കൊല്ലം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ കുണ്ടറയില്‍ പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി. അലിന്ഡിന് കുത്തകപ്പാട്ടത്തിനു നല്കിയ റവന്യു ഭൂമിയായ 90 ഏക്കറില്‍ 64 ഏക്കര്‍ ആഭ്യന്തര വകുപ്പിന് കൈമാറുന്നതു സംബന്ധിച്ച നടപടികളാണ് ആരംഭിച്ചത്. അലിന്‍ഡിന്റെ ഉപയോഗത്തിലില്ലാത്ത സ്ഥലമാണ് കൈമാറുന്നത്.
സ്വകാര്യ ഭൂമി ഏറ്റെടുത്താല്‍ വന്‍ തുക ചെലവാകും. അതിനു പുറമേ സ്ഥലമേറ്റെടുക്കല്‍ നടപടികളും നീളും. ഇതൊഴിവാക്കി വേഗത്തില്‍ നിർമാണത്തിലേക്ക് കടക്കാനാണ് അലിന്‍ഡിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം പുറമ്പോക്ക് ഭൂമി അന്വേഷിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചുരുന്നില്ല.
ആദ്യഘട്ടത്തില്‍ കുറഞ്ഞത് 600 പേര്‍ക്കുള്ള സെല്ലുകള്‍ ഒരുക്കും. ജില്ലയില്‍ നിലവില്‍ കളക്ടറേറ്റിനടുത്ത് ജില്ലാ ജയിലും കൊട്ടാരക്കരയില്‍ സബ് ജയിലുമുണ്ട്. ഒരുമാസം വരെ ശിക്ഷ വിധിക്കുന്നവരെയും റിമാന്‍ഡ് പ്രതികളെയുമാണ് സബ് ജയിലുകളില്‍ പാര്‍പ്പിക്കുന്നത്. മൂന്നുമാസം വരെ ശിക്ഷിക്കുന്നവരെയും റിമാന്‍ഡ് പ്രതികളെയുമാണ് ജില്ലാ ജയിലുകളിലിടുന്നത്. മൂന്ന് മാസത്തിന് മുകളില്‍ ശിക്ഷിക്കുന്നവരെയാണ് സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍പ്പിക്കുന്നത്.
അതിന് പുറമേ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള വിചാരണ തടവുകാരെയും സെന്‍ട്രല്‍ ജയിലുകളിലാണ് പാര്‍പ്പിക്കുന്നത്. ജില്ലയില്‍ സെന്‍ട്രല്‍ ജയില്‍ ഇല്ലാത്തതിനാല്‍ കൊല്ലത്തെ കോടതികളിലുള്ള കേസുകളിലെ വിചാരണ തടവുകാരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇവരെ വിചാരണയ്ക്കായി കോടതികളിലേക്കു കൊണ്ടുവരുന്നതിന് ആഭ്യന്തര വകുപ്പിന് വലിയ തുക ചെലവാകുന്നുണ്ട്.
അതിന് പുറമേ സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ടാണ് ജില്ലയില്‍ പുതിയ സെന്‍ട്രല്‍ ജയിലിനു ശ്രമം നടക്കുന്നത്. എട്ടുവര്‍ഷം മുമ്പ് ചാത്തന്നൂരില്‍ സെന്‍ട്രല്‍ ജയിലിനു സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിച്ചു. കൊല്ലം ജില്ലാ ജയിലിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ നഗരത്തില്‍ സ്ഥലം തേടിയെങ്കിലും അതും ലഭിച്ചിരുന്നില്ല.
നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ പൂജപ്പുര, തൃശൂര്‍ ജില്ലയില്‍ വിയ്യൂര്‍, മലപ്പുറം ജില്ലയില്‍ തവന്നൂര്‍ കണ്ണൂര്‍, അട്ടക്കുളങ്ങര വനിത സെന്‍ട്രല്‍ ജയില്‍ എന്നിവയാണുള്ളത്.
Tags : Local News Nattuvishesham Kollam