കൊല്ലം: കടലും കായലും മലയോരവും അതിരിടുന്ന കൊല്ലത്തിന്റെ അങ്കത്തട്ടില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ സിപിഎമ്മും സിപിഐയും നേരത്തെ സ്ഥാനാര്‍ഥികളെ തീരുമാനിച്ച ആര്‍എസ്പിയും ചുവരെഴുത്തടക്കം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കൊല്ലം, കുണ്ടറ, പത്തനാപുരം, ചടയമംഗലം, ഇരവിപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായും ചവറ, കരുനാഗപ്പള്ളി, കുണ്ടറ, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായും ചുവരെഴുത്തുകള്‍ ആരംഭിച്ചു. ബൂത്ത് ലെവല്‍ ഏജന്റുമാരെ നിശ്ചയിച്ച് ചൂടേറിയ പ്രചാരണം തുടങ്ങി. വേനല്‍ ചൂടിലും വാശിയേറിയ പ്രവര്‍ത്തനത്തിലേക്ക് പ്രവര്‍ത്തകര്‍ ഇറങ്ങി തുടങ്ങി.
ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയുടെ ഷിബു ബേബിജോണിനായി ചുവരെഴുത്ത് ആരംഭിച്ചു. ചവറയില്‍ ക്യാമ്പ് ചെയ്താണ് ഷിബുവിന്റെ പ്രവര്‍ത്തനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ സുജിത്ത് വിജയന് പിള്ളയും പ്രവര്‍ത്തനരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞമോന് വീണ്ടും ഇറങ്ങുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കേ യുഡിഎഫിന്റെ ഉല്ലാസ് കോവൂര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നിലാണ്. വളരെ നേരത്തേതന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ആര്‍എസ്പി പ്രഖ്യാപിച്ചിരുന്നു.
കൊല്ലം, ഇരവിപുരം, ചവറ, ചാത്തന്നൂര്‍, കുണ്ടറ, ചടയമംഗലം, പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി നിയമസഭാമണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് രണ്ടുമാണ് ഉള്ളത്. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഏഴ് മണ്ഡലങ്ങളും മൂന്നെണ്ണം മാവേലിക്കരയിലും കരുനാഗപ്പള്ളി, ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്ത്, കോര്പറേഷന്, 68 പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്ത്, പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകള്‍ എന്നിവ അടങ്ങുന്നതാണ് തദ്ദേശചിത്രം.
ആകെ വോട്ടില്‍ സ്ത്രീകള്‍ മുന്നില്‍
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഞായറാഴ്ചവരെ ജില്ലയില്‍ 20,76,671 വോട്ടര്‍മാര്‍. 9, 92, 443 പുരുഷന്മാരും 10,84,207 സ്ത്രീ വോട്ടര്‍മാരും 21 ട്രാന്‍സ്ജെൻഡർമാരുണ്ട്. ആകെ 2021 ബൂത്ത്.
മണ്ഡലങ്ങളുടെ ചരിത്രവഴി
1957 ഫെബ്രുവരി 28ന് ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇപ്പോഴത്തെ ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെ 25 നിയമസഭാ മണ്ഡലങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. മുന്ന് ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 28 പ്രതിനിധികള്‍. 1960 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ രണ്ട് ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ പതിനഞ്ചും എംഎല്‍എമാര്‍ പതിനേഴും ആയിരുന്നു. 1965ല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് 1967 മാര്‍ച്ച് ആറുവരെ കേരളം രാഷ്ട്രപതി ഭരണമായിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. 1969-70, 1970-76 മന്ത്രിസഭകളുടെ കാലത്തും 18 മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. 1977ല്‍ മണ്ഡലങ്ങള്‍ ഇരുപതായി വര്‍ധിച്ചത് 1980, 1982, 1987ലും തുടര്‍ന്നു. 1983 ജൂലൈ ഒന്നിന് പത്തനംതിട്ട ജില്ല നിലവില്‍ വന്നശേഷം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ പന്ത്രണ്ടായി. 1991, 1996, 2001, 2006 നിയസഭകളിലും 12 മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയില്‍ 2011 ലെ തെരഞ്ഞെടുപ്പ് മുതലാണ് 11 മണ്ഡലങ്ങളാകുന്നത്.
രംഗത്തിറങ്ങി ഇടതു സ്ഥാനാര്‍ഥികള്‍
സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടു എൽഡിഎഫ് ഒരു പടി മുന്നിലേക്ക് കയറി. യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുമുന്‍പ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു നേട്ടമാകുമെന്ന ചിന്തയിലാണ് മുന്നണി.
എസ്. ജയമോഹന് സിപിഎം കൊല്ലം
നിയമസഭയിലേക്ക് ആദ്യ മത്സരം. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് , 2016 മുതല്‍ കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന്. 12 വര്‍ഷം സിപിഎം പുനലൂര്‍ ഏരിയ സെകട്ടറി. 2005 മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം. പത്തനാപുരം കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവും. ഭാര്യ: ബിന്ദു. മക്കള്‍: വൈശാഖ്, വിവേക്.
