മാത്യൂസും തങ്കനും തമ്മിലുള്ള ഇന്റിമേറ്റ് രംഗം ഒഴിവാക്കാൻ കാരണം മമ്മൂട്ടി അല്ല: ജിയോ ബേബി
Monday, October 7, 2024 11:43 AM IST
കാതൽ എന്ന ചിത്രത്തിൽ മാത്യൂസും തങ്കനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്കാൻ കാരണം മമ്മൂട്ടി ഉള്ളതുകൊണ്ടല്ലന്ന് സംവിധായകൻ ജിയോ ബേബി. താനാണ് അത് വേണ്ടെന്ന് വെച്ചതെന്നും രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തനിക്ക് തോന്നിയില്ലെന്നും ജിയോ പറഞ്ഞു.
കഥ പറഞ്ഞപ്പോൾ തന്നെ മമ്മൂട്ടിക്ക് എൽജിബിടി വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് മനസിലായി. എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ഈ ആശയം മനസിലാകുന്ന ഒരാൾ തന്നെ വേണം എന്നുള്ളതുകൊണ്ടാണെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞെന്നും ജിയോ ബേബി പറയുന്നു.
ഒരു നടൻ എന്ന നിലയില്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ തോന്നിയ സിനിമയാണ് കാതല്‍. മമ്മൂട്ടിയെപ്പോലെയുള്ള ഒരു അഭിനേതാവും ഈ ആശയം മനസിലാക്കാന്‍ പറ്റിയ ഒരു മനുഷ്യനേയും എനിക്ക് വേണമായിരുന്നു.
എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചിട്ടുണ്ട് അപ്പോൾ ഞാനിങ്ങനെയാണ് മറുപടി പറഞ്ഞത്. ബോളിവുഡിലേയും മറ്റും നടന്മാര്ക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്.
അത്തരത്തിൽ ഭയമൊന്നുമില്ലാത്ത ഒരു നടന് നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനവും. കാതല്‍ വായിക്കുമ്പോള്‍ തന്നെ മമ്മൂട്ടി ആയിരുന്നു എന്റെ മനസില്‍. ഞാന്‍ അത് മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ അവർക്കെല്ലാം സന്തോഷമായി. മമ്മൂക്ക ഇത് ചെയ്യുമോ എന്ന് പലർക്കും സംശയമായിരുന്നു. അദ്ദേഹത്തെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്നും അദ്ദേഹം ഏറ്റു.
മമ്മൂക്ക ഈ സിനിമയില്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തില്‍ ഇഴുകിചേര്ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷെ അത് അങ്ങനെയല്ല. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്നേഹിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ചിത്രം പറയുന്നത്.
അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ എനിക്ക് തോന്നിയില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല. മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും നടനെവെച്ച് കാതല്‍ ഞാന്‍ ചെയ്യുമായിരുന്നു. ജിയോ ബേബി പറഞ്ഞു.