"എന്‍റെ കഥകൾ എന്നല്ല. എന്‍റേതായ കഥകൾ' എന്ന് വിളിച്ചു പറയുന്നിടത്ത് പേരിൽ തന്നെ ഒരു പുസ്തകം സംശയരഹിതമായ തന്‍റെ അസ്തിത്വം വെളിപ്പെടുത്തുന്നു. എന്‍റേതായ കഥകൾ എന്ന് കഥാകാരൻ എടുത്തു പറയുമ്പോൾ കഥകളെ രണ്ടായി തരംതിരിക്കാം. എഴുതപ്പെട്ട കഥകളും എഴുതപ്പെടാത്ത കഥകളും.

എഴുതപ്പെടുക എന്ന പ്രോസസ് നടക്കുന്നതിന് മുമ്പും കഥകൾ അവ രൂപപ്പെട്ടിടത്തോ, അല്ലെങ്കിൽ അവിടെ നിന്നും എവിടേക്കെങ്കിലും സഞ്ചരിച്ചുകൊണ്ടോ സ്വസ്ഥമായോ, അസ്വസ്ഥമായോ കഴിയുന്നുണ്ട്. അങ്ങനെയിരിക്കുമ്പോൾ കഥ തിരയുന്ന കഥാകാരൻ കഥയെ കാണുന്നു. ഭാഷയിലേക്ക് പകർത്തുന്നു. അങ്ങനെ അത് അയാളുടേതായിത്തീരുന്ന കഥകളാകുന്നു. അങ്ങനെ കഥയായാൽ കഥയിൽ കഥയുണ്ടാവും എന്ന് ബോധ്യപ്പെടുത്തുന്നതാണ് മഹേഷ് വെട്ടിയാറുടെ "എന്‍റേതായ കഥകൾ'. മുഖവുര, വാച്ചിന്‍റെ ആയൂസ്, വൈറൽ തുടങ്ങി ഒരു ഡസൺ കഥകൾ.

അസ്തിത്വ പ്രതിസന്ധിയാണ് മഹേഷിന്‍റെ കഥകളുടെ കാതൽ. കഥയ്ക്ക് കാരണമാകുന്ന കഥാപാത്രങ്ങൾ പലവിധത്തിലുള്ള അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. വൈറൽ എന്ന കഥയിലെ പ്രകാശൻ പ്രസക്തമാകുന്നത് അയാളുടെ പ്രതിസന്ധികളിലൂടെയാണ്. ഫെയ്സ്ബുക്കിലെ തന്‍റെ ഇടപെടലുകൾ കാര്യമായി ചലനങ്ങൾ സൃഷ്ടിക്കുന്നില്ലെന്നത് പ്രകാശനെ കൂടുതൽ നിരാശനാക്കുമ്പോഴാണ് അയാൾ പുറത്തേക്കിറങ്ങുന്നത്. രക്തദാനം ചെയ്യുകയാണ് പുതിയൊരു അസ്ത്വിത്വം കണ്ടെത്താൻ അയാൾ തെരഞ്ഞെടുക്കുന്ന വഴി. അതിനായി മെഡിക്കൽ കോളജിലെത്തുന്ന അയാൾ താനറിയാത്ത പെണ്ണിന്‍റെ പ്രസവത്തിന് കാരണക്കാരനാകുന്നു. തുടർന്ന് നവജാത ശിശു അയാളിൽ അച്ഛനെ കണ്ടെത്തി അയാൾ പോലുമറിയാതെ.

തുടർന്ന് യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അയാൾ സ്വയം നടന്നു കയറുന്നു. പിന്നെ മോറൽ പോലീസിംഗിന് വിധേയനായി അയാൾ സ്വയമൊരു വൈറൽ വിഡിയോയായി മാറുന്നു. വൈറൽ വീഡിയോ അന്തി ചർച്ചകളായി മാറുന്നു. അങ്ങനെ എത്രയെത്ര അസ്തിത്വങ്ങളിലേക്കാണ് പൊടുന്നനെ പ്രകാശൻ കൂടുമാറുന്നത്.

അവസാനം ചർച്ചയിൽ നിന്നും പ്രകാശൻ മറയ്ക്കപ്പെടുന്നതോടെ പ്രകാശന്‍റെ അസ്തിത്വമെന്നത് പഴയതിനേക്കാൾ അപ്രസക്തമായി മാറുന്നു. സൈബർ കാലത്തിന്‍റെ പ്രതിനിധിയാണ് പ്രകാശൻ. എവിടെയും അടയാളപ്പെടാതെ സ്വയം അപ്രസക്തനായ ഏതോ ഒരു പ്രകാശൻ. പക്ഷെ, പ്രകാശൻ കഥയായി മറുമ്പോൾ കാലികമായ സമൂഹമാണ് അടയാളപ്പെടുന്നത്. അവിടെയാണ് കഥയുടെ അസാധാരണത്വം.

മഹേഷ് തെരഞ്ഞെടുത്തിരിക്കുന്ന കഥാപാത്രങ്ങൾ തികച്ചും പ്രാദേശികതയെ അടയാളപ്പെടുത്തുമ്പോഴും അവരിലൂടെ സംഭവിക്കുന്ന കഥകൾക്കെല്ലാം ഒരു ഗ്ലോബൽ സ്വഭാവമുണ്ട്. തുടർന്ന് കഥ പറയുന്ന ശൈലിയിലാണ് കഥാകൃത്ത് വായനക്കാരനെ അദ്ഭുതപ്പെടുത്തുന്നത്.

വാച്ചിന്‍റെ ആയുസെന്ന കഥ ഇത്തരത്തിൽ നവീനമായ കഥപറച്ചിലിന്‍റെ മികച്ച ഉദാഹരണമാണ്. ഏറെ ആഗ്രഹിച്ച് സ്വന്തമായ വാച്ചിലേക്ക് തന്‍റെ സ്വന്തത്തെ പരകായ പ്രവേശനം ചെയ്യിപ്പിക്കുന്ന കഥാപാത്രമാണ് ഇവിടെ നായകൻ. ആ അവസ്ഥയെ കഥാകാരൻ പറഞ്ഞു വെക്കുന്നത് ഇങ്ങനെയാണ്.

""കടയിൽ നിന്ന് വാങ്ങിയയുടൻ അവൻ വാച്ച് ചെവിയോട് ചേർത്തുപിടിച്ചു. സമയം പിടഞ്ഞു വീഴുന്നതിന്‍റെ താളം തന്‍റെ ഹൃദയത്തിന്‍റെ അതേതാളം. അത് അവൻ കുറെ നേരം ചെവിയിലെത്തിച്ചു. ടക്ക്, ടക്ക്, ടക്ക്. തന്‍റെ നാഡിയിടിപ്പിലേക്ക് ചേർത്തുകെട്ടി പുറത്തുള്ള ഹൃദയവുമായി അവൻ അതിനെ സങ്കല്പിച്ചു. ജീവിതത്തിന്‍റെ ഓരോ നിമിഷവും അവൻ ആ വാച്ചുമായി കഴിച്ചു കൂട്ടി.....''

കഥാപാത്രത്തിന്‍റെ അവസ്ഥയെ കഥയാക്കി അവതരിപ്പിച്ചെടുക്കുന്ന ഈ ശൈലിയാണ് മഹേഷിന്‍റെ കഥകളുടെ കരുത്താകുന്നത്. ഏതാനും വരികൾക്കുള്ളിൽ കഥ വ്യക്തമായി കഴിയുന്നു. പിന്നീട് കഥ സഞ്ചരിക്കുന്നത് തീർത്തും അപ്രതീക്ഷിതമായ മാറ്റങ്ങളിലൂടെയായിരിക്കും. ഒപ്പം ശൈലിയുടെ നവീനത കൂടി ചേരുമ്പോൾ ഇതുവരെ മറ്റൊരിടത്ത് അനുഭവപ്പെടാത്ത ക്രാഫ്റ്റ് അനുഭവിപ്പിക്കും എന്‍റേതായ കഥകൾ.

സ്വത്വപ്രതിസന്ധികൾ നേരിടുമ്പോഴും തനിക്ക് പുറത്തുള്ള രാഷ്ട്രീയം സംസാരിക്കുന്നുണ്ട് മഹേഷ് കണ്ടെത്തുന്ന കഥാപാത്രങ്ങളെല്ലാം. എന്നാൽ അക്കാര്യത്തിൽ അവർ തീർത്തും ഒറ്റബുദ്ധികളല്ല. അവിടെയാണ് പൊതുവെ പ്രതിസന്ധികൾക്കുള്ളിലാകുമ്പോഴും കഥാപാത്രങ്ങൾ വിശാലമാകുന്നത്. കാരണം അവരാരും തീർത്തും ഒറ്റബുദ്ധികളല്ല എന്നത് തന്നെ. തങ്ങളുടെ പ്രശ്നങ്ങൾക്കപ്പുറം കാഴ്ചപ്പാടുകളിൽ അവർ സമൂഹത്തെ ഉൾക്കൊള്ളുന്നവരും പരിഗണിക്കുന്നവരുമാണ്. വാച്ചിന്‍റെ ആയുസിലെ നായകൻ, ""ഗോഡ്സേയുടെ വാച്ച് ഭ്രാന്ത് പിടിച്ച് ഫാസ്റ്റാകുകയും കാലത്തിന് മുമ്പേ സഞ്ചരിച്ചപ്പോൾ അയാൾ ഗാന്ധിയെ വധിച്ചു'' എന്ന് കണ്ടെത്തുകയും ചെയ്യുന്നത് അങ്ങനെയാണ്.

എന്‍റേതായ കഥകളിലെ കഥാപാത്രങ്ങൾ എല്ലാ പ്രതിസന്ധികളിലും കഥ പറഞ്ഞു പോകുമ്പോൾ നർമ്മം വിതറി കടന്നു പോകുന്നത് ശൈലിയുടെ മറ്റൊരു മികവാണ്. വിരസമായ കഥകൾ വാചാടോപങ്ങളുടെ അകമ്പടിയിൽ വായിക്കേണ്ടി വരുന്ന വർത്തമാനകാലത്ത് എന്‍റേതായ കഥകൾ ക്രാഫ്റ്റുകൊണ്ട് ഏറെ വ്യത്യസ്തമാണ്. എന്‍റേതായ കഥകൾ കറന്‍റ് ബുക്സ് വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നു....