കാക്കനാട്: വെണ്ണല മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വെണ്ണലയ്ക്കുപുറമെ ചക്കരപ്പറമ്പ്, പാടിവട്ടം, ആലിൻചുവട് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർക്ക് ഉമാതോമസ് എംഎൽഎ കർശന നിർദേശം നൽകി.
തമ്മനം ജംഗ്ഷനിൽ നിന്നും നന്തനത്ത് കൊച്ചാക്കോ റോഡ് വഴി അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച പുതിയ പൈപ്പിൽ നിന്നും താത്കാലികമായി നിലവിലുള്ള പൈപ്പ് ലൈനുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ജലം എത്തിക്കുന്നതിന് വേണ്ട ഇന്റർ കണക്ഷൻ പ്രവർത്തികൾ 15ഓടെ പൂർത്തീകരിക്കുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.
പുതിയറോഡ് വഴി വെണ്ണല ഭാഗത്തേക്ക് കൂടുതൽ കുടിവെള്ളം എത്തിക്കുന്നതിനായി ഇന്നു നടത്തുന്ന അറ്റകുറ്റപ്പണികൾ മൂലം കഴിയുമെന്നും അധികൃതർ പറഞ്ഞു. സംസ്കാര ജംഗ്ഷൻ മുതൽ തമ്മനം അനന്തപുരി ക്ഷേത്രം വരെ ഉണ്ടായിരുന്ന പഴയ 700 എംഎം പ്രിമോ പൈപ്പുകൾ മാറ്റുന്നന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഇവിടങ്ങളിൽ കനത്ത ജലക്ഷാമംനേരിട്ടത്.
അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്കായി പിഡബ്ല്യുഡി റോഡ് മുറിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുമെന്നും സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.
കേരള വാട്ടർ അഥോറിറ്റി കൊച്ചി സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരും ഡിവിഷൻ കൗൺസിലർമാരായ നസീമ, സാബു കൊറോത്ത്, ബിന്ദു ബിജു, ഷിബി സോമൻ എന്നിവരും വെണ്ണല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം. ഹാരിസ് എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam