ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസവും ആരംഭിച്ചത്. അരുണോദയത്തിനു മുന്പ് പ്രാർഥനയോടെ വൈക്കോൽക്കിടക്കയിൽ ചമ്രം പടഞ്ഞ്, തണുത്ത മാർബിൾഭിത്തിയിൽ പുറംചാരി ഇരുന്ന ഗാന്ധിയും അദ്ദേഹത്തിന്റെ ചെറുസംഘത്തിലെ അംഗങ്ങളും ഒത്തൊരുമിച്ച് ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ടു.
തലേന്നാൾ വൈകിട്ടു സമ്മതിച്ചിരുന്നതുപോലെ, ഗാന്ധിഘാതക സംഘത്തിലെ ആപ്തെയും കാർക്കറെയും പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നന്പർ വിശ്രമമുറിയിൽ രാവിലെ എഴുമണി കഴിഞ്ഞപ്പോൾ തിരിച്ചെത്തി. ഗോഡ്സെ നേരത്തേത്തന്നെ ഉണർന്നുകഴിഞ്ഞതായും അവർ കണ്ടു.
* * * *
ചായയും കാപ്പിയും കുടിച്ചും സല്ലപിച്ചും ഞങ്ങളൊരുമിച്ചു രണ്ടു മണിക്കൂർ അവിടെ കഴിച്ചുകൂട്ടി. തമാശ പറയുകയും സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. പിന്നെ കാര്യഗൗരവമുള്ളവരാകാൻ തുടങ്ങി. അന്നു വൈകിട്ട് ഗാന്ധിജിയെ കൊല്ലാൻ, നാഥുറാം തീരുമാനിച്ചിട്ടുണ്ടെങ്കിലും അയാൾ അതെങ്ങനെ ചെയ്യാൻ പോകുന്നു എന്നതിനേക്കുറിച്ച് അപ്പോഴും ഞങ്ങൾക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല.
ഞങ്ങൾ കുറേസമയം ചർച്ചചെയ്തു. അപ്പോൾ നാഥുറാമിന് ഒരാശയം ഉണ്ടായി. പുറത്തുപോയി ഏതെങ്കിലും ഫോട്ടോഗ്രാഫറിൽനിന്ന്, മൂന്നു കാലിൽ പൊക്കിനിർത്തുന്ന പഴയ മാതൃകയിലുള്ള ഒരു കാമറ വാങ്ങണം. ഫോട്ടോ എടുക്കുന്പോൾ കാമറയും ഫോട്ടോഗ്രാഫറുടെ തലയും മൂടുന്നതിനുള്ള കറുത്ത തുണിയും. കൈത്തോക്ക് കാമറയ്ക്കുള്ളിൽ ഒളിച്ചുവയ്ക്കണം. ഗാന്ധി പ്രസംഗിച്ചു കൊണ്ടിരിക്കുന്ന മൈക്രോഫോണിന്റെ മുൻപായി നാഥുറാം കാമറ സ്ഥാപിക്കണം. ഗാന്ധിജി സംസാരിച്ചുകൊണ്ടിരിക്കുന്പോൾ കറുത്ത തുണിയുടെ മറവിൽ തോക്കെടുത്ത് അദ്ദേഹത്തെ വെടിവയ്ക്കണം.
ഇതിന്റെ അടിസ്ഥാനത്തിൽ, ഒരു കാമറ വിലയ്ക്കു വാങ്ങാനുള്ള ഉദ്ദേശ്യത്തോടെ ഒരു ഫോട്ടോഗ്രാഫറെ തേടി തെരുവിലേക്കു പോയി. സ്റ്റേഷന് അടുത്തുതന്നെ ഒരാളെ കണ്ടെത്തി. പക്ഷേ, ഈ ആശയത്തെക്കുറിച്ചു കുറേക്കൂടി പരിചിന്തിച്ചതിനുശേഷം ഈ ആശയം ചീത്തയാണെന്ന് ആപ്തെ അഭിപ്രായപ്പെട്ടു. അത്തരം കാമറ ഇപ്പോഴാരും ഉപയോഗിക്കുന്നില്ല. ഗാന്ധിജിയുടെ ഫോട്ടോ എടുക്കാനായി പ്രാർഥനായോഗത്തിലേക്കു പോകുന്നയാൾ ചെറിയ അമേരിക്കൻ കാമറയോ ജർമൻ കാമറയോ ആണ് ഉപയോഗിക്കുക.
