ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനായി നടത്തിയ സർവേയുടെ വീഡിയോയുമായി അർജുൻ പാണ്ഡ്യൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്.
കാസർഗോഡ്: എയിംസ് അനുവദിച്ചുകിട്ടുന്നതിനായുള്ള കാസർഗോഡിന്റെ പ്രയത്നത്തെ ഒരിക്കൽകൂടി അടയാളപ്പെടുത്തിയാണ് അർജുൻ പാണ്ഡ്യൻ ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങിയത്. കാസർഗോഡിന്റെ വലിയൊരു സ്വപ്നത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പെരിയയിലെ പ്ലാന്റേഷൻ ഭൂമിയിൽ എയിംസ് സ്ഥാപിക്കുന്നതിനായി നടത്തിയ സർവേയുടെ വീഡിയോ തന്റെ വ്യക്തിപരമായ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തുകൊണ്ട് അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആ സ്വപ്നം യാഥാർഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ടെങ്കിലും അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഈ കാലയളവിലെ ഒരു പ്രത്യേക അനുഭവമായിരുന്നുവെന്നും എയിംസ് കാസർഗോഡ് എന്ന ടാഗ്ലൈനിനൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടായിരത്തോളം ലൈക്കുകളും നൂറോളം കമന്റുകളുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റിനു താഴെ നിറഞ്ഞത്. അവയെല്ലാം കേവലം ആറുമാസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിൽനിന്ന് അദ്ദേഹം നേടിയെടുത്ത സ്നേഹത്തിനും വിശ്വാസത്തിനുമുള്ള തെളിവായി. ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളോട് സ്ഥാപിതതാത്പര്യക്കാർക്കുള്ള എതിർപ്പുമൂലമാണ് കളക്ടറെ ഇത്രപെട്ടെന്ന് മാറ്റിയതെന്ന രീതിയിലുള്ള പരാതികളും കമന്റുകളിലുണ്ടായിരുന്നു.
ജില്ലയിലെ വിനോദസഞ്ചാര വികസന പദ്ധതികളുടെ ഭാഗമായി ആരിക്കാടി പുഴയിൽ നടത്തിയ കയാക്കിംഗിന്റെ ചിത്രങ്ങളും അർജുൻ പാണ്ഡ്യൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
കാസർഗോഡിന്റെ ഓരോ തുരുത്തും സപ്തഭാഷാ സംഗമഭൂമിയുടെ സ്നേഹവും എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെഴുതിയ വിടവാങ്ങൽ കുറിപ്പിൽ അർജുൻ പാണ്ഡ്യൻ പറഞ്ഞു. കാലവർഷത്തിൽ വീട് തകർന്ന കുമ്പള കോയിപ്പാടി കടപ്പുറത്തെ സുനിലിന്റെ കുടുംബത്തിന് പുനർഗേഹം പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കളക്ടർ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. ദേലംപാടി പഞ്ചായത്തിലെ കോടങ്കിരി, കുക്കുഗുഡെ ഊരുകളിലെ കുട്ടികൾക്ക് കളക്ടറുടെ വകയായി സൈക്കിളുകൾ വിതരണം ചെയ്തു. ഇവരെയെല്ലാം കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിലെത്തി നേരിൽ കണ്ടിരുന്നു. നമസ്തേ കളക്ടർ പരിപാടിയിൽ പങ്കെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്ന ആറു സ്കൂളുകളിലെ കുട്ടികളെയം അധ്യാപകരെയും ചൊവ്വാഴ്ച കളക്ടറേറ്റിലെത്തിച്ച് നേരിൽ കണ്ടു സംവദിക്കാനും കളക്ടർ സമയം കണ്ടെത്തി.
Tags : NattuVishesham DistrictNews