കൽപ്പറ്റ: വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവർമാർക്കായി പോലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി.
മധ്യവേനലവധിക്കാലത്ത് നിരത്തുകളിൽ തിരക്കേറുന്നതിനാൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായാണ് പോലീസിന്റെ ബോധവത്കരണം.
റോഡുകളിൽ വാഹന പരിശോധനയ്ക്കൊപ്പം ബൈക്ക്, ഓട്ടോ, ബസ്, മറ്റു ഹെവി വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഡിഫൻസീവ് ഡ്രൈവിംഗ് രീതികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നൽകുന്നുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാർക്കും പ്രത്യേക ബോധവത്കരണം നടത്തുകയും ഗതാഗത സുരക്ഷയ്ക്ക് ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ലഘുപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ വർഷം ഇതുവരെ 343 വാഹനാപകടങ്ങൾ
ഈ വർഷം ഇതുവരെ ജില്ലയിൽ 343 റോഡപകടങ്ങൾ സംഭവിച്ചു. 25 പേർ മരണപ്പെട്ടു. 290 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 108 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. വാഹനപകടങ്ങൾ കുറക്കുന്നതിന് അതീവ ജാഗ്രത വേണമെന്നും അവധിക്കാല വിനോദ യാത്രകളും, മറ്റു യാത്രകളും ഏറെയുള്ള സമയമായതിനാൽ ഡ്രൈവർമാർ നന്നായി ശ്രദ്ധിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.
അശ്രദ്ധരാവരുത്, ജാഗ്രത വേണം സദാസമയവും
റോഡിന്റെ ഇടതുവശം ചേർന്ന് വാഹനമോടിക്കുക. മറ്റു വാഹനങ്ങളെ മറികടക്കുന്പോൾ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇൻഡിക്കേറ്റർ അനാവശ്യമായി ഓണ് ചെയ്തു വാഹനം ഓടിക്കരുത്.
വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിർത്തുന്നതിനോ അൽപം മുന്പേ തന്നെ സിഗ്നൽ നൽകുക. പിറകിൽ വരുന്ന വാഹനങ്ങളും എതിരേ വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാകില്ലെന്നുറപ്പാക്കിയ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവർടേക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൗകര്യപ്രദമായി പോകാൻ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവർടേക്ക് ചെയ്യാവൂ.
വളവുകളിലും കവലകളിലും റോഡിന്റെ മുൻഭാഗം കാണാൻ സാധിക്കാതിരിക്കുന്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുന്പിൽ കണ്ടുവേണം വാഹനമോടിക്കാൻ.
രാത്രിയിൽ എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ലൈറ്റ് ഡിം ചെയ്തു കൊടുക്കണം. റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായ വരയുണ്ടെങ്കിൽ ആ വര ക്രോസ് ചെയ്യരുത്. ട്രാഫിക് സിഗ്നലുകൾ കൃത്യമായി അനുസരിക്കുക. സീബ്രാ ക്രോസിംഗുകളിൽ കാത്തുനിൽക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുക. തളർച്ചയുണ്ടെങ്കിൽ വാഹനം നിർത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരണമെന്നും പോലീസ് നിർദേശിച്ചു.
Tags : nattu vishesham Awareness campaign