ചെറായി: ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന തിടമ്പ് ഏറ്റൽ നിർണയത്തിൽ തലപ്പൊക്കം കൊണ്ട് തെക്കേ ചേരുവാരത്തിന്റെ കാളിയാർമഠം ശേഖരൻ യോഗ്യനായി . എതിരാളിയായ വടക്കേ ചേരുവരത്തിന്റെ പാറമേക്കാവ് കാശിനാഥനെ പിന്തള്ളിയാണ് ശേഖരൻ ജേതാവായത്. തുടർന്ന് നടന്ന ശ്രീബലിയിലും പകൽ പൂരത്തിലും ശേഖരൻ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രഹ്മണ്യ ഭഗവാന്റെ തിടമ്പേന്തി .
തിടമ്പ് നേടുന്ന ചേരുവാരത്തിനൊപ്പമായിരിക്കും ആ വർഷം ഭഗവാൻ എന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ രണ്ട് ചേരുവരക്കാരും തിടമ്പ് ലഭിക്കാൻ ഉയരം കൂടിയ ഗജവീരന്മാരെയാണ് രംഗത്തിറക്കിയത്. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ആനപ്രേമികളും ഭക്തരും അതിരാവിലെ തന്നെ ക്ഷേത്രാങ്കണത്തിൽ തടിച്ചു കൂടിയിരുന്നു.
രാവിലെ എട്ടോടെ ചമയങ്ങളെല്ലാം അണിഞ്ഞ് ഗജവീരന്മാർ രണ്ടും ഗജമണ്ഡപത്തിൽ സ്ഥാനം പിടിച്ചിരുന്നു. തുടർന്ന് കതിന മുഴങ്ങിയതോടെ രണ്ടു പേരും ഞാനെടാ വലിയവൻ എന്ന മട്ടിൽ മസ്തകം ഉയർത്തി. ഒപ്പം ആനപ്രേമികളുടെ ആരവവും ആർപ്പുവിളിയും കൂടിയായപ്പോൾ മൊത്തത്തിൽ ആവേശമായി. എന്നാൽ പ്രത്യക്ഷത്തിൽ തന്നെ തലയെടുപ്പ് കൂടിയ ശേഖരനെ കവച്ചുവയ്ക്കാൻ കാശിനാഥന് ആയില്ല.