കര്‍ണാടക സംഗീതത്തിലെ അപൂര്‍വ സഹോദരങ്ങളായിരുന്നു ഹൈദരാബാദ് സിസ്റ്റേഴ്സ് എന്നറിയപ്പെട്ട ബി. ലളിതയും ബി. ഹരിപ്രിയയും. കൃതികള്‍ പാടുക എന്നതിനേക്കാള്‍ രാഗങ്ങളുടെ ആത്മാവിനെ ആവിഷ്കരിച്ചവര്‍. സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ പാടുന്നതിനാല്‍ വിമര്‍ശകര്‍ അവരെ പന്തയക്കുതിരകളെന്നുപോലും വിളിച്ചു. എന്നാല്‍ വിമര്‍ശനങ്ങളെ അവര്‍ ഊര്‍ജമാക്കി. അവരിലെ ലളിത രാഗസഞ്ചാരംനിര്ത്തി മടങ്ങിയിരിക്കുന്നു...
ഞങ്ങള്‍ക്കറിയില്ല, ഓര്‍ത്തെടുക്കാനും പറ്റുന്നില്ല.. എങ്ങനെയോ ഇതെല്ലാം സംഭവിച്ചു.. ടി.ജി. പത്മനാഭന് സാറിനു മുന്നില്‍ ഞങ്ങള്‍ ഇരിക്കുന്നത് ഓര്‍മയുണ്ട്- ഒരിക്കല്‍ ഹരിപ്രിയ പറഞ്ഞു. എങ്ങനെയാണ് സംഗീതപഠനം തുടങ്ങിയതെന്നു ചോദിക്കുകയായിരുന്നു ഹൈദരാബാദ് സിസ്റ്റേഴ്സ് എന്നു പ്രശസ്തരായ ബി. ലളിതയോടും ബി. ഹരിപ്രിയയോടും. ഞങ്ങള്‍ വീട്ടില്‍ കളിച്ചുനടക്കുകയായിരിക്കും. ആ സമയം അമ്മ കൃതികള്‍ പാടുന്നതും പത്മനാഭന് സാറില്‍നിന്നു രാഗങ്ങള്‍ പഠിക്കുന്നതും കേള്‍ക്കാം. ഒരു നിമിഷം കളി നിര്‍ത്തി അമ്മ പാടുന്നതു കേള്‍ക്കും.., വീണ്ടും കളി തുടരും- ലളിത കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും സംഗീത ജീവിതത്തിന് അടിസ്ഥാനമായത് അമ്മതന്നെയായിരുന്നു.
സ്കൂള്‍വിട്ടു വരുമ്പോഴേക്കും ഗുരു തന്റെ വെറ്റിലപ്പെട്ടിയുമായി അവരെ കാത്തിരിപ്പുണ്ടാകും. സഹോദരിമാര്‍ തുടര്‍ന്നു പറയുന്നു- വീട്ടിലെ അന്തരീക്ഷം സംഗീതമയമായിട്ടും ഞങ്ങള്‍ എങ്ങനെ പാട്ടുക്ലാസും പ്രാക്ടീസും ഒഴിവാക്കാം എന്നതിനു കാരണങ്ങള്‍ തെരഞ്ഞുകൊണ്ടിരുന്നു. പക്ഷേ മാതാപിതാക്കള്‍ക്കും ഗുരുവിനും നടുവില്‍ ഞങ്ങള്‍ക്ക് വേറെ സാധ്യതകള്‍ ഒന്നുമില്ലായിരുന്നു, പഠിക്കുക, പരിശീലിക്കുക എന്നല്ലാതെ. അമ്മയുടെ സ്വപ്നമായിരുന്നു ഞങ്ങളെ സംഗീതജ്ഞരാക്കുക എന്നത്. ഞങ്ങളാകട്ടെ ഗുരുവിനോടു ഞങ്ങള്‍ക്കു സിനിമയ്ക്കു പോകണമെന്നുപോലും പറഞ്ഞിരുന്നു...
ശ്രുതിചേര്ന്നുനിന്ന ഓര്‍മകള്‍. അവയുടെ തിളക്കത്തിലേക്കു നടന്നുപോയിരിക്കുന്നു എഴുപതുകാരിയായ ലളിത. താളം മുറിഞ്ഞുപോയ ഹൃദയം അവരെ നിശബ്ദയാക്കിയത് കഴിഞ്ഞ ചൊവ്വാഴ്ച.
ഒഴുകിവന്ന സംഗീതം
അമ്മയില്‍നിന്ന് സ്നേഹംപോലെ ഒഴുകിയെത്തിയതാണ് ലളിതയിലേക്കും ഹരിപ്രിയയിലേക്കും സംഗീതമെന്ന പുഴ. കുടുംബത്തിലെല്ലാവര്‍ക്കും സംഗീതം പ്രാണനായിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. സ്വാഭാവികമായി സംഭവിച്ചതുമാത്രം. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെറുപ്രായത്തില്‍ പാട്ടു പഠിച്ചു തുടങ്ങിയതും, പത്തും ഒമ്പതും വയസുള്ളപ്പോള്‍ ശാരദ- ശങ്കര മഠത്തില്‍ ആദ്യ കച്ചേരി അവതരിപ്പിച്ചതുമെല്ലാം അങ്ങനെയങ്ങു സംഭവിക്കുകയായിരുന്നു.
