വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണിമാഷിന്റെ ഈ കുട്ടിക്കവിതയിൽ മനുഷ്യായുസിന്റെ അർത്ഥം മുഴുവനുമുണ്ട്.
വായ്മൊഴിയിൽനിന്ന് അക്ഷരങ്ങളുടെയും എഴുത്തിന്റെയും അച്ചടിയുടെയും വികാസം പരിണാമദശയിലെ നാഴികക്കല്ലുകളായിരുന്നു. എഴുത്തും വായനയും അറിയാം എന്നതുതന്നെ നേട്ടമായി എണ്ണപ്പെട്ട കാലമുണ്ട്.
ദിനപത്രങ്ങൾക്കും പുസ്തകങ്ങൾക്കും പൊന്നുംവില കൽപ്പിച്ചിരുന്ന കാലത്ത് അറിവിന്റെ വാതായനങ്ങളായിരുന്നു വായനശാലകൾ. തലമുറകൾ അവിടെ ഒത്തുകൂടി വായനയെ ഉപാസിച്ചു, വിജ്ഞാനം സന്പാദിച്ചു, സംവാദങ്ങൾ നടത്തി. പത്രങ്ങളും പുസ്തകങ്ങളും ഡിജിറ്റൽ യുഗത്തിലെത്തിയ ഇക്കാലത്തും വായനയുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു ചങ്ങനാശേരി നീലംപേരൂർ പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കർ. മലയാളിയെ വായനാ സംസ്കാരം പഠിപ്പിച്ച ആചാര്യന്റെ ചരമ ദിനമായ ഇന്ന് വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു പണിക്കരുടെ പ്രമാണം. പതിനേഴാം വയസിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് സനാതനധർമം വായനശാല തുടങ്ങിയ പണിക്കർ വായനശാലകളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി വളർത്താൻ ജീവിതം ഉഴിഞ്ഞുവച്ചു.
എണ്പതുകളിൽ ടെലിവിഷൻ പ്രചാരം നേടിയതോടെ പലരും പുസ്തകം മടക്കി മിനി സ്ക്രീനിനു മുന്നിൽ ഇരിപ്പായി. തുടർച്ചയായി ലോകത്തെ വിരൽത്തുന്പോളം ചെറുതാക്കുംവിധം കംപ്യൂട്ടറും മൊബൈലും സാങ്കേതിക വിസ്ഫോടനം നടത്തി. ലാപ്ടോപ്പും ടാബും മൊബൈലും വാട്സ് ആപ്പുമൊക്കെയായി ജീവിതം വ്യക്തിയിലേക്കു ചുരുങ്ങി. ഇ ബുക്കിലേക്കും ഓഡിയോ ബുക്കിലേക്കുമൊക്കെ സാങ്കേതിക വിദ്യ ലോകത്തെ എത്തിച്ചിരിക്കുന്നു. ഡിജിറ്റൽ ലൈബ്രറികളും സാധാരണമായിരിക്കുന്നു. വിസ്മയകരമായ അനുഭൂതി നവമാധ്യമങ്ങൾ സമ്മാനിക്കുന്ന ഇക്കാലത്തും പുസ്തക വായനയുടെ പഴയ വസന്തം പങ്കുവയ്ക്കുകയാണ് പ്രമുഖരുടെ നിര. പുസ്തകം കൊതിച്ച് വായനശാലയിലേക്ക് മൈലുകൾ നടന്നതും മണ്ണെണ്ണ വെട്ടത്തിൽ പുലർച്ചെവരെ വായിച്ചതും സമ്മാനപ്പുസ്തകം നിധിപോലെ സൂക്ഷിച്ചതുമായ അനുഭവങ്ങൾ. പേനയും കടലാസും വിലപിടിച്ചതായതിനാൽ പഴയ കടലാസിൽ ചെമ്മീൻ പെൻസിൽ കൊണ്ടെഴുതിയ തകഴി, മലയാളികളെ വായനയുടെ ലോകത്തേക്ക് നയിച്ച മുട്ടത്തു വർക്കി, ഭാഷയ്ക്ക് തനതുശൈലി സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീർ, അക്ഷരങ്ങളിൽ ഇതിഹാസം രചിച്ച ഒ.വി.വിജയൻ...
