എന്തിനിങ്ങനെ വലിച്ചു കീറുന്നു, ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ല: മാധവിനെതിരായ വിമർശനങ്ങളിൽ ‘ജെഎസ്കെ’ സംവിധായകൻ
Wednesday, July 23, 2025 2:37 PM IST
സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനെതിരായ വിമര്ശനങ്ങള്ക്ക് മറുപടിയുമായി സംവിധായകന് പ്രവീണ് നാരായണന്.
അച്ഛന്റെ പാരമ്പര്യത്തിന്റെ പേരിൽ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യൻ (മാധവ് സുരേഷ്) ആദ്യമായി ചെയ്ത പടത്തിലെ പ്രകടനം ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ലെന്ന് പ്രവീണ് പറയുന്നു.
പ്രവീണിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
""ജാനകിയെ സീത ദേവി ആയി കണ്ട സെൻസർ ബോർഡും ‘ജെഎസ്കെ’ എന്ന സിനിമയെ, കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സിനിമ ആയി കാണുന്നവരും തമ്മിൽ എന്താണ് വ്യത്യാസം ...? സൂപ്പർ സ്റ്റാർ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ പഴയ ഒരു സിനിമയിലെ ഡയലോഗ് ആണ് ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ ഉള്ളത്, ഇതും ‘സ്ഫടിക’ത്തിലെ ആട് തോമയെയുമൊക്കെ കണ്ടാണ് സിനിമയെ സ്നേഹിച്ചത്, സിനിമാക്കാരനാകാൻ കൊതിച്ചത്.
ഒരു സുപ്രഭാതത്തിൽ സിനിമ സംവിധായകൻ ആയതൊന്നുമല്ല, സേഫ് ആയിട്ടുള്ള ജോലിയും, വരുമാനവും എല്ലാം ഉപേക്ഷിച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഇത്രയുമെങ്കിലും എത്തിയത്, കലാകാരൻ സമൂഹത്തിന്റെ കണ്ണാടി ആണ് എന്നാണ് ഞാൻ കരുതുന്നത്, സിനിമ തുടങ്ങുമ്പോൾ പറയുന്ന കേസ് തൊട്ട്, കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
സുരേഷേട്ടനെപ്പോലെ ഒരു ഫയർ ബ്രാൻഡ് സൂപ്പർ സ്റ്റാർ തിരിച്ചു വരവ് നടത്തി വന്നപ്പോൾ ആ സിനിമകളെ നമ്മൾ നെഞ്ചോടു ചേർത്തെങ്കിലും അതിൽ എവിടെയൊക്കെയോ പഴയ എനർജി നഷ്ടമായ, ചടുലമായ ഡയലോഗുകൾ ഇല്ലാത്ത അയ്യോ പാവം എന്ന് തോന്നിപ്പിക്കുന്ന സുരേഷേട്ടനെയാണ് കാണാൻ കഴിഞ്ഞത്.
യഥാർഥത്തിൽ ജോഷി സാറിന്റെയും ഷാജി സാറിന്റെയും രഞ്ജി പണിക്കർ സാറിന്റെയും ഒക്കെ സിനിമകളിലെ സുരേഷേട്ടനെയാണ് നമ്മൾ കാണാൻ കൊതിച്ചത്, അത്രയ്ക്കും തീപ്പൊരി അല്ലെങ്കിലും കുറച്ചൊക്കെ അങ്ങനെ ഒരു ഫയർ ഉള്ള അഡ്വക്കേറ്റ് ആണ് ഡേവിഡ് ആബെൽ ഡോണോവാൻ.
സ്റ്റേറ്റിനെതിരെ ഒരു വിക്ടിം ഫൈറ്റ് ചെയ്യേണ്ട സാഹചര്യത്തിലേയ്ക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ഇതുവരെ സിനിമ കണ്ടവർക്ക് മനസിലായിട്ടുണ്ടാവും. മമ്മൂട്ടിയുടെ ‘വൺ’ സിനിമയിൽ കാണിക്കുന്നത് പോലെ മുഖ്യമന്ത്രിയും, നിയമസഭയും, വാഹന വ്യൂഹവും, ഒക്കെ ആണ് ഞാനും സ്ക്രിപ്റ്റിൽ എഴുതിയിരുന്നത്, അതൊന്നും ഷൂട്ട് ചെയ്ത് എടുക്കാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഇല്ലാതെ ആയത്കൊണ്ട് ആ ഒരൊറ്റ ഷോട്ടിൽ ചെലവ് കുറച്ച് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ എങ്ങനെ കാണിക്കാം എന്നുള്ള ചിന്തയിൽ നിന്നാണ്, ആ രൂപ സാദൃശ്യം ഉള്ള ഒരാളെ ഉപയോഗിച്ചത്, റീജിയണൽ സെൻസർ ബോർഡ് ഈ പടത്തിനു അനുമതി നൽകിയതുമാണ്.
ഭരണ പക്ഷത്തു ആർക്കും അതിൽ ഒരു അപാകതയും തോന്നിയിട്ടുമില്ല, അന്ന് സെൻസർ ബോർഡ് ഇഷ്യൂ വന്നപ്പോൾ കേന്ദ്രത്തിനെ കുറ്റം പറഞ്ഞത് പോലെ തന്നെ അണികൾ എല്ലാവരുടെ നല്ല രീതിയിൽ റിവ്യൂസ് ഇട്ടു ഡീഗ്രേഡിംഗ് നടത്തുന്നുമുണ്ട്...
രാജാവിനെക്കാളും വലിയ രാജഭക്തി തന്നെ. ഒരുകാര്യം ഓർക്കുക, പടം തിയറ്ററിൽ പോയി പോലും കാണാതെ വല്യ ബുദ്ധിജീവികളായി സ്വയം അവരോധിച്ചു ഒരു മുറിക്കുള്ളിൽ ഇരുന്നു എല്ലാവരെയും അടച്ചു ആക്ഷേപിക്കാൻ വളരെ എളുപ്പമാണ്.
അച്ഛന്റെ പാരമ്പര്യത്തിന്റെ പേരിൽ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യൻ ആദ്യമായി ചെയ്ത പടത്തിലെ അവന്റെ പ്രകടനത്തെ ഒക്കെ വലിച്ചു കീറാൻ നിൽക്കുന്നവരോട് ഒരു ചോദ്യം ഇത്രയ്ക്കും പ്രഗത്ഭരായ നിങ്ങളൊക്കെ എന്താണിങ്ങനെ മറഞ്ഞിരുന്നു സമയം കളയുന്നത്? സമൂഹത്തിന്റെ മുഖ്യ ധാരായിലേയ്ക്ക് വന്നു അതുല്യമായ സംഭാവനകൾ നൽകിക്കൂടെ ?
നമ്മളിന്ന് ആഘോഷിക്കുന്ന ബിഗ് എംസ്, ഫാഫ, എന്തിനേറെ പറയുന്നു മാസ്സ് ഡയലോഗ്സിന്റെ തമ്പുരാൻ ആയ സാക്ഷാൽ സുരേഷ് ഗോപി സാറിന്റെ പോലും ആദ്യകാല ചിത്രങ്ങൾ അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ?
ഏതു ജോലിക്കും എക്സ്പീരിയൻസ് ചോദിക്കുന്ന നമ്മുടെ രാജ്യത്ത് സിനിമയോടുള്ള പാഷൻ കൊണ്ട് അച്ഛന്റെ ലെഗസിയുടെ തണലിൽ ആയാലും അല്ലെങ്കിലും, അവൻ ആദ്യമായി ചെയ്ത വേഷം ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ല. കാലം എല്ലാത്തിനും സാക്ഷി ആവട്ടെ.
