സുഗന്ധവ്യഞ്ജന വിപണിയുടെ അനന്തസാധ്യതകൾ മുന്നിൽകണ്ട് ഇന്തോനേഷ്യ അടുത്ത ഇരുപത് വർഷങ്ങളിലെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേഗത പകരാൻ പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു.
നമുക്കും ഉണ്ട് കുറെ കർഷകർ, അവരുടെ വോട്ട് മാത്രം മതി ബന്ധപ്പെട്ടവർക്ക്. രാജ്യാന്തര റബർ വില ഉയർന്നു, രൂപയ്ക്ക് നേരിട്ട മൂല്യത്തകർച്ച ഇറക്കുമതിയുടെ ആകർഷണം കുറച്ചപ്പോഴും വ്യവസായികൾ ആഭ്യന്തര റബർ വില ഇടിച്ചത് കണ്ട് റബർ ബോർഡ് റബർ സ്റ്റാന്പായി മാറി. നാളികേര വിപണിയെ ഉണർത്താൻ തമിഴ്നാട് ലോബി ചക്കിൽ എണ്ണ ഒഴിക്കുന്നു. ശൈത്യം ശക്തമായതോടെ ഹൈറേഞ്ചിൽ കൊളുന്ത് നുള്ള് തടസപ്പെട്ടു.
സുഗന്ധവ്യഞ്ജനങ്ങളിൽ ശ്രദ്ധിക്കാൻ ഇന്തോനേഷ്യ
വരുന്ന ഇരുപത് വർഷ കാലയളവിൽ ലോകവിപണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് അനുഭവപ്പെടാനുള്ള വർധിച്ച ഡിമാൻഡ് മുന്നിൽകണ്ട് ദീർഘകാലപദ്ധതികൾക്ക് ഇന്തോനേഷ്യ തുടക്കംകുറിച്ചു.
ജക്കാർത്തയുടെ ഈ നീക്കം കുരുമുളക്, ജാതിക്ക തുടങ്ങിയ മുഖ്യ ഉത്പന്നങ്ങളുടെ കൃഷി വികസനത്തിനു വഴിതെളിക്കുമെന്നതു കണക്കിലെടുത്താൽ രാജ്യാന്തര വിപണിയിൽ അടുത്ത ദിശകത്തിൽ അവർ വിയറ്റ്നാമിനൊപ്പമോ അതിനു മുകളിലോ സഞ്ചരിച്ച് സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻ ശക്തിയായി മാറാം.
മസാല വ്യവസായ രംഗത്ത് 2045 വരെയുള്ള ദീർഘകാലയളവിലെ വികസനത്തിനാണ് അവർ തുടക്കംകുറിച്ചത്.വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങായി ഉയർന്നു. ആഭ്യന്തര വിപണിയിൽ ചരക്ക് ക്ഷാമം രൂക്ഷമായതിനിടയിൽ ന്യൂ ഇയർ കയറ്റുമതിക്കുള്ള വാങ്ങലുകൾ ശക്തമായത് വിലക്കയറ്റത്തിനു വേഗത പകർന്നു. നടപ്പ് വർഷം ലോക വിപണിയിൽ കയറ്റുമതിയിലെ ആധിപത്യം വിയറ്റ്നാം നിലനിർത്തി. ബ്രസീലിലും മലേഷ്യയിലും ചരക്ക് ലഭ്യത കുറവാണ്.
ആഭ്യന്തര ആവശ്യങ്ങൾക്കുള്ള കുരുമുളകിന് ഇന്ത്യ ഇതര ഉത്പാദക രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിൽ മാറ്റമില്ല. സ്പൈസസ് ബോർഡ് ഉണർന്നു പ്രവർത്തിച്ച് വരുന്ന പത്തു വർഷ കാലയളവിലേക്ക് കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കാൻ സമയമായി. ഇറക്കുമതി പൂർണമായി തടയുന്നതിനൊപ്പം ഇറക്കുമതിക്കു വേണ്ടിവരുന്ന വിദേശ നാണയവും നമുക്ക് നിലനിർത്താനാവും. കർഷക കുടുംബങ്ങളുടെ വരുമാനം ഉയർത്താനുള്ള ദീർഘകാല പദ്ധതികൾക്ക് പുതുവർഷം തുടക്കം കുറിച്ചാൽ നമുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാകും.
റബറിൽ ഉണർവില്ല
പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് സ്തംഭിച്ചതു മൂലം തായ്ലൻഡിൽ ഏകദേശം 90,000 ടൺ റബർ ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 190 രൂപയിലേക്ക് ഉയർത്തി. ഇതിന്റെ ചുവട് പിടിച്ച് മലേഷ്യൻ, ഇന്തോനേഷ്യൻ മാർക്കറ്റുകളിലും ഉത്പന്നം മികവിലാണ്.
അതേസമയം വിലക്കയറ്റത്തിനു മൂക്കുകയറിടാൻ ടയർ ലോബി ആഗോള തലത്തിൽ നടത്തിയ ശക്തമായ ചരടുവലികൾ റബർ അവധി വ്യാപാരത്തിൽ ഉത്പന്ന വിലക്കയറ്റം പിടിച്ചുനിർത്തി.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ വില വാരാന്ത്യം 328 യെന്നിലാണ്, ഉത്പന്നം 343 യെന്നിലെ പ്രതിരോധം തകർക്കാനുള്ള ശ്രമങ്ങൾ വീണ്ടും കാഴ്ച്ചവയ്ക്കുമെന്ന ഭീതി ടയർ വ്യവസായികളിൽ നിലനിൽക്കുന്നതിനാൽ സർവശക്തിയും പ്രയോഗിച്ചു വിലവർധനയ്ക്കു തുരങ്കംവയ്ക്കാനുള്ള അണിയറ ശ്രമങ്ങൾ അവർ ഇനിയും കാഴ്ചവയ്ക്കാം.
ബാങ്കോക്കിലെ വിലക്കയറ്റത്തിനിടയിലും പുതിയ കരാറുകളിൽ ഏർപ്പെടാൻ യൂറോപ്പിലെയും ഏഷ്യയിലെയും ടയർ വ്യവസായികൾ ഉത്സാഹിച്ചു. ചൈനീസ് ടയർ വ്യവസായികൾക്ക് ഒപ്പം സിംഗപ്പുർ, ഇന്ത്യൻ വ്യവസായികളും മുൻപന്തിയിലുണ്ടായിരുന്നു. തായ് മാർക്കറ്റിൽ 19,034 രൂപയിലാണു വാരാന്ത്യം റബർ. രൂപയുടെ വിനിമയ നിരക്ക് 90.56 ലേക്ക് ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് വീണ്ടും വർധിക്കും, ഇതിനു പുറമെ ഇൻഷ്വറൻസ്, കപ്പൽ കൂലിയും ചരക്കിനു മേൽ പതിയുമ്പോൾ ഏതാണ്ട് 20,400 രൂപയ്ക്ക് മുകളിൽ ചെലവ് വരും.
സംസ്ഥാനത്ത് റബർ വില 18,300 ലാണ് വാരാന്ത്യമെങ്കിലും ഈ വിലയ്ക്ക് റബർ ശേഖരിക്കാൻ വ്യവസായികൾ താത്പര്യം കാണിക്കുന്നില്ല. 20,000 രൂപ നൽകി ആഭ്യന്തര ചരക്ക് സംഭരിച്ചാലും വ്യവസായികൾക്ക് ലാഭക്കച്ചവടമെങ്കിലും അവർക്ക് ആ ലാഭം വേണ്ട, കർഷകനെ കുത്തുപാള എടുപ്പിക്കണം. അതേ അതു മാത്രമാണ് അവരുടെ അജണ്ട.