|വിശപ്പും ദാഹവും മറന്ന് വായന
പെരുന്പടവം ശ്രീധരൻ
ബാല്യത്തിൽ എന്റെ വിശപ്പും ദാഹവും മാറ്റിയത് വായനയായിരുന്നു. അന്നൊക്കെ കൃത്യസമയത്ത് ഭക്ഷണം തരാൻ അമ്മയ്ക്കു കഴിവുണ്ടായിരുന്നില്ല. സ്കൂൾ വിട്ടുവന്നാൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. രാത്രിയായാലേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ. കടയിൽ നിന്നും അമ്മ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്പോൾ പൊതിച്ചിൽ കടലാസിലുള്ളതൊക്കെ വായിച്ചുകൊണ്ടിരിക്കും. പിന്നീട് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ആരുടെയെങ്കിലും കൈയിൽ ഒരു പുസ്തകമുണ്ടെന്നറിഞ്ഞാൽ പോയി ചോദിച്ചു വാങ്ങും. ഒരിക്കൽ ഒരാളുടെ പക്കൽ ഒരു പുസ്തകമുണ്ടെന്ന് ഒരു സ്നേഹിതൻ പറഞ്ഞു. ഞാൻ അതു പോയി ചോദിച്ചു. എന്നാൽ ഈ പുസ്തകം വായിച്ചാൽ നിനക്കു മനസിലാകില്ലെന്നായാരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ അവിടെ നിന്ന് ഇറങ്ങുന്പോൾ അദ്ദേഹം എന്നെ തിരികെ വളിച്ചു പറഞ്ഞു. നാളെ വൈകുന്നേരത്തിനു മുൻപ് തിരികെ തന്നാൽ പുസ്തകം തരാം. ഒരു കേടും വരുത്തരുത്. അങ്ങനെയാണ് ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും വായിക്കാനിടയായത്. ഈ പുസ്തകം വായിച്ചപ്പോൾ അതുവരെയുണ്ടാകാത്ത അനുഭൂതിയും സന്തോഷവും ജനിച്ചു. അതിലെ കഥാപാത്രങ്ങളോടൊപ്പമായിരുന്നു പിന്നീട് എന്റെ യാത്ര.
സിസ്റ്റർ മേരി ബനീഞ്ഞ, കേശവദേവ്, ലളിതാംബിക അന്തർജനം, ബഷീർ, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ രചനകളായിരുന്നു ആദ്യമൊക്കെ വായിച്ചിരുന്നത്. കർക്കിടകത്തിൽ നിലവിളക്കിന്റെ വെളിച്ചത്തിൽ രാമായണം വായിക്കുന്നത് ഒരു നിഷ്ഠയായിരുന്നു. എന്നാൽ കർക്കിടകം കഴിഞ്ഞാലും ഞാൻ രാമായണം വായന തുടർന്നുകൊണ്ടിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്നതായി ശീലം.
കുട്ടിക്കാലത്ത് ഞങ്ങളുടെ നാടായ പെരുന്പടവത്ത് ലൈബ്രറിയില്ല. അതിനാൽ ഇലഞ്ഞിയിലും മുത്തോലപുരത്തും പെരുവയിലുമൊക്കെയുള്ള ലൈബ്രറികളിൽ പോയി പുസ്തകമെടുത്തു വായിക്കും. പിന്നീട് ഞാൻ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ചാണ് ഗ്രാമത്തിൽ ഒരു ലൈബ്രറി ആരംഭിച്ചത്. അടച്ചുപൂട്ടിക്കിടന്ന ഒരു വീടായിരുന്നു ആ ലൈബ്രറി. പബ്ലിക് ലൈബ്രറി എന്ന പേരിൽ അതിന്നും പ്രവർത്തിക്കുന്നുണ്ട്. ഞാൻ അവിടെ പോകുന്പോഴൊക്കെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാറുണ്ട്. പുതിയ തലമുറ അവിടെ വായിക്കാൻ വന്നു കാണുന്നതിൽ ഏറെ സന്തോഷം. വേറെ എന്തില്ലെങ്കിലും ഞാൻ ജീവിക്കും. പക്ഷേ വായനയില്ലാതെ എനിക്കു ജീവിക്കാനാകില്ല. വായനയാണ് എന്നെ ഞാനാക്കിയത്.
