ചളിങ്ങാട് റോഡ് പൊളിച്ച് കുടിവെള്ള വിതരണ പൈപ്പിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞപ്പോൾ.
കയ്പമംഗലം: ചളിങ്ങാട് റോഡ് പൊളിച്ച് കുടിവെള്ളവിതരണ പൈപ്പിടാനുള്ള ശ്രമം വീണ്ടും നാട്ടുകാർ തടഞ്ഞു. ചളിങ്ങാട് പള്ളിനട മുതൽ വടക്കോട്ട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വരെ പൊളിച്ച് കുടിവെള്ളവിതരണ പൈപ്പിടുന്നപ്രവൃത്തിയാണ് നാട്ടുകാർ തടഞ്ഞത്.
കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരു ഭാ
ഗം കുഴിച്ചെടുത്ത് പിന്നീട് മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ തുടർച്ചയായി പെയ്ത മഴയിൽ മൂടിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുകയും റോഡ് ചെളിക്കുണ്ടായി മാറുകയും ചെയ്തിരുന്നു. മണ്ണ് പൂർണമായും ഒഴുകിപ്പോകുകയും ചെയ്തതോടെ റോഡിന്റെ പലഭാഗങ്ങളും കാനപോലെ ആഴത്തിലുള്ള കുഴികളായി മാറി. ഇതുവഴി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനയാത്ര അപകടഭീഷണിയിലാണ്. രാത്രികാലയാത്രയും മഴയുള്ള ദിവസങ്ങളിലെ സഞ്ചാരവും ഏറെ അപകടകരമാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗത്ത് ടാറിംഗ് നടത്തി റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചിരുന്നില്ല.
ചൊവ്വാഴ്ച റോഡ് പൊളിക്കാൻ എത്തിയതോടെ നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. എന്നാൽ ഇന്നലെ രാവിലെ കരാർ കമ്പനിയുടെ ആളുകൾ വീണ്ടും റോഡ് പൊളിക്കാനെത്തിയതോടെ നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു. നേരത്തെ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയശേഷം മാത്രമേ പുതിയതായി റോഡ് പൊളിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ.സക്കറിയ ഉൾപ്പെടെയുള്ളവരും കയ്പമംഗലം പോലീസും സ്ഥലത്തെത്തി. എന്നാൽ റോഡ് ടാർ ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ എംഎൽഎയും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ സമിതി ചേർന്ന് തീരുമാനം എടുക്കുന്നതുവരെ പുതിയതായി റോഡ് പൊളിച്ച് പൈപ്പിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Tags : NattuVishesham DistrictNews