പ്രതീകാത്മക ചിത്രം
നാളികേര മേഖല വൻ പ്രതീക്ഷയിൽ, പഴയ പ്രതാപം വീണ്ടെടുക്കാൻ കൊപ്രയ്ക്കാവുമെന്ന നിഗമനത്തിൽ സ്റ്റോക്കിസ്റ്റുകൾ. വ്യവസായികൾ സംഘടിതരായി വെളിച്ചെണ്ണ വില നിത്യേന ഉയർത്തി.
ജപ്പാൻ ഒസാക്കയിൽ റബറിനു വ്യക്തമായ ദിശ കണ്ടെത്താനായില്ല. സംസ്ഥാനത്തു പല ഭാഗങ്ങളിലും കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും ഷീറ്റ് ക്ഷാമം വിട്ടുമാറിയില്ല. ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പു പുരോഗമിക്കുന്നു, കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ എത്രമാത്രം ബാധിച്ചുവെന്ന് ആദ്യ റൗണ്ട് വിളവെടുപ്പ് പൂർത്തിയാവുന്നതോടെ വ്യക്തമാകും. ഏലക്ക സ്വന്തമാക്കാൻ ഇടപാടുകാർ മത്സരിച്ചു.
കർക്കടകം ആദ്യ പകുതിയിൽ തന്നെ വെളിച്ചെണ്ണ വിപണി വ്യക്തമായ ഒരു ദിശയിലേക്ക് പ്രവേശിച്ചു. ചിങ്ങത്തിൽ പ്രാദേശിക മാർക്കറ്റിൽ എണ്ണയ്ക്ക് പതിവിലും ഡിമാൻഡ് ഉയരുമെന്ന നിഗമനത്തിലാണ് അയൽ സംസ്ഥാനത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ. ഏതാനും മാസങ്ങളായി തളർച്ചയിൽ നീങ്ങിയ നാളികേരോത്പന്ന വിപണിക്ക് ഓണവേളയിൽ ശക്തമായ ഒരു തിരിച്ചുവരവിന് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണേന്ത്യൻ നാളികേര കർഷകരും.
തമിഴ്നാട്ടിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ നേരത്തേ തന്നെ ഉയർന്ന അളവിൽ വെളിച്ചെണ്ണ സംഭരിച്ചിട്ടുണ്ട്. ചിങ്ങം വരെ കാത്തുനിൽക്കാതെ കർക്കടകത്തിൽ തന്നെ നിരക്ക് പരമാവധി ഉയർത്തി കൈവശമുള്ള എണ്ണ കേരളത്തിലേക്ക് നീക്കാനുള്ള പദ്ധതി വിജയിപ്പിക്കാനായതിന്റെ ആവേശത്തിലാണവർ.
കൊച്ചിയിൽ വെളിച്ചെണ്ണ വില 23,000 രൂപയിൽനിന്ന് ഇതിനകം 24,500 രൂപയായി. കൊപ്ര 1600 രൂപയുടെ കുതിച്ചുചാട്ടം കാഴ്ചവച്ച് 14,200ൽനിന്നും 15,800 രൂപയിലെത്തി. മുൻ വാരങ്ങളിൽ സൂചന നൽകിയതാണ് തമിഴ്നാട് ലോബിയുടെ തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച്. നിലവിലെ സാഹചര്യത്തിൽ കർക്കടകം രണ്ടാം പകുതിയിൽ 25,000 ലേക്ക് ഉയർത്തി ഓണ വേളയിൽ വിപണിയെ 27,000ലേക്ക് എത്തിക്കാനുള്ള ചരടുവലിയാണു നടക്കുന്നത്.
നാളികേരോത്പന്നങ്ങളുടെ വില ഉയരുന്നതു നമ്മുടെ കർഷകർക്ക് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുമെന്നത് സന്തോഷകരംതന്നെ. എന്നാൽ, കേരളത്തിലെ കർഷകർ കരുതിയിരിക്കുക, തമിഴ്നാട്ടിലെ വൻകിടക്കാരുടെ എണ്ണ സ്റ്റോക്ക് വിറ്റഴിച്ചാൽ പെടുന്നനെ വിപണി ആടിയുലയാം, ഓണമല്ലേ വില ഇനിയും ഉയർന്ന ശേഷം നാളികേരവും കൊപ്രയും വില്പനയ്ക്ക് ഇറക്കാമെന്ന പഴയ നിലപാടിൽ മാറ്റം വരുത്തുന്ന കാര്യം ചിന്തിച്ചുതുടങ്ങുക.