മറ്റെന്തെങ്കിലും ആശയത്തെക്കുറിച്ച് ആലോചിക്കാനായി ഞങ്ങൾ വിശ്രമമുറിയിലേക്കു തിരിച്ചു പോയി. മുസ്ലിം സ്ത്രീകൾ സാധാരണ അണിയുന്ന പർദ ധരിച്ചാലോ എന്ന നിർദേശമുണ്ടായി. മുസ്ലിംകളുടെ സംരക്ഷകനായതുകൊണ്ട് ഗാന്ധിജിയുടെ പ്രാർഥനകളിൽ പങ്കെടുക്കാൻ ധാരാളം മുസ്ലിം സ്ത്രീകൾ ചെല്ലാറുണ്ട്. അതിനാൽ നാഥുറാമിന് വളരെ അടുത്തുനിന്നു വെടിവയ്ക്കാനും പറ്റും. ഈ ആശയം ഞങ്ങളെ വളരെ ഉത്സാഹശാലികളാക്കി. കന്പോളത്തിൽ പോയി കണ്ടതിൽവച്ച് ഏറ്റവും വലിയ പർദ വാങ്ങി വിശ്രമമുറിയിൽ കൊണ്ടുവന്നു. നാഥുറാം അത് അണിഞ്ഞു നോക്കിയപ്പോൾത്തന്നെ പദ്ധതി നടപ്പില്ലെന്നു വ്യക്തമായി. ഞാന്നു കിടക്കുന്ന പർദ ഉദ്ദേശ്യസാധ്യത്തിനു തടസമാണ്.
അതിനാൽ മറ്റെന്തെങ്കിലും ആശയം ഞങ്ങൾക്ക് ആലോചിക്കേണ്ടിവന്നു. രാവിലത്തെ സമയത്തിലധികവും ചീത്ത ആശയങ്ങളാലോചിച്ച് ഞങ്ങൾ പാഴാക്കി. കൊല നടത്തേണ്ട സമയത്തിന് ആറു മണിക്കൂറേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, അപ്പോഴും അതിനുള്ള ഞങ്ങളുടെ പദ്ധതി തയാറായിരുന്നില്ല. ഒടുവിൽ ആപ്തെ പറഞ്ഞു: ‘ശരി, നാഥുറാം, ചിലപ്പോൾ ഏറ്റവും ലഘുവായ കാര്യങ്ങളായിരിക്കും എറ്റവും നല്ലത്.’ അക്കാലത്ത് ആളുകൾ ധാരാളമായി ധരിച്ചിരുന്ന ചാരനിറത്തിലുള്ള സൈനികവേഷം നാഥുറാമിനെ അണിയിക്കണമെന്ന് അയാൾ പറഞ്ഞു. പാന്റ്സിന്റെ വശങ്ങളിലേക്ക് ഇറങ്ങിക്കിടന്ന അയവുള്ള ഉടുപ്പാണിതിനുള്ളത്. അപ്പോൾ ഇടുപ്പിലെ കൈത്തോക്ക് മുഴച്ചുനിൽക്കുന്നതു കാണാതെ അതു മറച്ചുകൊള്ളും. ഏതാണ്ടൊരു നൈരാശ്യത്തോടെ അതാണേറ്റവും നല്ല ആശയമെന്നു ഞങ്ങൾ തീർച്ചപ്പെടുത്തി. അതിൻപ്രകാരം നാഥുറാമിനുള്ള വേഷങ്ങൾ വാങ്ങിച്ചു.
പിന്നെ, രാവിലെ കാമറ വാങ്ങാനാലോചിച്ചുചെന്ന ഫോട്ടോഗ്രാഫറുടെ അടുത്തു പോയി. അവിടെ ചെന്ന്, വിഡ്ഢിത്തം നിറഞ്ഞതും വികാരപരവുമായ ഒരു നടപടി ഞങ്ങൾ കൈക്കൊണ്ടു: ഞങ്ങളുടെ ഫോട്ടോ എടുപ്പിച്ചു.
വിശ്രമിക്കാനും ഞങ്ങളുടെ പദ്ധതിയെക്കുറിച്ചും തീരുമാനിക്കാനുമായി പിന്നെയും മുറിയിലേക്കു മടങ്ങി. ബിർളാ ഹൗസിലേക്ക് ആദ്യം നാഥുറാം പോകണം; ആപ്തെയും ഞാനും പിന്നാലെയും കൃത്യം നടത്താനുള്ള സമയമാകുന്പോൾ നാഥുറാമിന്റെ ഇരുവശത്തുമായി ഞങ്ങൾ നിൽക്കണം. വെടിവയ്ക്കുന്പോൾ നാഥുറാമിനെ ആരെങ്കിലും തടസപ്പെടുത്തുകയാണെങ്കിൽ, അവരെ തടയാനപ്പോൾ ഞങ്ങൾക്കു സാധിക്കും. വെടിവയ്ക്കുന്നതിനു മുന്പ് നാഥുറാമിന് കരുതലോടെ ഉന്നം നോക്കാനും സമയം ലഭിക്കും. നാഥുറാം കൈത്തോക്കെടുത്തു സൂക്ഷ്മതയോടെ ഏഴു വെടിയുണ്ടകൾ അതിൽ നിറച്ച് അരയിൽ തിരുകി. എന്നിട്ട് ഞങ്ങൾ അവിടെനിന്നിറങ്ങി.
പോകാറാകുന്നതുവരെ സമയം ചെലവഴിക്കാനായി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിലേക്കാണ് പോയത്. അവിടെ കുറേനേരമിരുന്നപ്പോൾ തനിക്കു നിലക്കടല തിന്നാൻ കൊതിതോന്നുന്നെന്ന് നാഥുറാം പറഞ്ഞു.
അതിനാൽ, ആപ്തെ നിലക്കടല അന്വേഷിച്ചു പോയി. കുറെക്കഴിഞ്ഞ്, ഡൽഹിയിൽ നിലക്കടല കിട്ടാനില്ലെന്നും പകരം കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ മതിയോ എന്നും ചോദിച്ചുകൊണ്ട് അയാൾ തിരിച്ചുവന്നു.
നാഥുറാം പറഞ്ഞു: ‘പോരാ, എനിക്ക് നിലക്കടല മാത്രം കൊണ്ടുവന്നാൽ മതി.’
അയാൾ ചെയ്യാൻ പോകുന്ന വലിയ കൃത്യത്തെ കരുതി, അയാൾക്കൊരു മനഃക്ഷോഭമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ, ആപ്തെ പിന്നെയും നിലക്കടല അന്വേഷിച്ചു പുറപ്പെട്ടു. കുറേക്കഴിഞ്ഞ് ഒരു വലിയ സഞ്ചി നിറയെ നിലക്കടലയുമായി അയാൾ തിരിച്ചെത്തി. നാഥുറാം അതെടുത്ത് ആർത്തിയോടെ കൊറിക്കാൻ തുടങ്ങി.
അയാൾ അത് തിന്നുതീർത്തപ്പോഴേക്കും ഞങ്ങൾ പുറപ്പെടേണ്ട സമയമായി. ആദ്യം ബർളാ ക്ഷേത്രത്തിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. അവിടത്തെ ദേവതകളെ ദർശനം കഴിച്ചു പ്രാർഥിക്കാൻ ആപ്തെയ്ക്കും എനിക്കും പ്രത്യേകിച്ചും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നാഥുറാമിന് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങൾ വെടിവച്ചു പരിശീലനം നടത്തിയ വനത്തിനു സമീപത്തായി, ക്ഷേത്രത്തിനു പിന്നിലുള്ള ഉദ്യാനത്തിൽ ഞങ്ങൾ തിരിച്ചെത്തുന്നതുവരെ അയാൾ ചുറ്റിനടന്നു.
ഞങ്ങൾ പാദരക്ഷകൾ ഉൗരിവച്ചു നഗ്നപാദരായി ക്ഷേത്രത്തിനകത്തേക്കു പോയി. പ്രവേശനദ്വാരത്തിൽ തലയ്ക്കു മുകളിൽ തൂങ്ങിനിന്നിരുന്ന ഓടുകൊണ്ടുണ്ടാക്കിയ മണി ഞങ്ങൾ മുഴക്കി. ദൈവങ്ങളെ ഉണർത്തി ഞങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള ഒരു നടപടിയാണിത്. മുഖ്യമായ ലക്ഷ്മീനാരായണ പ്രതിഷ്ഠയുടെ അടുത്തേക്കാണ് ഞങ്ങൾ ആദ്യം പോയത്. ഹിന്ദുക്കൾ ഭക്തിപൂർവം ആരാധിക്കുന്ന ദേവദന്പതികളാണത്. പിന്നീട് ഞങ്ങൾ ദർശനത്തിനായി, നശീകരണദേവതയായ കാളിയുടെ ബലിപീഠത്തിനടുത്തേക്കു പോയി. അവിടെ ഞങ്ങൾ തലകുനിച്ചു കൈകൂപ്പി.
ആ ദേവതയുടെ പാദപീഠത്തിൽ ഞങ്ങൾ ഏതാനും നാണയത്തുട്ടുകൾ കാണിക്കയിട്ടു. പകരമായി അവിടത്തെ ബ്രാഹ്മണൻ പുഷ്പദളങ്ങളും വിശുദ്ധ യമുനാജലമായ തീർഥവും ഞങ്ങൾക്കു തന്നു. ഞങ്ങളുടെ യത്നത്തിനു വിജയമുണ്ടാകാൻ പ്രാർഥിച്ചുകൊണ്ടു പൂവിതളുകൾ ദേവതയുടെ നേർക്ക് അർച്ചിക്കുകയും തീർഥംകൊണ്ടു ഞങ്ങളുടെ കണ്ണുകളെ സ്പർശിക്കുകയും ചെയ്തു.
പുറത്തു കടന്നപ്പോൾ നാഥുറാം ഉദ്യാനത്തിൽ നിൽക്കുന്നതു കണ്ടു. ഹൈന്ദവ യുദ്ധവീരനായ ശിവജിയുടെ പ്രതിമയ്ക്കടുത്താണയാൾ നിന്നിരുന്നത്.
അയാൾ ചോദിച്ചു: ‘നിങ്ങളുടെ ദർശനം കഴിഞ്ഞുവോ?’
‘കഴിഞ്ഞു’ എന്നു ഞങ്ങൾ പറഞ്ഞപ്പോൾ നാഥുറാം പറഞ്ഞു: ‘എന്റെ ദർശനവും കഴിഞ്ഞിരിക്കുന്നു.’
അവർ മൂവരും ആ ഉദ്യാനത്തിൽ അല്പസമയം ചുറ്റിനടന്നു. അവസാനം ആപ്തെ വാച്ചിൽ നോക്കി. 4.30 ആയി.
‘നാഥുറാം, സമയമായി.’ അയാൾ പറഞ്ഞു.
നാഥുറാം ആപ്തെയുടെ വാച്ചിലേക്കു നോക്കി. പിന്നെ അയാൾ രണ്ടു സഹപ്രവർത്തകരെയും നോക്കി. ഇരു കൈത്തലങ്ങളും കൂട്ടിച്ചേർത്തു നെഞ്ചോടു ചേർത്തുപിടിച്ച് തൊഴുതുകൊണ്ടു തല കുനിച്ച് അയാൾ പറഞ്ഞു:
‘നമസ്തെ! നമുക്കെന്നെങ്കിലും എങ്ങനെയെങ്കിലും വീണ്ടും ഒരുമിച്ചുചേരാൻ കഴിയുമോ എന്നു നമുക്കറിയില്ല.’
അയാൾ ക്ഷേത്രത്തിന്റെ പടികളിറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ ഒരു കുതിരവണ്ടി തേടിപ്പോയപ്പോൾ കാർക്കറെയുടെ നോട്ടം അയാളെ പിന്തുടർന്നു. ഒരു കുതിരവണ്ടി കണ്ടുപിടിച്ച് അയാളതിൽ കയറി. പിന്തിരിഞ്ഞുനോക്കാതെ ഗാന്ധിജി പ്രാർഥനകൾ നടത്തുന്ന ബിർളാ ഹൗസിനെ ലക്ഷ്യമാക്കി പുറപ്പെട്ടു.
* * * *
ഘാതകർ, ഗാന്ധി ചർക്ക തിരിച്ചുകൊണ്ടിരുന്ന മുറിയ്ക്കു പുറത്തുള്ള പൂന്തോട്ടത്തിൽ ചുറ്റിനടക്കാൻ ആരംഭിച്ചിരുന്നു. നാഥുറാം പുറപ്പെട്ട് അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ ആപ്തെയും കാർക്കറെയും മറ്റൊരു കുതിരവണ്ടി പിടിച്ച് ബിർളാ ഹൗസിലേക്കു തിരിച്ചു.
കാർക്കറെ അനുസ്മരിക്കുന്നു: ബിർളാ ഹൗസിലേക്കു കടക്കുന്നതിൽ യാതൊരു പ്രശ്നവുമുണ്ടായില്ലെന്നുള്ളത് ഞങ്ങൾക്ക് അദ്ഭുതവും ആശ്വാസവും നൽകി. കാവൽക്കാരുടെ സംഖ്യ വർധിപ്പിച്ചിരുന്നു. പക്ഷേ, അകത്തേക്കു ചെല്ലുന്നവരുടെ കൈവശം ആയുധങ്ങളുണ്ടോ എന്ന് ആരും പരിശോധിച്ചിരുന്നില്ല. ഞങ്ങൾക്കാശ്വാസമായി. നാഥുറാം സുരക്ഷിതമായി അകത്തു കടന്നിട്ടുണ്ടെന്നു ഞങ്ങൾ മനസിലാക്കി. ഞങ്ങൾ പൂന്തോട്ടത്തിലേക്കു ചെന്നു. ജനക്കൂട്ടത്തിനിടയിൽ നാഥുറാം നിൽക്കുന്നതു കണ്ടു. അയാൾ ഗൗരവവും ഉൗർജിതവുമുള്ളവനായി കാണപ്പെട്ടു. ഞങ്ങൾ, പക്ഷേ, പരസ്പരം സംസാരിച്ചില്ല. പുൽത്തകിടിയിൽ ജനങ്ങൾ ചിന്നിച്ചിതറി നിൽക്കുകയായിരുന്നു. അഞ്ചുമണിയാവുകയും പ്രാർഥനയ്ക്കുള്ള സമയം അടുക്കുകയും ചെയ്തപ്പോൾ ആളുകൾ ഒരുമിച്ചുകൂടാൻ തുടങ്ങി. ഞങ്ങൾ നാഥുറാമിന്റെ ഇരുവശത്തുമായി സ്ഥാനംപിടിച്ചു. ഞങ്ങളുടെ രഹസ്യം പുറത്താകാതിരിക്കാൻവേണ്ടി, ഞങ്ങൾ സംസാരിക്കുകയോ അയാളെ നോക്കുകയോ ചെയ്യാതെ നിന്നു. അയാൾ അത്രമേൽ ഏകാഗ്രമനസ്കനായിരുന്നതിനാൽ ഞങ്ങളെയും ഞങ്ങളവിടെയുണ്ടെന്ന കാര്യവും മറന്നിരിക്കുകയാണെന്നു തോന്നി.
