പ്രതീകാത്മക ചിത്രം - എഐ
ആഗോള കുരുമുളക് വിപണിയിൽ എൽനിനോ കൊടുങ്കാറ്റ് സൃഷ്ടിക്കുമോ? കുരുമുളക് ക്ഷാമത്തിൽ വിയറ്റ്നാം വിയർത്തതോടെ ഇന്തോനേഷ്യയിൽനിന്നും കംബോഡിയയിൽനിന്നും അവർ റിക്കാർഡ് ഇറക്കുമതി നടത്തുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കനത്ത ചൂടിലേക്ക്. റബർ ഉത്പാദനം വരുന്ന ആറ് മാസക്കാലം ചുരുങ്ങാം. ഉയർന്ന പകൽ താപനിലയിൽ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ പ്രതിസന്ധിയിലേക്ക്.
കുരുമുളക് ക്ഷാമം
ആഗോള കുരുമുളക് വിപണിയിൽ വൻശക്തിയായ വിയറ്റ്നാം ചരക്കുക്ഷാമത്തിൽ നട്ടംതിരിയുന്നു. നടപ്പു സീസണിലെ ഉത്പാദനത്തിന്റെ വലിയൊരു പങ്ക് ഇതിനകം ഷിപ്പ്മെന്റ് നടത്തിയതിനാൽ കരുതൽ ശേഖരം നാമമാത്രമായി. കർഷകർ വൻ വില പ്രതീക്ഷിച്ചു ശേഷിച്ച മുളകു പിടിച്ചതോടെ കയറ്റുമതിക്കാർ നക്ഷത്രമെണ്ണുന്നു. എന്നാൽ, ആഭ്യന്തര വില അവർ ഇനിയും ഉയർത്തിയിട്ടില്ല.
ഡിസംബർ വരെ ഷിപ്പ്മെന്റിനു വൻ വിദേശ കച്ചവടങ്ങൾ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ ആഭ്യന്തര വില ഉയർന്നാൽ തിരിച്ചടിയാകുമെന്ന് അവർക്കു വ്യക്തമായി അറിയാം. വിയറ്റ്നാം കുരുമുളക് വില ടണ്ണിന് 6000 ഡോളറിൽ പിടിച്ചുനിർത്തി കംബോഡിയയിൽനിന്നും ഇന്തോനേഷ്യയിൽനിന്നും ഇറക്കുമതി നടത്തുകയാണ്. വിയറ്റ്നാമിൽ വില കയറിയാൽ ഈ രണ്ട് രാജ്യങ്ങളും ഉയർന്ന വില ആവശ്യപ്പെടും. ഈ വർഷം 27,000 ടൺ കംബോഡിയൻ കുരുമുളക് വിയറ്റ്നാം നേരിട്ട് ശേഖരിച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി 250 ശതമാനം ഉയർന്നു. ഇതിനു പുറമേ, കള്ളക്കടത്തായി എത്തുന്ന ചരക്കും വിയറ്റ്നാം ശേഖരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽനിന്നും ബ്രസീലിൽനിന്നും അവർ കുരുമുളക് വാങ്ങി. ജനുവരി-സെപ്റ്റംബർ 10 വരെ ഏകദേശം 50,000 ടൺ വിദേശ കുരുമുളകിനെ വിയറ്റ്നാം ആശ്രയിക്കേണ്ടിവന്നു.
മുകളിൽ നൽകിയ കണക്കുകൾ ദക്ഷിണേന്ത്യൻ കർഷകർക്കു നൽകുന്ന പാഠമെന്താണ്? കുരുമുളക് വിലക്കയറ്റത്തെ ചില കേന്ദ്രങ്ങൾ ചേർന്നു കത്രികപ്പൂട്ടിലാക്കി. തീരെ നിർധനരായ വിയറ്റ്നാം കർഷകർ ഇന്നും കയറ്റുമതിക്കാർക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കാൻ മാത്രമേ കഴിയൂ. എന്നാൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉപയോഗിക്കുന്ന രാജ്യത്തെ നമ്മുടെ കർഷകർക്കു മുകളിൽ സൂചിപ്പിച്ച കത്രികപ്പൂട്ട് തുറക്കാനുള്ള കെൽപ്പുണ്ട്. ഒത്തുപിടിച്ചാൽ സർവകാല റിക്കാർഡിലേക്കു മലബാർ മുളകിനെ ഒറ്റമാസത്തിൽ നമുക്ക് ഉയർത്താനാകും.
മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും കുരുമുളക് ക്ഷാമം രൂക്ഷമാണ്. അടുത്ത സീസണിലെ ഉത്പാദനം പ്രതികൂല കാലാവസ്ഥയിൽ 25 ശതമാനത്തിലധികം കുറയാം. പന്ത് ഇപ്പോൾ കേരളം-കർണാടകം ഗോൾ പോസ്റ്റിലാണ്. 10,000 രൂപയുടെ ഒരു കുതിച്ചുചാട്ടം എന്തുകൊണ്ട് നമ്മുടെ കർഷകർക്ക് സ്വപ്നം കണ്ടുകൂടാ? കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് ക്വിന്റലിന് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്.
