻ പി. ജയചന്ദ്രന്റെ ശിപാർശപ്രകാരമാണ് ദേവരാജൻ മാസ്റ്ററിലേക്ക് എത്തുന്നത്. മാധുരിയുടെ സംഗീത പരിപാടികളിൽ വയലിൻ വായിക്കാൻ അങ്ങനെ അവസരം കിട്ടി.
പ്രിയ സ്നേഹിതനും സഹപ്രവർത്തകനുമായ ജോണ്സണ് (സംഗീതസംവിധായകൻ ജോണ്സണ് മാസ്റ്റർ) അന്നേ ചെന്നൈയിലുണ്ട്. ഇരുവരും ദേവരാജൻ മാസ്റ്ററുടെ റെക്കോർഡിംഗുകൾക്കു വായിക്കുമായിരുന്നു.
സ്റ്റുഡിയോകളിൽ വയലിൻ നെഞ്ചോടു ചേർത്തു നടന്ന യുവ സംഗീതകാരനെ സംവിധായകൻ ഭരതൻ ശ്രദ്ധിച്ചിരുന്നു. 1978ൽ അദ്ദേഹത്തിന്റെ ആരവം എന്ന ചിത്രത്തിൽ വയലിനിസ്റ്റിന്റെ വേഷം ഒൗസേപ്പച്ചനു കിട്ടി. ഷൂട്ടിംഗിനിടെ വായിച്ച വയലിൻ ബിറ്റുകൾ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചു. അതു കേട്ടതും ഭരതൻ കൂടുതൽ തൃപ്തനായി.
ചിത്രത്തിന്റെ റീ-റെക്കോർഡിംഗ് ചെയ്യാൻ ഒൗസേപ്പച്ചനോട് ആവശ്യപ്പെടുകയും ചെയ്തു. ജോണ്സന്റെകൂടി സഹായത്തോടെ ചെയ്യാം എന്നായിരുന്നു ഒൗസേപ്പച്ചന്റെ മറുപടി. ഭരതന്റെതന്നെ കാതോടു കാതോരം (1985) എന്ന ചിത്രത്തിലൂടെയാണ് ഒൗസേപ്പച്ചൻ സ്വതന്ത്ര സംഗീതസംവിധായകനായത്. ശേഷമുള്ളത് അപൂർവസുന്ദരമായ ചരിത്രം.
മന്ത്രജാലകം തുറന്ന്...
വരികൾ മാറ്റിനിർത്തിയാലും ഒൗസേപ്പച്ചന്റെ ഈണങ്ങളിൽ ഒരു ആർദ്രതയുണ്ട്. പട്ടിന്റെ മൃദുത്വവുമായി പാട്ടു വന്നു തഴുകും. ഒൗസേപ്പച്ചൻ എന്ന മനുഷ്യന്റെ ആർദ്രതയാണോ സംഗീതത്തിൽ നിറയുന്നത്?
പാട്ടിനായി എന്റെ ഹൃദയത്തിലേക്ക് ഒരു ഭാവം എടുക്കുന്പോൾ ഈണമായി പുറത്തേക്കു വരുന്നത് എന്റെ സ്വഭാവം, വ്യക്തിത്വം തന്നെയാവണം. അത് ആർദ്രതയായി അനുഭവപ്പെടുന്നെങ്കിൽ അങ്ങനെ. വയലിൻ എന്ന ഉപകരണത്തിലൂടെ വന്നതുതന്നെയാകണം അതും.
ഒൗസേപ്പച്ചൻ പലവിധത്തിലാണ് അത് അനുഭവിപ്പിക്കുന്നത്. സംഗീതജ്ഞാനം ഇല്ലാത്തവർക്ക് അത്രയെളുപ്പം തുറക്കാനാവാത്ത ഒരു മന്ത്രജാലകം മിക്ക പാട്ടുകളിലുമുണ്ടാവും. പാട്ടനുഭവത്തിന് അതൊരിക്കലും തടസമുണ്ടാക്കുകയുമില്ല. ഇരുനൂറാം ചിത്രത്തിലെ പിന്നെന്തേ, എന്തേ മുല്ലേ എന്ന പാട്ടിൽ അദ്ദേഹം ചെയ്ത മാജിക് ഇങ്ങനെയാണ്: പല്ലവിയിലെ ആദ്യഭാഗം ഒരു മേജർ സ്കെയിലിലും അടുത്തത് അതിന്റെ റിലേറ്റീവ് മൈനറിലും ഭംഗിയായി നെയ്തുവച്ചു. പാട്ട് കാറ്റായും വെളിച്ചമായും ഹൃദയങ്ങൾ നിറച്ചു.
തെളിഞ്ഞ വിസ്മയത്തിന്റെ നാലു മിനിറ്റുകൾ- ഇരുനൂറാം ചിത്രത്തിന് ആദ്യകാല സഹപ്രവർത്തകൻ എ.ആർ. റഹ്്മാൻ നേർന്ന ആശംസ കണ്ട് പാട്ടുകേൾക്കാനെത്തിയ ഗുജറാത്തി യുവാവ് യുട്യൂബിൽ ഇങ്ങനെ കുറിച്ചതാണിത്. അദ്ദേഹം തുടർന്നെഴുതുന്നു: സാന്ത്വനം പകരുന്ന, വികാരഭരിതമായ പാട്ട്. വിശ്വസിക്കണം, ഞാനിത് കുറഞ്ഞത് 300 തവണയെങ്കിലും കേട്ടുകഴിഞ്ഞു. മലയാളം ഒരക്ഷരം തിരിയാത്തയാളാണ് എന്നോർക്കണം!
സംവിധായകൻ ജിബു ജേക്കബും ഗാനരചയിതാവ് ഹരിനാരായണനും അടക്കം സിനിമയുടെ അണിയറപ്രവർത്തകരെ എല്ലാം ഒരുമിച്ചിരുത്തിയാണ് പിന്നെന്തേ മുല്ലേ എന്ന പാട്ട് ചിട്ടപ്പെടുത്തിയത്. എല്ലാവരും ഉണ്ടാവണമെന്ന് നിർബന്ധപൂർവം പറഞ്ഞിരുന്നു.
നിങ്ങൾ പുതുതലമുറയുടെ ആൾക്കാരാണ്. എന്നെ സംബന്ധിച്ച് പഴയത് പുതിയത് എന്നൊന്നുമില്ല, എല്ലാം ഒന്നാണ്. നിങ്ങൾക്കുവേണ്ടത് നിങ്ങളുടെ മുഖത്തുനിന്ന് എനിക്കറിയണമെന്ന് അവരോടു പറഞ്ഞു. ട്യൂണ് കേൾപ്പിച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് പ്രസാദം തെളിഞ്ഞു- ഒൗസേപ്പച്ചൻ പറയുന്നു. ഹരിശങ്കറാണ് പാട്ടു പാടിയിരിക്കുന്നത്.
മായാത്ത മാരിവില്ലിതാ...
പാട്ട് സംഗീതസംവിധായകന്റെ മനസിൽ തെളിയുന്ന മഴവില്ലാണ്. അതിന്റെ നിറങ്ങൾ കവർ പതിപ്പുകൾ പാടുന്നവർ മാറ്റുന്നുണ്ടോ?
ഞാനൊരു പാട്ടുണ്ടാക്കുന്പോൾ എന്റെ മനസിൽ ഒരു ധാരണയുണ്ടാവും. എന്നാൽ ഞാൻ ആഗ്രഹിച്ച അത്രയും അന്ന് നടന്നിട്ടുണ്ടാവില്ല. സിനിമയുടെ ആവശ്യം, അന്നത്തെ രീതികൾ എന്നിവയ്ക്കനുസരിച്ച് പരിമിതികളുണ്ടാകും. എന്നാൽ യഥാർഥത്തിൽ ഞാൻ ആഗ്രഹിച്ച രീതിയിൽ ഇന്നത്തെ കുട്ടികൾ ആ പാട്ടുകൾ കവർ പതിപ്പുകളായി പുനരവതരിപ്പിക്കുന്പോൾ എനിക്കു വളരെ ഇഷ്ടമാണ്.
കണ്ണാംതുന്പീ പോരാമോ എന്ന പാട്ട് അങ്ങനെ ഒരുപാടുപേർ പാടിയതു കേൾക്കാറുണ്ട്. പാടാൻ സാങ്കേതികമായി അല്പം പ്രയാസമുള്ള അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ടിനും ഭംഗിയുള്ള കവർ പതിപ്പുകൾ ഇറങ്ങി. ശാസ്ത്രീയ അടിത്തറയുള്ളവരും ഇല്ലാത്തവരും പാടുന്നു. ഞാനതിലെ ലാളിത്യവും നിഷ്കളങ്കതയും ഇഷ്ടപ്പെടുന്നുണ്ട്. മികച്ച ഗായകർ ഗംഭീരമായി പാടിവച്ച ഒറിജിനൽ അവിടെത്തന്നെയുണ്ടല്ലോ.
