ഇന്നലെ രാവിലെ പേരാമ്പ്ര ബൈപാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് പതിച്ച സ്കൂട്ടർ വൃത്തത്തിൽ.
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
പേരാമ്പ്ര: നിരന്തരം അപകടമുണ്ടാവുന്ന പേരാമ്പ്ര ബൈപാസില്‍ ഇന്നലെ വീണ്ടും അപകടം. പൈതോത്ത് റോഡ് ജംഗ്ഷന് സമീപം രാവിലെ എട്ടോടെയാണ് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കൂത്താളി ഞാറക്കാട്ട് സ്വദേശി സരിന് (18), കോടേരിച്ചാല്‍ സ്വദേശി ദിജീഷ് (40), കൂവ്വപ്പൊയില്‍ സ്വദേശി ബിജു (40), കല്പ്പത്തൂര് സ്വദേശി രാജേഷ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ഇതില്‍ സാരമായി പരിക്കേറ്റ സരിന്, ദിജീഷ്, ബിജു എന്നിവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. മഴയെ തുടർന്ന് റോഡ് നനഞ്ഞിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാനും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ റോഡില്‍ നിന്ന് തെറിച്ച് ഏകദേശം പത്തടിയോളം താഴ്ചയിലേക്ക് വീണു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.
അപകടത്തില്‍പ്പെട്ട വാന്‍ സമീപത്തെ ഒരു പരസ്യ ബോര്‍ഡില്‍ ഇടിച്ച് നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ഇല്ലായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ക്രയിന്‍ ഉപയോഗിച്ച് ഇരു വാഹനങ്ങളും പുറത്തെടുത്തു. നിരന്തരം അപകടങ്ങള്‍ നടക്കുന്ന പേരാമ്പ്ര ബൈപാസില്‍ അടിയന്തരമായി ശാസ്ത്രീയമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം അധികൃതർ ഇനിയെങ്കിലും ചെവിക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews accident