ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റെജി ജോസഫ്
Saturday, June 7, 2025 7:03 AM IST
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
സുഖകരമായ ഇരിപ്പിടം, എസിയുടെ കുളിർമ, ചുറ്റും പതിനായിരക്കണക്കിനു പുസ്തകങ്ങൾ... ഇതൊക്കെയുണ്ടായിട്ടും ഒരു പുസ്തകമെടുത്തു വായിക്കാൻ മടിക്കുന്നവർ മറയൂരിലെ ഈ കാഴ്ചയൊന്നു കാണണം. മറയൂരിലെ ചിന്നാർ വന്യജീവിസങ്കേതത്തോടു ചേർന്ന ഊരുകളിലെ ഗോത്രവാസികൾ വായനയുടെ രസത്തിലാണ്. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങളില്ല, ഗ്ലാമർ ഷെൽഫുകളില്ല, ആവശ്യത്തിനു വെളിച്ചമില്ല, ചുറ്റുപാടുമാണെങ്കിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഘോരവനങ്ങൾ... എന്നിട്ടും അവർ വായിക്കുകയാണ്.
കാടും കാട്ടരുവിയും മലകളും അതിരിടുന്ന ഒൻപതു കോളനികളിലെ ബോധി വായനശാലകൾ ഇന്ന് ആദിവാസികളുടെ അറിവിടങ്ങളായി മാറിയിരിക്കുന്നു. റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
ബോധി രസം
ഗോത്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി 2016ലാണ് വനംവകുപ്പ് ബോധി വായനശാലകൾക്കു തുടക്കമിട്ടത്. ഇടുക്കി ജില്ലയുടെ വടക്കേയറ്റത്ത് തമിഴ്നാട് അതിരിടുന്ന ചിന്നാർ, ആലംപെട്ടി, ഇരുട്ടള എന്നീ മൂന്ന് ഊരുകളിലായിരുന്നു തുടക്കത്തിൽ ബോധി വായനാകേന്ദ്രങ്ങൾ തുറന്നത്.
അടുത്ത വർഷം പാളപ്പെട്ടിയിലും പുതുക്കുടിയിലും ലൈബ്രറികൾ ആരംഭിച്ചു. പിന്നീട് ഈച്ചാംപെട്ടി, വെള്ളക്കല്ല്, തായണ്ണൻകുടി, ചന്പക്കാട്, ഓളെവയൽ കോളനികളിലും വായനശാലകൾ വന്നു. ആദിവാസികളുടെ പാർപ്പിടങ്ങളോടു ചേർന്ന ചെറിയ മുറികളിലും അങ്കണവാടിയിലും കമ്യൂണിറ്റി സെന്ററിലുമൊക്കെയാണ് വായനശാലകളുടെ പ്രവർത്തനം.
വന്യതയുടെ തണലിൽ മുതിർന്നവരും കുട്ടികളും ഇവിടെ പുസ്തകങ്ങൾ വായിച്ചു രസിക്കുന്നു, അറിവ് നേടുന്നു. എഴുത്തും വായനയും അറിയാവുന്ന മുതിർന്നവർ കുട്ടികൾക്കു കുട്ടിക്കഥകൾ വായിച്ചുകൊടുക്കും. പ്ലസ് ടു വരെ പഠിപ്പുള്ള ചെറുപ്പക്കാർ പിഎസ്സി ഉൾപ്പെടെ മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നതും വായനശാലയിലാണ്.
ചിന്നാർ വന്യജീവി സങ്കേതത്തിൽ അധിവസിക്കുന്ന വനവാസികളേറെയും മുതുവാൻ, ഹിൽപുലയ വിഭാഗക്കാരാണ്. ഒറ്റപ്പെട്ട പതിനൊന്ന് ഊരുകളിലെ ജനസംഖ്യ 1,750 മാത്രം. ഇപ്പോഴും അൻപതു ശതമാനം മാത്രമാണ് ഇവിടെ സാക്ഷരത. എഴുത്ത് അറിയാത്തവർ അറിവുള്ളവരുടെ വായന കാണാനും കേൾക്കാനും വായനശാലയിലെത്തും. പഠിപ്പുള്ളവർ ഉറക്കെ വായിക്കുന്പോൾ അവർ കേട്ടിരിക്കും.
