കോട്ടയം: കൊടുംചൂടില്‍ കേരളം ഉരുകിവിയര്‍ക്കുമ്പോള്‍ അല്പമൊന്നു കൂളാകാനും ഒന്നുറങ്ങാനും എയര്‍ കണ്ടീഷണര്‍ വാങ്ങിയേ തീരൂ എന്നതാണ് സാഹചര്യം. മയമില്ലാത്ത താപവുമായി ഏപ്രില്‍ വന്നതോടെ ഈ മാസം എസിക്ക് കേരളത്തില്‍ റിക്കാര്‍ഡ് വില്പനയാണ്.
വില മൂവായിരം രൂപ പോയ വാരം കൂടിയ സാഹചര്യത്തിലും വില്പന കുറഞ്ഞില്ലെന്നു മാത്രമല്ല, ഏറെ ഡീലര്‍മാര്‍ക്കും എയര്‍ കണ്ടീഷനര്‍ സ്റ്റോക്കില്ലാത്ത വിധം വിറ്റു തീര്‍ന്നു. എസി വാങ്ങിയാല്‍ തന്നെ അത് മുറികളില്‍ പിടിപ്പിച്ചുതരാന് ടെക്നീഷർക്കു സാധിക്കുന്നില്ല. ഇതിനായി രണ്ടാഴ്ച വരെ കാലാവധിയാണ് ഇവര്‍ ചോദിക്കുന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം മൂന്നേകാല്‍ ലക്ഷം എസികളാണ് ശരാശരി വിറ്റഴിയുന്നത്. അതില്‍ രണ്ടു ലക്ഷവും വിറ്റഴിയുന്നത് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. ചൂട് പരിധി വിട്ടതോടെ ഈ മാസം മാത്രം ഒരു ലക്ഷം യൂണിറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. എസി സ്റ്റോക്കില്ലാത്തതിനാല്‍ ചില ഷോപ്പുകളില്‍ മുന്‍കൂര്‍ ബുക്കിംഗ് നടന്നുവരുന്നു. അടുത്തയാഴ്ച പുതിയ സ്റ്റോക്ക് വരുമ്പോള്‍ വാങ്ങാമെന്ന ധാരണയില്‍ അഡ്വാന്‍സ് കൊടുത്തു കാത്തിരിക്കുന്നവരുമുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ആദ്യം വേനല്‍ക്കാലം ആരംഭിക്കുന്നതെന്നതിനാല്‍ ഫെബ്രുവരിയോടെ എസി വില്പനയ്ക്കും ചൂടുപിടിക്കും. ഉത്സവ സീസണുകളില്‍ ആദ്യത്തേത് ഓണമായതിനാല്‍ രാജ്യത്തെ ഉത്സവകാല ബിസിനസിനു തുടക്കം കുറിക്കുന്നതും കേരളത്തിലാണ്. ഇന്ത്യയിലെ ആകെ എസി വില്പന 45 ലക്ഷമാണെന്നിരിക്കെ അതിന്റെ എട്ടു ശതമാനവും കേരളത്തിലാണ്.
കേരളത്തിലെ വേനല്‍ താപനില ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസി വില്പന ഇനിയും ഏറിവരും. എല്ലാ മുറികളിലും എസി വയ്ക്കാതെ കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ വരുമാനം പരിഗണിക്കാതെ തവണവ്യവസ്ഥയിലും എസി വാങ്ങുന്നവരുടെ എണ്ണം കൂടിവരുകയാണ്.
മുന്‍പ് ഒരു ടണ്‍ ശേഷിയുടെ എസികളായിരുന്ന പകുതിയിലേറെയും വില്പന. തണുക്കാന്‍ കൂടുതല്‍ സമയമെടുക്കും തോറും വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ഈയിടെയായി ഒന്നര ടണ്‍ ശേഷിയുടെ എസിയാണ് കൂടുതല്‍ വിറ്റഴിയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ച്ചാനിരക്കാണ് ഈ ബിസിനസിലുള്ളത്. രണ്ടു വര്‍ഷം മുന്‍പ് 20,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന എസികള്‍ക്ക് നിലവില്‍ 34,000 രൂപയ്ക്കടുത്താണു വില.
കേരളത്തില്‍ എസി വില്പന ഇക്കൊല്ലം ആയിരം കോടി കടക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഫൈവ്, ഫോര്‍ സ്റ്റാര്‍ എസി യൂണിറ്റുകള്‍ക്കാണ് ആവശ്യക്കാരേറെയും. കേരളത്തില്‍ താപനിലയും ഉഷ്ണവും ഇങ്ങനെ പരിധി വിട്ടാല്‍ വാര്‍ഷിക വില്പന ഇരട്ടിയാകുമെന്നാണ് സൂചന.
സാമ്പത്തികശേഷിയില്‍ ഇടത്തരക്കാര്‍ വരെ ഒന്നോ രണ്ടോ യൂണിറ്റ് എസി വാങ്ങാന്‍ താത്പര്യപ്പെടുന്നതും വില്പന ഉയരാന്‍ കാരണമായി. നിലവില്‍ 28,000 കോടി രൂപയാണ് രാജ്യത്തെ എസി വിപണി.
Tags : Extreme heat AC not available shops air conditioner scorching heat