ചേർത്തല: സ്വന്തം പ്രവൃത്തിയിലൂടെ രക്തദാനത്തിന്റെ പുണ്യം പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് ചേർത്തല സ്വദേശി എക്സൽ ജോർജ്. വിവിധ ആശുപത്രികളിലായി ജോർജ് ഇതുവരെ രക്തം ദാനം ചെയ്തത് 37 തവണ. ആശുപത്രി കിടക്കയിൽ രോഗിയുടെ ജീവന്റെ തുടിപ്പുകൾ മങ്ങി ബന്ധുക്കൾ രക്തത്തിനായി പരക്കം പായുമ്പോൾ ഇവർക്കു മുന്നിൽ സഹായഹസ്തവുമായി എത്തുന്ന ചേർത്തല നഗരസഭ 23-ാം വാർഡിൽ പുല്ലാട്ടുവെളി എക്സൽ ജോർജ് നാട്ടുകാർക്കും പ്രിയങ്കരനാണ്. തന്റെ രക്തഗ്രൂപ്പ് അപൂർവമായ ഒ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ 18-ാം വയസിലാണ് ആദ്യമായി രക്തദാനം ചെയ്തത്.
അന്നുമുതൽ വിവിധ ആശുപത്രികളിലായി രക്തദാനം തുടരുകയാണ്. രക്തദാനത്തിനായി ഏതുസമയത്ത് വിളിച്ചാലും ഇദ്ദേഹം സന്നദ്ധനാണ്. 100 തവണ രക്തദാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോർജ് പറഞ്ഞു. ഫ്ളോറിംഗ് മേഖലയിലെ കരാർ ജോലിക്കാരനായ ഇയാൾ തൊഴിൽ ഉപേക്ഷിച്ചാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ രക്തദാനത്തിനായി എത്തുന്നത്.
സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രസ്ഥാനമായ ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംഘാടകനുമാണ്. രക്തദാനത്തിലൂടെ ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറെ സന്തോഷം നൽകുന്നതതെന്നും ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലൂടെയാണ് കൂടുതൽ തവണ രക്തം ദാനം ചെയ്തിട്ടുള്ളതെന്നും ജോര്‍ജ് പറഞ്ഞു. ഭാര്യ: മേരി ജെയിൻ. മകൻ അനിൽ ജോസ്.