അങ്കണവാടിയുടെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയനിലയിൽ.
തൃശൂർ: മേൽക്കൂര ചോർന്നൊലിച്ച് അപകടാവസ്ഥയിലായി ട്ടും വെളിയന്നൂരിലെ അങ്കണവാടി കെട്ടിടം മാറ്റാൻ നടപടിയെടുക്കാതെ അധികൃതർ. മഴ ശക്തമായതോടെ ജില്ലയിൽ മതിലുകളും കെട്ടിടങ്ങളും നിലംപൊത്തുന്ന സാഹചര്യത്തിലാണ് നാലു കുഞ്ഞുങ്ങളുടെയും ജീവനക്കാരുടെയും ജീവൻ പ ന്താടി കോർപറേഷൻ അനാസ്ഥ കാണിക്കുന്നത്. വെളിയന്നൂരിലെ നന്പർ 101 ദേവമാത അങ്കണവാടിയാണ് ശക്തമായ മഴ പെയ്താൽ നിലംപൊത്തുമെന്ന അവസ്ഥയിലും പ്രവർത്തിക്കുന്നത്.
അങ്കണവാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മുന്നിൽകണ്ട് സുരക്ഷിതമായ കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റാനുള്ള നെട്ടോട്ടത്തിലാണു ജീവനക്കാർ. എന്നാൽ തൃശൂർ ശക്തൻ സ്റ്റാൻഡിനോടു ചേർന്നുള്ള ഭാഗമായതിനാൽ ഒരു ചെറിയ മുറിക്കുപോലും പതിനായിരത്തോളം രൂപയാണു വാടക ചോദിക്കുന്നത്. ഇതു മുടക്കാൻ നിവൃത്തിയില്ലാത്തതിനാൽ ബലക്ഷയം സംഭവിച്ചുതുടങ്ങിയ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തനം തുടരുകയാണ്. ചോർച്ച തട യാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ് ഇപ്പോൾ.
4500 രൂപയാണ് നിലവിലെ കെട്ടിടത്തിന്റെ വാടക. അതുതന്നെ ബുദ്ധിമുട്ടിയാണു കണ്ടെത്തുന്നതെന്നു ജീവനക്കാർ പറയുന്നു. നിലവിൽ നാലു കുട്ടികൾ മാത്രമാണ് ഇവിടെ എത്തുന്നത്. വെളിയന്നൂർ ആശാരിക്കുന്ന്, ഫയർ ക്വാർട്ടേഴ്സ്, പോലീസ് ക്വാർട്ടേഴ്സ് എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണിത്. ഒട്ടേറെ കുട്ടികൾ അങ്കണവാടിയിൽ ചേരാനെത്തിയെങ്കിലും കെട്ടിടത്തിന്റെ അപകടസ്ഥിതി കണ്ട് മടങ്ങുകയായിരുന്നു.
കോർപഷേൻ എഇഒയും ഡിവിഷൻ കൗണ്‍സിലർ വിൻഷി അരുണ്‍കുമാറും അങ്കണവാടി സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. ഇക്കൊല്ലത്തേക്കു മാത്രമാണു കെട്ടിടത്തിനു ഫിറ്റ്നസ് നൽകിയിരിക്കുന്നത്. അടുത്തവർഷം അങ്കണവാടി ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് അറിയിച്ചതായി ജീവനക്കാർ പറയുന്നു.
അങ്കണവാടിക്കുവേണ്ടി കെ ട്ടിടമോ സ്പോണ്‍സർഷിപ്പോ ലഭ്യമാക്കാൻ സാഹചര്യമുണ്ടോ യെന്ന് അന്വേഷിക്കാമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്. അധികൃതരും സുമനസുകളും കനിഞ്ഞില്ലെങ്കിൽ വർഷങ്ങളായി വിവിധ കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരുന്ന അങ്കണവാടി എന്നേക്കുമായി പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണു ജീവനക്കാരുടെ ആശങ്ക.