മിന്നൽ കൈവള ചാർത്തി...
സംഗീതരംഗത്ത് സാങ്കേതികവിദ്യയുടെ കടന്നുവരവ് താങ്കളെ സംബന്ധിച്ച് എന്തു മാറ്റമാണ് ഉണ്ടാക്കിയത്?
മലയാളത്തിലെ ആദ്യത്തെ കംപ്യൂട്ടർ സോംഗ് ചെയ്തത് ഞാനാണ്. വീണ്ടും എന്ന സിനിമയിലെ തേനൂറും മലർ പൂത്ത പൂവാടിയിൽ എന്ന പാട്ടാണ് പൂർണമായും കംപ്യൂട്ടറിൽ ഒരുക്കിയത്. മെയിൻ ഓർക്കസ്ട്ര നിയന്ത്രിച്ചത് കംപ്യൂട്ടറായിരുന്നു. 1986ൽ ആയിരുന്നു അത്. (പിന്നീട് കൈകളിൽ മിന്നൽ വേഗമുള്ള, ടെക്നോളജിയുടെ തന്പുരാനായി മാറിയ സാക്ഷാൽ എ.ആർ. റഹ്മാന്റെ കാലത്തിനും മുന്പ്!) ഇന്നത്തെ ഏറ്റവും പുതിയ മ്യൂസിക് ടെക്നോളജിയും അനായാസം വഴങ്ങും.
റഹ്മാനെക്കുറിച്ച്?
എന്റെ ആദ്യ ചിത്രം മുതൽ റഹ്മാൻ (അന്ന് ദിലീപ്) കീബോർഡ് വായിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, കൗതുകം തോന്നിയ, ഫാൻഷിപ് വരെ തോന്നിയ ആൾ. കീബോർഡിൽനിന്ന് അയാൾ ഒരു ബെൽ ശബ്ദംപോലും ഉണ്ടാക്കിയാൽ അതു വേറിട്ടുനിൽക്കും. അത്രയും ബ്യൂട്ടിഫൈ ചെയ്യും അത്.
89ൽ ഞങ്ങളൊരു ആൽബം ചെയ്തു- വെൽകം 1990. അതിൽ അന്നത്തെ ട്രെൻഡിൽനിന്നു തീർത്തും വിഭിന്നമായ ഒന്പതു പാട്ടുകളാണ് ഞാൻ ഈണമിട്ടത്. എന്റെ അഭിരുചിക്കനുസരിച്ച് ഒരുക്കിയ പാട്ടുകൾ. അതിന്റെ പശ്ചാത്തലത്തിൽ ദിലീപിന്റെ വണ്മാൻ ഓർക്കസ്ട്രയായിരുന്നു. എന്റെ എല്ലാ ആശയങ്ങളും ഏറ്റവും നന്നായി യാഥാർഥ്യമാക്കുന്ന പ്ലേയറായിരുന്നു ദിലീപ്.
കേരളത്തിലെ ജനങ്ങൾ ആ പാട്ടുകളെ തള്ളിക്കളഞ്ഞു. ഇയാളെന്താണ് പാശ്ചാത്യ സംഗീതം കൊണ്ടുവന്ന് നമ്മുടെ പാട്ടുകളെ നശിപ്പിക്കുന്നത് എന്ന കടുത്ത വിമർശനവും ചിലർ ഉയർത്തി. എന്നാൽ തമിഴ്നാട്ടിലെ സുഹൃത്തുക്കളെ കേൾപ്പിച്ചപ്പോൾ മികച്ച പ്രോത്സാഹനമാണ് കിട്ടിയത്. തമിഴിലെ മുൻനിര സംവിധായകരെ കേൾപ്പിക്കു, ഈ ശൈലി ട്രെൻഡ് ആകും എന്നായിരുന്നു അവരുടെ ഉപദേശം. എന്നാൽ ആർക്കു പിന്നാലെയും പോകുന്ന രീതി എനിക്കില്ലായിരുന്നു.
