പ്രതീകാത്മക ചിത്രം
ലോക വിപണിയിൽ ക്രൂഡ് ഓയിൽ കത്തിക്കയറിയതോടെ ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തുടർച്ചയായ അഞ്ചാം വാരവും നഷ്ടത്തിൽ. ഈ കാലയളവിൽ മുൻനിര സൂചികകൾക്ക് അഞ്ച് ശതമാനം തകർച്ച സംഭവിച്ചു.
പ്രതികൂല സാഹചര്യം മുൻനിർത്തി വിദേശ ധനകാര്യ സ്ഥാപനങ്ങൾ വില്പനയ്ക്കു തിടുക്കം കാട്ടിയത് ഓഹരി വിലകളെ മാത്രമല്ല, രൂപയുടെ മൂല്യത്തകർച്ചയ്ക്കും കാരണമായി. സെൻസെക്സ് 1485 പോയിന്റും നിഫ്റ്റി സൂചിക 480 പോയിന്റും ഇടിഞ്ഞു. പിന്നിട്ട അഞ്ചാഴ്ചകളിൽ ഇവ യഥാക്രമം 2979 പോയിന്റും 948 പോയിന്റും താഴ്ന്നു.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ രൂപയ്ക്ക് ശക്തിപകരുന്ന പ്രധാന ഘടകമാണ്. ഡോളറിനെ ആശ്രയിക്കാതെ ഇടപാടുകൾ ദീർഘകാലയളവിലേക്കു വീക്ഷിക്കുമ്പോൾ അനുകൂലമാണ്. നിലവിൽ ക്രൂഡ് ഓയിൽ നൂറ് ഡോളറിനു മുകളിലാണു സഞ്ചരിക്കുന്നത്.
അടിക്കടിയുള്ള കേന്ദ്രബാങ്ക് ഇടപെടലുകൾ ഒഴിവാക്കാനാകുമെന്നതിലുപരി രൂപയുടെ മൂല്യത്തിലെ വൻ ചാഞ്ചാട്ടങ്ങളെയും നിയന്ത്രിക്കാനാകും. ഭാവിയിൽ ബ്രിക്സ് പേമെന്റ് സംവിധാനം വികസിച്ചാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾക്ക് പരസ്പരം ഡോളറിനെ ഒഴിവാക്കി സ്വന്തം നാണയത്തിൽ ഓഹരി വ്യാപാരത്തിനും വഴി തെളിയും. എന്നാൽ, ഇതിനു മൂന്നോ നാലോ വർഷം വേണ്ടിവരും. അതിനു മുന്നോടിയായി ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർക്കുള്ള നിയമപരമായ സംവിധാനങ്ങളിൽ ഭേദഗതികൾ വരുത്തേണ്ടതായി വരും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിനു പ്രത്യേക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ നാല് മാസത്തെ ഉയർന്ന നിരക്കായ 110 ഡോളർ ദർശിച്ചശേഷം വാരാന്ത്യം 104.60 ഡോളറിലാണ്. 101 ഡോളറിലെ പ്രതിരോധം ഭേദിച്ചതിനാൽ എണ്ണ അവധികൾ പുതിയ ഉണർവിനു ശ്രമിക്കാം. അതായത് സാങ്കേതികമായി 115–118 ഡോളർ റേഞ്ചിലേക്ക് ഹ്രസ്വകാലയളവിൽ ക്രൂഡ് സഞ്ചരിക്കാം. ഈ വാരം 99 ഡോളറിലേക്കു താഴ്ന്നാൽ ഫണ്ടുകളുടെ വാങ്ങൽതാത്പര്യം ഇരട്ടിക്കാം. ഓഗസ്റ്റ് അവസാനം ബാരലിന് 88 ഡോളറിൽ നീങ്ങിയ എണ്ണവില ചുരുങ്ങിയ ദിവസങ്ങളിൽ ഏകദേശം 22 ശതമാനം മുന്നേറി.
98–100 ഡോളർ മേഖലയിൽ തിരുത്തൽ ഉണ്ടായാൽ അത് അടുത്ത വാങ്ങലിന് അവസരമാക്കാം. എന്നാൽ, 110 ഡോളർ മറികടന്നാൽ 115ലേക്കുള്ള അടുത്ത കുതിപ്പിനു വേഗത കൂടും. ജൂൺ മധ്യം എണ്ണവില 68 ഡോളറായിരുന്നു. മൂന്നു മാസങ്ങളിൽ 40 ഡോളർ വർധന. സൗദിയിൽനിന്നും ചെങ്കടൽ വഴിയുള്ള എണ്ണനീക്കത്തിനായുള്ള പൈപ്പ്ലൈൻ കഴിഞ്ഞ ദിവസം അടച്ചത് നിരക്ക് കുതിച്ചുയരാൻ ഇടയാക്കാം.