ഷീറ്റ് ക്ഷാമം രൂക്ഷമായേക്കും
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാലാവസ്ഥയിൽ പെട്ടെന്നു സംഭവിച്ച മാറ്റം ഉൾക്കൊള്ളാനാകാതെ നട്ടംതിരിയുകയാണു കർഷകലക്ഷങ്ങൾ. എൽ നിനോ പ്രതിഭാസത്തെക്കുറിച്ച് വേണ്ടവിധം പഠിച്ച് അടിയന്തര നടപടികൾക്ക് ഒരുങ്ങാൻ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണരംഗത്തുള്ളവർക്കു വേണ്ടത്ര പ്രാപ്തിയില്ലാതെ പോയി. അവരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത പ്രതിസന്ധിയിലൂടെയാണു പല രാജ്യങ്ങളും കടന്നുപോകുന്നത്. അതിനിടയിൽ അവർ ഉണർന്നു പ്രവർത്തിച്ചില്ലെന്നു നാം വിലയിരുത്തുന്നതു ശരിയല്ല.
മുൻനിര റബർ ഉത്പാദന രാജ്യങ്ങളായ തായ്ലൻഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലും മഴക്കുറവും വരണ്ട കാലാവസ്ഥയും ടാപ്പിംഗ് ദിനങ്ങളെ ബാധിക്കും. അത് ലാറ്റക്സ് ഉത്പാദനത്തിൽ വൻ വിള്ളലുണ്ടാക്കും. ഒക്ടോബർ മുതൽ ഈ മേഖലയിൽ പകൽ താപനില ഉയരുമെന്ന കാര്യം കൂടി കണക്കിലെടുത്താൽ മുന്നിലുള്ള മൂന്നു മാസം ലോക വിപണിയിൽ ഷീറ്റ് ക്ഷാമം രൂക്ഷമാകും.
കേരളം കനത്ത ചൂടിൽ വെന്തുരുകുന്നതിനിടയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ മരങ്ങളിൽ പാൽ ലഭ്യത കുറഞ്ഞു. ഈ സാഹചര്യം തുടർന്നാൽ അധികനാൾ ടാപ്പിംഗിനിറങ്ങാൻ കർഷകർക്കാവില്ല. വാരാരംഭത്തിൽ 27,000 രൂപയ്ക്ക് നാലാം ഗ്രേഡ് ശേഖരിച്ച വ്യവസായികൾ വരവ് കുറഞ്ഞതോടെ നിരക്ക് 27,400ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 26,500ൽ നിന്നും 26,900 രൂപയായി. ഒട്ടുപാൽ 19,000 രൂപയിലും ലാറ്റക്സ് 19,300 രൂപയിലും വ്യാപാരം നടന്നു.
ജപ്പാൻ ഒസാക്കയിൽ റബർ സെപ്റ്റംബർ 431 യെന്നിലാണ്. മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 438ലേക്ക് ഇടപാടുകളുടെ അവസാന മണിക്കൂറിൽ വിപണി മുന്നേറിയെങ്കിലും ക്ലോസിംഗിൽ 431 യെന്നിലാണ്. ബാങ്കോക്കിൽ കിലോ 261 രൂപയിൽനിന്ന് 269 വരെ കയറിയശേഷം 267 രൂപയിലാണ്.
ഏലം കർഷകർ പ്രതിസന്ധിയിലേക്ക്
വരൾച്ച രൂക്ഷമായതോടെ ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. ന്യൂനമർദത്തിനിടയിൽ പ്രതീക്ഷിച്ച മഴമേഘങ്ങൾ പെയ്യാതെ പോയ്മറഞ്ഞ സാഹചര്യത്തിൽ തോട്ടങ്ങളിൽ ജലസേചനത്തിന് പുതിയ മാർഗങ്ങൾ തിരയുകയാണ് ഉത്പാദകർ. ചൂടിനെ പ്രതിരോധിക്കാൻ പച്ച ഷീറ്റുകൾ ഏലത്തോട്ടങ്ങളിൽ വിരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു.
കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഇതിൽ നിന്നും വിട്ടുനിൽക്കാനും അവർക്കാവില്ല. ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ നിന്നും ഏലത്തിന് വൻ ഡിമാൻഡുണ്ട്. ആ നിലയ്ക്ക് വീക്ഷിച്ചാൽ 4000ന് മുകളിലേക്ക് സുഗന്ധറാണി അണിഞ്ഞൊരുങ്ങിയാൽ അൽഭുതപ്പെടാനില്ല. ശരാശരി ഇനങ്ങൾ കിലോ 3051 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3505 രൂപയിലുമാണ്.
Tags : AgriculturalSector Crisis Plunges ElNino