റബർ വിലയിൽ ചാഞ്ചാട്ടം
ഏഷ്യൻ റബർ മാർക്കറ്റിനു വ്യക്തമായ ദിശകണ്ടെത്താനായില്ല, പുതിയ ദിശയ്ക്കായി രണ്ടാഴ്ചയായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കാഞ്ഞതിനാൽ റബർ വില നേരിയ റേഞ്ചിൽ ചാഞ്ചാടുകയാണ്. പുതിയ വാങ്ങലുകൾക്കു തിടുക്കം കാണിക്കാതെ ഇറക്കുമതി രാജ്യങ്ങൾ ബാങ്കോക്കിൽനിന്നും അല്പം അകലം പാലിച്ചു. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അമിത നികുതി ഏർപ്പെടുത്തിയതിനാൽ അവർ ഷീറ്റ് ഇറക്കുമതിയോട് നേരത്തെ കാണിച്ചിരുന്ന ഉത്സാഹം ഇപ്പോൾ പ്രദർശിപ്പിക്കുന്നില്ല. ബെയ്ജിംഗ് ആസ്ഥാനമായുള്ള വ്യവസായികൾ ഇത് മൂലം റബർ അവധി വ്യാപാര രംഗത്ത് ബാധ്യതകൾ കുറക്കാൻ അണിയറ നീക്കം നടത്തുന്നുണ്ട്.
മാസമധ്യം ജപ്പാൻ ഒസാക്കയിൽ കിലോ 435 യെൻ വരെ ഉയർന്ന റബർ പിന്നിട്ടവാരം 414 വരെ ഇടിഞ്ഞ ശേഷം 418 യെന്നിലാണ്. ഈവാരം 426 – 410 യെൻ റേഞ്ചിൽനിന്നും പുറത്തുകടക്കാൻ വിപണി ശ്രമം നടത്താം.
ബാങ്കോക്കിൽ റബർ 276 രൂപയിലും കൊച്ചിയിൽ നാലാം ഗ്രേഡ് 282 രൂപയിലുമാണ്. അഞ്ചാം ഗ്രേഡ് 275 രൂപയിലും ഒട്ടുപാൽ 186 രൂപയിലും ലാറ്റക്സ് 185 രൂപയിലും വിപണനം നടന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉത്പാദകർ ടാപ്പിംഗിന് ഉത്സാഹിക്കുന്നുണ്ടെങ്കിലും പകൽ താപനില ഉയർന്നു നിൽക്കുന്നതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. സാധാരണ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ കർക്കടക്കത്തിൽ പാൽ ലഭ്യത ഉയരാറുണ്ട്.
കുരുമുളക് വില്പന ചുരുക്കി
കുരുമുളക് വില തുടർച്ചയായ ദിവസങ്ങളിൽ തളർത്താൻ അന്തർസംസ്ഥാന വ്യാപാരികളും അവർക്ക് കുട പിടിക്കാൻ ചില ഉത്തരേന്ത്യൻ ഇടപാടുകാരും നടത്തുന്ന നീക്കം കണ്ട് ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും സ്റ്റോക്കിസ്റ്റുകളും വൻകിട കർഷകരും വില്പന ചുരുക്കി. ഓഗസ്റ്റിൽ ഉത്സവ കാല ഡിമാൻഡ് കുരുമുളക് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽ വാരാന്ത്യ ക്ലോസിംഗ് നടന്നു.
ഇന്തോനേഷ്യയിൽ മുളക് വിളവെടുപ്പിനു തുടക്കം കുറിച്ചതിനാൽ മാസാന്ത്യം പുതിയ ചരക്കിന്റെ ലഭ്യത ഉയരാൻ ഇടയുണ്ട്. എന്നാൽ, കാലാവാവസ്ഥ ാവ്യതിയാനങ്ങൾ നിമിത്തം ചില ഭാഗങ്ങളിൽ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണു സൂചന. ഇത് മൂലം കയറ്റുമതിക്കാർ അന്താരാഷ്ട്ര മാർക്കറ്റിൽ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ തയാറായില്ല. ഇന്തോനേഷ്യൻ മുളക് വില ടണ്ണിന് 6500 ഡോളറാണ്. എന്നാൽ, ഈ വിലയ്ക്ക് തിരക്കിട്ടുള്ള വിദേശ കച്ചവടങ്ങൾക്ക് ജക്കാർത്തയിലെ കയറ്റുമതിക്കാൻ താത്പര്യം കാണിച്ചില്ല.
യൂറോപ്യൻ ബയർമാർ ഇന്തോനേഷ്യൻ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം ബ്രസീലിയൻ മുളകും വില്പനയ്ക്ക് എത്തുന്നതോടെ വിപണിയിൽ മത്സരത്തിനുള്ള സാധ്യതകളാണ് യൂറോപ്പിലെ ഇറക്കുമതിക്കാർ കണക്കുകൂട്ടുന്നത്.
ഉത്സവ ഡിമാൻഡിൽ ഏലക്ക
ഉത്സവ ഡിമാൻഡിൽ ഏലം ലേല കേന്ദ്രങ്ങളിൽ മികവ് കാഴ്ച്ചവച്ചു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുള്ളതിനാൽ ലേലത്തിന് ഇറങ്ങുന്ന ചരക്കിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ മുൻനിർത്തി കയറ്റുമതിക്കാരും ഏലക്ക ശേഖരിക്കുന്നുണ്ട്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 3284 രൂപയിലും മികച്ചയിനങ്ങൾ 4503 രൂപയിലും ഇടപാടുകൾ നടന്നു.
Tags : CoconutOil Prices StartRising Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash