നീലേശ്വരം: നഗരസഭാ പരിധിയിൽ കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് നഗരസഭ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. നീലേശ്വരം രാജാ റോഡിന്റെ ഇരുവശങ്ങളിലും ബസ്സ്റ്റാൻഡ് പരിസരത്തും രാജാസ് സ്കൂളിന് സമീപത്തുമുള്ള ദശകങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ ഉടൻ പൂർണമായും പൊളിച്ചുമാറ്റാനാണ് നിർദേശം നൽകിയിട്ടുള്ളത്.
രാജാ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുക്കാൻ അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ വർഷങ്ങളായി അറ്റകുറ്റപണികൾ പോലും നടത്താതെ വച്ചിരിക്കുകയാണ്. കെട്ടിടങ്ങളും സ്ഥലവും റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രേഖകളുടെ പരിശോധനയും മൂല്യനിർണയവും സംബന്ധിച്ച അവസാനഘട്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഇവ പൂർത്തിയാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിനുമുമ്പ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉടമകൾ തയാറാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
അതേസമയം കാലവർഷത്തിൽ കെട്ടിടങ്ങൾ തകർന്നുവീണ് അപകടങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഉടമകൾക്കു തന്നെയായിരിക്കുമെന്നാണ് നഗരസഭയുടെ നിലപാട്. രാജാസ് സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന ഇടവഴിക്കു സമീപത്തെ ആൾതാമസമില്ലാത്ത പഴയ വീടിന്റെ ഒരു ഭാഗം കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിരുന്നു. ആ സമയത്ത് വഴിയിൽ വിദ്യാർഥികളൊന്നുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.