ജനക്കൂട്ടത്തിനഭിമുഖമായ ചെറിയ പ്രാർഥനാവേദിയിൽ ഗാന്ധി ഇരുന്നുകഴിയുന്പോൾ അദ്ദേഹത്തെ വധിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. അതിനു വലതുഭാഗത്തായി ജനക്കൂട്ടത്തിന്റെ ബാഹ്യവലയത്തിന്റെ അരികിൽ വേദിയിലേക്ക് അഭിമുഖമായി ഞങ്ങൾ സ്ഥാനംപിടിച്ചു. ഏതാണ്ട് 35 അടി അകലെനിന്ന് കൃത്യമായി നിറയൊഴിക്കണമെന്നതാണതിന്റെ അർഥം. അകലെ നോക്കിയപ്പോൾ ഞാൻ മൗനമായി സന്ദേഹിച്ചു. ‘നാഥുറാമിന് ഇതു ചെയ്യാൻ കഴിയുമോ’ അയാൾ പരിശീലനം നേടിയവനോ പ്രത്യേകമായി നല്ല വെടിക്കാരനോ അല്ല. അയാൾ പരിഭ്രമിക്കുമോ, ഉന്നം തെറ്റുമോ എന്നതൊക്കെ ഞാൻ ശങ്കിച്ചു. ഞാൻ നാഥുറാമിനെ നോക്കി. അയാൾ തൻകാര്യത്തിൽ മാത്രം ശ്രദ്ധിച്ചു പ്രകടമായ ശാന്തതയോടെ മുന്നിലേക്കു നോക്കി ഇരിക്കുകയായിരുന്നു. ഞാനെന്റെ വാച്ചിൽ നോക്കി. ഗാന്ധിജി വൈകിയിരിക്കുന്നു. എന്താണതെന്നു ഞാനദ്ഭുതപ്പെടാൻ തുടങ്ങി. എനിക്കല്പം പരിഭ്രമവും ഉണ്ടായി.
പതിവുപോലെ മനു ഗാന്ധിയുടെ കണ്ണടയും കോളാന്പിയും പ്രസംഗം എഴുതിയ നോട്ടുബുക്കും കൈയിലെടുത്തു. ഉൗന്നുവടികൾ എന്ന നിലയിൽ പരിചതമായ പങ്കു വഹിക്കാൻ മനുവും ആഭയും അദ്ദേഹത്തിന്റെ ഇരുവശത്തും നിന്നു. അവരുടെ തോളത്തുപിടിച്ചുകൊണ്ട് ഗാന്ധി അവസാനത്തെ യാത്ര ആരംഭിച്ചു.
ഞാൻ തിരിഞ്ഞുനോക്കി. നാഥുറാമും വലത്തോട്ടു പകുതി തിരിഞ്ഞു. പെട്ടെന്ന് ജനങ്ങൾ ഇരുവശത്തേക്കും ഒതുങ്ങുന്നതും അങ്ങനെ ജനക്കൂട്ടത്തിനിടയിൽ സ്വയം ഉണ്ടായ ചെറിയ മാർഗത്തിലൂടെ ഗാന്ധിജി ഞങ്ങളുടെ നേർക്കു നടന്നുവരുന്നതും കണ്ടു. നാഥുറാമിന്റെ കൈകൾ കീശകളിലായിരുന്നു. സ്വതന്ത്രമായ ഒരു കൈ അയാൾ പുറത്തെടുത്തു. ആയുധമുള്ള കൈ കീശയിൽത്തന്നെ മറച്ചുവച്ചു.
മിന്നൽവേഗത്തിൽ അയാൾ കണക്കുകൂട്ടി. പ്രാർഥനാവേദിയിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞ് ഗാന്ധിജിയെ വെടിവയ്ക്കുന്നതിനെക്കാൾ വളരെ കൂടുതൽ സൗകര്യമുള്ള അവസരം. മനുഷ്യർ ഒഴിഞ്ഞുനിന്നു സൃഷ്ടിച്ച ചെറിയ ഇടനാഴിയിലേക്കു രണ്ടു ചുവടു വയ്ക്കുകയേ വേണ്ടൂ എന്നയാൾ മനസിലാക്കി. രണ്ടു ചുവട്. മൂന്നു സെക്കൻഡ്. അപ്പോൾ, കൊല നിഷ്പ്രയാസമാണ്.