ബി. ശിവചന്ദ്ര- സരോജ ദമ്പതികളുടെ മക്കളായി 1950ല്‍ ലളിതയും, 1952ല്‍ ഹരിപ്രിയയും ജനിച്ചു. ഇളയ ആറു സഹോദരിമാര്കൂടിയുണ്ട് ഇവര്‍ക്ക്. അച്ഛനും അമ്മയ്ക്കും കടുംപിടുത്തങ്ങള്‍ ഒന്നുമില്ലായിരുന്നു. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ അനുവാദവുമുണ്ടായിരുന്നു- ഹരിപ്രിയ ഓര്‍മിച്ചു.
ടി.ജി. പത്മനാഭന് നല്ല ക്ഷമയുള്ള, സമര്‍ഥനായ ഗുരുവായിരുന്നു. സ്കൂള്‍വിട്ടു നാലു മണിക്ക് വീട്ടിലെത്തിയാല്‍ എട്ടുമണി വരെ സംഗീതപഠനം. പിന്നെ അത്താഴം കഴിക്കാനായി ചെറിയൊരു ഇടവേള. അതിനു ശേഷമുള്ള ക്ലാസിനെ ദൈവികമെന്നാണ് ആ സഹോദരിമാര്‍ വിശേഷിപ്പിക്കാറ്. ഹരിപ്രിയ ഒരിക്കല്‍ പറഞ്ഞു- രാത്രി എട്ടരയോടെ വീണ്ടും തുടങ്ങുന്ന ക്ലാസ് പാതിരാവും കടന്ന് ഒരുമണിവരെയൊക്കെ നീളും, ഇടവേളപോലുമില്ലാതെ. ഞങ്ങള്‍ക്ക് ചെറിയ ക്ഷീണംപോലും തോന്നാറില്ല. സംഗീതം നിറഞ്ഞുനില്ക്കുന്ന മറ്റൊരു ലോകത്തേക്ക് ഞങ്ങള്‍ കടന്നുചെല്ലും. പ്രോത്സാഹിപ്പിച്ച് ഗുരു മുന്നിലിരിക്കും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷംകൊണ്ടു നിറഞ്ഞൊഴുകും. ഞങ്ങളുടെ സംഗീതജീവിതം രൂപപ്പെടുത്തിയ ആ കാലത്തെ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല.
അതിഗംഭീരമായൊരു പരിശീലന രീതിയാണ് ആ സഹോദരിമാര്‍ക്ക് പില്ക്കാലത്തേക്ക് തുണയായത്. വിവിധ രാഗങ്ങള്‍ തെരഞ്ഞെടുത്ത് സാധ്യമായ എല്ലാ സ്ഥായികളിലും താളങ്ങളിലും സരളി, ജണ്ഡ വരിശകളും അലങ്കാര സ്വരങ്ങളും പാടുക, ഗമകങ്ങള്‍ സൂക്ഷ്മതയോടെ സാവധാനം പരിശീലിച്ച് അതേ കൃത്യതയോടെ വേഗത്തില്‍ ആവിഷ്കരിക്കുക, ഓരോ രാഗങ്ങളിലെയും വര്‍ണങ്ങള്‍ തിസ്രവും, ഖണ്ഡവുമടക്കമുള്ള അഞ്ചു ജാതികളില്‍ പരിശീലിക്കുക എന്നിങ്ങനെ അതു തുടര്‍ന്നു. പിന്നീട് ഇരുവരുടെയും റിഥം പാറ്റേണ്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമായത് ആ രീതിയായിരുന്നു.
അവരുടെ കച്ചേരികള്‍ക്ക് എല്ലായ്പ്പോഴും ഹൗസ്ഫുള് ശ്രോതാക്കളെത്തി. ആ മനോധര്മങ്ങളിലൂടെ ശ്രോതാക്കളുടെ മനസുകള്‍ സഞ്ചരിച്ചു.
എക്കാലവും ഒരുമിച്ച്...
തുടക്കകാലത്ത് ഏതാനും ചില മത്സരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലളിതയും ഹരിപ്രിയയും ഒരുമിച്ചേ പാടാറുള്ളൂ. കച്ചേരികളില്‍ ഏതൊക്കെ കൃതികള്‍ ആലപിക്കണമെന്ന് ദീര്‍ഘനേരം ചര്‍ച്ചചെയ്തു തീരുമാനിക്കും. ഓരോന്നിനന്റെയും രാഗം തുടര്ന്നുവരുന്നവയുടേതുമായി ചേര്ച്ചയുള്ളതാവണമെന്നായിരുന്നു ലളിതയുടെ പക്ഷം. വേദികള്‍ക്കും ആഘോഷങ്ങള്‍ക്കും ചേരുന്ന കൃതികളാണു പാടുക പതിവ്. തമിഴ്നാട്ടില്‍ പാടുമ്പോള്‍ കൂടുതലും തമിഴ് കൃതികള്‍. അവര്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ കേള്‍ക്കാനായിരിക്കുമല്ലോ താത്പര്യം.
ഒരുപോലെയുള്ള ഇഷ്ടങ്ങളും ഒട്ടേറെ കാര്യങ്ങളില്‍ വിയോജിപ്പുകളുമുണ്ടായിരുന്നു അവര്‍ക്ക്. ബൊമ്മണ ബ്രദേഴ്സ് എന്ന പതിവു തുണിക്കടയില്‍ മുമ്പ് അവരൊരു നിര്‍ദേശം നല്കിവച്ചിരുന്നു- ഒരുപോലെയുള്ള രണ്ടു സാരികള്‍ വന്നാല്‍ തങ്ങളെ അറിയിക്കണം! അങ്ങനെ ഇരുവര്‍ക്കും ചേര്‍ന്ന് പതിനായിരത്തിലേറെ സാരികളുണ്ടായിരുന്നു എന്നത് കൗതുകകരമായ വസ്തുത. ഞങ്ങള്‍ പല കാര്യങ്ങളില്‍ പലവിധത്തില്‍ ദിവസേനയെന്നോണം തല്ലുകൂടാറുണ്ട്. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍, ആ പോട്ടെ എന്നുപറഞ്ഞ് ഒപ്പംകൂടും- ഹരിപ്രിയയുടെ ഓർമ.
പ്രിയപ്പെട്ട അധ്യാപിക
താമസസ്ഥലമായ ബര്കത്പുരയില് ഒട്ടേറെ വര്‍ഷങ്ങളായി സംഗീതാധ്യാപികയായിരുന്നു ലളിത. ശാസ്ത്രീയ സംഗീതകാരന്മാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു അവരുടെ വീട്. ഹൈദരാബാദ് ഗവണ്മെന്റ് മ്യൂസിക് കോളജില്‍ ഫാക്കല്‍റ്റി മെമ്പറുമായിരുന്നു ലളിത.
തങ്ങളുടെ കാലംതെറ്റിയെന്നു സ്വയം കരുതിയിരുന്ന ഹൈദരാബാദ് സിസ്റ്റേഴ്സ് പക്ഷേ, പുതിയ കാലത്തിന്റെ ടെക്നോളജി സമര്‍ഥമായി സംഗീതത്തിനുവേണ്ടി ഉപയോഗിച്ചു. കച്ചേരികളില്‍ ഇലക്ട്രോണിക് തംബുരു കൊണ്ടുവന്നു. സങ്കീര്‍ണമായ കൃതികളുടെ വരികള്‍ നോക്കാന്‍ ഐപാഡുമായി വേദികളിലെത്തി. കുട്ടികളെ പഠിപ്പിക്കാന്‍ ലളിത സ്കൈപ്പും ഉപയോഗിച്ചിരുന്നു.
തോടി, കല്യാണി, കാംബോജി, പൂര്‍വി കല്യാണി, ശങ്കരാഭരണം തുടങ്ങിയ പ്രിയരാഗങ്ങളെ ഇരുവരും ചേര്‍ന്ന് വിസ്തരിച്ചു അഴകുകൂട്ടുകയാണ് പതിവ്. സംഗീതത്തിന്റെ ആത്മാവിനെ കണ്ടെടുക്കല്‍... ഇക്കഴിഞ്ഞ ഇരുപതാം തീയതിയും ഇരുവരും ചേര്‍ന്ന് ഓണ്‍ലൈന്‍ കച്ചേരി അവതരിപ്പിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം ലളിതയെ കാലം തിരിച്ചുവിളിച്ചു...
സ്വന്തം സഹോദരങ്ങള്‍ക്കൊപ്പം സംഗീതമുണ്ടാക്കുകയും പാടുകയും ചെയ്യുന്നത് അസുലഭസുന്ദരമായ അനുഭവമത്രേ. പാതിപാടിനിര്ത്തി അതിലൊരാള്‍ കറുത്ത തിരശീലയ്ക്കു പിന്നിലേക്കു പൊടുന്നനേ മറയുന്നത് ഏതോ ശോകരാഗത്തിന്റെ ശാപവും. മലയാളത്തിന്റെ സ്വന്തം ജയവിജയന്മാരെ നമുക്കറിയാം.., കോവിഡ് വേര്‍പിരിച്ച സാജിദ്-വാജിദ് ദ്വയത്തെക്കുറിച്ചും കേട്ടിരിക്കും... ഇനി ഹരിപ്രിയയ്ക്ക് ഓര്‍മകളും സ്വരങ്ങളുമാണ് കൂട്ട്...
ഹരിപ്രസാദ്