ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധസംഘം പരിശോധന നടത്തുന്നു.
കരിവേടകം:നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീടിനടിയില്‍ രൂപപ്പെട്ട ഗര്‍ത്തവും ഭൂഗര്‍ഭ അറയും സംബന്ധിച്ച് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്തുനിന്നുള്ള ഏഴംഗ സംഘമാണ് കുറ്റിക്കോല്‍ ഒറ്റമാവുങ്കലിലെ കെ.സദന്റെ വീട് സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തിയത്.
വീടിനടിയില്‍ ഗുഹ രൂപപ്പെട്ട സംഭവത്തില്‍ വീട്ടുടമ സദന് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
പരിശോധനയില്‍ വീടിനടിയില്‍ 72 മീറ്റര്‍ നീളത്തില്‍ കുഴലിന്റെ ആകൃതിയിലുള്ള മണ്ണൊലിപ്പാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം വിഷയവിദഗ്ധന് ജി.ശങ്കര്‍ പറഞ്ഞു. ഭൂമിക്കടിയിലൂടെ വെള്ളം കുത്തിയൊലിച്ച് പോകുമ്പോള്‍ രൂപപ്പെടുന്ന സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണ്ണൊലിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നും അതിനാല്‍ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ കേരളത്തില്‍ ഇത്തരം ഭൂഗര്‍ഭ പ്രതിഭാസങ്ങള്‍ വര്‍ധിച്ചുവരുന്നതായും ശങ്കര്‍ പറഞ്ഞു. വലിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം ഭൂഗര്‍ഭ പ്രതിഭാസങ്ങളുടെ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങളും മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നല്കി.കാലാവസ്ഥാ വ്യതിയാനങ്ങളുടെയും അതിതീവ്ര മഴയുടെയും പശ്ചാത്തലത്തില്‍ വീട് നിര്‍മിക്കുന്നതിന് മുന്‍പ് ശാസ്ത്രീയമായ മണ്ണ് പരിശോധന അനിവാര്യമായിരിക്കുകയാണ്. നേരത്തെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറുടെയും ജിയോളജിസ്റ്റിന്റെയും ഹസാര്‍ഡ് അനലിസ്റ്റിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കുടുംബത്തിന് താങ്ങായി നാടൊന്നാകെ
നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് സദന്റെ വീടിനടിയില്‍ ഗര്‍ത്തവും ഭൂഗര്‍ഭ അറയും രൂപപ്പെട്ട വിവരം പുറത്തറിയുന്നത്. ഇതോടെ പുതുതായി നിര്‍മിച്ച വീട് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സദനും കുടുംബവും. ഈ സംഭവം പുറത്തറിഞ്ഞതോടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.സദനും കുടുംബത്തിനും തൊട്ടടുത്തായി മറ്റൊരു വീട് നിര്‍മിച്ച് തത്കാലം താമസ സൗകര്യം ഒരുക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സാമ്പത്തിക സമാഹരണം ആരംഭിച്ചു. ഇതിനകം നിരവധിപേര്‍ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കിയതായി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭനകുമാരി പറഞ്ഞു. കുടുംബത്തിന്റെ ദുരിതം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നാട്ടുകാരുടെ നേതൃത്വത്തില്‍ തുടരുകയാണ്. സഹായ ഫണ്ടിലേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഒരു ലക്ഷം രൂപ നല്‍കിയതായും ശോഭനകുമാരി അറിയിച്ചു.