ലോക വാർത്തകളും മഹാസംഭവങ്ങളും വനവാസികൾ അറിയുന്നത് വായനശാലകളിലെ ഉൗരുകൂട്ട വർത്തമാനങ്ങളിൽ നിന്നാണ്. വനംവകുപ്പിന്റെ അഭ്യർഥനപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സമ്മാനിച്ച 25,000 പുസ്തകങ്ങളാണ് വായനശാലകളിലുള്ളത്. പഴയ പുസതകങ്ങൾ സമ്മാനിച്ച അഭ്യുദയകാംക്ഷികളും ഏറെയുണ്ട്.
ദേവികുളം താലൂക്കിൽപ്പെട്ട ചിന്നാർ വന്യജീവികേന്ദ്രത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന വനവാസികൾക്ക് ബോധി വായനശാലകൾ വലിയ തുണയാണെന്നു ലൈബ്രറി കോ-ഓർഡിനേറ്റർ മിനി കാശി പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്സിലുമായി ഈ ഗ്രന്ഥാലയങ്ങൾക്കു അഫിലിയേഷനുണ്ട്. പുസ്തകങ്ങൾ വാങ്ങാൻ നിലവിൽ ലൈബ്രറി കൗണ്സിലിന്റെ ഗ്രാന്റും ലഭിക്കും. ചിന്നാർ ചെക്ക് പോസ്റ്റിലെ വായനശാലയിൽനിന്നാണ് വനാന്തര ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം.
സമൂഹവായന
സ്ത്രീകൾക്ക് ആദ്യമൊക്കെ വായനശാലയിലേക്കു വരാൻ മടിയായിരുന്നു. സമൂഹ വായന എന്ന ആശയം ഗോത്രവർഗക്കാർക്ക് ആദ്യം ഉൾക്കൊള്ളാനായില്ല. ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുന്ന കുട്ടികളും ലൈബ്രറിയിലെത്താൻ മടിച്ചു. സ്കൂളിൽ പോയിട്ടുള്ളവരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൗരുകൾ കയറിയിറങ്ങി ഗോത്രവാസികളെ വായനശാലയിലേക്കു വിളിച്ചുകൊണ്ടുവരികയായിരുന്നു.
വായന വശമുള്ളവർ നാടോടിക്കഥകളും കുട്ടിക്കവിതകളും കുട്ടികൾക്കു വായിച്ചുകൊടുക്കാൻ തുടങ്ങിയതോടെ അവർക്കു താത്പര്യമായി. തനിയെ വായിക്കാൻ പഠിക്കണമെന്ന ആഗ്രഹത്തിൽ കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങി. ആദിവാസികൾക്കു തമിഴ് പുസ്തകങ്ങളും ഇഷ്ടമാണ്.
സ്കൂളിൽ പോകുന്ന കുട്ടികൾക്കു പ്രയോജനപ്പെടാനായി മലയാളം വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതായി മിനി കാശി പറഞ്ഞു. ഒത്തുചേരലുകൾക്കും ഗോത്രകലാ പരിപാടികൾക്കുമുള്ള കമ്യൂണിറ്റി ഹബ്ബായും ബോധി ലൈബ്രറികൾ മാറിയിട്ടുണ്ട്.
പത്താം ക്ലാസ് പാസായ ഊരുവാസികളാണ് ലൈബ്രേറിയൻമാർ. ഇവർക്കു ചെറിയ മാസ വേതനവും നൽകും. നോവലുകൾ, ചെറുകഥകൾ, നാടോടിക്കഥകൾ, ചരിത്രം, പുരാണം എന്നിങ്ങനെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തക ശേഖരമുണ്ട്. ചിലപ്പതികാരം ഉൾപ്പെടെ തമിഴ് പുസ്തകങ്ങൾക്കും വായനക്കാർ ഏറെ.
