പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ജോൺസൺ പൂവന്തുരുത്ത്
Saturday, June 14, 2025 8:30 PM IST
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആരെയും പ്രചോദിപ്പിക്കും. നാട്ടിലെ പലചരക്കു കടയിൽനിന്നു ഗുജറാത്തിലെ മൾട്ടിനാഷണൽ കന്പനിയിലെ പ്രധാന പദവിയിലെത്തിയ കഥ വായിക്കാം.
പഠനം ഇല്ലാത്ത ദിവസവും സ്കൂളിൽനിന്നു നേരത്തെ വരുന്ന ദിവസവും ബാബു തോമസ് എന്ന കൗമാരക്കാരനു വലിയ ആഹ്ലാദമായിരുന്നു. മറ്റൊന്നുമല്ല, കട്ടപ്പന ടൗണിലുള്ള അപ്പന്റെ പലചരക്കു കടയിൽ പോകാം. കട്ടപ്പന ചെന്പകത്തിനൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അദ്ദേഹത്തിന്റെ പലചരക്കുകടയും അക്കാലത്തു കട്ടപ്പനക്കാർക്ക് സുപരിചിതം.
അപ്പന്റെ കൂടെ കടയിൽ പോകുന്നതും അവിടെ വരുന്നവർക്കു സാധനങ്ങൾ ചോദിച്ചു തൂക്കി കൊടുക്കുന്നതുമെല്ലാം ബാബുവിനും ഹരം. കടയിൽ എത്തുന്ന ആളുകളോടു സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം ആ പയ്യൻ ശരിക്കും ആസ്വദിച്ചു. അല്ലെങ്കിലും നാലു പതിറ്റാണ്ട് മുന്പ് കട്ടപ്പന ടൗണിലെ കുട്ടികൾക്കു വിനോദത്തിനു ഇതൊക്കെയല്ലാതെ മറ്റു കാര്യമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതേ ആവേശം
ആ പലചരക്കുകടയിൽനിന്ന് ആളുകളോട് ഇടപെടുന്നതും അവരെ കൈകാര്യം ചെയ്യുന്നതും പഠിച്ച പയ്യൻ നാലു പതിറ്റാണ്ടുകൾക്കിപ്പുറം ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു മൾട്ടിനാഷണൽ കന്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ തലപ്പത്ത് അതേ ആവേശത്തോടെ കർമനിരതൻ. ഗുജറാത്തിൽ അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഷാൽബി ലിമിറ്റഡ് കന്പനിയുടെ ചീഫ് ഹ്യുമൻ റിസോഴ്സ് ഒാഫീസറായ ബാബു തോമസ് മറ്റൊരു നേട്ടത്തിന്റെ ആഹ്ലാദത്തിലാണിപ്പോൾ.
2025ൽ ദി ഇക്കണോമിക്സ് ടൈംസ് തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഈ മലയാളിയും ഇടംപിടിച്ചു. കട്ടപ്പനയിലെ പലചരക്കുകടയിൽനിന്നാണ് ഈ നേട്ടങ്ങളുടെ തുടക്കമെന്നു പറയാൻ അദ്ദേഹത്തിനു തെല്ലും മടിയില്ല.
പിടിച്ചുകയറിയ ശരാശരിക്കാരൻ
സ്കൂൾ പഠനകാലത്തൊക്കെ ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു താനെന്നു ബാബു തോമസ് പറയുന്നു. നാട്ടിലെ പ്രൈവറ്റ് കോളജിൽനിന്നു ഡിഗ്രി നേടി കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലായിരുന്നു പിജി പഠനം.