കെ.എന്‍. ബാലഗോപാല്‍ സിപിഎം കൊട്ടാരക്കര
നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഇത് രണ്ടാംതവണ. നിലവില്‍ ധനമന്ത്രി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം. എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1998 മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം. 2015ല്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായി. 2018 മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും 2019ല്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയും. 2006 മുതല്‍ 2010 വരെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. 2010 മുതല്‍ 2016 വരെ രാജ്യസഭാംഗമായി. 2016ല്‍ ഇന്ത്യയിലെ മികച്ച സാമാജികനുള്ള സന്‍സദ് രത്ന അവാര്‍ഡ് നേടി.പാര്‍ലമെന്റിന്റെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ അംഗമായിരുന്നു. അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി കോര്‍ട്ട് അംഗമായും റബര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് അധ്യാപിക ആശാ പ്രഭാകരനാണ് ഭാര്യ. മക്കള്‍: കല്യാണി, ശ്രീഹരി.
എം.നൗഷാദ് സിപിഎം ഇരവിപുരം
നിയമസഭയിലേക്ക് മൂന്നാം അങ്കം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ഡയറക്ടര്‍. 1995 -2000 വടക്കേവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2005 ല്‍ മണക്കാട് ഡിവിഷനില്‍നിന്നും വിജയിച്ച് മുനിസിപ്പല്‍ അംഗം. 2005-2010, 2010-2014 ല്‍ കോര്പറേഷന് വികസനകാര്യ സ്ഥിരംസമിതി ചെയര്മാന്, 2014ല്‍ ഡപ്യൂട്ടി മേയര്‍.
വടക്കേവിള സര്‍വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായ ബിന്നി നൗഷാദാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ ഷാരൂണ്‍ എം. നൗഷാദ്, ഇര്ഫാന് എം. നൗഷാദ്.
എസ്.എല്‍. സജികുമാര്‍ സിപിഎം കുണ്ടറ
നിയമസഭയിലേക്ക് ആദ്യ മത്സരം. പഴയകാല കമ്യൂണിസ്റ്റും തയ്യല്‍ തൊഴിലാളി നേതാവുമായ കെ.പി. ലോറന്‍സിന്റെയും കയര്‍ തൊഴിലാളിയായ എല്‍സിയുടെയും മകന്. എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയ സജികുമാര്‍, 1991ല്‍ പെരിനാട് ലോക്കല്‍ സെക്രട്ടറിയും പിന്നീട് 10 വര്‍ഷം സിപിഎം കുണ്ടറ ഏരിയ സെക്രട്ടറിയായിരുന്നു.
2005ല്‍ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് , 2010 - 15ല്‍ ജില്ലാ പഞ്ചായത്ത് അംഗവും സ്ഥിരംസമിതി അധ്യക്ഷനും കയര്‍ഫെഡ് ചെയര്‍മാനുമായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. ഭാര്യ:ആനി. മക്കള്‍: അമല്‍ദേവ്, സോയ.
ഡോ.സുജിത് വിജയന്‍പിള്ള എല്‍ഡിഎഫ് സ്വതന്ത്രന് ചവറ
പിതാവ് എന്‍.വിജയന്‍പിള്ളയുടെ മരണത്തെ തുടര്‍ന്ന് ഇടതു രാഷ്്ട്രീയത്തിലേക്ക്. ചവറ അരവിന്ദ് മെഡിക്കല്‍ സെന്ററില്‍ ഇഎന്‍ടി വിഭാഗം സര്‍ജനായിരിക്കെയാണ് 2021ല്‍ ചവറയില്‍ മത്സരിക്കുന്നത്.
വിജയിച്ചതോടെ മുഴുവന്‍ സമയ രാഷ്്ട്രീയക്കാരനായി. നിലവില്‍ കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗവും നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് പദ്ധതി കോ -ഓര്‍ഡിനേറ്റര്‍, കൊല്ലം ജില്ലാ ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് സഹകരണസംഘം പ്രസിഡന്റ് , വിജയന്‍പിള്ള ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി, വി.എന്‍.പി ഗ്രൂപ്പ് ട്രസ്റ്റി, നിയമസഭ ഹൗസ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്നു.മീയന്നൂര്‍ അസീസിയ മെഡിക്കല്‍ കോളജ് പതോളജി വിഭാഗം പ്രഫ. ഡോ. പാര്വതിപ്പിള്ളയാണ് ഭാര്യ. മകന് ഋഷികേശ് നാരായണന്.
കെ.ബി ഗണേഷ് കുമാര്‍ കേരള കോണ്‍ഗ്രസ് - ബി പത്തനാപുരം
19-ാം വയസില്‍ സിനിമാരംഗത്തെത്തിയ ഗണേഷ് കുമാര്‍ 2001ല്‍ പത്തനാപുരത്തുനിന്ന് നിയമസഭാഅംഗമായി. എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രി.