നിഫ്റ്റിയിലും സെൻസെക്സിലും വില്പന സമ്മർദം
നിഫ്റ്റി സൂചിക 23,398ൽനിന്നും കൂടുതൽ കരുത്തിന് അവസരം നൽകാതെ ഫണ്ടുകൾ ഉയർന്ന തലത്തിൽ വില്പനയ്ക്ക് മത്സരിച്ചു. മുൻവാരങ്ങളിലെന്ന പോലെ വീണ്ടും ആടിയുലഞ്ഞ് സൂചിക 23,286ലെ താങ്ങ് തകർത്ത് 23,231ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം 23,398 പോയിന്റിലാണ്.
വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ 23,122ൽ ഈ വാരം സപ്പോർട്ടുണ്ട്. ഇതു നിലനിർത്തി ഒരു തിരിച്ചുവരവിന് അവസരം ലഭിച്ചില്ലെങ്കിൽ നിഫ്റ്റി 22,654–22,188 റേഞ്ചിലേക്ക് തിരിയാം. വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾക്ക് സൂചികയെ 23,781–24,165 പോയിന്റിലേക്ക് ഉയർത്താനാവും. മുൻവാരം സൂചിപ്പിച്ച പോലെ തന്നെ നിഫ്റ്റിക്ക് അതിന്റെ 20, 50 ഡിഎംഎയ്ക്ക് മുകളിൽ തിരിച്ചെത്താൻ കഴിയാഞ്ഞത് ദുർബലാവസ്ഥ രൂക്ഷമാക്കാം.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചേഴ്സ് 24,048ൽനിന്നും വാരാവസാനം 23,485ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏഴ് ശതമാനം ഉയർന്ന് 180 ലക്ഷം കരാറായി. തളർച്ചയ്ക്കിടെ ഓപ്പൺ ഇന്ററസ്റ്റിലെ വർധന നൽകുന്ന സൂചന പുതിയ ഷോർട്ട് പൊസിഷനുകൾ സൃഷ്ടിച്ചതായാണ്. അതായത് താഴ്ന്ന റേഞ്ചിലേക്കു വീണ്ടും പരീക്ഷണങ്ങൾക്കു സാധ്യത. ഓഗസ്റ്റ് മുതൽ തന്നെ നിഫ്റ്റി ഫ്യൂച്ചേഴ്സിൽ ഷോർട്ട് പൊസിഷനുകൾ വർധിക്കുന്ന പ്രവണതയായിരുന്നു.
ബോംബെ സൂചിക 76,515 പോയിന്റിൽനിന്നും തളർച്ചയോടെയാണ് ഇടപാടുകൾക്കു തുടക്കം കുറിച്ചത്. ബ്ലൂചിപ്പ് ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 74,543ലെ താങ്ങും തകർത്ത് 74,160ലേക്ക് ഇടിഞ്ഞെു. വ്യാപാരാന്ത്യം അല്പം മികവ് കാണിച്ച് 74,781 പോയിൻറ്റിലാണ്.
വില്പന തുടർന്നാൽ ഈ വാരം സെൻസെക്സ് 73,801ലേക്കും തുടർന്ന് 72,822ലേക്കും പരീക്ഷണം നടത്താം. അതേസമയം അഞ്ചാഴ്ചയായി തുടരുന്ന കനത്ത തകർച്ച പല ഓഹരികളുടെ വിലയും ആകർഷകമാക്കുന്നു. പുതിയ നിക്ഷേപങ്ങൾക്ക് ഇത് അവസരമാക്കി ഒരു വിഭാഗം ഫണ്ടുകൾ രംഗത്തിറങ്ങിയാൽ തിരിച്ചുവരവിൽ 76,118–77,456 റേഞ്ചിലേക്കു മുന്നേറാം.
ആശ്വാസമായി മ്യൂച്വൽ ഫണ്ടുകൾ
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകന്റെ താത്പര്യം കാത്തുസൂക്ഷിച്ചത് പ്രാദേശിക ഇടപാടുകാരുടെ ആത്മവിശ്വാസം നിലനിർത്തി. മൊത്തം 6419.46 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. ഇതോടെ ഈ മാസത്തെ മൊത്തം നിക്ഷേപം 24,575.84 കോടി രൂപയായി. വിദേശ ഫണ്ടുകൾ തുടക്കത്തിൽ 280.13 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവർ 1795.19 കോടിയുടെ ബാധ്യതകൾ ഒഴിവാക്കി.
സ്വർണവിലയിൽ ചാഞ്ചാട്ടം
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 4427 ഡോളറിൽനിന്നും 4488 ഡോളർ വരെ ഉയർന്നു. പിന്നീട് അനുഭവപ്പെട്ട വില്പനസമ്മർദത്തിൽ സ്വർണം 4291ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4347 ഡോളറിലാണ്. ഈ വാരം 4300ലെ സപ്പോർട്ട് നിലനിർത്തിയാൽ തിരിച്ചുവരവിൽ 4450–4580 ഡോളർ വരെ സ്വർണം തിളങ്ങാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ 4250–4224 റേഞ്ചിലേക്ക് തിരിയാം.
Tags : Market Slide ShareMarket NSE BSE Nifty Sensex