മലയാളവും തമിഴും ലിപിയില്ലാത്ത തനതു ഗോത്രഭാഷയും ഇവർ സംസാരിക്കും. വായനശാലയിൽനിന്നു പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നവരുമുണ്ട്. മുള കെട്ടി പുല്ലുമേഞ്ഞ കുടിലിനുള്ളിലെ അരണ്ട വെളിച്ചത്തിലാണ് വായന.
ചിന്നാറിലെ പ്രതാപൻ ഇതിനകം വായിച്ചു തീർത്തത് ആയിരത്തിലേറെ പുസ്തകങ്ങൾ. സർക്കാരിന്റെ വാത്മീകം പദ്ധതിയിൽ വായനശാലകൾ കേന്ദീകരിച്ചു നടത്തിയ കരിയർ പരിശീലനത്തിലൂടെ ചന്പക്കാട് ഊരിലെ സവിത, കമ്മാളൂരിലെ രവിചന്ദ്രൻ, ഒളെവയലിലെ മണി എന്നിവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം ലഭിച്ചു.
രാവിലെ എട്ടു മുതൽ 9.30 വരെയും വൈകുന്നേരം അഞ്ചു മുതൽ ആറര വരെയുമാണ് വായനശാലകളുടെ പ്രവർത്തനം. രാവിലെ പുസ്തക വായനയ്ക്കും വായനകേൾക്കലിനും ശേഷം ഇവർ പണിക്കു പോകും. പുൽത്തൈലം വാറ്റുകയാണ് ഏറെപ്പേരുടെയും ജോലി.
വനംവകുപ്പിന്റെ സഹകരണത്തിൽ ചെറുധാന്യ കൃഷി (മില്ലറ്റ്) എല്ലാ ഉൗരുകളിലുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗോത്രവാസി മില്ലറ്റ് കൃഷിയിടമായി കൃഷിവകുപ്പിന്റെ അവാർഡ് ലഭിച്ചതും തായണ്ണൻകുടിക്കാണ്. റാഗി, വരക്, ചാമ, തിന, മണിച്ചോളം, ബജ്റ തുടങ്ങി പതിനഞ്ച് ഇനം ധാന്യങ്ങൾ ഇവർ കൃഷി ചെയ്യുന്നു.
പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചിന്നാർ വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ കലവറയാണ്. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ഇവിടം വംശനാശ ഭീഷണി നേരിടുന്ന ചാന്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും ഹനുമാൻ കുരങ്ങുകളുടെയും വാസസ്ഥലം കൂടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഫേസ് ബുക്ക് പോസ്റ്റാണ് ബോധി വായനശാലകൾക്കു നിമിത്തമായത്. ചന്ദനക്കാടുകളുള്ള ചിന്നാർ വന്യജീവി സങ്കേതത്തിലെ കോളനികളിൽ വനവായനശാലകൾ തുറക്കാനുള്ള ആഗ്രഹം "ടേക്കിംഗ് ബുക്സ് ടു ദ വൈൽഡ്' എന്ന പേരിലാണ് വനംവകുപ്പ് പോസ്റ്റ് ചെയ്തത്. ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭുവും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദുമാണ് ഇതിനു മുൻകൈയെടുത്തത്.
ആയിരക്കണക്കിനു പുസ്തകങ്ങൾ എത്തിക്കാമെന്ന ഉറപ്പാണ് മണിക്കൂറുകൾക്കുള്ളിൽ മറുപടിയായി പലേടങ്ങളിൽനിന്നു ലഭിച്ചത്. ചിന്നാർ ചെക്പോസ്റ്റിനു സമീപം ഉപയോഗ ശൂന്യമായിക്കിടന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് വനംവകുപ്പ് ലൈബ്രറിക്കു സജ്ജമാക്കിയത്. അങ്ങനെ അറിവിന്റെ വെളിച്ചം ബോധിയിലൂടെ ഊരുകളിലേക്കു പടരുകയാണ്.