പിന്നീട് ആ പാട്ടുകൾ വർഷങ്ങൾക്കു ശേഷം കാസറ്റ് കന്പനി റഹ്മാന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ പേരിൽ പുറത്തിറക്കി. ജന്റിൽമാൻ സിനിമയൊക്കെ സൂപ്പർഹിറ്റായ കാലത്തായിരുന്നു അത്. കന്പനിക്കെതിരേ നിയമനടപടിക്കു മുതിർന്നെങ്കിലും റഹ്മാന്റെ അമ്മയുടെ ആവശ്യപ്രകാരം അത് ഒഴിവാക്കുകയായിരുന്നു.
അതിനുശേഷവും എനിക്കു സമയമുള്ളപ്പോഴൊക്കെ റഹ്മാന്റെ പാട്ടുകൾക്കു വയലിൻ വായിക്കാൻ പോകാറുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതൽ വളരെ കൗതുകത്തോടെയാണ് ഞാൻ കേൾക്കാറുള്ളത്. ട്രെൻഡ് ചേഞ്ച് എങ്ങനെ കൊണ്ടുവരാം എന്നത് അദ്ദേഹത്തിന്റെ മനസിൽ മുന്പേ ഉണ്ടായിരിക്കാം. അതു വിജയത്തിൽ എത്തിക്കുകയും ചെയ്തു.
കുടമുല്ലക്കമ്മലണിഞ്ഞാൽ...
പാട്ടുകളും പശ്ചാത്തല സംഗീതവും രണ്ടുതരം അനുഭവങ്ങളാണ്. ഇതു രണ്ടിനെയും എങ്ങനെ കാണുന്നു?
പശ്ചാത്തല സംഗീതം ചെയ്യുന്നതാണ് യഥാർഥ ത്രിൽ. പാട്ടിനു കൂടിപ്പോയാൽ അഞ്ചുമിനിറ്റ്, അതുണ്ടായിവരുന്ന ത്രിൽ മാത്രമേയുള്ളൂ. ഒരു സ്ത്രീ മാലയോ കമ്മലോ വളയോപോലെ നല്ല ആഭരണമിടുന്നു, അതേപോലെ സിനിമയ്ക്ക് ആഭരണമാണ് പാട്ട്. എന്നാൽ മനുഷ്യനാണ് വലുത്. ആ മനുഷ്യന് ഉൗർജം കൊടുക്കുന്നത് പശ്ചാത്തലസംഗീതമാണ്. റിയലിസ്റ്റിക് അല്ലാത്ത സിനിമകളുടെ കാലത്ത് പാട്ടുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായിരുന്നു. കാലം മാറിയപ്പോൾ സിനിമകൾ റിയലിസ്റ്റിക് ആയി. പാട്ടുകളുടെ എണ്ണം കുറഞ്ഞു. നീളവും കുറഞ്ഞു.
ഞാനൊരു പാട്ടുപാടാം...
മികച്ച ഗായകൻകൂടിയാണ് ഒൗസേപ്പച്ചൻ. ഇനിയും പാടാൻ അവസരം വന്നാൽ പാടുമോ? സ്വന്തം ഈണങ്ങൾക്ക് ഗായകരെ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ്?
തീർച്ചയായും അവസരം വന്നാൽ പാടും. ഗായകരുടെ തെരഞ്ഞെടുപ്പ് ഞാൻ മാത്രമായി ചെയ്യുന്നതല്ല. സംവിധായകന്റെ ഗ്രീൻ സിഗ്നൽ കിട്ടണം. ജാനമ്മ ഡേവിഡ് (കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടിയകൾ), പി.ലീല (ഒരു മുത്തശ്ശിക്കഥ), പി.ബി. ശ്രീനിവാസ് (പുറപ്പാട്) തുടങ്ങിയവരെക്കൊണ്ടെല്ലാം പാടിച്ചിട്ടുണ്ട്. പാട്ടിനോടു നീതി പുലർത്തുന്ന ശബ്ദങ്ങൾ തേടിയായിരുന്നു അത്.
