ഒരു വയസുകാരൻ മുതൽ 65-കാരൻ വരെ; സിനിമാറ്റിക് ഡ്രാമയ്ക്ക് കാനഡയിൽ തുടക്കം
Monday, August 11, 2025 1:24 PM IST
കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര നാടക നടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ഇറ്റേണിറ്റി (നിത്യത)അരങ്ങിലെത്തുന്നു.
സെപ്റ്റംബർ പന്ത്രണ്ടിന് കാനഡയിലെ ഇവന്റ് സെന്ററിൽ നടക്കുന്ന മിസിസോഗ സീറോ മലബാർ ഇടവകയുടെ 10-ാമത് വാർഷികാഘോഷമായ സർഗ സന്ധ്യയിൽ ആണ് നാടകം അവതരിപ്പിക്കുന്നത്.
3,500 പേരാണ് കാണികളായി എത്തുക. നശ്വരതയിൽ നിന്ന് അനശ്വരയതിൽനിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ ജോസ് കല്ലിവേലിന്റെ ആശിർവാദത്തോടെയാണ് നാടകം നിർമിക്കുന്നത്.
ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരണമാണ് ഇറ്റേണിറ്റി. കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ യുള്ള പ്രതിഭാശാലികളായ 350 അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
ശിൽപ്പ സൗന്ദര്യത്തിന്റെ ദൃശ്യവിരുന്ന്

ദൈവം തന്റെ ജനങ്ങളെ വിലമതിക്കാത്ത സ്നേഹത്താൽ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്. തിരുസൂചനകളും വാഗ്ദത്തങ്ങളും മനുഷ്യരുടെ വിശ്വാസവും ത്യാഗവും പാപ ദ്രഷ്ടതയും തിരിച്ചു വരുന്ന ദൈവ മന:സാക്ഷിയും ചേർന്നൊരു അതി പ്രതീക്ഷയുള്ള ആധ്യാത്മിക ഗാഥയാണിത്.
ഈ കഥയിൽ ദുരന്തവും കരുണയും വിശ്വാസവും അതിനെ തളക്കുന്ന അസമ്മതികളുമുണ്ട്. ന്യായാധിപന്മാർ, പ്രവാചകന്മാർ, രാജാക്കന്മാർ ദൈവം തന്നെ തിരസ്ക്കരിക്കുന്ന ജനങ്ങൾ ഇതെല്ലാം കാഴ്ച്ചയിൽ കൊണ്ടുവരുന്ന അർത്ഥവത്തായ ദൃശ്യങ്ങൾ സംവിധാനം ചെയ്യുക.
പ്രത്യേകിച്ച് സംവേദനവും, ആത്മീയതയും, തുല്യമായ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോൾ അസാധാരണമായ കഴിവ് വേണം. ഇറ്റേണിറ്റി വെറുമൊരു കലാനിർമാണമല്ല ഇതൊരു ദൈവ സാഷ്യമായാണ് അണിയറ പ്രവർത്തകർ ചുണ്ടിക്കാട്ടുന്നത്.

ശിൽപ്പ സന്ദന്ദര്യത്തിന്റെ ഉദാത്തമായ കാഴ്ച്ചയാണ് നാടകത്തിലൂടെ സംവിധായകൻ കാണികൾക്ക് സമ്മാനിക്കുന്നത്. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തി ക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.
അരങ്ങിലെത്തും മുമ്പേ ലോക റെക്കാർഡ്
അരങ്ങിലെത്തും മുൻപേ തന്നെ യുണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്റെ (യു.ആർ. എഫ്) ലോക റെക്കാർഡിനായി ഇറ്റേണിറ്റി പരിഗണിക്കപ്പെട്ട കഴിഞ്ഞു. റിഹേഴ്സൽ സമയത്തെ വീഡിയോയും വിവരങ്ങളും മാസങ്ങൾക്കു മുമ്പേ തന്നെ അയച്ചു കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ലോക റെക്കാർഡിനായി പരിഗണിച്ച വിവരം അറിയിച്ചത്.
ഏറ്റവും കൂടുതൽ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാർഡിനായി പരിഗണിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഇരുപത്തിയാറു രംഗങ്ങളും അഞ്ചു ഗാനാവിഷ്ക്കാരങ്ങളുമുണ്ട്.
എഴുപത്തിഅയ്യായിരം യു.എസ്. ഡോളറിലധികം (ഏകദേശം 65-ലക്ഷം രൂപ) ഈ ബ്രഹ്മാണ്ഡ ബൈബിൾ നാടകത്തിന്റെ മുതൽമുടക്ക്.
സംവിധായകൻ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ പതിനഞ്ച്, പ്രധാന സംവിധായകർ, അമ്പതോളം മേക്കപ്പ് ആർട്ടിസ്റ്റുകൾ, അറുപത് കോസ്റ്റ്യും സഹായികൾ, എഴുപത്തിയഞ്ചു കലാ സംവിധാന സഹായികൾ, നാൽപ്പത്തിയഞ്ച് താങ്കേതിക സഹായികൾ എന്നിവരാണ് ഈ നാടകത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
മാസങ്ങളോളം നീണ്ടുനിന്ന പരിശ്രമവും ഇതിന്റെ പിന്നിലുണ്ട്. പ്രതിഭാശാലികളായ മുന്നൂറ്റി അമ്പ തോളം കലാകാരന്മാരെ കണ്ടെത്താൻ ഒരു വർഷത്തിലേറെ വേണ്ടി വന്നു. തിരക്കഥ പൂർത്തിയാക്കാൻ തന്നെ രണ്ടു വർഷത്തെ കാലയളവുവേണ്ടി വന്നു.
മുന്നൂറ്റി അമ്പത് പ്രധാന അഭിനേതാക്കൾക്കൊപ്പം മറ്റു കലാകാരന്മാരുടെ പങ്കാളിത്തവുമായി അറുന്നൂറോളം കലാകാരന്മാരാണ് നാടകത്തിൽ അഭിനയരംഗത്തുള്ളത്. നാടകത്തിന്റെ രൂപത്തിൽ ഇത്തരം ആഴമുള്ള ആധ്യാത്മിക കഥ അവതരിപ്പിക്കുമ്പോൾ സംവിധായകന് അനുഭവങ്ങൾക്കപ്പുറമായ ദാർശനികവും ആത്മീയവുമായ അറിവും ആവശ്യമാണ്.
അതിനു പിന്നിലുള്ള പരിശീലനം, ശ്രദ്ധ, കഠിനാദ്ധ്വാനം, എല്ലാം ഒരു സംവിധായകന്റെ കൂടെയുണ്ടാകണം. ഒപ്പം ഉൾക്കാഴ്ച്ചയും മൂല്യമുള്ളതാക്കിത്തീർക്കുന്നതാണ്.
ടൊറന്റോ, ഹാമിൽട്ടൻ, ഒഷാവാ, മിസി സോഗാ, എന്നിവിടങ്ങളിലെ നാല് ഇടവകകളിലെ കൂട്ടായ്മകളുടെ നേതൃത്ത്വത്തിലാണ് മൂന്നു സ്റ്റേജുകളിലായി പരിശീലനം നടക്കുന്നതെന്ന് കോ - ഓർഡിനേഷൻ മാനേജർ തോമസ് വർഗീസ് പറഞ്ഞു.

ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ചു കൊണ്ട് അറുന്നൂറോളം പേരാണ് ഒറ്റ മനസോടെ ഒരു വർഷത്തിലേറെയായി ശനി, ഞായർ ദിവസങ്ങളിൽ ഒത്തുചേർന്നായിരുന്നു പരിശീലനം.
രാജ്യാന്തര നാടക വിദഗ്ദരുടെ സഹകരണത്തോടെയാണ് ഏകോപനം. അലങ്കാരങ്ങൾ യുദ്ധസാമഗികൾ, മുഴുവൻ അഭിനേതാക്കൾക്കും, ആവശ്യമായ സാമഗ്രികളും വസ്ത്രങ്ങളും ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക രൂപകൽപ്പന ചെയ്തതാണ് കാനഡയിലേക്ക് ഇറക്കുമതി ചെയ്തത്.
ബിജു തയ്യിൽച്ചിറ( സംവിധായകൻ)

പതിനാലാം വയസിൽ കലാരംഗത്തു തുടക്കമിട്ട ബിജു തയ്യിൽച്ചിറ ഇന്ന് ചലച്ചിത്ര -നാടക നടൻ എന്നതിനപ്പുറം കഴിഞ്ഞ മുപ്പതു വർഷമായി കാനഡയിലെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടർ കൂടിയാണ്.
കാനഡയിൽ എത്തുന്ന മലയാള ചിത്രങ്ങളെല്ലാം ബിജു തയ്യിൽച്ചിറയാണ് പ്രദർശിപ്പിക്കുന്നത്. അമ്പതിലേറെ നാടകങ്ങളും ഇരുപതിലേറെ ഹ്രസ്വ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. ഭരതൻ,അടൂർ ഭാസി തുടങ്ങി അനവധി പുരസ്ക്കാരങ്ങളും നേടിക്കഴിഞ്ഞു. ആലപ്പുഴയാണ് സ്വദേശം.
അണിയറയിൽ
ബേബി വർഗീസ് സ്രഹ സംവിധാനം), മാത്യു ജോർജ് (തിരക്കഥ), സജി ജോർജ് (പ്രോപ്സ് ആർട്ട്), തോമസ് വർഗീസ് (ഓർഗനൈസിംഗ് മാനേജ്മെന്റ്), മാത്യൂസ് മാത്യൂസ് ( മ്യൂസിക്ക്, മിക്സിംഗ്, റെക്കാർഡിംഗ്), സന്തോഷ് ജോസഫ് മണിയങ്ങാട്ട് (ആർട്ട് മാനേജ്മെന്റ്), ബിന്ദു തോമസ് റോസ (വസ്ത്രാലങ്കാരം), നിമ്മി ജോസ്, ക്രിസ്റ്റീന, സ്നേഹ (കോറിയോഗ്രാഫി), ജോമറ്റ് സാന്യോ (ഗ്രാഫിക്സ്), ജോനാഥൻ മാത്യു (ഓഡിയോ വിഷൻ കോ-ഓർഡിനേറ്റർ), റജു ജോസഫ് (ആലാപനം).
ഇവർക്കു പുറമേ ജയ്പ്പൂരിൽ നിന്ന് നാടകത്തിനാവശ്യമായ ഡ്രോയിംഗ്, ആർട്ട് വർക്കുകൾ ചെയ്യുന്നത് ലാൽ കെ. എബ്രഹാം, പ്രശാന്ത് എന്നിവരാണ്. ഷോബി തിലകൻ, കൊല്ലം തുളസി, (ഡബ്ബിംഗ്), പട്ടണം റഷീദ്, പളനി (മേക്കപ്പ്), ഡാവിഞ്ചി സുരേഷ് ( ആർട്ട് വർക്ക്), അജിത് (സംഗീതം) എന്നീ ചലച്ചിത്ര പ്രവർത്തകരും ഇറ്റേണിക്കൊപ്പമുണ്ട്. പിആർഒ-വാഴൂർ ജോസ്.