അമ്മയ്ക്കു വേണ്ടിയുള്ള വായന
ഡോ. ജോർജ് ഓണക്കൂർ
നാട്ടിൻപുറത്തെ മുത്തശ്ശിയുടെ നല്ല മകനായിരുന്നു ഞാൻ. എന്റെ പ്രായത്തിലുള്ള മിക്കവാറും കുട്ടികളെ പോലെ... മുത്തശ്ശിയാണ് എന്റെ കഥാകൗതുകം ഉണർത്തിയതും വളർത്തിയതും. പക്ഷികളുടെയും മൃഗങ്ങളുടെയും സരസമായ കഥകൾ അമ്മ എന്നു ഞാൻ വിളിക്കുന്ന എന്റെ മുത്തശ്ശി പറഞ്ഞു തന്നു കൊണ്ടേയിരുന്നു.
അക്കാലത്ത് എന്റെ നാട്ടിൻപുറത്ത് ഒരു വായനശാല സ്ഥാപിതമായി. മഹാനായ പി.എൻ. പണിക്കരാണ് നാട്ടിലെ ദേശീയ വായനശാല സ്ഥാപിച്ചതെന്നത് അഭിമാനത്തോടെ ഓർമിക്കുന്നു. എന്റെ സ്കൂൾ പഠനം ആരംഭിക്കുന്ന കാലത്ത് സ്കൂളിലെ അധ്യാപകനായിരുന്നു വായനശാലയുടെ സെക്രട്ടറി. അമ്മ ഈ അധ്യാപകനെ സമീപിച്ച് എനിക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങിത്തന്നു. സാറിന്റെ സഹായത്തോടെ നാടോടിക്കഥകൾ, പുരാണകഥകൾ തുടങ്ങിയവ വായിപ്പിക്കുകയും ചെയ്തു. ഞാൻ വായിക്കുന്ന കഥകൾ മുഴുവൻ കേൾക്കുവാനും അമ്മ സമയം കണ്ടെത്തി. പഠനത്തോടൊപ്പം വൈകുന്നേരം ഈ പുസ്തകങ്ങൾ ഞാൻ ഉറക്കെ വായിച്ച് കേൾപ്പിക്കേണ്ടി വന്നു. അമ്മയ്ക്കു വേണ്ടിയുള്ള വായന...
ഇവിടെ ഒരു കാര്യം എടുത്തു പറയട്ടെ. നല്ല ആശയബോധം ഉണ്ടായ കഥകളൊക്കെ ഏറെ ആസ്വദിച്ചിരുന്ന അമ്മയ്ക്ക് അക്ഷരജ്ഞാനം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നിരക്ഷരയായ അമ്മയ്ക്കു വേണ്ടി ഞാൻ നിരന്തരം വായിച്ചു കൊണ്ടേയിരുന്നു.
വായന അങ്ങനെ നീണ്ടപ്പോൾ ഇന്ത്യയിലും റഷ്യയിലും നിന്നുള്ള നാടോടിക്കഥകൾ എന്റെ കൈകളിലെത്തി. ഞങ്ങളുടെ വായനശാലയിൽ റഷ്യൻ കഥകളുടെയും നോവലുകളുടെയും പരിഭാഷകളും ഇടംപിടിച്ചു. അക്കാലത്ത് ഇതിന്റെ പരിഭാഷകൾ ചെറിയ വിലയ്ക്ക് വാങ്ങാൻ ലഭിച്ചിരുന്നു.
ഹൈസ്കൂളിൽ എത്താറായ കാലത്ത് എനിക്കൊരു കുസൃതി തോന്നി. അവിടെ എന്നിലെ എഴുത്തുകാരൻ ജന്മം കൊള്ളുകയായിരുന്നു എന്നു പറയാം. പുസ്തകത്തിലെ കഥകൾ അമ്മയെ വായിച്ചു കേൾപ്പിക്കുന്നതിനൊപ്പം ഞാൻ സ്വന്തമായി ചില കഥകൾ അമ്മയെ പറഞ്ഞു കേൾപ്പിക്കുവാൻ തുടങ്ങി. മറ്റു കഥകൾ കേട്ട് ആസ്വദിക്കുന്നതുപോലെ അമ്മ എന്റെ കഥകൾ ആസ്വദിക്കുന്നതു കണ്ടപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി. എഴുത്തിന്റെ വഴിയിലേക്കു കടന്നുവരാനുള്ള ആത്മ വിശ്വസവും ധൈര്യവും ഇവിടെ നിന്നാണ് ലഭിച്ചത്. അങ്ങനെയാണ് വായന എന്റെ ബലമായി തീർന്നതും മറ്റുള്ളവരുടെ വായനയ്ക്കായി എന്റെ ജീവിതമൊരു കഥാപുസ്തകമാക്കി രൂപാന്തരപ്പെടുത്തിയതും.
