കുമരകം: അറേബ്യൻ നാടുകളിൽ മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ കായൽ മണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യും ഈന്തപ്പനയും ഈന്തപ്പഴവും.
കുമരകം 16-ാം വാർഡിൽ ചൂള ഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്റെ വീട്ടുമുറ്റത്ത് ഭാര്യ സുമി നട്ടുവളർത്തിയ അഞ്ച് ഈന്തപ്പനകളിലൊന്നിലാണ് നിറയെ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്.ഇവർ പുതിയ വീട് നിർമിച്ചപ്പോൾ ഭംഗിക്കായി മറ്റു ചെടികൾ കൂടാതെ പനയും നട്ടുവളർത്താൻ ആഗ്രഹിച്ചു.
എണ്ണപ്പന നട്ടുവളർത്തുന്നത് ഉചിതമല്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലുള്ള സുഹൃത്ത് ഗൾഫിൽനിന്നെത്തിച്ചു നൽകിയതാണ് ഈന്തപ്പന തൈകൾ. ഒന്നര വർഷം പിന്നിട്ടപ്പോൾ അഞ്ച് ഈന്തപ്പനകളും പൂവിട്ടു. ഒരു പനയിൽ കായ്കൾ നിറയെ ഉണ്ടായി. ഏപ്രിൽ പകുതിയോടെയാണ് കായ്കൾ ഉണ്ടായത് മറ്റു നാലു പനകളും ഒരുപോലെ തന്നെ വളർന്നു പൂവിട്ടങ്കിലും കായ്കൾ ഉണ്ടായില്ല.
ജൈവവളങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നതെന്ന് സുമി പറഞ്ഞു. പനങ്കുലകൾ നിറയെ കായ്കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞുവീണു. കായ്കൾ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞ നിറവും പൂർണമായി പഴുക്കുമ്പോൾ കറുപ്പു കൂടിയ തവിട്ടു നിറവുമാകും. കായ്കൾക്ക് നല്ല മധുരവും ഉണ്ട്. താമസം വിന മറ്റ് നാലു പനകളിലും ഈന്തപ്പഴം കായ്ക്കുമെന്ന് പ്രവീണും സുമിയും അഭിപ്രായപ്പെട്ടു. കോട്ടയം തെള്ളകത്ത് സുമീസ് കിച്ചൻ റസ്റ്ററന്റിന്റെ ഉടമകളാണിരുവരും.