കാർക്കറെയുടെ കണ്ണുകൾ നാഥുറാമിലായിരുന്നു. അയാൾ കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കും ഇടയിലാക്കി. ഗാന്ധി ഞങ്ങളിൽനിന്നു മൂന്നു ചുവട് അകലെയെത്തിയപ്പോൾ നാഥുറാം ഇടനാഴിയിലേക്കു കടന്നു. കൈത്തോക്ക് കൈത്തലങ്ങൾക്കിടയിലേക്ക് മറച്ചുപിടിച്ചിരുന്നു. അരയോളം കുനിഞ്ഞ് അയാൾ പറഞ്ഞു. ‘നമസ്തേ ഗാന്ധിജി.’
ഗാന്ധിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന് മനു വിചാരിച്ചു. മാറിനിൽക്കണമെന്നു സൂചിപ്പിച്ചുകൊണ്ട് അവൾ പതുക്കെ ഒരു കൈ നീട്ടി ചലിപ്പിച്ചു. ‘സഹോദരാ, ബാപ്പു ഇപ്പോൾത്തന്നെ പത്തുമിനിട്ട് വൈകിപ്പോയി.’ അവൾ പതുക്കെ പറഞ്ഞു. ആ നിമിഷം നാഥുറാമിന്റെ ഇടതുകൈ ഒറ്റക്കുതിപ്പിൽ അവളെ ശക്തിയായി തള്ളിമാറ്റി. വലതുകൈയിൽ കറുത്ത ബെറെറ്റ കൈത്തോക്ക് തെളിഞ്ഞു കാണാനായി. നാഥുറാം മൂന്നുതവണ കാഞ്ചിവലിച്ചു. മൂന്നു വെടിപൊട്ടലുകൾ ആ പ്രാർഥനാമൈതാനത്തെ ശാന്തതയെ ശിഥിലമാക്കി. നാഥുറാം ഗോഡ്സെ പരാജയപ്പെട്ടില്ല. അയാളുടെ നേർക്ക് നടന്നടുത്തുകൊണ്ടിരുന്ന ആ ശുഷ്കശരീരത്തിന്റെ നെഞ്ചിൽത്തന്നെ ആ മൂന്നു വെടിയുണ്ടകളും തുളഞ്ഞുകയറി.
നാഥുറാം തട്ടിത്തെറിപ്പിച്ച നോട്ടുബുക്കും കോളാന്പിയും കൈക്കലാക്കാൻ പരതുകയായിരുന്ന മനു വെടിയൊച്ചകൾ കേട്ടു. അവൾ തല പൊക്കി നോക്കി. കൈ തൊഴുതുപിടിച്ചു അവളുടെ പ്രിയപ്പെട്ട ബാപ്പു പ്രാർഥനാവേദിയിലേക്ക് ഒരവസാന ചുവടുകൂടി വയ്ക്കാനായി മുന്നോട്ടായുന്നതായി അവൾ കണ്ടു. തിളങ്ങുന്ന വെള്ള ഖദർത്തുണിയിൽ രക്തത്തിന്റെ നിറം പരക്കുന്നതവൾ കണ്ടു. ‘ഹേ, രാമാ- ഹാ, ദൈവമേ’ എന്നദ്ദേഹം ഉച്ചരിച്ചു. അടുത്ത നിമിഷത്തിൽ നിർജീവമായ ഒരു ചെറിയ ഭാണ്ഡംപോലെ അവളുടെയടുത്ത് അദ്ദേഹം പതുക്കെ നിലത്തുവീണു. തന്റെ ജീവചൈതന്യം ആജ്ഞാപിച്ചവിധം ഘാതകനെ അഭിവാദനം ചെയ്തു. അഞ്ചുമണി കഴിഞ്ഞ് 17 മിനിട്ടായിരുന്നു അപ്പോൾ.