ഇതിനിടയിൽ പിതാവിന്റെ ഒരു സുഹൃത്തിന്റെ മകൻ കോട്ടയത്ത് ഒരു കന്പനിയിൽ എച്ച്ആർ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു എന്ന വർത്തമാനം കേട്ടു. അതോടെ എച്ച്ആർ എന്നത് മനസിലെവിടെയോ കയറിപ്പറ്റി. അങ്ങനെയിരിക്കെ ഗുജറാത്തിൽ പഠനത്തിനു പോയ അയൽവാസിയും സഹപാഠിയുമായിരുന്ന സ്കറിയ ഗുജറാത്തിലേക്കു ക്ഷണിച്ചു. അതൊരു തുടക്കമായിരുന്നു.
ഗുജറാത്തിൽ എത്തിയിട്ട് 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേരളത്തിൽനിന്നു പഠനം കഴിഞ്ഞ് എത്തുന്നവർക്ക് അന്നു ഗുജറാത്തിൽ നല്ല മതിപ്പായിരുന്നു. എൽഎൽബിയും അഹമ്മദാബാദിൽനിന്ന് ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് എച്ച്ആർ ജോലിക്കു തുടക്കമിട്ടത്.
വാഡിലാൽ, ഗുജറാത്ത് അംബുജ, ബാങ്ക് ഒാഫ് ബറോഡ, ജിവികെ ഗ്രൂപ്പ് എന്നിവിടങ്ങളിലെല്ലാം എച്ച്ആർ വിഭാഗത്തിന്റെ ചുമതല വഹിച്ചു. കഴിഞ്ഞ എട്ടു വർഷമായി മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയിൻ നടത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാൽബി ലിമിറ്റഡിൽ.
നടന്ന വഴികൾ മറക്കാതെ
ഗ്രാമീണ ചുറ്റുപാടിൽനിന്ന് സ്വന്തം അധ്വാനംകൊണ്ട് മികച്ച കരിയർ കണ്ടെത്തിയ മാതൃകയും മാനവവിഭവശേഷി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും മറ്റുള്ളവർക്കു പരിശീലനവും ക്ലാസുകളും കൊടുക്കുന്നതിലുള്ള മികവുമൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തെ ഇക്കണോമിക് ടൈംസ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഭാര്യ ബെറ്റി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ്. മകൾ രേഷ്മ മോർഗൻ സ്റ്റാൻലി കന്പനിയിൽ ജോലി ചെയ്യുന്നു. മകൻ സുബിൻ എൻജിനിയറിംഗിൽ ബിരുദാനന്തബിരുദ വിദ്യാർഥി. കാഞ്ഞിരപ്പള്ളിയിൽനിന്നു കുടിയേറിയതാണ് ചെന്പകത്തിനൽ കുടുംബം.
വിവാഹജീവിതത്തിൽ 63 വർഷങ്ങൾ പിന്നിട്ട പിതാവ് ജോസഫ് തോമസും അമ്മ ത്രേസ്യാമ്മയുമാണ് എക്കാലത്തെയും തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ ഇടയ്ക്കിടെ അദ്ദേഹം കട്ടപ്പനയിൽ എത്താറുണ്ട്. മൂത്ത സഹോദരൻ സണ്ണി അഗ്രികൾച്ചറൽ കോർപറേറ്റീവ് ബാങ്കിൽനിന്നു വിരമിച്ചു. സഹോദരി ഷേർളി അധ്യാപികയായിരുന്നു.
മറ്റൊരു സഹോദരൻ ജെമിനിയും കുടുംബവും കട്ടപ്പനയിൽ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള ബിസിനസിൽ സജീവം. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 11 വർഷം അൾത്താര ബാലനായിരുന്നതിന്റെ മധുരമുള്ള ഒാർമ ഇന്നും ആത്മീയബലമാണെന്നും ആദ്യ കാലത്തു പ്രതിസന്ധിയുടെയും ബുദ്ധിമുട്ടുകളുടെയും പലഘട്ടങ്ങളിലും പള്ളിയാണ് കുടുംബത്തിനു താങ്ങായി മാറിയതെന്നും ബാബു തോമസ് ഓർമിക്കുന്നു.