തിരുവല്ല ജയരാജൻ
തിരുവല്ല: കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളര്‍ന്നതോടെ ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവല്ല ജയരാജൻ ആനയ്ക്ക് ദുരിതകാലം. കൊമ്പ് മുറിക്കണന്നാവശ്യപ്പെട്ട നടപടിക്രമങ്ങള്‍ ജനുവരിയില്‍ തുടങ്ങിയതാണ്. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വനംവകുപ്പിന്റെയും മെല്ലപ്പോക്കാണ് കൊമ്പ് മുറിക്കല്‍ വൈകാന്‍ കാരണം.
കഴിഞ്ഞ ജനുവരിയില്‍ കൊമ്പ് മുറിക്കുന്നതു സംബന്ധിച്ച കത്ത് വനംവകുപ്പിനു കൈമാറിയിരുന്നു. എന്നാല്‍, ഇതേവരെ തീരുമാനം ഉണ്ടായില്ല. മാസം അഞ്ചു കഴിഞ്ഞിട്ടും ദേവസ്വം ബോര്‍ഡും തുടര്‍പ്രവര്‍ത്തനം നടത്തിയില്ല.
തീരുമാനം ഉണ്ടായാലും കൊന്പ് മുറിക്കണമെങ്കിൽ ആനയുടെ മദപ്പാട് കാലം കഴിഞ്ഞേക്കും. ഇതോടെ ഇക്കാലയളവിലെ ജീവിതം ആനയ്ക്ക് കൂടുതല്‍ ദുഃസഹഹമാകും. 2022 ഓഗസ്റ്റിലാണ് ആനയുടെ കൊമ്പ് അവസാനമായി മുറിച്ചത്. അന്ന് മാധ്യമങ്ങളുടെയും ഭക്തരുടെയും ഇടപെടല്‍മൂലമാണ് ബോര്‍ഡ് നടപടിയെടുത്തത്.
മുന്‍പ് 2015ലും 2019ലും മുറിച്ച് ആകൃതി വരുത്തിയിട്ടുണ്ട്. 29 വയസുള്ള ഗജരാജരന്‍ ജയരാജിന് കൊമ്പുകളായിരുന്നു എക്കാലത്തെയും വലിയ പ്രശ്നം. കൊമ്പ് വളര്‍ന്ന് തുമ്പിക്കൈ ഉയര്‍ത്താനാകാത്ത അവസ്ഥ ഏറെ വേദനാജനകമാണ്. ഭക്ഷണം കഴിയ്ക്കാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ്. കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചാണ് ആന മതില്‍ക്കെട്ടിനുള്ളിൽ തുടരുന്നത്. ക്ഷീണിതനായ ജയരാജിന്റെ പ്രശ്നം ആനപ്രേമികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ദേവസ്വം ബോര്‍ഡ് പരിഗണന എങ്കിലും ഉണ്ടായത്.
Tags : Local News Nattuvishesham Pathanamthitta