മേളക്കൊഴുപ്പിൽ കണ്ണൂർ
കണ്ണൂർ: നഗരത്തിൽ ആവേശത്തിരയിളക്കി പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. കണ്ണൂരിൽ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം ആകാശത്തോളമായിരുന്നു. പ്രത്യേക വാഹനങ്ങളിലേറിയാണ് സ്ഥാനാര്‍ഥികള്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി വിളിച്ചോതുന്ന കൊട്ടിക്കാലാശമാണ് ഇന്നലെ നഗരത്തിൽ നടത്തിയത്. ആയിരക്കണക്കിന് പ്രവർത്തകരെയാണ് മുന്നണികൾ അണിനിരത്തിയത്. പ്രകടനത്തിന് വാദ്യമേളങ്ങൾ കൊഴുപ്പേകിയതിനൊപ്പം പാട്ടിന്റെ ഈണത്തിനനുസരിച്ച് നൃത്തംവയ്ക്കുന്ന പ്രവർത്തകർ നഗരമാകെ നിറഞ്ഞു.
കണ്ണൂർ സിറ്റിയിൽ ആരംഭിച്ച യുഡിഎഫ് റോഡ്ഷോയിലും കൊട്ടികലാശത്തിലും ആയിരങ്ങൾ പാട്ടും നൃത്തച്ചുവടുകളുമായി നഗരത്തിന് ദ്യശ്യവിരുന്ന് ഒരുക്കി. പ്ലാസയ്ക്കു സമീപത്തെ എസ്ബിഐ ജംഗ്ഷനിൽ സമാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർഥി കെ. സുധാകരന് ഒപ്പം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പരിപാടികൾക്ക് നേതൃത്വം നൽകി.
താവക്കര ബസ്സ്റ്റാൻഡിൽ നിന്ന് വാദ്യമേളങ്ങളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടന്ന പ്രകടനം എൽഡിഎഫിന്റെ ദേശിയ നേതാക്കൾ നയിച്ചു. താവക്കരയിൽ നിന്ന് തുടങ്ങി റെയിൽവേ മുത്തപ്പൻ കോവിൽ വഴി റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻകോവിൽ, മുൻസിപ്പൽ ബസ്സ്റ്റാൻഡ് വഴി കാൽടെക്സ് കെഎസ്ആർടിസി പരിസരത്ത് സമാപിച്ചു. സമാപന പരിപാടിയിൽ എൽഡിഎഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു.സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി, സ്ഥാനാർഥി എം.വി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ പ്രചാരണ റാലി കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് നിന്നാരംഭിച്ച് പഴയ ബസ്സ്റ്റാൻഡില്‍ സമാപിച്ചു. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.ബിജെപി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാലി വാത്യാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കടലിരന്പമായി കാസർഗോഡ്
കാസർഗോഡ്: മൂന്നു മുന്നണികളുടെയും നേതാക്കളും പ്രവർത്തകരും വിവിധയിടങ്ങളിൽ ആവേശക്കടലുകൾ തീർത്തു. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ പ്രചാരണ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കളനാട് നിന്നാരംഭിച്ച പ്രചാരണ ജാഥ കാസർഗോഡ് ടൗണിലാണ് സമാപിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് യുവജനസംഘടനകളുടെ റോഡ് ഷോ ജാഥയ്ക്കൊപ്പം ചേർന്നതോടെ കൊട്ടിക്കലാശം ആവേശോജ്വലമായി.
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ രാവിലെ ഹൊസങ്കടിയിൽ നിന്നാരംഭിച്ച റോഡ്ഷോ വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് പയ്യന്നൂരിൽ സമാപിച്ചു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെ ആനയിച്ച് കൊട്ടിക്കലാശം നടന്നു. ടി.ഐ.മധുസൂദനൻ എംഎൽഎ, സി.കൃഷ്ണൻ, പി.സന്തോഷ്, പി.ശശിധരൻ, ഇക്ബാൽ പോപ്പുലർ, പി.യു.രമേശൻ, കെ.ഹരിഹർകുമാർ എന്നിവർ നേതൃത്വം നൽകി.
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ കൊട്ടിക്കലാശം കാസർഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നാരംഭിച്ച് പ്രസ് ക്ലബ് ജംഗ്ഷനിൽ സമാപിച്ചു. ക്രെയിനിനു മുകളിൽ കയറിയാണ് സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. താമര ചിഹ്നത്തിലുള്ള വർണ്ണക്കുടകളും ബലൂണുകളും പ്രകടനത്തിന് മാറ്റുകൂട്ടി. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറും മുതിർന്ന നേതാവും സംസ്ഥാന സമിതി അംഗവുമായ സവിത ടീച്ചറും സ്ഥാനാർഥിക്കൊപ്പം നൃത്തത്തിൽ അണിനിരന്നു.
വൻകരയായി തലശേരി
തലശേരി: വടകര മണ്ഡലത്തിലെ മൂന്ന് മുന്നണികളുടേയും കലാശക്കൊട്ടിന് തലശേരി നഗരം സാക്ഷിയായി. പഴയ ബസ് സ്റ്റാൻഡിൽ എൽഡിഎഫ് പ്രചാരണ സമാപനത്തിൽ സ്ഥാനാർഥി കെ.കെ ശൈലജയ്ക്കൊപ്പം പി.വി. അൻവറും പങ്കെടുത്തു. റോഡ് ഷോയും ഡിജെയും നൃത്ത നൃത്ത്യങ്ങളുമുൾപ്പെടെ പ്രചാരണത്തിന് കൊഴുപ്പേകി.
പുതിയ ബസ് സ്റ്റാൻഡിൽ മണവാട്ടി ജംഗ്ഷനു സമീപം നടന്ന യുഡിഎഫ് സമാപന പരിപാടിയിലേക്ക് സ്ഥാനാർഥി ഷാഫി പറമ്പിൽ റോഡ് ഷോയോടെയാണ് എത്തിയത്. വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടം, പാറക്കൽ അബ്ദുള്ള തുടങ്ങിയ നേതാക്കൾ ഷാഫിക്കൊപ്പം കലാശക്കൊട്ടിൽ പങ്കെടുത്തു. ഡിജെയും പാരച്ചൂട്ടും ഉൾപ്പെടെ കലാശക്കൊട്ടിന് മികിവേകി.
ക്ലോക്ക് ടവറിനു സമീപമാണ് എൻഡിഎ യുടെ പ്രചാരണ സമാപനം നടന്നത്. സ്ഥാനാർഥി പ്രഭുൽ കൃഷ്ണൻ തന്നെയായിരുന്നു പ്രധാന താരം. ഡിജെ ഉൾപ്പെടെ ഒരുക്കി പ്രചാരണത്തിന് കൊഴുപ്പേകി.