കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരേ സർക്കാരുകളുടെ കൊള്ളയ്ക്കെതിരേ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ നിന്ന് വയനാട് കളക്ടറേറ്റിലേക്ക് ലോംഗ് മാർച്ച് നടത്തി.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മാർച്ച് നയിച്ചു. രാവിലെ പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർഥനകൾക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയിൽ നിന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസിന് പതാക കൈമാറി മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. ദുരിതബാധിതരുടെ പുനരധിവാസത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന് തങ്ങൾ പറഞ്ഞു.
സർവവും നഷ്ടപ്പെട്ട മനുഷ്യരുടെ ആവശ്യങ്ങളെ സർക്കാർ നിസാരമായാണ് കാണുന്നത്. ഉരുൾദുരന്തബാധിതർ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം സർക്കാരിന്റെ നിസംഗതയാണ്. പുനരധിവാസം പൂർണമായി നടപ്പാക്കുന്നതുവരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു. നൂറുകണക്കിന് യൂത്ത് ലീഗ് പ്രവർത്തകർ കാൽനട ജാഥയിൽ അണിനിരന്നു.
ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുക, തുടർ ചികിത്സക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴിൽ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് ലോണ് സർക്കാർ ഏറ്റെടുക്കുക, അർഹരായവരെ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് ലോംഗ് മാർച്ച് നടത്തിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സന്ദീപ് വാര്യർ എന്നിവർ പ്രസംഗിച്ചു.
ലോംഗ് മാർച്ചിന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ജില്ലാ പ്രസിസന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ, സീനിയർ വൈസ് പ്രസിഡന്റ് എ.പി. മുസ്തഫ, ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ, സമദ് കണ്ണിയൻ, പി.കെ. സലാം തുടങ്ങിയവർ നേതൃത്വം നൽകി.