എല്ലാ പാട്ടും ദാസേട്ടൻ പാടിയാൽ നന്നാവുമെന്ന് നമുക്കറിയാം. അതു നമ്മൾ മുന്പു പലതവണ കേട്ടതാണ്. വ്യത്യസ്തത വേണം എന്ന് എന്റെ മനസ് ആവശ്യപ്പെടുന്പോൾ അങ്ങനെ പുതിയ ഗായകരിലേക്കു പോകുന്നു. ദാസേട്ടൻ പാട്ടിൽ കൊടുത്തിരുന്ന ആ ഭാവങ്ങൾ നിങ്ങളുടെ ശൈലിയിൽ കൊണ്ടുവരണം, എന്നാലേ ഞാൻ സമ്മതിക്കൂ എന്നു പുതിയ ഗായകരോടു പറയാറുണ്ട്. അവരുടെ റെൻഡറിംഗ് ശൈലിക്കു ഞാൻ തടസമാകില്ല. എനിക്കത് ഇഷ്ടമാണ്.
സാധാരണ സംഗീതപ്രേമികൾ മനസിലൊരീണം വന്നാൽ കാതോടു കാതോരം.., ഉണ്ണികളേ ഒരു കഥപറയാം എന്ന പാട്ടുകളൊക്കെ പാടും. ഒൗസേപ്പച്ചൻ വെറുതെയിരിക്കുന്പോൾ പാടുന്ന പാട്ടുകളേതാണ്?
എന്റെ പാട്ടുകൾ ഒരിക്കലും പാടാറില്ല. ഞാൻ പാടുന്നത് പഴയ പാട്ടുകൾ മാത്രമാണ്. എന്റെ നൊസ്റ്റാൾജിയ എവിടെയാണ് കിടക്കുന്നത്, അതാണ് ഞാൻ പാടുക. അങ്ങനെ പഴയ പാട്ടുകൾ പാടുന്നത് എന്റെ ഭാര്യക്കും ഇഷ്ടമാണ്.
കിനാവിലെ ജനാലകൾ...
ഏറെ നാളായി കണ്ട കിനാവാണ് ജന്മനാട്ടിൽ ഒരു വീടെന്നത്. രണ്ടരക്കൊല്ലമായി കിഴക്കുംപാട്ടുകരയിലെ വീട്ടിലാണ് ഒൗസേപ്പച്ചനും കുടുംബവും താമസിക്കുന്നത്. 45 കൊല്ലത്തെ ചെന്നൈ വാസത്തിനുശേഷം സ്വപ്നത്തിന്റെ പൂർത്തീകരണം. മക്കൾ രണ്ടുപേരും സ്ഥലത്തില്ല. മൂത്തയാൾ അമേരിക്കയിലും രണ്ടാമത്തെയാൾ ചെന്നൈയിലുമാണ്.
ഇവിടെ താമസമാക്കിയപ്പോഴാണ് ഇത് വർഷങ്ങൾക്കു മുന്പേ ചെയ്യേണ്ടതായിരുന്നു എന്നു തോന്നിയത്. നമ്മുടെ നാടും ബന്ധുക്കളും സുഹൃത്തുക്കളും എന്നും സന്തോഷമാണല്ലോ. ആശാരിപ്പണിയായിരുന്നു ലോക്ക്ഡൗണ് കാലത്തെ പ്രധാന പരിപാടി. ബെഞ്ചും മേശയും അലമാരയും സ്റ്റൂളും സ്റ്റാൻഡും ഉണ്ടാക്കി. സ്വന്തമായി കണ്ടുപിടിച്ച സൂത്രങ്ങൾ മിക്കവയും വിജയകരമായി.
വീടിനു മുകളിൽ സജ്ജീകരിച്ച ഓംക എന്ന സ്റ്റുഡിയോ ആണ് ഒൗസേപ്പച്ചന്റെ ലോകം. പുതിയ പ്രോജക്ടുകൾ ഒരുങ്ങുന്നു. വയലിൻ വായിച്ചും പാട്ടുകൾ മൂളിയും പാഞ്ഞ സമയത്തിനുശേഷം സ്റ്റുഡിയോയുടെ പേരെഴുതിയ ബോർഡ് കാണിച്ച് അദ്ദേഹം പറഞ്ഞു: പലരും ഓം എന്ന വാക്ക് ഈ പേരിൽ വായിച്ചെടുക്കും. എന്നാൽ ഇത് ഞങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്തതാണ്- ഒൗസേപ്പച്ചൻ, മറിയ, കിരണ്, അരുണ്.
വി.ആർ. ഹരിപ്രസാദ്