1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒന്നര ലക്ഷത്തോളം പേരായിരുന്നു. ഭൂകന്പംമൂലമുണ്ടായ നാശനഷ്ടങ്ങളാകട്ടെ അതിഭയാനകവും. തന്മൂലമാണ്, അക്കാലത്തു കടുത്ത ശത്രുതയിൽ കഴിഞ്ഞിരുന്ന അമേരിക്കയോടുപോലും സോവ്യറ്റുയൂണിയൻ സഹായം അപേക്ഷിച്ചത്. അർമേനിയ അന്നു സോവ്യറ്റു യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബറിലാണ് അർമേനിയ സ്വതന്ത്ര രാഷ്ട്രമായി മാറിയത്.
അർമേനിയയിൽ ഭൂകന്പമുണ്ടായപ്പോൾ ഇന്ത്യ ഉൾപ്പെടെ 113 രാജ്യങ്ങൾ സഹായമെത്തിച്ചു. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ രക്ഷാപ്രവർത്തകരുടെകൂടി സഹായം ലഭിച്ചതുകൊണ്ടു ഭൂകന്പംമൂലം കുടുങ്ങിക്കിടന്ന ധാരാളംപേർ രക്ഷപ്പെട്ടു. അർമേനിയയിലെ രണ്ടാമത്തെ വലിയ പട്ടണമായ ഗിയൂമ്രിയിലും ഇങ്ങനെ ധാരാളംപേർ രക്ഷപ്പെടുകയുണ്ടായി. എന്നാൽ, വിദഗ്ധരായ രക്ഷാപ്രവർത്തകരുടെ സഹായം എത്താത്ത സ്ഥലങ്ങളും ആ പട്ടണത്തിലുണ്ടായിരുന്നു. അങ്ങനെയൊരു സ്ഥലത്താണ് ഒരു സ്കൂൾ കെട്ടിടം നിലംപതിച്ചത്.
കുട്ടികൾക്കു ക്ലാസുകൾ നടക്കുന്ന സമയമായിരുന്നു അപ്പോൾ. തന്മൂലം, കെട്ടിടം തകർന്നപ്പോൾ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു. എന്നാൽ, കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നവരും ഉണ്ടായിരുന്നു. ഭൂകന്പത്തിനുശേഷം ഓടിക്കൂടിയവർ പലരെയും രക്ഷപ്പെടുത്തി. നിരവധി പേരുടെ മൃതദേഹങ്ങൾ അവർ കണ്ടെത്തുകയുംചെയ്തു. എങ്കിലും ചില മാതാപിതാക്കൾക്ക് അവരുടെ മക്കളെ കണ്ടെത്താനായില്ല.
അവരിലൊരാളായിരുന്നു അർമാൻഡ് എന്ന കുട്ടിയുടെ പിതാവ്. ദീർഘമണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനുശേഷം അധികാരികളും സ്ഥലവാസികളും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ഈ പിതാവ് പറഞ്ഞു: "എന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് എനിക്കറിയണം. ഞാൻ അന്വേഷണം തുടരാൻ പോവുകയാണ്.’
അപ്പോൾ പോലീസ് അധികാരി പറഞ്ഞു: "എല്ലാവരും ക്ഷീണിച്ചുതളർന്നു. വിശ്രമത്തിനുശേഷം നമുക്ക് അന്വേഷണം തുടരാം. നീയും വീട്ടിൽപോയി വിശ്രമിച്ചിട്ടു വരൂ.’ പക്ഷേ, അയാൾ അതിനു സമ്മതിച്ചില്ല. "നിങ്ങൾ എന്റെകൂടെ നിൽക്കാൻ തയാറാണോ?’ അയാൾ മറ്റു മാതാപിതാക്കളോടു ചോദിച്ചു. ആശ നശിച്ചവരായിരുന്നു അവർ. തന്മൂലം അവർ തങ്ങളുടെ വീടുകളിലേക്കു മടങ്ങാൻ തീരുമാനിച്ചു. ആരും അയാളെ സഹായിക്കാൻ മുന്നോട്ടു വന്നില്ല.
അയാൾ തനിയെ മണ്ണു മാറ്റുവാൻ തുടങ്ങി. അർമാൻഡിന്റെ ക്ലാസ് റൂം കെട്ടിടത്തിന്റെ ഏതു ഭാഗത്താണെന്ന് അയാൾക്ക് ഓർമയുണ്ടായിരുന്നു. അതു ലക്ഷ്യംവച്ചാണ് അയാൾ മണ്ണും കല്ലുമൊക്കെ മാറ്റാൻ തുടങ്ങിയത്. അയാൾ ഏകനായി മണ്ണും കല്ലും മാറ്റാൻ ആരംഭിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു. അപ്പോഴും ആരെയും കണ്ടെത്താനായില്ല. എന്നാൽ, മുപ്പത്തിനാലാം മണിക്കൂറിൽ വലിയ ഒരു കല്ല് മാറ്റിയപ്പോൾ അയാൾ തന്റെ മകന്റെ ശബ്ദം കേട്ടു.
