കൽപ്പറ്റ: വീർപ്പുമുട്ടലിലാണ് വയനാട് ജില്ലാ പഞ്ചായത്ത് മേപ്പാടി ജനറൽ ഡിവിഷനിലെ സമ്മതിദായകർ. സ്ഥാനാർഥി നിരയിലുള്ളവരെല്ലാം പ്രിയപ്പെട്ടവർ. ഇവരിൽ ആരെ കൊള്ളണം ആരെ തള്ളണം എന്നതിൽ ഡിവിഷനിലെ വോട്ടർമാരിൽ പലരും വിഷമിക്കുകയാണ്. പുഞ്ചിരിമട്ടം മലന്തലപ്പിൽ ഉരുൾപൊട്ടി മുണ്ടക്കൈയും ചൂരൽമലയും ദുരന്തഭൂമിയായപ്പോൾ മേപ്പാടിയിലെ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ രാഷ്ട്രീയം ഇറക്കിവച്ചാണ് കൈ കോർത്തത്.
ഒരു വർഷവും ഏതാനും മാസവും കഴിഞ്ഞ് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ വോട്ടിന് കൈനീട്ടുന്പോൾ ഏതുകൈ പിടിക്കണമെന്ന് സമ്മതിദായകർക്ക് വേഗത്തിൽ ഉറപ്പിക്കാൻ കഴിയുന്നില്ല. സിപിഐയിലെ എ. ബാലചന്ദ്രൻ, മുസ്ലിംലീഗിലെ ടി. ഹംസ, ബിജെപിയിലെ ടി.എം. സുബീഷ്, ആം ആദ്മി പാർട്ടിയിലെ കെ.സി. സദീർ എന്നിവരാണ് മേപ്പാടിയിൽ ജനവിധി തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വ്യത്യസ്തമാണ് മേപ്പാടി ഡിവിഷൻ ചിത്രം. മുന്‍പ് മേപ്പാടി പഞ്ചായത്തിലെ 16 ഉം മൂപ്പൈനാട് പഞ്ചായത്തിലെ ഏഴും വൈത്തിരി പഞ്ചായത്തിലെ ഒന്നും വാർഡുകൾ ചേരുന്നതായിരുന്നു ഡിവിഷൻ. നിലവിൽ മേപ്പാടി പഞ്ചായത്തിലെ 23 വാർഡുകൾ മാത്രമാണ് ഡിവിഷനിൽ. 2020ലെ തദ്ദേശ തെരഞ്ഞടുപ്പിൽ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ യുഡിഎഫിനായിരുന്നു വിജയം. എന്നാൽ ഡിവിഷനിൽനിന്നു സിപിഐയിലെ എസ്. ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്. അവർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
വോട്ടർമാരിൽ വലിയ പ്രതീക്ഷയാണ് നാല് സ്ഥാനാർഥികളും പ്രവർത്തകരും പുലർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ടി. ഹംസ മുസ്ലിം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റാണ്. എസ്ടിയു സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം പ്ലാന്‍േറഷൻ ലേബർ കമ്മീഷൻ അംഗമാണ്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ഹംസ 2000ൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാലിക്കട്ട് സർവകലാശാല സെനറ്റിൽ രണ്ടുവട്ടം തദ്ദേശ സ്ഥാപന പ്രതിനിധിയായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഡിവിഷനിലും പുറത്തും സമ്മതനാണ്.
ഡിവിഷനിലെ തോട്ടം തൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് എൽഡിഎഫ് സ്ഥാനാർഥി എ. ബാലചന്ദ്രൻ. മേപ്പാടി പഞ്ചായത്ത് ഭരണസമിതി മുൻ അംഗമായ അദ്ദേഹം എഐടിയുസി ജില്ലാ കൗണ്‍സിൽ അംഗവും സീനിയർ സിറ്റിസണ്‍സ് സർവീസ് കൗണ്‍സിൽ സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണ് എൻഡിഎ സ്ഥാനാർഥി ടി.എം. സുബീഷ്. എബിവിപിയിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവിഷനിലെ വോട്ടർമാർക്കിടയിൽ പരിചിതനാണ് എഎപി സ്ഥാനാർഥി കെ.സി. സദീർ. ജീവകാരുണ്യരംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. പുഞ്ചിരിമട്ടം ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാക്കിയാണ് ഡിവിഷനിൽ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
Tags : local nattuvishesham