2006ലും 2011ലും വിജയം ആവര്‍ത്തിച്ചു. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ വകുപ്പുകളുടെ മന്ത്രിയായി. 2016ലും 2021ലും പത്തനാപുരത്തെ ജനങ്ങള്‍ ഗണേഷിനെ ഒപ്പം ചേര്‍ത്തു.
2023ല്‍ പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ വീണ്ടും ഗതാഗത മന്ത്രിയായി. നിരവധി സിനിമാ -സീരിയല്‍ അവാര്‍ഡുകള്‍, താരസംഘടനയുടെയും സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെയും മുന്നിരക്കാരന്, എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന അധ്യക്ഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
ആര്. രാജേന്ദ്രന് ചാത്തന്നൂര്‍ സിപിഐ
നിയമസഭയിലേക്ക് ആദ്യ മത്സരം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അഗം. കൊല്ലം എസ്എന്‍ കോളജില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിഏ എഐവൈഎഫ് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 1988 കരീപ്ര പഞ്ചായത്ത് പ്രസിഡന്റ്. നിലവില്‍ ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ചെയര്മാന്, കൊട്ടാരക്കര അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗം. കെഎസ്ഇബിയില്‍ എക്സിക്യുട്ടീവ് എന്‍ജിനിയറായിരുന്ന റീമ. മക്കള്‍: ഡോ.കാവ്യ പ്രശോഭ്, റാം
കാളിദാസ്.
സി.അജയപ്രസാദ് സിപിഐ പുനലൂര്‍
നിയമസഭിലേക്ക് ആദ്യ മത്സരം. നിലവില്‍ കൊല്ലം ജില്ലാ എക്സിക്യുട്ടീവ് അംഗം.എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഓയില്‍പാം ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായിരുന്നു. അധ്യാപികയായ ശ്രീലതയാണ് ഭാര്യ. മക്കള്‍: ആദിത്യന്, അഭിനന്ദന്.
ജെ.ചിഞ്ചുറാണി ചടയമംഗലം സിപിഐ
കായികതാരമായിരുന്ന ചിഞ്ചു റാണിയുടെ രണ്ടാം മത്സരം. നിലവില്‍ സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി. സിപി ഐ ദേശീയ കൗണസില്‍ അംഗം, സംസ്ഥാന എക്സിക്യുട്ടീവ് അംഗം. ഭര്‍ത്താവ് മുന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുകേശന്. മക്കള്‍: നന്ദന റാണി, നന്ദു സുകേശന്.
എം.എസ്. താര കരുനാഗപ്പള്ളി സിപിഐ
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായിരുന്ന ബി.എം. ഷെരീഫിന്റെയും അധ്യാപികയായിരുന്ന നൂര്‍ജഹാന്റെയും മകള്‍. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. കരുനാഗപ്പള്ളിയില്‍ ഏഴു വര്‍ഷം സര്‍ക്കാര്‍ അഭിഭാഷകയായിരുന്നു. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് ദേശീയ വൈസ് പ്രസിഡന്റ്, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐയുടെ ആദ്യ വനിത അസി. സെക്രട്ടറി. 2017 മുതല്‍ 2022 വരെ വനിതാ കമ്മിഷന് അംഗം. ഭര്‍ത്താവ്: ദൗലത്ത്ഖാന്‍. മകന്: ദുലാര്‍.
പുനലൂരിൽ ട്വന്റി 20 മത്സരിക്കാൻ സാധ്യത
പുനലൂർ: പുനലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി ട്വന്റി 20 മത്സരിക്കാൻ സാധ്യത. ട്വന്റി 20 പുനലൂർ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട് . രഘുനാഥിനാണ് സാധ്യതയെന്നറിയുന്നു. ബിജെപിയും പുനലൂർ സീറ്റിൽ അവകാശ വാദമുന്നയിക്കുന്നുണ്ട്.
ഉദ്യോഗസ്ഥ വിന്യാസം പൂര്‍ത്തിയായി: കളക്ടർ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റനിലയില്‍ നടത്തുന്നതിനുള്ള ആദ്യഘട്ട ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിക്കവെ നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതിനു നിര്‍ദേശം നല്കി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കണം. സുതാര്യവും സുസജ്ജവുമായ നടപടിക്രമങ്ങളാണ് കൈക്കൊള്ളേണ്ടത്.
രാജ്യാന്തര നിലവാരത്തിലുള്ള ബൂത്ത് സജ്ജീകരിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുഗമമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. തെറ്റിദ്ധാരണാജനകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.
മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാധ്യമനിരീക്ഷണത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളും നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും.
പരിസ്ഥിതി സൗഹൃദ തെരഞ്ഞടുപ്പായിരിക്കും ഇത്തവണത്തേതുമെന്ന് വ്യക്തമാക്കി. വിവിധ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനുമായി 21 നോഡല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.യോഗത്തില്‍ എഡിഎം ടി. കെ. വിനീത്, സബ് കളക്ടര്‍ അഖില്‍ വി. മേനോന്, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ആര്. സുധീഷ്, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham battle that massacre