മുംബൈ: റിസർവ് ബാങ്കിന്റെ പുതുക്കിയ വായ്പ തിരിച്ചുപിടിക്കൽ ചട്ടങ്ങൾ പ്രകാരം, മൊബൈൽ ഫോണ്‍ ഫിനാൻസ് കന്പനികളുടെ മൊബൈൽ ലോക്ക് രീതികൾക്ക് കർശന നിയന്ത്രണങ്ങൾ വരും.
പുതുക്കിയ കരട് ചട്ടങ്ങൾ അനുസരിച്ച് കരാറിലെ വ്യക്തമായ മുൻകൂർ സമ്മതത്തോടെയും വായ്പ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങുന്ന സാഹചര്യത്തിലും മാത്രമേ വായ്പ നൽകിയവർക്ക് ഫോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനാകൂ. എടുത്ത വായ്പ ഏത് മൊബൈൽ ഫോണ്‍/ടാബ്ലെറ്റ് വാങ്ങാനാണോ ഉപയോഗിച്ചത്, ആ ഉപകരണത്തിേൽ മാത്രമേ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ. മറ്റ് വ്യക്തിഗത വായ്പകൾക്കോ ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കോ വേണ്ടി ഫോണ്‍ നിയന്ത്രിക്കാൻ പാടില്ല.
പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്ക് ഇനിമുതൽ തോന്നിയതുപോലെ ഉപഭോക്താവിന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യാനാകില്ല. വായ്പ കരാറിൽ ഈ വിവരങ്ങളും പരാതി പരിഹാര മാർഗങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
സമയപരിധിയും നോട്ടീസും
കുടിശിക വരുത്തുന്ന ഉപഭോക്താക്കൾക്ക് തുക അടച്ചുതീർക്കാൻ കൃത്യമായ സമയപരിധിയും നോട്ടീസുകളും നൽകിയ ശേഷമേ നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോണ്‍ വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടീസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഏഴു ദിവസത്തെ സമയപരിധി അനുവദിച്ച് രണ്ടാമത്തെ നോട്ടീസും നൽകണം. ഫോണ്‍ ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
അവശ്യ സേവനങ്ങൾ, സ്വകാര്യത
ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകൾ, എമർജൻസി എസ്ഒഎസ് സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഫോണിൽ നിയന്ത്രിക്കാൻ പാടില്ല.
വായ്പയെടുത്ത ആളുടെ മൊബൈൽ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത വിവരങ്ങളും പരിശോധിക്കാനോ, ശേഖരിക്കാനോ, ഉപയോഗിക്കാനോ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഒരു സാഹചര്യത്തിലും അവകാശമുണ്ടായിരിക്കില്ല.
അണ്‍ലോക്ക് ചെയ്തില്ലെങ്കിൽ പിഴ
കുടിശിക തുക ഉപഭോക്താവ് അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം ഫോണിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കേണ്ടതുണ്ട്. വായ്പ പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ഫോണ്‍ നിയന്ത്രിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ പൂർണമായും അണ്‍ഇൻസ്റ്റാൾ ചെയ്യണം.
തെറ്റായ രീതിയിൽ ഫോണ്‍ ബ്ലോക്ക് ചെയ്യുകയോ, പണം അടച്ചിട്ടും ഒരു മണിക്കൂറിനകം നിയന്ത്രണം മാറ്റാതിരിക്കുകയോ ചെയ്താൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ നിരക്കിൽ ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടിവരും. വായ്പ മുൻകൂട്ടി അടച്ചു തീർക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടായിരിക്കും.
Tags : RBI restricts mobile phone loan lock