വായനയിലൂടെ ജീവിത നേട്ടം
കെ. ജയകുമാർ
തിരിഞ്ഞു നോക്കുന്പോൾ ജീവിതത്തിൽ നേടിയതിനു പിന്നിലെല്ലാം എന്റെ വായന ഉണ്ട്. എന്റെ സ്വഭാവരൂപീകരണത്തിലും മനോഭാവ രൂപികരണത്തിലും ലോകബോധം ഉണ്ടാക്കുന്നതിലുമെല്ലാം ചെറുപ്പത്തിൽ വായിച്ച പുസ്തകങ്ങളുടെ സ്വാധീനം വലുതാണ്.
വായനയ്ക്കു രണ്ടു ഘട്ടങ്ങൾ ഉണ്ടെന്നു തോന്നാറുണ്ട്. മുപ്പത്- മുപ്പത്തഞ്ച് വയസിനു മുൻപ് വായിക്കുന്നതെല്ലാം നമ്മുടെ ഉപബോധമനസിലേക്ക് പോകുകയും നമ്മളെ സ്വാധീനിക്കുകയും ചെയ്യും. മുപ്പത്തഞ്ച്- നാല്പത് വയസിനു ശേഷമുള്ള വായന താൽക്കാലികമായിട്ടുള്ള അറിവുകൾ മാത്രമേ പ്രദാനം ചെയ്യുന്നുള്ളു എന്നാണു തോന്നാറുള്ളത്. മൂല്യബോധത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നതിനു ചെറുപ്പത്തിലുള്ള വായന പ്രയോജനം ചെയ്യും. അതുകൊണ്ടു തന്നെ സ്കൂൾ ലൈബ്രറികൾ സജീവമാകണം. വിദ്യാർഥികൾ വായിക്കുന്നു എന്ന് ഉറപ്പുവരുത്തണം. വായനയെക്കുറിച്ചുള്ള ചർച്ചകളും നടക്കണം.
ഞങ്ങളുടെ ഗ്രാമത്തിലെ ചെഞ്ചേരി യുവജനസമാജം വായനശാല (തിരുവനന്തപുരത്ത് മണ്ണന്തലയ്ക്കു സമീപം)യുമായുള്ള നിരന്തരമായ സന്പർക്കമാണ് എന്നെ കവിതയിലേക്കും സാഹിത്യത്തിലേക്കും എത്തിച്ചത്. ലോകം നാം കരുതുന്നതിനേക്കാൾ വിസ്തൃതമാണെന്നും ഒരുപാടു കാര്യങ്ങൾ അറിയാനുണ്ടെന്നും നമ്മുടെ അറിവുകൾ അപര്യാപ്തമാണെന്നുമുള്ള വിചാരത്തിലൂടെയാണ് നമ്മൾ പിന്നെയും പിന്നെയും വായനയിലേക്കു കടക്കുന്നത്. ആ ഒരു അവബോധം എന്നിൽ ഉണ്ടാക്കിയെടുക്കാൻ വായന സഹായിച്ചു. ചെറുപ്പത്തിൽ ചങ്ങന്പുഴയുടെയും വൈലോപ്പിള്ളിയുടെയും കുഞ്ചൻ നന്പ്യാരുടെയുമൊക്കെ കവിതകൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്തെ വായനയും ആ വായനയിൽനിന്നും നേടിയ പദ സ്വാധീനവും ഇപ്പോഴും എന്നെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള ആഗ്രഹം എന്നിൽ ജനിക്കുന്നത്.
ദീപികയ്ക്കായി കാത്തിരിപ്പ്
മാർ ജോസഫ് പവ്വത്തിൽ
നന്നേ ചെറുപ്പത്തിൽ ദീപിക ദിനപത്രം വായിക്കാൻ പുലർച്ചെ മുതൽ കാത്തിരിക്കുമായിരുന്നു. ആഴവും പരപ്പുമുള്ള വായനയിലേക്കുള്ള വാതിലുകളായിരുന്നു ദീപികയുടെ താളുകൾ. പിന്നീട് വണക്കമാസ പുസ്തകങ്ങളിലെ ദൃഷ്ടാന്തങ്ങളും ബൈബിളിലെ ഉപമകളും ആവർത്തിച്ചു വായിക്കുന്നതിൽ തൽപരനായി. എന്റെ വായനയുടെ കന്പം അറിഞ്ഞ വൈദികർ വീടു സന്ദർശനത്തിനു വരുന്പോൾ പുസ്തകങ്ങൾ സമ്മാനമായി നൽകിയിരുന്നു. എക്കാലത്തും ഏറ്റവും വിലപിടിച്ചതായി ഞാൻ കരുതുന്ന സമ്മാനം പുസ്തകങ്ങളാണ്.
