പനത്തടി: എൻഡോസൾഫാൻ രോഗികൾക്ക് ആശ്വാസമാകേണ്ട ആംബുലൻസ് വർഷങ്ങൾക്കിപ്പുറവും കട്ടപ്പുറത്ത് തന്നെ. ഇതേത്തുടർന്ന് പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് അനാഥപ്രേതം പോലെ കിടക്കുന്ന വണ്ടി മാറ്റിത്തരണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഓഫീസറുടെ കത്ത്. എൻഡോസൾഫാൻ രോഗികളെ വീടുകളിൽ നിന്ന് ആശുപത്രികളിലേക്ക് എത്തിക്കാനായി പനത്തടി പഞ്ചായത്തിന് 2012-ൽ സർക്കാർ അനുവദിച്ച ആംബുലൻസാണ് മൂന്നുവർഷമായി ആർക്കും ഉപകാരമില്ലാതെ ആശുപത്രി വളപ്പിൽ നാശമായി കിടക്കുന്നത്.
സ്ഥിരമായി അനങ്ങാതെ കിടക്കുന്നതിനാൽ വാഹനത്തിന്റെ യന്ത്രസാമഗ്രികൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും കൂടാതെ രാത്രികാലങ്ങളിൽ പട്ടി, പൂച്ച, എലി, ഇഴജന്തുക്കൾ തുടങ്ങിയവ വാഹനത്തിൽ കയറാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ഓഫീസറുടെ കത്തിൽ പറയുന്നു. ഒന്നുകിൽ ആംബുലൻസ് ഉപയോഗക്ഷമമാക്കണം അല്ലെങ്കിൽ ആശുപത്രി വളപ്പിൽനിന്ന് മാറ്റണം എന്നതാണ് ആവശ്യം.
എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തെന്ന പരിഗണന നൽകി ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സർക്കാർ ആംബുലൻസ് അനുവദിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ ചെലവിൽ ഡ്രൈവറെ നിയമിച്ച് കൃത്യമായി സർവീസും നടത്തിയിരുന്നു.
സംസ്ഥാന അതിർത്തിഗ്രാമവും കിഴക്കൻ മലയോര പഞ്ചായത്തുമായതിനാൽ ആംബുലൻസ് അനുവദിക്കുന്ന സമയത്ത് എൻഡോസൾഫാൻ രോഗികൾക്ക് ആവശ്യമില്ലാത്ത സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ മിനിമം തുക ഈടാക്കി മറ്റു രോഗികളെ ആശുപത്രികളിൽ എത്തിക്കാനും ഉപയോഗിക്കാനും സർക്കാർ അനുമതി ഉണ്ടായിരുന്നു.
ഈ ആംബുലൻസ് പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്കും അത്യാവശ്യഘട്ടങ്ങളിൽ മറ്റു രോഗികൾക്കും ഏറെ സഹായകമായിരുന്നു. പിന്നീട് വാഹനത്തിന് അടിക്കടി തകരാറുകൾ സംഭവിക്കാൻ തുടങ്ങിയതോടെയാണ് കട്ടപ്പുറത്തായത്. എത്രയും പെട്ടെന്ന് തകരാറുകൾ പരിഹരിച്ച് ആംബുലൻസ് ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ആക്കി തീർക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.
അടുത്ത പഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു.
Tags : Ambulance Nattuvishesham District News