വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായകൻ കൈലാഷ് ഖേർ. ജീവിതം വഴിമുട്ടിയെന്നു സ്വയം ഉറപ്പിച്ച ഒരു നിമിഷം, തന്റെ ഇരുപതാം വയസിൽ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കൈലാഷിനെ ജീവന്റെ വില പഠിപ്പിച്ചത് തലയിലേറ്റ ഒരു അടിയാണ്.
നീന്താൻ അറിയില്ലെങ്കിൽ പിന്നെന്തിനാണ് ചാടിയത്?
ഗംഗാനദിയിൽനിന്നു ഇരുപതുകാരനായ കൈലാഷിനെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചയാൾ ആദ്യം ചോദിച്ച ചോദ്യം.
മരിക്കാൻ!
കൈലാഷിന്റെ ഉത്തരം.
അതുകേട്ടതും അയാൾ കൈവീശി തലയിൽ ഒറ്റയടിയാണ്. തന്നെ ജീവിതത്തിന്റെ മൂല്യം എന്തെന്നു പഠിപ്പിച്ചത് ആ അടിയാണെന്നു സമ്മതിക്കുന്നു അനന്യമായ ശബ്ദത്തിന്റെ ഉടമയായ ഇന്നത്തെ ജനപ്രിയ ഗായകൻ. കഴിഞ്ഞദിവസം ഒരു പോഡ്കാസ്റ്റിലാണ് കൈലാഷ് ഖേർ തന്റെ ജീവിതകഥ വെളിപ്പെടുത്തിയത്.
കഷ്ടപ്പാടുകളുടെ കാലം
""വിചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഒരുപാടു ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. ഇരുപതോ ഇരുപത്തൊന്നോ വയസുള്ളകാലത്താണ് ഡൽഹിയിൽ എക്സ്പോർട്ട് ബിസിനസ് തുടങ്ങിയത്. ജർമനിയിലേക്ക് കൗതുകവസ്തുക്കൾ കയറ്റി അയയ്ക്കുന്ന പരിപാടിയായിരുന്നു.
ഒരുദിവസം പെട്ടെന്നാണ് ആ ബിസിനസ് പൊളിഞ്ഞത്. എന്തുചെയ്യണമെന്നറിയാത്ത സമയം. ആത്മീയതയിലേക്കു തിരിയാമെന്നുറച്ച് ഋഷികേശിലേക്കു പോയി. അവിടെയും കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ഞാനതിനു യോജിച്ചയാളല്ല എന്നു നിരന്തരം തോന്നിക്കൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം പ്രായത്തിൽ ചെറുപ്പം. അവരുടെ വീക്ഷണങ്ങൾ എന്റേതുമായി ചേരുന്നുമില്ല. എല്ലായിടത്തും തോൽവിയാണല്ലോ എന്ന നിരാശ മെല്ലെ മെല്ലെ എന്നെ മൂടി. അങ്ങനെ ഗംഗയിൽ ചാടി ജീവനൊടുക്കാമെന്നു തീരുമാനിച്ചു''- കൈലാഷ് പറയുന്നു. തുടർന്നു നടന്ന സംഭവമാണ് മുകളിൽ വായിച്ചത്.
ഉദിച്ചുയരാൻ ഒരു കാലം
പനിനീർപ്പൂവിതളുകൾ വിരിച്ച പാതയില്ലെങ്കിലും കൈലാഷ് ഖേറിനു മുന്നോട്ടുള്ള സഞ്ചാരം പിന്നീടത്ര ദുഷ്കരമായില്ല. ആ അടിയുടെ ചൂടു നൽകിയ ആത്മവിശ്വാസം എന്നും ഒപ്പമുണ്ടായിരുന്നു. ഇന്നു കൈലാഷിനു മാത്രം പാടി ഫലിപ്പിക്കാവുന്ന പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നു. തേരീ ദീവാനി, ചാന്ദ് സിഫാരിഷ്, യുൻഹി ചലാ ചൽ രാഹി, യാ രബ്ബാ തുടങ്ങിയ പാട്ടുകൾ ഓർമയിൽ തെളിയുന്നത് കൈലാഷിന്റെ അനന്യമായ സ്വരത്തിലാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമാ സംഗീതരംഗത്ത് കൈലാഷ് നിറഞ്ഞുനിൽക്കുന്നു. രാജ്യമെന്പാടും ആരാധകരെ നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. നാടോടി, സൂഫി സംഗീതധാരകളാണ് അദ്ദേഹത്തിന്റെ ശക്തി.
ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കാശ്മീരി കുടുംബത്തിൽ 1973ലാണ് കൈലാഷ് ജനിച്ചത്. പിതാവ് മെഹർ സിംഗ് ഖേർ പരന്പരാഗത നാടോടി ഗായകനായിരുന്നു. നാലാം വയസുമുതൽ കൈലാഷ് പാടിത്തുടങ്ങി. അന്നേ പവർഫുൾ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു ശബ്ദം!
ഗുരുവിനെത്തേടി...
സംഗീതം കൂടുതൽ പഠിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി 14-ാം വയസിൽ കൈലാഷ് ഗുരുവിനെത്തേടി വീടുവിട്ടിറങ്ങി. പലയിടത്തുമായി സംഗീതം പഠിക്കുകയും ചെറിയ പ്രതിഫലത്തിന് കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ മനസിൽക്കണ്ടതുപോലെ ഒരു ഗുരുവിനെ കൈലാഷിനു കിട്ടിയില്ല. മഹാഗായകരെ കേട്ടു പഠിക്കാം എന്നു തീരുമാനിച്ചത് അങ്ങനെ. പണ്ഡിറ്റ് കുമാർ ഗന്ധർവ, പണ്ഡിറ്റ് ഗോകുലോത്സവ് ജി മഹാരാജ്, പണ്ഡിറ്റ് ഭീംസെൻ ജോഷി തുടങ്ങിയവരെയും പിന്നീട് നസ്രത് ഫത്തേഹ് അലി ഖാൻ, ലതാ മങ്കേഷ്കർ എന്നിവരെയും മാനസ ഗുരുക്കന്മാരാക്കി.
മനസുറപ്പില്ലാത്ത നിമിഷത്തിൽ നടത്തിയ ആത്മഹത്യാ ശ്രമത്തിൽനിന്നു രക്ഷിക്കപ്പെട്ടശേഷം കുറച്ചുകാലം സിംഗപ്പൂരിലും തായ്ലൻഡിലും ചെലവഴിച്ചു. പിന്നീടു തിരിച്ചെത്തി ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടി. മുംബൈയിലെ സംഗീതലോകം ലക്ഷ്യമിട്ട് 2001ൽ അവിടെയെത്തിയെങ്കിലും ഏറെ ശ്രമകരമായിരുന്നു തുടക്കകാലം. തീർത്തും മോശം സാഹചര്യങ്ങളിൽ ജീവിക്കേണ്ടിയും വന്നു. ചെറിയ സംഗീതപരിപാടികളും ജിംഗിളുകളും അന്നന്നത്തെ ആഹാരത്തിനു വഴികാണിച്ചുകൊണ്ടിരുന്നു.
അന്ദാസ് എന്ന ചിത്രത്തിൽ പാടാൻ അവസരം കിട്ടയതു വഴിത്തിരിവായി. റബ്ബാ ഇഷ്ഖ് ന ഹോവേ എന്ന ഗാനം ഹിറ്റാവുകയും ചെയ്തു. വൈസാ ഭീ ഹോതാ ഹേ- പാർട്ട് ടു വിലെ അല്ലാ കേ ബന്ദേ ഇറങ്ങിയതോടെ ഹിന്ദിയിലെ ഒഴിവാക്കാനാവാത്ത സ്വരങ്ങളിലൊന്നായി കൈലാഷ് ഖേർ.
എ.ആർ. റഹ്്മാൻ പറഞ്ഞതിങ്ങനെ:
ഖേറിന് സമാനതകളില്ലാത്ത, മിനുക്കമില്ലാത്ത, ഹൈ-പിച്ച് ശബ്ദമുണ്ട്. ആത്മാവുള്ള ശബ്ദം. അയാളെ ആദ്യം കേട്ടത് എനിക്ക് ഓർമയുണ്ട്. എനിക്കൊരു പുതിയ ശബ്ദം, ശക്തമായ ശബ്ദം വേണമെന്ന് ഒരിക്കൽ ഗാനരചയിതാവ് മെഹ്ബൂബിനോടു പറഞ്ഞിരുന്നു. താങ്കൾക്കുവേണ്ടയാളെ എനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് കൈലാഷിനെ എന്റെയടുത്തേക്കു പറഞ്ഞയച്ചു. ആ സ്വരം കേട്ടനിമിഷം എനിക്കു തോന്നിയത് അതിന് അനന്യമായൊരു ഇടം ഉണ്ടെന്നാണ്. അല്ലാ കേ ബന്ദേ ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ട്..
സിനിമാപ്പാട്ടുകളും, ഗസലുകളും, സൂഫി സംഗീതവും, ടെലിവിഷൻ, സ്റ്റേജ് പരിപാടികളുമെല്ലാമായി ആ സ്വരം ഒരുപാട് ആത്മാവുകളെ തൊട്ടുകൊണ്ടിരിക്കുന്നു.
ഹരിപ്രസാദ്