ആങ്ങമൂഴി: പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട്, വയ്യാറ്റുപുഴ, മണിയാര്‍, പേഴുംപാറ, കോട്ടമണ്‍പാറ പ്രദേശങ്ങള്‍ ഒരു കാലത്ത് കഠിനാധ്വാനത്തിന്റെ വിജയഗാഥകള്‍ രചിച്ച മണ്ണായിരുന്നു. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്യമൃഗങ്ങളോടു പൊരുതി, കാടു വെട്ടിത്തെളിച്ച് മണ്ണില്‍ പൊന്നു വിളയിച്ച ഒരുകൂട്ടം കര്‍ഷകരുടെ തലമുറകളാണ് ഇവിടെ ജീവിക്കുന്നത്. എന്നാല്‍ ഇന്നിവിടെ ജനജീവിതം തീര്‍ത്തും ഭയത്തിന്റെ നിഴലിലാണ്.
ഏക്കറുകണക്കിന് വരുന്ന ഭൂമിയുടെ നടുവിലുള്ള ഒറ്റപ്പെട്ട വീടുകളില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ കര്‍ഷകര്‍ ഭയന്നാണ് കഴിയുന്നത്. വിശാലമായ കൃഷിയിടങ്ങള്‍ക്ക് ചുറ്റും സൗരോര്‍ജ വേലികളോ ഉയര്‍ന്ന മതിലുകളോ കെട്ടി സംരക്ഷിക്കുക എന്നത് ഒരു സാധാരണ കര്ഷകന് സാമ്പത്തികമായി അസാധ്യമാണ്. കാട്ടുപന്നി, ആനക്കൂട്ടങ്ങള്‍, കാട്ടുപോത്ത്, പുലി എന്നിവ വീട്ടുമുറ്റത്ത് വരെ നിത്യസന്ദര്‍ശകരാകുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവ വീടുകളിലേക്ക് പോലും തലനീട്ടുന്ന സാഹചര്യം നിലവില്‍ ഉള്ളപ്പോള്‍ എങ്ങനെ തങ്ങള്‍ സമാധാനപരമായി ഇവിടെ ജീവിക്കും എന്ന ചോദ്യമാണ് ഗ്രാമീണ ജനത ഉയര്‍ത്തുന്നത്.
വാഴ, കപ്പ, റബര്‍, തെങ്ങ് തുടങ്ങിയ വിളകളെല്ലാം കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം സഹിക്കാനാവാതെ ഭൂരിഭാഗം കര്‍ഷകരും കൃഷികള്‍ പൂര്‍ണമായും അവസാനിപ്പിച്ചു. വന്യമൃഗശല്യവും സാമ്പത്തിക തകര്‍ച്ചയും കാരണം പുതുതലമുറ മലയോര ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുകയാണ്. കിഴക്കന്‍ മേഖല വിട്ടൊഴിയാനാണ് ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം. എന്നാല്‍ കൈവശ ഭൂമി വില കൊടുത്തു വാങ്ങാന്‍ ആരും തയാറാകുന്നില്ല. ഉപജീവനമാര്ഗംപോലും നിലച്ച മലയോര കര്‍ഷകര്‍ക്കു മുമ്പില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. നഷ്ടപരിഹാരം പോലും കൃത്യമായി നല്കാന് കഴിയാത്ത വനംവകുപ്പില്‍ നിന്നു സാധാരണ കര്‍ഷകര്‍ കൂടുതല്‍ നീതിയൊന്നും പ്രതീക്ഷിക്കുന്നതുമില്ല.
വനംവകുപ്പിന് ഇരട്ടത്താപ്പ്
കാടിന്റെ വിസ്തൃതി കൂട്ടാനും വന്യജീവി സംരക്ഷണത്തിനുമെന്ന പേരില്‍ മലയോര അതിര്‍ത്തി ഗ്രാമങ്ങളില്‍ വനപാലകര്‍ കടുത്ത നിയന്ത്രണങ്ങളും ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കാറുണ്ട്.
എന്നാല്‍ ഈ വനമേഖലയോടു ചേർന്നുകിടക്കുന്ന ഏക്കറുകണക്കിന് വരുന്ന വന്‍കിട എസ്റ്റേറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദത വലിയ ചോദ്യങ്ങളുയര്‍ത്തുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാട്ടത്തിന് നല്കിയതും പാട്ടക്കാലാവധി കഴിഞ്ഞതുമായ വന്‍കിട എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഭരണകൂടം തയാറാകുന്നില്ല.
വലിയ തോട്ടങ്ങള്‍ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയ്ക്കോ പരിസ്ഥിതിക്കോ യാതൊരു ഗുണവും ചെയ്യുന്നില്ല. എന്നിട്ടും ഇവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പുറത്താണ്. കൈതയും റബറും ചിലയിടങ്ങളില്‍ കൊക്കോയും മാത്രം കൃഷി ചെയ്യുന്നവര്‍ തങ്ങളുടെ വിളവ് കൂട്ടാനായി പ്രയോഗിക്കുന്ന കീടനാശിനികളും ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ദോഷകരമാകുന്നുണ്ട്. ഗവി പോലെയുള്ള നിബിഡ വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ സാധാരണക്കാരന്റെ ഒരു സെന്റ് ഭൂമിക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ വന്‍കിടക്കാരുടെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ കണ്ണടയ്ക്കുകയാണ്.