ഫീൽഡ് ഔട്ട് ആയ സീരിയൽ നടന്മാരുടെ കാര്യം, കഴിവും പ്രതിഭയുമുള്ള എത്രയോ പേരെ, അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ, ചാൻസ് നഷ്ടപ്പെട്ടു ഇൻഡസ്ട്രിയിൽ എല്ലാവരാലും മറന്നു പോയിട്ടുണ്ട്.. അങ്ങനെ കുറച്ചു പേരെയെങ്കിലും വെള്ളിത്തിരയിലേക്കു തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏറെ കഴിവുകൾ ഉണ്ടായിട്ടും നമ്മൾ മലയാളികൾ സ്വീകരിക്കാതെ പോയ രണ്ട് അസാധ്യ പ്രതിഭകളുടെ, ഗംഭീര തിരിച്ചു വരവിനും ഈ സിനിമ ഒരു കാരണമായി. അനുപമ പരമേശ്വരനും ശ്രുതി രാമചന്ദ്രനും. ..
ജാനകിയും അഡ്വ.നിവേദിതയും ആ രണ്ട് വേഷങ്ങളും അവരുടെ കൈയിൽ ഭദ്രമായിരുന്നു. ഹിന്ദു വിശ്വാസിയായ ഞാൻ ചെയ്ത സിനിമയിൽ ഹിന്ദു വിശ്വാസങ്ങളെ തകർക്കുന്ന രീതിയിൽ അന്യ മതസ്ഥരെക്കൊണ്ട് നായികയെ മോശമായ രീതിയിൽ ചോദ്യം ചെയ്യിപ്പിക്കുന്നു, പ്രതിയെ ദേവി രൂപം കെട്ടി കാണിക്കുന്നു, ഫൈറ്റ് രംഗത്ത് ദേവി സ്തുതി കേൾപ്പിക്കുന്നു, ഇതൊക്കെയാണ് സിബിഎഫ്സിയെപ്പോലെ തന്നെ അടുത്ത ആരോപണം.
ഇതെന്തൊരു ലോകം ആണ് ..? ഇടത് വലത് സംഘ സഹയാത്രികരായ ഒരുപാട് സുഹൃത്തുക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ നൽകുന്ന സന്ദേശം, അതിന്റേതായ അർഥത്തിൽ ഉൾക്കൊണ്ടിട്ടുമുണ്ട്.
കേവലം രാഷ്ട്രീയപരമായ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ സിനിമ സംസാരിക്കുന്ന വിഷയം എല്ലാവരിലേക്കും എത്തട്ടെ. എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുക്കളായുണ്ട്. അവരെ ആരെയും വേറൊരു രീതിയിൽ ഞാനോ അവരെന്നെയോ കണ്ടിട്ടില്ല. എന്നെ അടുത്തറിയുന്നവർക്കറിയം ഷൂട്ട് തുടങ്ങിയതിന് ശേഷം ഒരു പാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്ന്, ഏകദേശം മൂന്നു വർഷം എടുത്താണ് ഈ സിനിമ പൂർത്തിയായത്, ഒരു കൂട്ടം കലാകാരന്മാരുടെ കഷ്ടപ്പാടും, സ്വപ്നവും ആണ് ഈ സിനിമ എന്നല്ലാതെ, ഇത് എല്ലാം തികഞ്ഞ മഹത്തായ ഒരു സൃഷ്ടി ആണ് എന്ന് ഒരു അവകാശ വാദങ്ങളും ഞങ്ങൾക്ക് ആർക്കും ഇല്ല.
നിങ്ങൾക്കു ധൈര്യമായി കുടുംബസമേതം പോയി കാണാവുന്ന, ഒരു സാധാരണ പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ. ഇത്രയും നെഗറ്റീവ് റിവ്യൂസ്, പ്രതികൂല കാലാവസ്ഥ എല്ലാത്തിനും ഇടയിൽ ഇതുവരെ നിങ്ങൾ തന്ന പിന്തുണ വളരെ വലുതാണ്., എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ..ജാനകി വിദ്യാധരൻ നമ്മളിൽ ഒരാളാണ്. അവരുടെ ശബ്ദം എല്ലാവരിലേക്കും എത്തട്ടെ.''