വടക്കാഞ്ചേരി: കൂറ്റൻ ജെസിബി കയറ്റിയ ലോറി മദ്യലഹരിയിൽ അശ്രദ്ധമായി ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. മരത്താക്കര സ്വദേശി പ്രിൻസ് (44) ആണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്.
വാഴാനിഭാഗത്തുനിന്നെത്തിയ ലോറി എങ്കക്കാട് ഗേറ്റ് കടന്നയുടൻ റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിക്കുകയും സമീപത്തെ ട്രാൻസ്ഫോർമറിന്റെ വശത്തേക്ക് അപകടകരമായി ചെരിയുകയുമായിരുന്നു. മദ്യലഹരിയിൽ ഡ്രൈവർക്ക് വാഹനം മുന്നോട്ടെടുക്കാൻ സാധിക്കാതെ വന്നതോടെ നാട്ടുകാർ ലോറി തടഞ്ഞ് വടക്കാഞ്ചേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആൽക്കോമീറ്റർ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി.
റെയിൽവേ ഗേറ്റ് ഓരോ തവണയും അടച്ചുതുറക്കുന്പോൾ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശത്ത് ഒരു മണിക്കൂറിലേറെ ലോറി കുടുങ്ങിക്കിടന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഒടുവിൽ മറ്റൊരു ഡ്രൈവറെ എത്തിച്ചാണു ലോറി പോലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. പ്രതിക്കെതിരേ 281-ാം വകുപ്പും മോട്ടോർ വാഹനനിയമത്തിലെ 185-ാം വകുപ്പും പ്രകാരമാണ് വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Tags : nattu vishesham Lorry gets stuck railway gate