വെളിച്ചെണ്ണയുടെ ലക്ഷ്യം ക്രിസ്മസ് വിപണി
നാളികേര വിപണിയെ സജീവമാക്കാനും വെളിച്ചെണ്ണയെ ചൂടു പിടിപ്പിക്കാനും തമിഴ്നാട് ലോബി ശ്രമം തുടരുകയാണ്. ക്രിസ്മസിന് കേരളം ഉയർന്ന അളവിൽ വെളിച്ചെണ്ണ ശേഖരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണു കാങ്കയത്തെ വൻകിട മില്ലുകാർ. ക്രിസ്മസിനു മുന്നോടിയായുള്ള വിലക്കയറ്റത്തിനു വരുംദിനങ്ങളിൽ തുടക്കം കുറിക്കാം. വിപണിയുടെ അടിയൊഴുക്കു കണക്കിലെടുത്താൽ വെളിച്ചെണ്ണ ചൂടുപിടിക്കുമെന്നു തന്നെയാണ് അവരുടെ വിലയിരുത്തൽ.
ഇതിനിടയിൽ തമിഴ്നാട്ടിൽ 25,350 രൂപയിൽ വെളിച്ചെണ്ണ ഇടപാടുകൾ നടക്കുമ്പോൾ അയൽ സംസ്ഥാനമായ കേരളത്തിൽ നിരക്ക് ക്വിന്റലിന് 7850 രൂപ ഉയർന്ന് 33,200 രൂപയിലാണ്. കാങ്കയത്തു നിന്നു വളരെ താഴ്ന്ന വിലയ്ക്ക് ലഭിച്ച വെളിച്ചെണ്ണ വൻ ലാഭത്തിലാണ് ഇവിടെ വിറ്റഴിക്കുന്നത്. ഏതാനും ആഴ്ചകളായി പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ഗണ്യമായി ചുരുങ്ങിയതിനൊപ്പം ഇറക്കുമതി പാചകയെണ്ണകൾക്ക് വിപണിയിൽ പ്രിയം കൂടി. താഴ്ന്ന വില തന്നെയാണ് ഉപഭോക്താക്കളെ ആകർഷിച്ചത്. വില കുറച്ച് എണ്ണ വില്പനയ്ക്ക് വ്യാപാര രംഗം തയാറായാൽ വെളിച്ചെണ്ണയ്ക്ക് പിടിച്ചു നിൽക്കാനാവും.
കാലാവസ്ഥാ പ്രതിസന്ധിയിൽ തേയില
കാലാവസ്ഥാ വ്യതിയാനം തേയില കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാത്രി താപനില ഗണ്യമായി കുറഞ്ഞത് ഇടുക്കി, വയനാട് മേഖലയിലെ തേയില ഉത്പാദകരെ സമ്മർദത്തിലാക്കുന്നു. രാത്രി ശൈത്യം ശക്തിയാർജിക്കുന്നതും ഉയർന്ന പകൽ താപനിലയുമായി പൊരുത്തപ്പെടാൻ കഴിയാതെ തോട്ടങ്ങളിൽ കൊളുന്ത് വാടിക്കരിയുന്നു.
ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം ഒക്ടോബറിലെ പോലെ നവംബറിലും കുറഞ്ഞു. ഈ മാസം ഉത്പാദനം വീണ്ടും കുറയുമെന്ന സൂചനയാണു തോട്ടം മേഖലയിൽനിന്നും ലഭ്യമാകുന്നത്. ജനുവരി‐ഒക്ടോബറിൽ ദക്ഷിണേന്ത്യൻ തേയില കയറ്റുമതി 6.47 ശതമാനം വർധിച്ച് 228.52 ദശലക്ഷം കിലോയായി. യുഎഇയും ഇറാക്കുമെല്ലാം ഇന്ത്യൻ ചായയുടെ മാധുര്യം നുകരാൻ ഉത്സാഹിച്ചത് കയറ്റുമതി മേഖലയ്ക്ക് നവോന്മേഷം പകർന്നു.
Tags : Rubber prices