"അർമാൻഡ്,’ അയാൾ നീട്ടിവിളിച്ചു. അപ്പോൾ കേൾക്കാം അർമാൻഡിന്റെ മറുപടി, "ഡാഡ്, ഇതു ഞാനാണ്, അർമാൻഡ്!’ സന്തോഷംകൊണ്ടു വാക്കുകൾ കിട്ടാതെ അയാൾ അങ്ങനെ നിൽക്കുന്പോൾ അർമാൻഡ് ഉച്ചത്തിൽ പറഞ്ഞു: "ഞങ്ങൾ പതിനാലുപേർ ജീവിച്ചിരിപ്പുണ്ട്. എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ അന്വേഷിച്ചു വരുമെന്ന് ഞാൻ എന്റെ കൂട്ടുകാരോടു പറഞ്ഞിരുന്നു. ഞാൻ അവരോടു പറഞ്ഞതുപോലെ ഡാഡി വന്നു!’
"പുറത്തേക്ക് ഇറങ്ങിവരൂ.’ അയാൾ അർമാൻഡിനോടുപറഞ്ഞു.’വേണ്ട, മറ്റുള്ളവർ ആദ്യം പുറത്തേക്കു കടക്കട്ടെ. എനിക്കുവേണ്ടി ഡാഡി എത്ര സമയം വേണമെങ്കിലും കാത്തുനിൽക്കുമെന്ന് എനിക്കറിയാം.’ മുപ്പത്തിമൂന്നു കുട്ടികളുണ്ടായിരുന്ന ക്ലാസിലെ പതിനാലു കുട്ടികൾ അന്നു രക്ഷപ്പെട്ടതു കെട്ടിടം വീണപ്പോൾ ത്രികോണാകൃതിയിലുണ്ടായ ഒരു വിടവുവഴിയായിരുന്നു.
റ്റോം വർടാബേഡിയൻ എന്ന ജേർണലിസ്റ്റാണ് "ദ അർമേനിയൻ വീക്കിലി’യിൽ ഈ സംഭവം അവതരിപ്പിക്കുന്നത്. 2011 ജൂണ് 21-നു പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിനു താഴെയായി ഈ വീക്കിലിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് ഇതു നടന്ന സംഭവംതന്നെ ആണെന്നാണ്.
എന്തുകൊണ്ടാണു തന്റെ ഡാഡി തന്നെ രക്ഷിക്കാൻ വരുമെന്ന് അർമാൻഡ് വിശ്വസിച്ചത്? "നിന്റെ ഏതാവശ്യത്തിലും നിന്നെ സഹായിക്കാൻ ഞാൻ ഉണ്ടാകു’മെന്ന് അയാൾ തന്റെ പുത്രനോടു പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. എന്നു മാത്രമല്ല, അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതുപോലെയായിരുന്നു തന്റെ പുത്രനോടു പ്രവർത്തിച്ചിരുന്നതും.
ഈ കഥ കേൾക്കുന്പോൾ ഇതുപോലെയൊരു പിതാവ് നമുക്കുണ്ടായിരുന്നെങ്കിൽ എന്നു നാം ആശിച്ചുപോയേക്കാം. ഒരുപക്ഷേ, നമ്മിൽ പലരുടെയും പിതാക്കന്മാർ ഇതുപോലെ ആയിരിക്കാം. എന്നാൽ, ആ പിതാക്കന്മാർ മണ്മറഞ്ഞുപോകുന്പോൾ നാം അനാഥരായി എന്നു നമുക്കു തോന്നുക സ്വാഭാവികം മാത്രം. നമുക്കു വേണ്ടതും നാം ആഗ്രഹിക്കുന്നതും എപ്പോഴും നമ്മുടെ ഏതാവശ്യത്തിനും കൂടെയുണ്ടാകുന്ന ഒരു പിതാവാണ്.
സംശയിക്കേണ്ട. അങ്ങനെയൊരു പിതാവ് എപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മുടെ ഏതാവശ്യങ്ങളിലുംകൂടെയുണ്ടാകുന്ന സ്നേഹസന്പന്നനായ ദൈവമാണ് ആ പിതാവ്! അവിടുന്ന് ഒരിക്കലും നമ്മെ മറക്കുകയില്ല; ഉപേക്ഷിക്കുകയുമില്ല. എന്നു മാത്രമല്ല, നമ്മെ പരിപാലിച്ച ുകൊണ്ട് അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടാകും.
മോശയ്ക്കുശേഷം ഇസ്രായേൽ ജനത്തിന്റെ നായകനായി നിയോഗിക്കപ്പെട്ട ജോഷ്വായോടു മോശ പറഞ്ഞു: "കർത്താവാണു നിന്റെ മുന്പിൽ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.’ (നിയമാവർത്തനം 31:8). മോശയുടെ ഈ വാക്കുകൾ നമുക്കുവേണ്ടിക്കൂടിയുള്ളതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ദൈവം ഇപ്രകാരം പറയുന്നു: "ഞാൻ നിന്നോടുകൂടെയുണ്ട്.
സംഭ്രമിക്കേണ്ട. ഞാനാണു നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും.’ (41:10) അർമാൻഡിനുണ്ടായിരുന്നതുപോലെ ഒരു പിതാവ് നമുക്ക് ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. അപ്പോഴൊക്കെ നാം ഏറ്റവും കൂടുതൽ അനുസ്മരിക്കേണ്ടതു സ്വർഗത്തിലുള്ള പിതാവായ നമ്മുടെ ദൈവത്തെയാണ്. കാരണം, മറ്റാരും കൂടെയില്ലെങ്കിലും അവിടുന്നു നമ്മുടെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകും എന്ന് ഉറപ്പാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