നെടുമ്പാശേരി: വ്യോമയാനമേഖലയിലെ ആഗോള പ്രതിസന്ധികൾക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) തുടർച്ചയായ നാലാം സാമ്പത്തികവർഷത്തിലും ഒരു കോടിയിലധികം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു.
2025-26 സാമ്പത്തികവർഷത്തിൽ ആകെ 1,14,42,583 യാത്രികരാണ് സിയാലിലൂടെ കടന്നുപോയത്. 73,134 വിമാനസർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. 2025 മേയിലാണ് ഏറ്റവുമധികം യാത്രക്കാർ സഞ്ചരിച്ചത്. 11,07,184 പേർ സിയാലിലൂടെ യാത്ര ചെയ്തു.
2025-26ൽ 54,01,939 പേർ രാജ്യാന്തര യാത്രികരും 60,40,644 പേർ ആഭ്യന്തര യാത്രികരുമായിരുന്നു. 31,505 അന്താരാഷ്ട്ര വിമാന സർവീസുകളും 41,629 ആഭ്യന്തര വിമാന സർവീസുകളുമാണ് ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തത്.
2025 അവസാനത്തോടെ വിമാനക്കമ്പനികൾക്കു പ്രവർത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ യുദ്ധത്തെത്തുടർന്ന് വ്യോമഗതാഗത തടസങ്ങളുമുണ്ടായപ്പോഴും സിയാൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച രേഖപ്പെടുത്തി.
സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും പ്രവർത്തനക്ഷമതയുമാണ് ഈ വളർച്ചയ്ക്കു പിന്നിലെ പ്രധാന ഘടകങ്ങളെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വ്യക്തമാക്കി.