ഒരു പുതിയ പുസ്തകം തുറക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചിട്ടുണ്ട്. വായനക്കിടെ പ്രസക്തമായ വരികൾക്കടിയിൽ പേനയോ പെൻസിലുകൊണ്ടോ അടയാളപ്പെടുത്തും.
എഴുത്തിനും പ്രഭാഷണങ്ങൾക്കും വിഷയമാകുന്നത് വൈവിധ്യമാർന്ന വായനയാണ്. കാണാൻ വരുന്നവർക്ക് പുസ്തകം സമ്മാനമായി നൽകാറുണ്ട്. പുസ്തകം വിശിഷ്ടമായ സമ്മാനമാണ്. ഇപ്പോഴും പത്തോളം ദിനപത്രങ്ങൾ ഗഹനമായി വായിക്കും.
സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം വർധിച്ചെങ്കിലും വായനയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും യുവതലമുറ വായനയുടെ ലോകത്തേക്കു കൂടുതൽ കടന്നുവരണമെന്നുമാണ് പറയാനുള്ളത്.
വായനയാണ് ജീവിതം
മന്ത്രി വി.എൻ. വാസവൻ
കോട്ടയം മറ്റക്കര ജ്ഞാനപ്രബോധിനി വായനശാലയിലെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ഹൈസ്കൂൾ പഠനകാലത്ത് ആഴ്ചയിൽ മൂന്നു പുസ്തകം എന്ന തോതിൽ തുടങ്ങിയ വായന എനിക്ക് അറിവും ഭാഷയും പകർന്നു.
മെഴുകുതിരിയും മണ്ണെണ്ണയുമുള്ള അക്കാലത്ത് ഉറങ്ങാതെയുള്ള വായന പകർന്ന ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ. വായിക്കുന്ന കൃതികളെക്കുറിച്ചു വായനശാലയിൽ ചർച്ചയും പതിവായിരുന്നു. അഭിമാനത്തോടെ പറയട്ടെ, സാഹിത്യസംബന്ധമായ ക്വിസ് മത്സരത്തിൽ പങ്കെടുത്താൽ എനിക്ക് സമ്മാനം ഉറപ്പാണ്.
ജ്ഞാനപീഠം, വയലാർ അവാർഡ് തുടങ്ങി ഓരോ വർഷത്തെയും സാഹിത്യപുരസ്കാര ജേതാക്കളുടെയും കൃതികളുടെയും പേര് മനപാഠമാണ്. അവാർഡ് പ്രഖ്യാപന ദിവസം തന്നെ ആ പുസ്തകം വാങ്ങും. 1500 സാഹിത്യകൃതികൾ സ്വന്തമായുണ്ട്.
കഥ, കവിത, നോവൽ, യാത്രാവിവരണം തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം തുടങ്ങി പല കൃതി കളും പലതവണ വായിച്ചു.
വിശ്വസാഹിത്യത്തിൽ മാക്സിം ഗോർക്കി, ലിയോ ടോൾസ്റ്റോയി തുടങ്ങിയവരുടെ രചനകളെല്ലാം വായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തിരക്കിനിടയിലും വായനയ്ക്ക് സമയം കണ്ടെത്തും.
പുലർച്ചെ ഉണർന്നും പാതിരാ വരെ ഉറങ്ങാതിരുന്നും യാത്രാവേളയിലുമൊക്കെയാണ് വായന. പത്രങ്ങളും ആനുകാലികങ്ങളും മുടക്കില്ല. വർത്തമാന കാലവാർത്തകൾ അറിഞ്ഞും പഠിച്ചും അപഗ്രഥിച്ചിമാണ് പ്രസംഗങ്ങൾ നടത്തുക.
തയാറാക്കിയത്: എസ്. മഞ്ജുളാദേവി, റിച്ചാർഡ് ജോസഫ്, ബെന്നി ചിറയിൽ, റെജി ജോസഫ്